ലണ്ടൻ: യുകെയിലെ പ്രവാസി മലയാളികൾ ഉൾപ്പെടെയുള്ള ലക്ഷക്കണക്കിന് നിക്ഷേപകരെയും സാധാരണക്കാരെയും നേരിട്ട് ബാധിക്കുന്ന വലിയ നികുതി-സമ്പാദ്യ പരിഷ്കാരങ്ങളുമായി ബ്രിട്ടീഷ് സർക്കാരും എച്ച്എംആർസിയും.
യുകെയിലെ ജനപ്രിയ നിക്ഷേപ പദ്ധതിയായ ഐഎസ്എ (Individual Savings Account - ISA) നിയമങ്ങളിലാണ് ട്രഷറി വൻ മാറ്റങ്ങൾ പ്രഖ്യാപിച്ചിരിക്കുന്നത്.
ഇതിന്റെ ഭാഗമായി ചില സേവിംഗ്സ് അക്കൗണ്ടുകളിൽ ലഭിക്കുന്ന പലിശയ്ക്ക് പുതിയ നികുതി ഏർപ്പെടുത്തുമ്പോൾ തന്നെ, ആദ്യമായി വീട് വാങ്ങാൻ പദ്ധതിയിടുന്നവർക്ക് വലിയ ആനുകൂല്യങ്ങളോടെ പുതിയൊരു ഐഎസ്എ പദ്ധതിയും സർക്കാർ അവതരിപ്പിക്കുന്നുണ്ട്.
പുതിയ നികുതി നിയമങ്ങൾ 2027 ഏപ്രിൽ മുതൽ പ്രാബല്യത്തിൽ വരും.
സ്റ്റോക്ക്സ് ആൻഡ് ഷെയേഴ്സ് ഐസയിലെ പണത്തിന് 22 ശതമാനം നികുതി
പുതിയ പരിഷ്കാരങ്ങളിൽ ഏറ്റവും നിർണ്ണായകമായത് സ്റ്റോക്ക്സ് ആൻഡ് ഷെയേഴ്സ് ഐഎസ്എ യുമായി (Stocks & Shares ISA) ബന്ധപ്പെട്ടതാണ്.
ഈ അക്കൗണ്ടുകളിൽ നിക്ഷേപമായിട്ടല്ലാതെ വെറുതെ പണമായി സൂക്ഷിക്കുന്ന തുകയ്ക്ക് ലഭിക്കുന്ന പലിശയ്ക്ക് ഇനിമുതൽ 22 ശതമാനം നികുതി ചുമത്തും.
നിലവിൽ ഐഎസ്എ നിക്ഷേപങ്ങളിൽ നിന്നുള്ള ലാഭത്തിനും പലിശയ്ക്കും പൂർണ നികുതിയിളവ് ഉണ്ടായിരുന്നു. 2027 ഏപ്രിൽ മുതലായിരിക്കും ഈ പുതിയ നികുതി പ്രാബല്യത്തിൽ വരിക.
കാഷ് ഐഎസ്എ പരിധി കുറയും
65 വയസിന് താഴെയുള്ള വ്യക്തികൾക്ക് കാഷ് ഐഎസ്എ അക്കൗണ്ടുകളിൽ ഒരു സാമ്പത്തിക വർഷം നിക്ഷേപിക്കാവുന്ന പരമാവധി തുക നിലവിലെ പരിധിയിൽ നിന്നും £12,000 ആയി കുറയ്ക്കും.
നിലവിൽ എല്ലാത്തരം ഐഎസ്എ കളിലുമായി ആകെ £20,000 വരെ നിക്ഷേപിക്കാനാണ് യുകെയിൽ അനുവാദമുള്ളത്. കൂടുതൽ ആളുകളെ ഓഹരി അധിഷ്ഠിത നിക്ഷേപങ്ങളിലേക്ക് ആകർഷിക്കാനാണ് കാഷ് ഐഎസ്എ പരിധി കുറയ്ക്കുന്നതെന്നാണ് വിലയിരുത്തൽ.
