ചിന്താവിഷയം
ഏതാണ്ട് ഒന്നര നൂറ്റാണ്ടായി നിർമാണം തുടരുന്ന ലോകത്തിലെ ഏറ്റവും ഉയരംകൂടിയ ദേവാലയമാണ് സഗ്രാദ ഫമീലിയ. സ്പെയിനിലെ ബാഴ്സലോണയിൽ അംബരചുംബിയായി നിൽക്കുന്ന ഈ ബസിലിക്കയുടെ ഉയരം 566 അടിയാണ്. തിരുക്കുടുംബത്തിന്റെ നാമത്തിലുള്ള ഈ ദേവാലയത്തിൽ യേശുക്രിസ്തുവിന്റെ നാമത്തിൽ പണിതീർത്ത ടവർ ആണ് ഏറ്റവും ഉയർന്നു നിൽക്കുന്നത്. കഴിഞ്ഞ പത്തിന് ലെയോ പതിനാലാമൻ മാർപാപ്പ ഈ ടവർ ആശീർവദിച്ചതോടുകൂടി അതു കൂടുതൽ പ്രസിദ്ധമായി.
ഇപ്പോൾ സ്പെയിനിലെ ഏറ്റവും വലിയ ടൂറിസ്റ്റ് കേന്ദ്രം ഈ ദേവാലയമാണ്. ഇതിന്റെ ശില്പിയായ അന്റോണി ഗൗദിയും ഏറെ പ്രസിദ്ധനായിത്തീർന്നിട്ടുണ്ട്. ദൈവത്തിന്റെ ആർക്കിടെക്ട് എന്നാണ് അദ്ദേഹം അറിയപ്പെടുന്നത്.
1852ൽ സ്പെയിനിലെ കാറ്റലോണിയയിലാണ് ഗൗദി ജനിച്ചത്. ബാല്യകാലംമുതൽ പ്രകൃതിയോട് അതിയായ താത്പര്യം അദ്ദേഹം പുലർത്തിയിരുന്നു. മരങ്ങൾ, പുഷ്പങ്ങൾ, മലനിരകൾ, പക്ഷികൾ, കടൽച്ചിപ്പികൾ എന്നിങ്ങനെ പ്രകൃതിയിലെ എല്ലാറ്റിലും ദൈവത്തിന്റെ കരവിരുത് അദ്ദേഹം കണ്ടു. പിന്നീട് വാസ്തുശില്പിയായി വളർന്നപ്പോൾ ഈ പ്രകൃതിസൗന്ദര്യംതന്നെ അദ്ദേഹം രൂപകല്പനചെയ്ത സൗധങ്ങളുടെ മുഖമുദ്രയായി മാറി.
1883ൽ സഗ്രാദ ഫമീലിയ എന്ന ദേവാലയത്തിന്റെ നിർമാണച്ചുമതല അദ്ദേഹത്തിന്റെ കൈകളിലെത്തി. ആദ്യം അതൊരു സാധാരണ പ്രഫഷണൽ ജോലി മാത്രമായിരുന്നു. എന്നാൽ കാലക്രമേണ അത് അദ്ദേഹത്തിന്റെ ജീവിതദൗത്യമായി മാറി. മറ്റു പല പദ്ധതികളും അദ്ദേഹം ഉപേക്ഷിച്ചു. തന്റെ ജീവിതത്തിന്റെ അവസാന നാല്പതുവർഷം ഈ ഒരൊറ്റ ദേവാലയനിർമിതിക്കുവേണ്ടി അദ്ദേഹം സ്വയം സമർപ്പിച്ചു.
ഈ ദേവാലയത്തിന്റെ നിർമാണം ഏറെ വർഷങ്ങൾ നീണ്ടുപോകുമെന്നറിയാമായിരുന്ന ഒരാൾ അദ്ദേഹത്തോട് ചോദിച്ചു: പള്ളിയുടെ പണി ഇത്രയും സാവധാനം നടക്കുന്പോൾ അങ്ങേക്ക് വിഷമമില്ലേ? അപ്പോൾ ഗൗദി നൽകിയ മറുപടി പ്രസിദ്ധമാണ്- ""എന്റെ ഉപഭോക്താവിനു തിടുക്കമില്ല.'' അദ്ദേഹം പരാമർശിച്ച ഉപഭോക്താവ് ദൈവമായിരുന്നു.
