സിലോണ് പയനം- 2
ഫെറി സാവധാനം കങ്കേശൻ തുറയിൽ എത്തി. സെക്യൂരിറ്റി ചെക്കപ്പും എമിഗ്രേഷൻ ക്ലിയറൻസും കഴിഞ്ഞ് പുറത്തിറങ്ങിയപ്പോൾ ഗംഭീരമായ സ്വീകരണം! ഞങ്ങളെ കൊണ്ടുപോകാൻ ബസ് തയാർ. ജാഫ്ന നോർത്ത് ഇൻ പ്രോവിൻസിന്റെ നേതൃത്വത്തിൽ ഘോഷയാത്ര ഒരുക്കിയിട്ടുണ്ട്. ടൂറിസം വകുപ്പിന്റെ വക സമ്മാനങ്ങൾ അവിടെവച്ചുതന്നെ കൈപ്പറ്റി. ആശംസകളുമായി എംപിയും എത്തിയിരിക്കുന്നു. ജാഫ്ന സിറ്റിയിലെ റെയിൽവേ സ്റ്റേഷനോടു ചേർന്നുള്ള വലംപിരി എന്ന ഹോട്ടലിലാണ് ഞങ്ങൾക്കു താമസിക്കാൻ സൗകര്യം ഒരുക്കിയിരിക്കുന്നത്. സൈക്കിളുകൾ ലോറിയിൽ അവിടേക്ക് എത്തിച്ചുതന്നു.
അന്നു വൈകീട്ടോടെതന്നെ ജാഫ്ന കൾച്ചറൽ സെന്ററിലെ ഉദ്യോഗസ്ഥൻ ഫ്ളാഗ് ഓഫ് ചെയ്ത് ഞങ്ങളുടെ സൈക്കിൾ യാത്ര ആരംഭിച്ചു. ആദ്യദിവസംതന്നെ 30 കിലോമീറ്റർ സഞ്ചരിച്ചു. ചരിത്രപരമായ ഡച്ച് കോട്ട, ക്ലോക്ക് ടവർ, അതിമനോഹരമായ കോസ് വേകൾ തുടങ്ങിയവ കണ്ടു. ശരിക്കും ചരിത്രത്തിലൂടെയുള്ള സവാരി.
പിറ്റേന്ന് അതിരാവിലെ ഞങ്ങൾ ഒരുങ്ങി. നൈനത്തീവിലേക്കാണ് ആദ്യം. തീവ് എന്നാൽ ദ്വീപ്. പൂക്കുടു തീവ്, കുറിയാട്ടു വാൾ, നെടുംതീവ് എന്നീ ഇടങ്ങൾ കടന്നുവേണം നൈനത്തീവിൽ എത്താൻ. ടൂറിസം വകുപ്പ് അവിടെ വലിയ പരിപാടിയാണ് ഒരുക്കിയിരുന്നത്. ഒഫീഷ്യലുകളും നാട്ടുകാരും സ്കൂൾ കൂട്ടികളും പങ്കെടുത്ത സാംസ്കാരിക പരിപാടികൾ. എല്ലാം ആകർഷകം. ഉച്ചയ്ക്ക് അവിടെ ഒരു സ്കൂളിൽ ഒരുക്കിയ നാടൻ സദ്യ കഴിച്ച് മടക്കം.
പൊസക്കി അമ്മൻ ക്ഷേത്രം, പൂക്കുടു തീവ് കന്തസ്വാമി ക്ഷേത്രം, നാഗവിഹാർ ബുദ്ധക്ഷേത്രം, ബാവു ബാവു മരം തുടങ്ങിയവയായിരുന്നു അന്നത്തെ കാഴ്ചകൾ. ആഫ്രിക്കൻ വേരുകളുള്ളതാണ് ഈ ബാവു മരം. നൈനത്തീവിലേക്കും ബുദ്ധവിഹാറിലേക്കുമുള്ള ബോട്ടുയാത്രകൾ മറക്കാനാവാത്തതാണ്.
