പതിറ്റാണ്ടുകളായി, ജീവിവർഗങ്ങൾക്കു സ്വയം തിരിച്ചറിയാൻ കഴിയുമോ എന്ന ഗവേഷണങ്ങൾ സജീവമാണ്. ഇതിനായി "മിറർ ടെസ്റ്റ്' ആണ് ഗവേഷകർ സാധാരണ ഉപയോഗിക്കുന്നത്.
മൃഗങ്ങളുടെ ശരീരത്തിലെവിടെയെങ്കിലും പെയിന്റ് കൊണ്ട് അടയാളമിട്ട് കണ്ണാടിക്കു മുന്പിൽ നിർത്തിയാൽ അടയാളപ്പെടുത്തിയ ഭാഗം മൃഗങ്ങൾ കണ്ടെത്തുന്നുണ്ടോ എന്നു മിറർ ടെസ്റ്റിൽ നിരീക്ഷിക്കുന്നു. പ്രൈമേറ്റുകൾ, ഡോൾഫിനുകൾ, ആനകൾ, ചില പ്രത്യേക മത്സ്യങ്ങൾ എന്നിവയിലൂടെ കടന്നുപോകുന്ന ഈ പരീക്ഷണം, ജീവിവർഗങ്ങളുടെ സാമൂഹികബുദ്ധിയെ അളക്കുമെന്നു ഗവേഷകർ കരുതുന്നു.
ഇപ്പോൾ രണ്ട് ഇനത്തിൽപ്പെട്ട പാമ്പുകളെ ഉപയോഗിച്ച് ഇതിനായി പരീക്ഷണം നടത്തിക്കൊണ്ടിരിക്കുകയാണ് ശാസ്ത്രജ്ഞർ. പാന്പുകളുടെ കണ്ണുകൾക്കു കാഴ്ചയില്ലാത്തതിനാൽ "മിറർ ടെസ്റ്റ്' പരീക്ഷിക്കാനാവില്ല. അതുകൊണ്ടു അവയുടെതന്നെ ഗന്ധം ആകർഷിക്കാനുള്ള പരീക്ഷണമാണു നടത്തിയത്. പാന്പുകൾ സ്വയം ഗന്ധം തിരിച്ചറിയുന്നുണ്ടോ? അതിനെക്കുറിച്ച് ജിജ്ഞാസയുണ്ടോ എന്നിവയാണ് നിരീക്ഷിച്ചത്.
നാവു നീട്ടൽ
പതിനെട്ട് ആഫ്രിക്കൻ ബോൾ പെരുമ്പാമ്പുകൾ, 36 ഈസ്റ്റേൺ ഗാർട്ടർ പാമ്പുകൾ എന്നിവയെയാണു ഗവേഷണങ്ങൾക്ക് ഉപയോഗിച്ചത്. പാന്പുകളിൽനിന്നു ബോഡി ഓയിൽ സാമ്പിളുകൾ ശേഖരിച്ച് പഞ്ഞിയിൽ നനച്ചുവച്ചു. പാമ്പിന്റെ സ്വന്തം മണം, ഒലിവ് ഓയിൽ കലർന്ന മണം, ശുദ്ധമായ ഒലിവ് ഓയിൽ, മറ്റൊരു പാമ്പിന്റെ മണം, ഒലിവ് ഓയിൽ കലർന്ന മറ്റൊരു പാമ്പിന്റെ മണം എന്നീ അഞ്ചു ഗന്ധങ്ങളാണു പഞ്ഞിക്കഷണങ്ങളിൽ വച്ചത്.
തുടർന്ന് ഓരോ ഗന്ധത്തിനു മുന്പിൽ ഉരഗങ്ങൾ എത്ര നേരം നാവുനീട്ടി എന്നു രേഖപ്പെടുത്തി. ആഫ്രിക്കൻ ബോൾ പെരുമ്പാമ്പുകൾ ഓരോ ഗന്ധത്തിലും സമാനമായ സമയം ചെലവഴിച്ചു. എന്നാൽ, ഈസ്റ്റേൺ ഗാർട്ടർ പാമ്പുകൾ ഒലിവ് ഓയിൽ കലർന്ന സ്വന്തം ഗന്ധത്തിൽ കൂടുതൽ ശ്രദ്ധ ചെലുത്തിയതായി കണ്ടെത്തി.
ഇതിലൂടെ, ഗാർട്ടർ പാമ്പുകൾക്കു സ്വയം തിരിച്ചറിയാൻ കഴിയുമെന്നു ഗവേഷകർ വിലയിരുത്തി. ഗന്ധത്തിലുണ്ടായ അപ്രതീക്ഷിതമാറ്റത്തിൽ പാന്പുകൾ വിഭിന്ന പ്രതികരണങ്ങൾ നടത്തിയതായും ഗവേഷകർ അഭിപ്രായപ്പെടുന്നു. പാന്പുകൾക്ക് എന്തെങ്കിലും താത്പര്യമോ അന്വേഷണമോ ഉള്ളപ്പോൾ മാത്രമാണ് അവ നാവ് പുറത്തേക്കിടുന്നത്.
അതേസമയം, "സാമൂഹിക സ്വഭാവവുമായി പരസ്പരബന്ധം സ്ഥാപിക്കാൻ കഴിയുമെങ്കിൽ മാത്രമേ ഈ വ്യാഖ്യാനം വിശ്വസനീയമാകൂ' എന്ന് ഓസ്ട്രിയയിലെ സാൽസ്ബർഗ് സർവകലാശാലയിലെ തത്ത്വചിന്തകനായ യൊഹാന്നസ് ബ്രാൻഡൽ പറയുന്നു. എന്നാൽ, സാൻഡിയേഗോ സ്റ്റേറ്റ് യൂണിവേഴ്സിറ്റിയിലെ ജീവശാസ്ത്രജ്ഞനായ റൂലോൺ ക്ലാർക്ക് ഈ കണ്ടെത്തലുകൾ അർഥവത്താണെന്നാണ് അഭിപ്രായപ്പെടുന്നത്.
പി.ടി. ബിനു