2001 ജൂണ്‍ 11. കാഠ്മണ്ഡുവിലെ ബാഗ്മതി നദീതീരത്തെ പശുപതിനാഥ ക്ഷേത്രം.
സമീപത്തായി വിപുലമായ പൂജാകർമങ്ങൾ നടക്കുന്നു. ആൾക്കൂട്ടത്തിനു നടുവിൽ ബീരേന്ദ്ര രാജാവിനെപ്പോലെ വേഷഭൂഷാദികളും ആഭരണങ്ങളും അണിഞ്ഞ് ഒരാൾ നിൽക്കുന്നുണ്ട്. പക്ഷേ രാജാവ് മരിച്ചിട്ട് അന്നേക്കു പതിനൊന്നു ദിവസങ്ങളായി. സ്വാഭാവികമായും സംശയിക്കാം, ആരാണയാൾ?!..
അല്ല, അയാൾ രാജാവല്ല.
ക്ഷേത്രത്തിനടുത്ത് നടന്നുകൊണ്ടിരുന്നത് "കട്ടോ' എന്നു വിളിക്കുന്ന പൂജാകർമങ്ങളാണ്. നേപ്പാളുകാർക്ക് മരിച്ചുപോയ രാജാവിന്റെ ആത്മാവിനെ ശുദ്ധീകരിച്ച് പരലോകത്തേക്ക് അയയ്ക്കുന്ന പൂജ. രാജാവിനെ പ്രതിനിധീകരിക്കുന്ന ബ്രാഹ്മണ പുരോഹിതനാണ് ആടയാഭരണങ്ങൾ അണിഞ്ഞു നിൽക്കുന്നത്.
പൂർണ സസ്യഭുക്കായ അയാളെ മജ്ജയടക്കമുള്ള മാംസാഹാരം കഴിപ്പിക്കും. രാജാവിന്റെ വിവിധ വസ്തുക്കൾ അയാൾക്കു സമ്മാനിക്കും. മാംസം കഴിക്കുന്നതോടെ, മരിച്ചുപോയ രാജാവിന്റെ ദുഷ്കർമങ്ങളെല്ലാം അയാൾ ആഗിരണംചെയ്യുമെന്നാണ് വിശ്വാസം. അതോടെ കളങ്കപ്പെട്ട ബ്രാഹ്മണനെ ആനപ്പുറത്തുകയറ്റി കാഠ്മണ്ഡുവിലെ തെരുവുകളിലൂടെ കൊണ്ടുപോയി രാജ്യംവിടാൻ ആജ്ഞാപിക്കും.
വിദൂരവും അജ്ഞാതവുമായ ഒരിടത്താവും പിന്നെ അയാളുടെ വാസം. ധരിച്ചിരിക്കുന്ന ആഭരണങ്ങളും വേഷഭൂഷാദികളും അയാൾക്കെടുക്കാം. വലിയ അളവിൽ പണവും നൽകും. ഒരേയൊരു പ്രശ്നം- അയാൾ സ്വന്തം ജാതിയിൽനിന്നു പുറത്താക്കപ്പെടും. എന്നാൽ രാജകുടുംബാംഗങ്ങൾക്കാകട്ടെ, ഈ രീതിയിൽ പുറത്താക്കപ്പെടുന്ന ആത്മാവ് ഒരുപദ്രവവും പിന്നീടു ചെയ്യില്ല എന്ന ഉറപ്പാണ് ലഭിക്കുന്നത്.
രാജാവിന്റെ മരണം, മകന്റെയും
നേപ്പാൾ രാജാവ് ബീരേന്ദ്ര ബീർ ബിക്രം ഷാ 2001 ജൂൺ ഒന്നിനാണ് കൊല്ലപ്പെട്ടത്. മരിച്ചതു രാജാവു മാത്രമല്ല, അതൊരു കൂട്ടക്കൊലയായിരുന്നു. പത്നിയും ഇളയ മകനും മകളും അടക്കം ഒന്‍പതുപേരാണ് അന്ന് കൊട്ടാരത്തിൽ ഒരു രാജകീയ അത്താഴവിരുന്നിനിടെയുണ്ടായ വെടിവയ്പ്പിൽ കൊല്ലപ്പെട്ടത്- ഇളയ സഹോദരൻ ജ്ഞാനേന്ദ്ര ഷായും കുടുംബവും ഒഴികെ എല്ലാ രാജകുടുംബാംഗങ്ങളും. കൂട്ടക്കൊലയുടെ പശ്ചാത്തലം അത്യന്തം സംശയാസ്പദമായിരുന്നു.
