ഗോഹട്ടി: ന്യൂസിലൻഡിനെതിരായ ട്വന്‍റി20 ക്രിക്കറ്റ് പരമ്പരയിൽ മൂന്നാമത്തെ മത്സരത്തിൽ ഇന്ത്യയ്ക്ക് 154 റണ്‍സ് വിജയലക്ഷ്യം. ന്യൂസിലൻഡ് നിശ്ചിത 20 ഓവറിൽ ഒൻപത് വിക്കറ്റ് നഷ്ടത്തിൽ 153 റണ്‍സെടുത്തു.
ടോസ് നഷ്ടപ്പെട്ട് ആദ്യം ബാറ്റ് ചെയ്ത ന്യൂസിലൻഡിന്‍റെ തുടക്കം മോശമായിരുന്നു. 5.1 ഓവറിൽ 34 റണ്‍സിനിടെ മൂന്ന് വിക്കറ്റുകളാണ് കിവീസിനു നഷ്ടമായത്. ഡെവണ്‍ കോണ്‍വേ (1), ടിം സീഫെർട്ട് (12), രച്ചിൻ രവീന്ദ്ര (4) എന്നിവർ നിരാശരായി മടങ്ങി.
പിന്നീട് ഗ്ലെൻ ഫിലിപ്സിന്‍റെയും മാർക്ക് ചാപ്മാന്‍റെയും ഇന്നിംഗ്സുകളാണ് ന്യൂസിലൻഡിനെ വലിയ തകർച്ചയിൽനിന്നും രക്ഷിച്ചത്. ഗ്ലെൻ ഫിലിപ്സ് 40 പന്തിൽ 48 റണ്‍സും ചാപ്മാൻ 23 പന്തിൽ 32 റണ്‍സുമെടുത്തു.
ഡാരിൽ മിച്ചൽ 14 റണ്‍സ് നേടി. ക്യാപ്റ്റൻ മിച്ചൽ സാന്‍റ്നർ 17 പന്തിൽ 27 റണ്‍സ് അടിച്ചെടുത്തു.
ഇന്ത്യയ്ക്കായി ജസ്പ്രീത് ബുംറ മൂന്ന് വിക്കറ്റ് വീഴ്ത്തി. രവി വിഷ്ണോയിയും ഹാർദിക് പാണ്ഡ്യയും രണ്ട് വിക്കറ്റ് വീതവും പിഴുതു.
Tags : India vs New Zealand cricket