ബാങ്ക് ജോലിയിൽനിന്നു വിരമിച്ചവർ ഒത്തുചേർന്നുള്ള ഒരു യാത്രയ്ക്കുവേണ്ടി സ്ഥലങ്ങൾ തെരയുന്പോഴാണ് പിഴല എന്ന പേര് ശ്രദ്ധയിൽപ്പെട്ടത്. അന്വേഷിച്ചപ്പോൾ അവിടേക്ക് കെഎസ്ഐഎൻസി ബോട്ട് സർവീസ് നടത്തുന്നുണ്ട് എന്നറിഞ്ഞു. സീറ്റുകൾ മുൻകൂട്ടി ബുക്ക് ചെയ്ത് പോകാനുള്ള ഒരുക്കമായി.
കടമക്കുടിയിലെ 14 ദ്വീപുകളിൽ ഒന്നാണ് പിഴല. എറണാകുളം ജില്ലയിലെ കടമക്കുടി ഇപ്പോൾ യാത്രികർക്ക് ഏറെ പരിചിതമാണ്. പലപ്പോഴും റീൽസിൽ നിറയുന്ന ഇടം. കടമക്കുടിയിലേക്ക് വരാപ്പുഴ ടൗൺ വഴി നാഷണൽ ഹൈവേ 66ലൂടെ എളുപ്പത്തിൽ എത്തിച്ചേരാം. എന്നാൽ ബോട്ടിൽ യാത്ര ചെയ്യുന്നതാണ് രസം. ‘കടന്നാൽ കുടുങ്ങി കടമക്കുടി’ എന്ന് പണ്ടുപറയാറുണ്ട്. ഇപ്പോൾ അങ്ങനെയല്ല, ധാരാളം യാത്രാ സൗകര്യങ്ങൾ ഉണ്ട്. നഗരത്തിൽനിന്ന് എട്ടു കിലോമീറ്റർ മാത്രം ദൂരത്തിൽ സ്ഥിതിചെയ്യുന്ന പരിസ്ഥിതിസമ്പുഷ്ടമായ ഒരിടം.
മഹീന്ദ്രയുടെ ഇഷ്ടം
പ്രമുഖ വ്യവസായി ആനന്ദ് മഹീന്ദ്ര തന്റെ യാത്രാ പട്ടികയിലേക്ക് ഒരു പുതിയ ലക്ഷ്യസ്ഥാനം കൂടി ചേർത്ത സംഭവം മുന്പ് വലിയ വാർത്തയായിരുന്നു. ഭൂമിയിലെ ഏറ്റവും മനോഹരമായ ഗ്രാമങ്ങളിൽ ഒന്നായി അദ്ദേഹം അവതരിപ്പിച്ചത് കടമക്കുടിയെയായിരുന്നു. കടമക്കുടി ഒരു ദ്വീപ് പ്രാന്തപ്രദേശമാണ്. നെൽവയലുകൾ, കായലുകൾ, സമൃദ്ധമായ തണ്ണീർത്തടങ്ങൾ എന്നിവയാൽ ചുറ്റപ്പെട്ട പതിനാല് ദ്വീപുകളുടെ ഒരു കൂട്ടം.
പെരിയാറിനാൽ ചുറ്റപ്പെട്ട കൊച്ചി നഗരത്തിന്റെ വടക്കു ഭാഗത്തിനോട് അടുത്തുകിടക്കുന്ന ദ്വീപാണ് പിഴല. കടമക്കുടി ദ്വീപുകളുടെ കേന്ദ്രഭാഗവും, കടമക്കുടി ഗ്രാമപഞ്ചായത്തിൻറെ ഭരണതലസ്ഥാനവും പിഴലയാണ്. പിഴല എന്ന നാമം, വിത്തിട്ടാൽ പിഴയ്ക്കില്ല-പിഴയില്ല എന്ന കർഷകരുടെ ആത്മവിശ്വാസത്തിൽ, വാമൊഴിൽനിന്നാണ് ഉണ്ടായതത്രേ. എഡി 1341ലെ മഴക്കാലത്ത് ഉണ്ടായ വെള്ളപ്പൊക്കത്തിൽ പ്രകൃതി രൂപംകൊടുത്ത ദ്വീപുകളിൽ ഒന്നാണ് പിഴല. ഏതാണ്ട് ഒരു കിലോമീറ്റർ നീളവും അത്രതന്നെ വീതിയും ഉണ്ട്. എൺപത് ശതമാനവും പൊക്കാളി കൃഷിപ്പാടങ്ങളാണ്.