ക്രിക്കറ്റും പഞ്ചറായ ടയറും
ശ്രീലങ്കയിലെ വളർന്നുവരുന്ന തലമുറയ്ക്ക് ഏറ്റവുമിഷ്ടം ക്രിക്കറ്റുതന്നെയാണ്. ഒരു ബോട്ടുയാത്രയിൽ അങ്ങനെയൊരു സംഘത്തെ കൂട്ടായി കിട്ടി. ക്രിക്കറ്റ് മത്സരത്തിൽ പങ്കെടുക്കാൻ ഒരു ദ്വീപിൽനിന്ന് മറ്റൊന്നിലേക്കു പോകുകയായിരുന്നു അവർ. പഴയകാല ലങ്കൻ ടീമംഗങ്ങളെക്കുറിച്ചായിരുന്നു അവർക്കു പറയാനുണ്ടായിരുന്നത്. നമുക്കും ഏറെ പരിചിതർ. ഓർമകളുടെ അയവിറക്കലായി അവരുമായുള്ള സംഭാഷണം.
തിരികേ ഹോട്ടലിലേക്കു സൈക്കിൾ ചവിട്ടുകയാണ് ഞങ്ങൾ. സമയം ഏതാണ്ടു രാത്രിയാവുന്നു. ആറു കിലോമീറ്റർ അകലെയാണ് ഹോട്ടൽ. ഒട്ടും പ്രതീക്ഷിക്കാതെയാണ് ഞങ്ങൾ മൂന്നുപേരിൽ ഒരാളുടെ സൈക്കിൾ ടയർ പഞ്ചറായത്. ബാക്കിയെല്ലാവരും മുന്നിൽ പോയിക്കഴിഞ്ഞിരിക്കുന്നു. സൈക്കിളുകൾ തള്ളി നടക്കുകയല്ലാതെ മറ്റു മാർഗമില്ല. വഴിചോദിച്ചറിഞ്ഞു നടന്നു. പരിചയമില്ലാത്ത രാജ്യം നടന്നുകാണാൻകൂടി ഒരവസരം!
ഒരുദിവസം, 120 കിലോമീറ്റർ
യാഴ്പ്പാണം (ജാഫ്ന) മുഴുവനായി കറങ്ങിക്കാണുന്ന യാത്രയാണ് പിറ്റേദിവസം പദ്ധതിയിട്ടിരുന്നത്. ഏതാണ്ടു 120 കിലോമീറ്റർ സൈക്കിൾ യാത്ര. അക്കാരി ബീച്ച്, പെട്രോ പോയിന്റ്, പന്നൈ ബീച്ച്, കങ്കേശൻ തുറ, തൊണ്ടമാനൂർ ബീച്ച്, കാരിനഗർ എൻട്രൻസ്, കോസ് വേകൾ... കാഴ്ചകൾ അവസാനിക്കുന്നില്ല. ജാഫ്നയുടെ പ്രധാന മേഖലകൾ എല്ലാം കറങ്ങി. തിരിച്ച് ഹോട്ടലിലെത്തി വിശ്രമിച്ച് രാത്രി ചെറിയൊരു ഷോപ്പിംഗ്. അതിനുശേഷം നോർത്തേണ് പ്രോവിൻസ് ഗവർണറുടെ മെഡൽദാന ചടങ്ങും ഡിന്നറും.
പിറ്റേന്നു രാവിലെ ഞങ്ങൾ മൂന്നുപേർ ചേർന്ന് ജാഫ്നയിലെ ബാക്കിയുള്ള ഇടങ്ങൾകൂടി കറങ്ങാൻ തീരുമാനിച്ചു- സൈക്കിളിലല്ല, ഓട്ടോയിൽ. സൂര്യോദയം മുതൽ കാണുകയായിരുന്നു ലക്ഷ്യം. പഴയ ഡച്ച് ഫോർട്ടിലെ ഉദയം, അടുത്തുതന്നെ ലൈബ്രറി, കോടതി സമുച്ചയങ്ങൾ, പത്രപ്രവർത്തകരുടെ സ്മൃതിമണ്ഡപം, ജമുനാ ഏരി എന്ന വലിയ കുളം എന്നിങ്ങനെ കാഴ്ചകൾ നീണ്ടു.
