പതിനാറു കോടിയിലേറെ വർഷങ്ങളായി ഭൂമിയുടെ ആകാശത്ത് പറക്കുന്ന പക്ഷികളും വെറും 123 കൊല്ലം മുമ്പ് പറന്നുതുടങ്ങിയ വിമാനങ്ങളും തമ്മിലുണ്ടാകുന്ന സംഘർഷം വ്യോമയാന മേഖലയിലെ കൃത്യമായ പരിഹാരം കാണാനാവാത്ത പ്രശ്നങ്ങളിലൊന്നാണ്. ആകാശങ്ങളുടെ ഏറ്റവും പഴയ അവകാശിയും ഇന്നലെ വന്ന യന്ത്രപ്പക്ഷികളും തമ്മിൽ വർഷംതോറും ഉണ്ടാകുന്ന ശരാശരി അരലക്ഷം കൂട്ടിയിടികളിലൂടെ സംഭവിക്കുന്ന മൊത്തം നഷ്ടം ഏകദേശം 12,255 കോടി രൂപയാണ് എന്നാണ് കണക്ക്. ഇക്കഴിഞ്ഞ ഒരു കൊല്ലം മാത്രം ഇന്ത്യയിൽ രേഖപ്പെടുത്തപ്പെട്ടത് 1,782 വിമാന-പക്ഷി കൂട്ടിയിടികളാണ്. വാർഷിക നഷ്ടം 100-200 കോടി രൂപ.
കണക്കുകൾ ഇങ്ങനെയൊക്കെയാണെങ്കിലും, ഓരോ കൂട്ടിയിടി വാർത്ത കാണുമ്പോഴും, ഇത്തിരിപ്പോന്ന പക്ഷിയെ എന്തിനാണ് വമ്പൻ വിമാനങ്ങൾ ഇങ്ങനെ പേടിക്കുന്നതെന്ന് ഒരു വേളയെങ്കിലും അമ്പരക്കാത്തവർ ചുരുക്കമായിരിക്കും. മൊമെന്റം എന്ന് ഇംഗ്ലീഷിലും ആക്കം എന്നു മലയാളത്തിലും പറയുന്ന, പക്ഷിയും വിമാനവും തമ്മിലുള്ള ആപേക്ഷിക വേഗത്തെ പക്ഷിയുടെ ഭാരവുമായി ഗുണിക്കുമ്പോൾ കിട്ടുന്ന തുകയിലാണ് ഇതിന്റെ വിശദീകരണം ഉള്ളത്.
ഒരു ഉദാഹരണം പറയാം-
പറന്നുയർന്ന്, 250 നോട്ട്സ് വേഗത്തിൽ (സെക്കൻഡിൽ 128 മീറ്റർ) നീങ്ങിക്കൊണ്ടിരുന്ന ഒരു വിമാനത്തിൽ, എതിരേ പറന്നു വരുന്ന ഒരു കിലോ ഭാരമുള്ള ഒരു പരുന്ത് ഇടിക്കുന്നുവെന്നു കരുതുക. പക്ഷിയുടെ വേഗവും വിമാനത്തിന്റെ വേഗവും കുട്ടിക്കിട്ടുന്ന തുകയാണ് ഇവിടെ ആപേക്ഷിക വേഗം. പക്ഷിയുടെ വേഗം വിമാനവേഗത്തെ അപേക്ഷിച്ച് തീരെ കുറവായിരിക്കുമെന്നതിനാൽ അത് കണക്കിലെടുക്കണമെന്നില്ല.
1x128 = 128 കിലോഗ്രാം-മീറ്റർ/സെക്കൻഡ് മൊമെന്റമാണ് ഇടിയിൽ ഉണ്ടാകുന്നത്.