സൂര്യാംശു
ഏതാനും മാസങ്ങൾക്കുമുന്പ് ഞങ്ങൾ യാത്രയ്ക്കൊരുങ്ങിയപ്പോൾ കെഎസ്ഐഎൻസിയുടെ പുതുതായി തുടങ്ങിയ ഡെസ്റ്റിനേഷനായിരുന്നു ഈ ദ്വീപ്. ഹൈക്കോർട്ട് വാട്ടർ മെട്രോ ജെട്ടിക്ക് അടുത്താണ് അവരുടെ ടെർമിനൽ. ഞങ്ങളുടെ ബോട്ടിന്റെ പേര് സൂര്യാംശു എന്നായിരുന്നു. സൂര്യകിരണങ്ങൾ എന്നർഥം. രണ്ടു തട്ടുകളിലായി ഒരുക്കിയിരിക്കുന്ന മനോഹരമായ ബോട്ടാണ്. ചുറ്റും ഗ്ലാസുകൾ ഉള്ളതിനാൽ കാഴ്ചകൾകണ്ടു യാത്രചെയ്യാം.
രാവിലെ പത്തരയോടെ പുറപ്പെട്ടു. ബോട്ടിൽ ഒരു കലാകാരനായ ഗൈഡും, രണ്ടു ഗായകരും ഉണ്ടായിരുന്നു. എല്ലാ സ്ഥലത്തെക്കുറിച്ചും നന്നായി അറിവുകളുള്ള വ്യക്തിയായിരുന്നു ഗൈഡ്. കപ്പൽ പാലം, കൊച്ചിൻ പോർട്ട്, മട്ടാഞ്ചേരി, ഫോർട്ട് കൊച്ചി കാർണിവൽ, ആസ്പിൻവാൾ കമ്പനി, ബിനാലെ, ബോൾഗാട്ടി, വല്ലാർപാടം പള്ളി, വൈപ്പിൻ ദ്വീപുകൾ എന്നിവയെക്കുറിച്ചെല്ലാം വളരെ വിശദമായ വിവരണങ്ങൾ നൽകിക്കൊണ്ടിരുന്നു. ഇവയെക്കുറി ച്ചെല്ലാം അറിയാമെന്നു വിചാരിച്ച എറണാകുളംകാരായ ഞങ്ങൾക്കും അതെല്ലാം പുതിയ അറിവുകളായിരുന്നു.
ബോട്ട് മെല്ലെ പെരിയാറിലേക്കു കടന്നു. കായലിന്റെയും നദിയുടെയും ഇരുകരകളിലും പല സ്ഥലത്തും കണ്ടൽക്കാടുകൾ കാണാം. സൗത്ത് ചിറ്റൂരിലുള്ള ഒരു ക്ഷേത്രം കാഴ്ചയിലെത്തി. ചീനവലകളുടെ കൂട്ടംകടന്ന് ഞങ്ങൾ മുന്നോട്ട്.
ദ്വീപിലേക്ക്
അങ്ങിനെ ഞങ്ങൾ പിഴലയിലേക്ക് എത്തുന്നു. എല്ലാവരും നന്നായി വിശന്നിരുന്നതിനാൽ നേരേ ഭക്ഷണശാലയിലേക്കാണ് എത്തിയത്. ചുറ്റുപാടും പ്രകൃതിയുടെ അസാധാരണ കൈവിരുതു കാണാം. കാഴ്ചകൾകണ്ടുതന്നെ രുചികരമായ ഭക്ഷണം.
പുറത്തേക്കിടക്കുമ്പോൾ കയർ പായ് വിരിച്ച റോഡുകൾ.. ചുറ്റുപാടും വെള്ളം, ചിലയിടത്ത് ഫ്ലൈ ഓവറുകൾ, പൊക്കാളി പാടങ്ങൾ, കയാക്കിംഗ്, പെഡൽ ബോട്ടിംഗ്, 20 പേർക്കു കയറാവുന്ന സ്പീഡ് ബോട്ടിംഗ്, ചൂണ്ടയിടാനുള്ള സൗകര്യം, കുട്ടികൾക്ക് കളിക്കാൻ പാർക്ക്, ചെറിയ ചായക്കട... ഒരു അപൂർവ സുന്ദര ലോകം.
പിഴലയിലെ പൊക്കാളി കൃഷി വളരെ പ്രസിദ്ധമാണ്. പൊക്കാളി ഒരു ജൈവ കൃഷിരീതിയാണ്, രാസവളങ്ങളോ കീടനാശിനികളോ ഉപയോഗിക്കുന്നില്ല. കാഴ്ചകൾ തീരുംമുന്പ് സമയം തീരുന്നു, യാത്ര അവസാനിക്കുന്നു. എല്ലാവരും മനസുനിറയെ ആസ്വദിച്ച, ആഹ്ളാദിച്ച ഒരു യാത്ര. ഇത്തരം യാത്രകളാണ് മനുഷ്യനെ ജീവിക്കാൻ മോഹിപ്പിക്കുന്നതെന്ന് ഒന്നുകൂടി ഉറപ്പായി.
Tags : Beautiful pizhala Island sunday deepika