റിയോ എന്ന പ്രശസ്തമായ ഐസ്ക്രീം പാർലർ, നെല്ലൂർ ക്ഷേത്രം, സംഗ്ലി രണ്ടാമൻ രാജാവിന്റെ പ്രതിമ, രാജാവിന്റെ താമസസ്ഥലം എന്നിവ സന്ദർശിച്ചു. ജാഫ്നയിലെ ബസുകൾ കൗതുകകരമാണ്. പഴയകാലത്തെ കാറുകളുടെയും ട്രക്കുകളുടെയും ശേഖരവും റെയിൽവേ സ്റ്റേഷനും മാർക്കറ്റും കണ്ട് 1867ൽ നിർമിച്ച സെന്റ് ജെയിംസ് പള്ളിയിൽ എത്തി. ഉച്ചവരെനീണ്ട കറക്കത്തിന് ആത്മീയ ഉണർവു പകരുന്ന സമാപനം.
കടൽകടന്നു തിരികേ
നാട്ടിലേക്കു തിരിക്കേണ്ട സമയമായിരിക്കുന്നു. ഹോട്ടലിൽനിന്ന് സൈക്കിളുകളുമായി കെകെഎസ് പോർട്ടിലെത്തി വീണ്ടും ഫെറിയിൽ. 110 കിലോമീറ്റർ കടൽകടന്ന് രാത്രി ഏഴോടെ നാഗപട്ടണത്ത് തീരമണഞ്ഞു. അവിടെ അസൽ മഴ. തഞ്ചാവൂരിലും കുംഭകോണത്തുമെല്ലാം മഴയാണെന്നറിഞ്ഞു.
തിരിച്ചു പാലക്കാട്ടേക്കു സൈക്കിൾ ചവിട്ടേണ്ട എന്നു തീരുമാനിക്കാൻ രണ്ടു കാരണങ്ങളുണ്ടായിരുന്നു. ആദ്യത്തേത് മഴതന്നെ. രണ്ടാമത്തേത് നാട്ടിൽ സമയത്തെത്തി വോട്ടു രേഖപ്പെടുത്തണമെന്ന ജനാധിപത്യബോധം. കൂട്ടുകാർക്കൊപ്പം കാറിൽ മടങ്ങാൻ ഒരുങ്ങി. 12 പേർ, 12 സൈക്കിളുകൾ, നാലു കാറുകൾ... വഴിയിൽ പലനാടുകളിലെ വ്യത്യസ്തമായ ഭക്ഷണങ്ങൾ രുചിച്ചറിയാമെന്ന മോഹവുമുണ്ടായിരുന്നു.
തമിഴ് പ്രാതൽ, ഉച്ചയ്ക്ക് ഡിണ്ടിഗൽ ബിരിയാണി, ചായയ്ക്ക് മണപ്പാറ മുറുക്ക്.. ഇടയ്ക്കുള്ള ചായക്കടകളിലെ പ്രത്യേക വിഭവങ്ങൾ. രുചികളുടെ സന്തോഷം. വൈകീട്ട് അഞ്ചോടെ പാലക്കാട്ടെത്തി. അവിടെ വീണ്ടും സൈക്കിൾ സെറ്റ് ചെയ്തു. വീട്ടിലേക്ക് സന്തോഷത്തോടെ വീണ്ടും സൈക്കിളിൽ...
ആകെ പതിനാലു ദിവസത്തെ യാത്ര പൂർത്തിയായിരിക്കുന്നു. സൈക്കിൾ ചവിട്ടിയത് 800 കിലോമീറ്ററോളം. ബസ്, ഓട്ടോ, കാർ എന്നിവയിൽ 1250 കിലോമീറ്ററിലേറെ. ഫെറിയും ബോട്ടും നടത്തവുമായി മറ്റൊരു 400 കിലോമീറ്റർ. ഒരു കാര്യം വീണ്ടുമുറപ്പിച്ചു- തിരക്കുകളിൽ എവിടെയൊക്കെയോ സ്വയം നഷ്ടപ്പെടുന്പോൾ, വീണ്ടെടുക്കൽ... തിരിച്ചുകിട്ടൽ... അതാണ് യാത്രകൾ!
Tags : yazhpanam views sunday deepika