ഇടി നടക്കുമ്പോൾ, പക്ഷിക്കുണ്ടായിരുന്ന ആപേക്ഷിക വേഗമായ 128മീറ്റർ/സെക്കൻഡ് എന്നത്, സെക്കൻഡിന്റെ ചെറിയൊരു അംശത്തിനുള്ളിൽ പൂജ്യമാവുകയാണല്ലോ. വിമാനത്തിൽ ഇടിച്ച് പക്ഷി നിശ്ചലമാകാൻ 0.005 സെക്കൻഡാണ് എടുക്കുന്നതെങ്കിൽ, മേൽപ്പറഞ്ഞ മൊമെന്റെം ഉണ്ടാക്കുന്ന ആഘാതം കിട്ടാൻ അതിനെ ഈ സമയം കൊണ്ട് ഹരിച്ചാൽ മതി.
128/0.005 =25,600 ന്യൂട്ടൺസ്.
വിമാനത്തിൽ രണ്ടര ടണ്ണുള്ള ഒരു കൂടംകൊണ്ട് അടിക്കുന്നതിനു തുല്യമാണ് ആ ആഘാതം. പക്ഷിയുടെ ഭാരം കൂടുന്നതനുസരിച്ച്, ആ ആഘാതം കൂടിക്കൊണ്ടിരിക്കും. ഭാരം രണ്ടു കിലോയാണെങ്കിൽ ആഘാതം അഞ്ചു ടണ്ണിലേറെ. അതുപോലെ തന്നെ, വിമാനത്തിന്റെ വേഗം കൂടുംതോറും ആഘാതം വർധിച്ചുകൊണ്ടിരിക്കും. പക്ഷിയിടിയിൽ വിമാനത്തിന്റെ മൂക്ക് പൊളിയുകയും എൻജിൻ ബ്ലേഡുകൾ ഇളകിപ്പോവുകയും ചിറകിൽ പൊട്ടലുണ്ടാവുകയും ചെയ്യുന്നതൊക്കെ, ടൺ കണക്കിനുള്ള ഈ ആഘാതം കാരണമാണ്.
വിമാനശരീരത്തിൽ ഉണ്ടാകുന്ന കേടുപാടുകളേക്കാൾ അപകടം ഉണ്ടാക്കുന്നത് പക്ഷി നേരേ എൻജിനിൽ ഇടിക്കുകയും എൻജിനുള്ളിലേക്ക് വലിച്ചെടുക്കപ്പെടുകയും ചെയ്യുമ്പോഴാണ്. നേരത്തേ പറഞ്ഞ ടൺ കണക്കിനുള്ള ആഘാതത്തിൽ എൻജിന്റെ പുറംചട്ട പൊളിയാം, അതിവേഗം കറങ്ങുന്നതിനാൽ, പക്ഷിയെ ഉള്ളിലേക്കു വലിച്ചെടുക്കുന്ന എൻജിൻ ബ്ലേഡുകൾ ഒടിഞ്ഞു തകരാം. ഇന്ധനത്തിനൊപ്പം കത്തിപ്പിടിക്കുന്ന പക്ഷി എൻജിന്റെ പ്രവർത്തനം മൊത്തം അവതാളത്തിലാക്കുകയും ചെയ്യാം.
ചെറിയ ഉയരത്തിൽ പറക്കുന്ന പക്ഷികളുമായി കൂട്ടിയിടിക്കാനുള്ള സാധ്യത ഏറുന്നത് വിമാനം ലാൻഡുചെയ്യുമ്പോളും പറന്നുയരുമ്പോഴുമാണ് എന്നത് അപകടം കൂടുതൽ ഗുരുതരമാക്കുന്നുമുണ്ട്.
