യൂറോപ്പിലെ ഏറ്റവും പഴക്കംചെന്ന വിദ്യാഭ്യാസ സ്ഥാപനങ്ങളിലൊന്നായ കൊയിംബ്ര സർവകലാശാല സ്ഥാപിതമായത് 1290ലാണ്- അതായത്, ഏഴു നൂറ്റാണ്ടിലേറെ പഴക്കമുള്ള ഒരു ജ്ഞാനകേന്ദ്രമാണത്. ആ സർവകലാശാലയുടെ ഹൃദയഭാഗത്ത്, അറിവിന്റെയും ബറോക്ക് വാസ്തുവിദ്യയുടെയും ഒരു യഥാർഥ നിധിശേഖരമായ ജോവാനിന ലൈബ്രറി ഉണ്ട്.
1717ൽ, യൂറോപ്പിൽ ജ്ഞാനോദയ കാലഘട്ടം ആരംഭിക്കുന്ന ആ ചരിത്ര മുഹൂർത്തത്തിൽ, പോർച്ചുഗൽ രാജാവ് ജോൺ അഞ്ചാമനാണ് ഈ ലൈബ്രറിയുടെ നിർമാണം ആരംഭിച്ചത്. 1728ൽ നിർമാണം പൂർത്തിയായശേഷം, 1750ൽ ലൈബ്രറിയിൽ ആദ്യ പുസ്തകങ്ങൾ എത്തി. ലൈബ്രറിക്ക് സ്ഥാപകന്റെ ലാറ്റിൻ നാമമായ "ജോവാനസ്' എന്നതിൽ നിന്നാണ് "ജോവാനിന' എന്ന പേരു ലഭിച്ചത്.
ഇരുനിലകളിലായി നീളുന്ന കൊത്തുപണിയുള്ള മരയലമാരകൾ, ചൈനീസ് ചിത്ര ആലേഖനങ്ങൾ, തെക്കേ അമേരിക്കയിൽനിന്നുള്ള അപൂർവ മരത്തിൽ തീർത്ത ഫർണിച്ചർ... ഇവ മൊത്തം പോർച്ചുഗീസ് കലാകാരന്മാർതന്നെ നിർമിച്ചതാണ്.
1725ൽ ഇറ്റലിക്കാരനായ ഡൊമെനിക്കോ ഡുപ്രാ വരച്ച ജോൺ അഞ്ചാമന്റെ ഛായാചിത്രം ഇവിടെയുണ്ട്. നോബിൾ ഫ്ലോറിലെ ഷെൽഫുകൾ കറുപ്പ്, ചുവപ്പ്, പച്ച നിറങ്ങളിൽ, പൊന്നു പൂശിയ ഓക്ക് മരത്തിൽ മാർബിളിന്റെ ഘടന അനുകരിക്കുന്ന ശൈലിയിൽ നിർമിച്ചതാണ്. 2013ൽ യുനെസ്കോ ഈ സർവകലാശാലാ പരിസരത്തിന് ലോക പൈതൃക പദവി നൽകി ആദരിച്ചു.
ജ്ഞാനഭണ്ഡാഗാരം
ജോവാനിന ലൈബ്രറിയിൽ 70,000ലേറെ അപൂർവ ചരിത്ര പുസ്തകങ്ങൾ ഉണ്ട്- വൈദ്യശാസ്ത്രം, ഭൂമിശാസ്ത്രം, ചരിത്രം, ദൈവശാസ്ത്രം, ശാസ്ത്രം, നിയമം എന്നീ മേഖലകളിൽ പതിനാറാം നൂറ്റാണ്ടു മുതലുള്ള ഗ്രന്ഥങ്ങൾ ഉൾപ്പെടെ. ഡയോനീഷ്യസ് ഓഫ് ഹലികർണാസസിന്റെ "റോമൻ ആന്റിക്വിറ്റീസി'ന്റെ ഒന്നാം പതിപ്പ്, ഹോമറിന്റെ സന്പൂർണ കൃതികൾ... ഇങ്ങനെ ലോകസാഹിത്യത്തിന്റെ അടിസ്ഥാന ഗ്രന്ഥങ്ങൾ ഇവിടെ സൂക്ഷിക്കപ്പെടുന്നു.
ഈ ലൈബ്രറി കെട്ടിടം ഒരു ഭൂഗർഭ ഖജനാവു പോലെ സങ്കല്പിച്ച് നിർമിച്ചതാണ്. പുറംഭിത്തികൾ 2.11 മീറ്ററിലേറെ കട്ടിയുള്ളവ. തേക്കു മരത്തിൽ നിർമിച്ച വാതിൽ. ഉൾഭാഗത്ത് 18-20 ഡിഗ്രി സെൽഷസ് സ്ഥിരതയുള്ള താപനിലയും 60 ശതമാനം ആർദ്രതയും നിലനിർത്തുന്നു. ഈ സ്ഥിരമായ അന്തരീക്ഷമാണ് ഗ്രന്ഥങ്ങളെ നൂറ്റാണ്ടുകളായി മികച്ച അവസ്ഥയിൽ കാക്കുന്നതിന്റെ ഒരു രഹസ്യം.