സഗ്രാദ ഫമീലിയയുടെ നിർമാണം തന്റെ ജീവിതകാലത്തു പൂർത്തിയാകില്ലെന്ന് അദ്ദേഹത്തിനറിയാമായിരുന്നു. എങ്കിലും അദ്ദേഹം നിരാശനായില്ല. കാരണം, താൻ പടുത്തുയർത്തുന്നത് ഒരു വന്പൻ കെട്ടിടം മാത്രമല്ല, പ്രത്യുത ഭാവി തലമുറകൾക്കായി ഒരു വിശ്വാസ സാക്ഷ്യം പണിയുകയായിരുന്നുവെന്ന് അദ്ദേഹത്തിനു ബോധ്യമുണ്ടായിരുന്നു.
1926ൽ ഒരു ട്രാം ഇടിച്ച് ഗുരുതരമായി പരിക്കേറ്റ ഗൗദി ഏതാനും ദിവസങ്ങൾക്കുശേഷം മരിച്ചു. അദ്ദേഹത്തിന്റെ മരണശേഷം നൂറു വർഷം പിന്നിട്ടിട്ടും സഗ്രാദ ഫമീലിയയുടെ നിർമാണം തുടരുകയാണ്. 2030കളിൽ മാത്രമേ ഇതിന്റെ നിർമാണം പൂർത്തിയാകൂവെന്ന് കണക്കാക്കപ്പെടുന്നു. എന്നാൽ ഓരോ വർഷവും ശതലക്ഷക്കണക്കിനു വിശ്വാസികളും സന്ദർശകരും ഈ അദ്ഭുത ദേവാലയം കാണാനെത്തുന്നുണ്ട്. ഗൗദിയുടെ സ്വപ്നത്തിന്റെ ഫലമാണ് അവർ ഇപ്പോൾ അനുഭവിക്കുന്നത്.
ഈ കഥ മറ്റൊരു സത്യത്തിലേക്കാണ് വിരൽചൂണ്ടുന്നത്. ആ സത്യം വ്യക്തമാക്കുന്ന ഒരു ഗ്രീക്ക് പഴമൊഴിയുള്ളത് ഇപ്രകാരമാണ്: ""തങ്ങൾ ഇരിക്കാത്ത തണലിനായി മരങ്ങൾ നട്ടുപിടിപ്പിക്കുന്പോഴാണ് ഒരു സമൂഹം മഹത്തരമാകുന്നത്.'' ലോകത്തിലെ മഹത്തായ പല നേട്ടങ്ങൾക്കും കാരണക്കാർ അവയുടെ അന്തിമഫലം കാണാൻ ജീവിച്ചിരിക്കാത്ത ആളുകളാണ്. യൂറോപ്പിലെ അനേകം മഹത്തായ കത്തീഡ്രലുകൾ പണിയാൻ തുടങ്ങിയവർക്ക് അവയുടെ പൂർത്തീകരണം കാണാൻ കഴിഞ്ഞിരുന്നില്ല. തലമുറകൾ കൈമാറിയാണ് അവയുടെ നിർമാണം പൂർത്തിയായത്. അവയിൽ ജർമനിയിലെ കൊളോണ് കത്തീഡ്രലും റോമിലെ സെന്റ് പീറ്റേഴ്സ് ബസിലിക്കയുമൊക്കെ ഉൾപ്പെടും.
ജീവിതത്തിലും ഇതുതന്നെയാണ് യാഥാർഥ്യം. മാതാപിതാക്കൾ മക്കളെ വളർത്തുന്നു. എന്നാൽ അവരുടെ ജീവിതം പലപ്പോഴും പാതിവഴിയിൽവച്ച് കണ്ടുകൊണ്ട് ഈ ലോകം വിടാനല്ലേ പല മാതാപിതാക്കളും വിധിക്കപ്പെട്ടിരിക്കുന്നത്? അധ്യാപകർ വിദ്യാർഥികളെ പഠിപ്പിക്കുന്നു. എന്നാൽ അവരുടെ ഭാവിനേട്ടങ്ങൾ മുഴുവൻ കാണാനുള്ള ഭാഗ്യം അധ്യാപകർക്കു ലഭിക്കാറുണ്ടോ?