ആദ്യമായി വീട് വാങ്ങുന്നവർക്ക് പ്രായപരിധിയില്ലാത്ത പുതിയ പദ്ധതി
യുകെയിൽ ആദ്യമായി വീട് സ്വന്തമാക്കുന്നവരുടെ ശരാശരി പ്രായം ഉയരുന്ന പശ്ചാത്തലത്തിൽ, അവർക്ക് ആശ്വാസകരമായ പുതിയ ഫസ്റ്റ്-ടൈം ബെയർ ഐഎസ്എ പദ്ധതി ട്രഷറി പ്രഖ്യാപിച്ചു.
നിലവിലെ ലൈഫ് ടൈം ഐസ (LISA) തുറക്കാൻ 18 മുതൽ 39 വയസ് വരെ പ്രായമുള്ളവർക്ക് മാത്രമേ അനുവാദമുണ്ടായിരുന്നുള്ളൂ. എന്നാൽ പുതിയ പദ്ധതിയിൽ 18 വയസിന് മുകളിലുള്ള പ്രായപരിധിയില്ലാതെ ആർക്കും അക്കൗണ്ട് തുറക്കാം.
ഈ അക്കൗണ്ടിൽ നിക്ഷേപിക്കുന്ന തുകയ്ക്ക് സർക്കാർ 25 ശതമാനം ബോണസ് തുക കൂട്ടിനൽകും. എന്നാൽ ഈ ബോണസ് വർഷംതോറും അക്കൗണ്ടിൽ ക്രെഡിറ്റ് ആകില്ല; പകരം വീട് വാങ്ങുന്ന സമയത്തായിരിക്കും തുക ലഭ്യമാകുക.
പുതിയ പദ്ധതി പ്രകാരം വീട് വാങ്ങാനല്ലാതെ മറ്റ് അടിയന്തിര ആവശ്യങ്ങൾക്കായി പണം പിൻവലിച്ചാൽ, നിലവിലെ ലൈഫ് ടൈം ഐസയെപ്പോലെ 25 ശതമാനം കടുത്ത പെനാൽറ്റി ഈടാക്കില്ല എന്നത് സാധാരണക്കാർക്ക് വലിയ ആശ്വാസമാകും.
സാധാരണക്കാർക്ക് ആശയക്കുഴപ്പമെന്ന് വിദഗ്ധർ
ഈ മാറ്റങ്ങൾ വഴി കൂടുതൽ ആളുകൾ പണം ബാങ്കുകളിൽ സൂക്ഷിക്കാതെ വിപണിയിൽ നിക്ഷേപിക്കാൻ തുടങ്ങുമെന്നാണ് സർക്കാർ പ്രത്യാശിക്കുന്നത്. എന്നാൽ, യുകെയിലെ സാമ്പത്തിക വിദഗ്ധരിൽ ചിലർ ഈ പുതിയ നിയമങ്ങൾക്കെതിരെ മുന്നറിയിപ്പ് നൽകുന്നുണ്ട്.
നിലവിലുള്ള ഐഎസ്എ നിക്ഷേപ സംവിധാനങ്ങളെ പുതിയ മാറ്റങ്ങൾ കൂടുതൽ സങ്കീർണമാക്കുമെന്നും നികുതി ഏർപ്പെടുത്തുന്നത് സാധാരണക്കാരായ നിക്ഷേപകർക്കിടയിൽ വലിയ ആശയക്കുഴപ്പങ്ങൾ സൃഷ്ടിക്കുമെന്നുമാണ് ഇവരുടെ വിലയിരുത്തൽ.
എങ്കിലും ആദ്യമായി വീട് വാങ്ങാൻ ആഗ്രഹിക്കുന്ന മലയാളി പ്രവാസികൾ ഉൾപ്പെടെയുള്ളവർക്ക് പുതിയ പദ്ധതി ഗുണം ചെയ്യും.
Tags : ISA Tax Changes NRI News