രാത്രി ലൈബ്രേറിയൻമാർ
ലൈബ്രറിയുടെ ഉപ ഡയറക്ടർ അന്തോണിയോ എവുഴേനിയോ മായ ദു അമറാൽ "ഓണററി ലൈബ്രേറിയൻമാർ' എന്നു വിശേഷിപ്പിക്കുന്ന ഒരു കൂട്ടം ഇവിടെയുണ്ട്. ഏതാണ്ടു രണ്ടര നൂറ്റാണ്ടായി അവരുടെ സംഘം ഇവിടെ "ജോലി' ചെയ്യുന്നു. നെറ്റി ചുളിക്കേണ്ട, അവർ മനുഷ്യരല്ല, വവ്വാലുകളാണ്!
പകലത്രയും അലമാരകൾക്കിടയിൽ ഒളിഞ്ഞിരുന്ന് ഉറങ്ങുന്ന ഈ ജോലിക്കാർ രാത്രികളിൽ ഉണർന്ന് ലൈബ്രറിക്കുള്ളിലെത്തുന്ന പ്രാണികളെ ഭക്ഷിക്കും. അതുകഴിഞ്ഞ് ജനലിലൂടെ പുറത്തുകടന്ന് മൊണ്ടേഗു നദിയിലേക്കുപറന്ന് വെള്ളം കുടിക്കാൻ പോകുന്നു.
ചാറ്റൽമഴയുള്ള മധ്യാഹ്നങ്ങളിൽ ലൈബ്രറിക്കുള്ളിൽ ചെവി കൊടുത്തിരുന്നാൽ അവിടത്തെ ജീവനക്കാർ "പാടുന്നതായി" വർണിക്കുന്ന വവ്വാലുകളുടെ ശബ്ദം കേൾക്കാം- അവരുടെ സാമൂഹ്യ ആശയവിനിമയ ശബ്ദങ്ങളാണത്. 2015ൽ ലൈബ്രറിയുടെ കൂറ്റൻ തടിവാതിൽ മാറ്റി പുതുക്കിയപ്പോൾ, ആശാരിമാർ ഒരുകാര്യം ശ്രദ്ധാപൂർവം ഉറപ്പുവരുത്തി- വവ്വാലുകൾ രാത്രി നദിക്കരയിലേക്കു പറക്കാൻ ഉപയോഗിക്കുന്ന വിടവ് അതേപോലെ നിലനിർത്തണം. ഒരു ജ്ഞാനഭണ്ഡാഗാരത്തിലെ ജ്ഞാനമുള്ള ജീവനക്കാർ!
എങ്ങനെ വന്നു ഇവർ
വവ്വാലുകൾ ഇവിടെ ആദ്യം എത്തിയ കഥ ആർക്കും കൃത്യമായി അറിയില്ല. ചിലർ കരുതുന്നത് ആദ്യകാല ഗ്രന്ഥപാലകർ ബോധപൂർവും ഇവരെ ഇവിടെ കൊണ്ടുവന്നു എന്നാണ്. എന്നാൽ ഇന്നത്തെ ജോലിക്കാർ കൂടുതൽ വിശ്വസിക്കുന്നത് മറിച്ചാണ്. ശാന്തിയും ഇരുളും ഇഷ്ടപ്പെടുന്ന ഈ ജീവികൾ സ്വയം വന്നതാകണം. “രാത്രിയിലെ ലൈബ്രറിപോലെ ഇതിലും ശാന്തമായ ഇടം വേറെ എവിടെയുണ്ട്?” എന്ന് ഉപ ഡയറക്ടർ ചോദിക്കുന്നു. രണ്ടിനങ്ങളിൽപ്പെട്ട വവ്വാലുകളാണ് ഇവിടെയുള്ളത്. രണ്ടും ചെറുതും ചടുലമായി പറക്കുന്നവയുമാണ്.
വെല്ലുവിളികൾ
ഈ ജൈവകൂട്ടുകെട്ടിന് ചില വെല്ലുവിളികളുമുണ്ട്. പത്തൊന്പതാം നൂറ്റാണ്ടിൽ ലൈബ്രറി അലമാരകൾ സംരക്ഷിക്കാൻ ഇംപീരിയൽ റഷ്യയിൽനിന്ന് ഇറക്കുമതിചെയ്ത തുകൽ ഷീറ്റുകൾ ഇന്നും ഉപയോഗിക്കുന്നു. ഓരോ ദിവസവും ലൈബ്രറി അടയ്ക്കുമ്പോൾ മേശകളും അലമാരകളും മൂടി, പ്രഭാതത്തിൽ ശ്രദ്ധാപൂർവം ശുദ്ധിയാക്കും.