പുരോഹിതർ എത്രയോ പേർക്കു ആത്മീയോപദേശം നൽകുന്നു. അവരുടെ വാക്കുകൾ പലരുടെയും ജീവിതത്തെ മാറ്റിമറിച്ചിട്ടുണ്ടാകാം. എന്നാൽ അവയുടെ പൂർണഫലം കാണാൻ അവർക്ക് അവസരം ലഭിക്കുമോ?
സന്നദ്ധപ്രവർത്തകരും സാമൂഹിക പരിഷ്കർത്താക്കളുമൊക്കെ ചെയ്യുന്ന നന്മപ്രവൃത്തികളുടെ അന്തിമഫലം കാണാൻ അവർക്ക് എപ്പോഴും ഭാഗ്യമുണ്ടാകാറുണ്ടോ? ഗവേഷണങ്ങൾ നടത്തുന്ന ശാസ്ത്രജ്ഞൻമാരുടെയും സ്ഥിതി ഇതുതന്നെയല്ലേ?
ജീവിതത്തിലെ എല്ലാ നല്ല പ്രവൃത്തികളുടെയും ഫലം ഉടനെ നാം കണ്ടെന്നുവരില്ല. നമ്മുടെ എല്ലാ സ്വപ്നപദ്ധതികളും കണ്മുന്നിൽ പൂർത്തിയായെന്നും വരില്ല. എന്നാൽ നമുക്കു ചെയ്യാനുള്ളത് ഒന്നുമാത്രമാണ്. ദൈവം നമ്മുടെ കൈകളിൽ ഏല്പിച്ചിരിക്കുന്ന ജോലി ഏറ്റവും വിശ്വസ്തതയോടെ ചെയ്യുക. അവിടന്ന് നമ്മെ ഏല്പിച്ചിരിക്കുന്ന ദൗത്യം ഏറ്റവും ഭംഗിയായി പൂർത്തിയാക്കുക.
ഗൗദി മരിച്ചിട്ട് നൂറു വർഷം പിന്നിട്ടിട്ടും സഗ്രേഡ ഫമീലിയ സന്ദർശിക്കാൻ വരുന്നവർ അനുഭവിക്കുന്നത് അദ്ദേഹത്തിന്റെ പ്രയത്നഫലംകൂടിയാണ്. താൻ നട്ട മരത്തിന്റെ തണൽ ആസ്വദിക്കാൻ അദ്ദേഹത്തിന് ഒരിക്കലും സാധിച്ചില്ല. അദ്ദേഹം അതാഗ്രഹിച്ചില്ല എന്നതു വേറേ കാര്യം. ആ തണൽ ആസ്വദിക്കുന്നത് മറ്റുള്ളവരാണ്. അതാണ് അദ്ദേഹത്തിന്റെ മഹത്വവും.
നാം നടുന്ന മരത്തിന്റെ തണലിൽ ഇരിക്കണമെന്നു നിർബന്ധം പിടിക്കുന്നവരാണോ നമ്മൾ? എങ്കിൽ നാം അതിസ്വാർഥരാണെന്ന് ഓർമിക്കുക. നമ്മൾ ചെയ്യുന്നത് നമുക്കുമാത്രം ഫലമെടുക്കാനാണെന്നു ശാഠ്യംപിടിക്കരുത്. അതു മറ്റുള്ളവരുടെ നന്മയ്ക്കുകൂടിയാവട്ടെ. നാം നടുന്ന മരങ്ങൾ മറ്റുള്ളവർക്കു തണൽ നൽകുന്നവയാകട്ടെ. അതായത്, നാം ചെയ്യുന്ന കാര്യങ്ങൾ മറ്റുള്ളവരുടെ ഐശ്വര്യവും നന്മയും ഉറപ്പുവരുത്തുന്നവയാകട്ടെ. അപ്പോഴാണ് നമ്മുടെയും ജീവിതം മഹത്തരമാവുക.
Tags : chinthacishayam sunday deepika