ചിറകിനും എൻജിനും ലാൻഡിംഗ്/ടേക്കോഫ് നേരത്തുണ്ടാകുന്ന പരുക്കുകൾ വിമാനത്തിന്റെ നിയന്ത്രണം നഷ്ടപ്പെടാനും വീണു തകരാനും വരെ ഇടയാക്കാം. ലാൻഡിംഗിലും ടോക്കോഫിലും തന്നെ, ടേക്കോഫാണ് കൂടുതൽ അപകടകരമായ ഘട്ടം. വിമാനം നല്ല വേഗത്തിലായിരിക്കുമെന്നതും എൻജിനുകൾ പരമാവധി ശക്തിയിൽ പ്രവർത്തിക്കുകയായിരിക്കുമെന്നതും "ഫുൾ ടാങ്ക്' ഇന്ധനം ഉണ്ടായിരിക്കുമെന്നതും, പക്ഷിയിടിയുടെ പ്രത്യാഘാതം കൂടുതൽ ഗുരുതരമാക്കുന്നു.
ഇന്ത്യയിൽ കഴിഞ്ഞ കൊല്ലം 1782 വിമാന-പക്ഷി കൂട്ടിയിടികളാണ് രേഖപ്പെടുത്തിയതെന്ന് നേരത്തേ പറഞ്ഞല്ലോ. ദിവസം ശരാശരി 5 സംഭവങ്ങൾ. 2021 നെ അപേക്ഷിച്ച് 130 ശതമാനം കൂടുതലായിരുന്നു ഇത്. 775 ആയിരുന്നു അന്നത്തെ സംഖ്യ. 2022 ൽ ഇത് 1131 ആയി. 2023ൽ 1371, 2024ൽ 1278.
തെക്കേ ഇന്ത്യയിലെ വിമാനത്താവളങ്ങളിൽ 2020 മുതൽ 2025 വരെയുള്ള കാലഘട്ടത്തിൽ ഏറ്റവും കൂടുതൽ പക്ഷിയിടി രേഖപ്പെടുത്തിയത് ബംഗളുരുവിലായിരുന്നു- 343. ഹൈദരാബാദിൽ 207, ചെന്നൈയിൽ 205, നമ്മുടെ തിരുവനന്തപുരത്ത് 125. ഇന്ത്യ മൊത്തം എടുത്താൽ ഡൽഹിക്കാണ് ഒന്നാം സ്ഥാനം- 695 സംഭവങ്ങൾ. മുംബൈ-407, ബെംഗളുരു-343, അഹമ്മദാബാദ്-337, ഹൈദരാബാദ്-207. പക്ഷി ഇടി നിയന്ത്രിക്കാൻ, വിമാനത്താവള പരിസരങ്ങളിൽ പക്ഷികൾ കൂടുന്നത് തടയുകതന്നെയാണ് പരിഹാരം. പക്ഷികൾക്ക് ഇരതേടാനും കൂടു കൂട്ടാനുമുള്ള സൗകര്യങ്ങൾ കുറയ്ക്കുക അതിൽ മുഖ്യം.
വിമാനം ലാൻഡു ചെയ്യാൻ അടുക്കുമ്പോഴും പറന്നുയരുമ്പോഴും പക്ഷികളെ വിരട്ടിയോടിക്കാൻ പടക്കം പൊട്ടിക്കുന്നത്, മിക്കവാറും എല്ലാ വിമാനത്താവളങ്ങളിലും പതിവാണ്. പക്ഷികൾ ഇടിക്കുന്നതു പോലെ വിമാനത്താവളങ്ങളിൽ വച്ച് മൃഗങ്ങൾ ഇടിക്കുന്നതും ഏറെ ഗൗരവമുള്ള സുരക്ഷാ പ്രശ്നമാണ്. റൺവേയിൽ ഓടുമ്പോഴുള്ള ഈ ഇടികൾ ഏറെയും കുറുക്കൻ, വെരുക്, മുയൽ, കീരി, കുരങ്ങ് തുടങ്ങിയവയുമായാണ്, ഇന്ത്യയിലെ വിമാനത്താവളങ്ങളിൽ. ഈ ഭീഷണി കുറയ്ക്കാൻ മൃഗങ്ങളെ കെണിവച്ച് പിടിച്ച് ദൂരെ കൊണ്ടുപോയി വിടുകയാണ് ചെയ്യുക.
Tags : Inheritors sky flights sunday deepika