എന്നാൽ ഒരു കാര്യം ഉദ്യോഗസ്ഥർക്ക് ഇന്നും പരിഹരിക്കാൻ കഴിഞ്ഞിട്ടില്ല- ലൈബ്രറിയുടെ ഉള്ളിൽ, സ്ഥാപകൻ ജോൺ അഞ്ചാമന്റെ ഛായാചിത്രത്തിന് ഏറ്റവുമടുത്ത് ഇഷ്ടത്തോടെ "ഹാജർ' വയ്ക്കുക വവ്വാലുകളുടെ ഒരു ശീലമാണ്! എന്നുവച്ചാൽ കാഷ്ഠിക്കൽതന്നെ. ആ ചിത്രത്തിന്റെ കാര്യം ലൈബ്രറി ജീവനക്കാർ ഇപ്പോൾ നോക്കാറില്ലത്രേ. പുസ്തകങ്ങൾ സംരക്ഷിക്കാൻ വവ്വാലുകൾ മാത്രമാണെന്നു കരുതരുത്. ലൈബ്രറിയിലെ ഒരു ഓക്സിജൻരഹിത അറയും ഇതിനായി ഉപയോഗിക്കുന്നുണ്ട്.
ലോകത്ത് അപൂർവം
ലോകത്ത് ബോധപൂർവം വവ്വാലുകൾക്ക് ആതിഥ്യമരുളുന്ന ലൈബ്രറികൾ രണ്ടെണ്ണമാണ്. രണ്ടും പോർച്ചുഗലിൽതന്നെ. ആദ്യത്തേത് ജോവാനിന ലൈബ്രറി. മറ്റൊന്ന് ലിസ്ബണിന് 125 മൈൽ തെക്ക് മാഫ്ര പാലസിലെ ലൈബ്രറി. മാഫ്രയിലെ ലൈബ്രറി തുകൽ ബൈൻഡ് ചെയ്ത 36,000 ഗ്രന്ഥങ്ങൾ ഉള്ള ഒന്നാണ്. അവിടെ ഒരു ഗ്ലാസ് പെട്ടിയിൽ മൂന്നു വവ്വാലുകളുടെ ടാക്സിഡേർമ്ഡ് അവശിഷ്ടങ്ങൾ ആദരാഞ്ജലിയായി സൂക്ഷിക്കപ്പെടുന്നു!
കേരളത്തിലെ വവ്വാലുകൾ
ജോവാനിന ലൈബ്രറിയിൽ നൂറ്റാണ്ടുകളായി "ഓണററി ലൈബ്രേറിയൻ' എന്നപേരിൽ ആദരം ലഭിക്കുന്ന ഈ ജീവിയെ, കേരളത്തിൽ ഇന്നും ശാപമായും അപകടകാരിയായും മാത്രമാണ് കാണുന്നത്. നിപ്പ രോഗബാധയുടെ പശ്ചാത്തലത്തിൽ ആ ജാഗ്രത ആവശ്യമാണെന്നതു ശരി. എന്നാൽ ഒരേ ജീവി ഒരിടത്ത് ലോക പൈതൃക ഭണ്ഡാഗാരത്തിന്റെ കാവൽക്കാരൻ, മറ്റൊരിടത്ത് ഭയത്തോടെ കല്ലെറിഞ്ഞോടിക്കപ്പെടുന്ന ദുശ്ശകുനം- ഈ വ്യത്യാസം ശാസ്ത്രബോധത്തിന്റേതല്ല, കാഴ്ചപ്പാടിന്റേതാണ്.
അതുകൊണ്ട്, കൊയിംബ്രയിൽ എത്തുകയാണെങ്കിൽ ചരിത്രവും വാസ്തുവിദ്യയും പ്രകൃതിയും ഒരുമിച്ചു ശ്വസിക്കുന്ന ഈ അദ്ഭുതകരമായ ലൈബ്രറി നിർബന്ധമായും കണ്ടിരിക്കണം. ഒരുപക്ഷേ, ഉച്ചതിരിഞ്ഞ് ഒരു ചാറ്റൽമഴദിവസം ചെന്നാൽ, ആ "ഓണററി ലൈബ്രേറിയൻമാർ' ഉള്ളിൽനിന്ന് പാടുന്നതുകൂടി കേൾക്കാം.
Tags : Bats guard books sunday deepika