ട്വന്റി20 ടീമിന്റെ കിരീട ധാരണത്തിന് അനിവാര്യമായ എല്ലാ ലക്ഷണവും ഒത്തുചേർന്ന ടീമാണ് ഋഷഭ് പന്ത് നയിക്കുന്ന ലക്നോ സൂപ്പർ ജയന്റ്സ്. കരുത്തുറ്റ വെടിക്കെട്ട് ബാറ്റർമാരുടെ ടോപ് ഓർഡർ, സ്കോർ വേഗം കുതിപ്പിക്കാൻ പാകപ്പെട്ട മധ്യനിര, മികച്ച പേസ് ആക്രമണം, സ്പിൻ നിര ഇതെല്ലാം ഒത്തുവന്നിട്ടും കിരീടമെന്ന ലക്ഷ്യം മാത്രം അകലേ...
കിരീടം ലക്ഷ്യമിട്ട് ലക്നോ ഇത്തവണ കളത്തിലെത്തുന്നത് ലോഗോയിലും ജഴ്സിയിലുമെല്ലാം അടിമുടി മാറ്റവുമായാണ്.
ബാറ്ററാണ് നട്ടെല്ല്
ബാറ്റിംഗ്് നിരയാണ് ലക്നോവിന്റെ നട്ടെല്ല്. എയ്ഡൻ മാർക്രം, മിച്ചൽ മാർഷ്, നിക്കോളാസ് പൂരാൻ; വെടിക്കെട്ടിനിവർ തിരികൊളുത്തും. നായകൻ ഋഷഭ് പന്ത് കഴിഞ്ഞ സീസണിൽ പരാജയപ്പെട്ടതാണ് ബാറ്റിംഗ് നിരയുടെ ആദ്യ ദൗർബല്ല്യം. മിച്ചൽ മാർഷ് കഴിഞ്ഞ സീസണിൽ 163 സ്ട്രൈക് റേറ്റിൽ 627 റണ്‍സ നേടി ടീമിന്റെ ടോപ് സ്കോററായി. മാർക്രം 148 സ്ട്രൈക് റേറ്റിൽ 445 റണ്‍സും പൂരാൻ 196 സ്ട്രൈക് റേറ്റിൽ 524 റണ്‍സും നേടി. പവർപ്ലേയിൽ ഓപ്പണിംഗ് സഖ്യം നൽകുന്ന വെടിക്കെട്ട് തുടക്കം നിലനിർത്താൻ നിക്കോളാസ് പൂരാൻ ക്രീസിലെത്തും.
തുടർന്നുള്ള ബാറ്റിംഗ് പോരായ്മകളാണ് ലക്നോവിന് പലപ്പോഴും വിനയാകുന്നത്. നായകൻ ഋഷഭ് പന്ത്, ശേഷം ആയുഷ് ബദോനി, അബ്ദുൾ സമദ്, ജോഷ് ഇംഗ്ലിസ്, മാത്യു ബ്രീറ്റ്സ്കീ തുടങ്ങിയവരടങ്ങുന്ന ലോവർ മിഡിൽ ഓർഡർ. ബദോനിക്കും സമദിനും എന്ത് ഇംപാക്റ്റ് ഉണ്ടാക്കാൻ സാധിക്കുമെന്നതും ചോദ്യമാണ്.
ഇന്ത്യൻ പേസ്
ഇന്ത്യൻ താരങ്ങളാൽ നിറഞ്ഞുനിൽക്കുന്ന പേസ് നിരയാണ് ലക്നോവിനുള്ളത്. മുഹമ്മദ് ഷമി, മായങ്ക് യാദവ്, ആവേശ് ഖാൻ, മൊഹ്സിൻ ഖാൻ, പ്രിൻസ് യാദവ്, അർജുൻ തെണ്ടുൽക്കർ എന്നിവർ പേസ് ആക്രമണത്തിൽ നിർണായകമാകും. ഏക വിദേശ പേസറായി ദക്ഷിണാഫ്രിക്കൻ താരം ആൻറിച്ച് നോർക്കെ മാത്രം.
റാത്തി സ്പിൻ
വനിന്ദു ഹസരങ്കയുടെ വരവോടെ സ്പിൻ നിര കൂടുതൽ ശക്തമായി. ദിഗ്വേഷ് റാത്തി തന്നെയായിരിക്കും പന്തിന്റെ പ്രധാന അസ്ത്രം. കഴിഞ്ഞ സീസണിൽ 14 വിക്കറ്റുകളാണ് റാത്തി വീഴ്ത്തിയത്. ഒപ്പം ഷഹബാസ് അഹമ്മദുമുണ്ട്.
ചരിത്രം
2022, 2023 സീസണുകളിൽ മൂന്നാം സ്ഥാനം. 2024, 2025 സീസണുകളിൽ ഏഴാം സ്ഥാനത്ത് മാത്രം എത്താനാണ് ലക്നോവിനായത്.
വേഗം വീണ്ടെടുത്ത് മായങ്ക്
ലക്നോ: ലക്നോ സൂപ്പർ ജയന്റ്സ് ക്യാന്പിൽ പേസർ മായങ്ക് യാദവിന്റെ തിരിച്ചുവരവ്. ലക്നോ ക്യാന്പിൽ മിന്നൽ വേഗത്തിൽ പന്തെറിഞ്ഞ് മായങ്ക് പഴയ പെരുമ വീണ്ടെടുത്തു. 2024ൽ മണിക്കൂറിൽ 156.7 കിലോമീറ്റർ വേഗത്തില്‍ പന്തെറിഞ്ഞ് റിക്കാർഡിട്ട 23കാരൻ ഒന്‍പത് മാസത്തെ ഇടവേളയ്ക്ക് ശേഷമാണ് കളിക്കളത്തിലേക്ക് തിരിച്ചെത്തുന്നത്.
2024ൽ ആദ്യ രണ്ട് മത്സരങ്ങളിൽ തന്നെ പ്ലെയർ ഓഫ് ദ മാച്ച് പുരസ്കാരം നേടിയെങ്കിലും പരിക്ക് വില്ലനായി. 2025 സീസണിൽ രണ്ട് മത്സരങ്ങളിൽ മാത്രമേ മായങ്കിന് കളിക്കാൻ കഴിഞ്ഞുള്ളൂ.