മകൻ ദീപേന്ദ്രയാണ് കൊലപാതകിയെന്ന് ഔദ്യോഗിക അന്വേഷണങ്ങൾ കണ്ടെത്തി. പക്ഷേ അദ്ദേഹവും വെടിയേറ്റ് അബോധാവസ്ഥയിലായിരുന്നു. കൂട്ടക്കൊലയ്ക്കുശേഷം സ്വയം വെടിവച്ചു മരിക്കാൻ ശ്രമിച്ചുവെന്നാണ് വിശ്വസിക്കപ്പെട്ടിരുന്നത്. മൂന്നു ദിവസങ്ങൾക്കുശേഷം മരിക്കുകയും ചെയ്തു. ബീരേന്ദ്ര രാജാവിന്റെ മരണത്തെ തുടർന്ന് ദീപേന്ദ്രയെ ഭരണാധികാരിയായി പ്രഖ്യാപിച്ചിരുന്നു. ദീപേന്ദ്രയും മരിച്ചതോടെ ബീരേന്ദ്രയുടെ ഇളയ സഹോദരൻ ജ്ഞാനേന്ദ്ര അധികാരമേറ്റു.
വലതുകൈയനായ ദീപേന്ദ്ര എങ്ങനെ തോക്കുപയോഗിച്ച് തലയുടെ ഇടതുഭാഗത്തു വെടിയുതിർത്തു, എന്തുകൊണ്ട് ജ്ഞാനേന്ദ്ര അന്നത്തെ അത്താഴവിരുന്നിൽ പങ്കെടുത്തില്ല, കൂട്ടക്കൊല നടന്ന ത്രിഭുവൻ സദൻ ഇടിച്ചുനിരത്താൻ ദിവസങ്ങൾക്കകം എന്തിന് ജ്ഞാനേന്ദ്ര ഉത്തരവിട്ടു തുടങ്ങിയ ചോദ്യശരങ്ങൾ വൈകാതെ ഉയർന്നിരുന്നു.
എന്തിനായിരുന്നു ഈ അരുംകൊല?
കിംവദന്തികൾ പലതുണ്ടായെങ്കിലും കൂട്ടക്കൊലയുടെ യഥാർഥ ലക്ഷ്യം വ്യക്തമല്ല. വിദേശരാജ്യങ്ങളുടെ ഇടപെടലുകൾ, ദീപേന്ദ്രയുടെ പ്രണയബന്ധത്തോടുള്ള കുടുംബത്തിന്റെ എതിർപ്പ്, അദ്ദേഹത്തിന്റെ മാനസിക പ്രശ്നങ്ങൾ, ജ്ഞാനേന്ദ്രയുടെ താത്പര്യങ്ങൾ തുടങ്ങി നിരവധി കാരണങ്ങൾ പ്രചരിച്ചു. ഒന്നിനും തെളിവുകളില്ലായിരുന്നു.
2008ൽ നേപ്പാളിലെ രാജഭരണം ഔദ്യോഗികമായി അവസാനിച്ചു. പലപ്പോഴായി രാജ്യം പല അസ്ഥിരതകളും പ്രക്ഷോഭങ്ങളും കണ്ടു. 1963ൽ മഹേന്ദ്ര രാജാവ് നിർമിച്ച നാരായണ്‍ഹിതി കൊട്ടാരം ഇന്നു മ്യൂസിയമാണ്. ഷാ രാജവംശത്തിന്റെ ഒൗദ്യോഗിക വസതിയായിരുന്നു ഇത്. രാഷ്ട്രത്തിന്റെ ചരിത്രത്തിലെ നിർണായക സംഭവവികാസങ്ങൾക്കു സാക്ഷ്യം വഹിച്ച സ്ഥലമാണിത്.
"ഞങ്ങൾ ഞങ്ങളുടെ രാജാവിനെ സ്നേഹിക്കുന്നു, രാജാവിനെ തിരികേ കൊണ്ടുവരിക'- ഇന്ന് ഈ മുദ്രാവാക്യം കേൾക്കുന്പോൾ കൗതുകം തോന്നാം. അടുത്തയിടെ രാജകുടുംബത്തിന്റെ അനുയായികൾ രാജവംശം സ്ഥാപിച്ച പൃഥ്വി നാരായണ്‍ ഷായുടെ പ്രതിമയുടെ ചുറ്റുംനിന്നാണ് ഈ മുദ്രാവാക്യം മുഴക്കിയത്. രാജ്യത്തെ രക്ഷിക്കാൻ രാജഭരണം തിരികെ കൊണ്ടുവരണമെന്നാണ് അവരുടെ ആവശ്യം.
കാൽനൂറ്റാണ്ടുമുന്‍പ് ബീരേന്ദ്ര ഷായുടെയും, മകൻ മൂന്നു ദിവസങ്ങൾക്കുശേഷം മകൻ ദീപേന്ദ്രയുടെയും ആത്മാക്കളെ കട്ടോ പൂജ നടത്തി പറഞ്ഞയച്ച രാജ്യം ഇപ്പോഴും രാജാക്കൻമാരെ ഇഷ്ടപ്പെടുന്നുവെന്നു ചുരുക്കം.
Tags : neppal sunday deepika