Movies
സിനിമ നിർമിച്ച് കടക്കെണിയിലായെന്നും ഇനിയും പിടിച്ചുനിൽക്കാനാകില്ലെന്നും നടൻ സുബീഷ് സുധി. തന്റെ ഫോണിലേയ്ക്ക് ഇപ്പോൾ കടം വാങ്ങിയവർ പൈസ തിരികെ ചോദിക്കാൻ വിളിക്കുന്നതേയുള്ളൂവെന്നും സാമ്പത്തികബാധ്യത മൂലം രണ്ടു തവണ ജീവനൊടുക്കാൻ ശ്രമിച്ചെന്നും അദ്ദേഹം ഫേസ്ബുക്കിൽ പങ്കുവച്ച കുറിപ്പിൽ വെളിപ്പെടുത്തി.
സുബീഷ് സുധിയുടെ വാക്കുകൾ
വലിയ സ്വപ്നങ്ങൾക്ക് പുറകെ പോയി ജീവിതം മുന്നോട്ട് പോകാൻ പറ്റാത്ത അവസ്ഥയിൽ ആണ് ഇങ്ങനെ ഒരു പോസ്റ്റ് ഇടുന്നത്. ഒരു ജൂനിയർ ആർടിസ്റ്റ് ആയി വന്ന ഞാൻ 80 ഓളം സിനിമകളിൽ അഭിനയിച്ചു. ഒരു ഭാരത സർക്കാർ ഉത്പന്നം എന്ന പടത്തിൽ നായകനായി. ഞാനും എന്റെ സുഹൃത്തുകളും ചേർന്നാണ് നിർമ്മിച്ചത്.
2024 മാർച്ച് എട്ടിന് പ്രേമലുവും മഞ്ഞുമ്മൽ ബോയിസും തിയേറ്റർ നിറഞ്ഞു നിൽക്കുന്ന സമയം ആയിരുന്നു. പിന്നെ നോമ്പ് മാസവും പരീക്ഷയും ആയിരുന്നു. പ്രതികൂല കാലാവസഥയിലും പടം കണ്ടവർ നല്ല അഭിപ്രായം ആണ് പറഞ്ഞത്. എല്ലാം റിവ്യൂവേഴ്സും നല്ല സിനിമ ആണ് എന്ന് പറഞ്ഞു. മാധ്യമങ്ങൾ 5 ൽ 4 സ്റ്റാർ തന്നു. എന്റെ ഭാഗ്യക്കേട് കൊണ്ട് ആ സിനിമ സാമ്പത്തികമായി വിജയിച്ചില്ല.
സിനിമ ഇറങ്ങുന്നതിനു മുന്നേ പ്രശ്നങ്ങൾ ആയിരുന്നു. ‘ഒരു ഭാരത സർക്കാർ ഉത്പന്നം’ സിനിമയുടെ പേരിൽ നിന്ന് ഭാരതം സെൻസർ ബോർഡ് കട്ട് ചെയ്തു. റിലീസിനു രണ്ടു ദിവസം മുന്നേ തിരക്കഥകൃത്തു നിസാംക്ക മരണപെട്ടു. പിന്നേ ഈ സിനിമ വിൽക്കാൻ ബോംബയിൽ പോയി അവിടെ കുറെ ഏജന്റുമാർ പൈസ വാങ്ങി പറ്റിച്ചു എന്നല്ലാതെ ഒന്നും നടന്നില്ല.
ഞാൻ നേരായ വഴിയിൽ പൈസ ഉണ്ടാക്കി ഈ സിനിമയുടെ കടം വിട്ടാൻ ഒരുപാടു ശ്രമിച്ചു. അതും നടക്കാതെ പോയി ഞാൻ വല്ലാത്ത അവസ്ഥയിലൂടെ ആണ് കടന്നു പോകുന്നത്.
എന്റെ വീട് ജപ്തിയിൽ ആണ്. സിനിമയ്ക്കു വേണ്ടി ഫണ്ട് തന്നവർ എനിക്കു എതിരെ കേസ് കൊടുത്തു. അത് വാറണ്ട് ആയി. എന്നെ എപ്പോൾ വേണമെങ്കിലും ജയിലിൽ ഇടുന്ന അവസ്ഥയിൽ ആണ്. ഇപ്പോൾ എന്റെ ഫോണിലേക്കു പൈസ കൊടുക്കാനുള്ളവരുടെ ഫോൺ മാത്രമേ വരാറുള്ളൂ. എന്റെ നല്ല കാലത്ത് കൂടെ ഉണ്ടായവർ എന്റെ ഫോൺ പോലും എടുക്കാതായി. ഒരു ദിവസം നാൽപതോളം കോളുകൾ ആണ് വരുന്നത് കടക്കാരുടേത്.
പിടിച്ചു നിൽക്കാനാവാതെ രണ്ടു തവണ ആത്മഹത്യയ്ക്കു വരെ ശ്രമിച്ചു. എന്നെ ദൈവത്തിനു പോലും വേണ്ട. ആത്മഹത്യ ചെയ്യാൻ ശ്രമിക്കുന്നതിനു മുന്നേ ഞാൻ രണ്ടു മൂന്ന് സുഹൃത്തുക്കൾക്ക് മെസേജ് അയച്ചിരുന്നു.
അവരിൽ ആരോ കൊച്ചി സിറ്റി പോലീസ് ഡെപ്യൂട്ടി കമ്മിഷണറെ അറിയിക്കുകയും എന്നെ അവിടെ നിന്ന് വിളിപ്പിക്കുകയും ചെയ്തു. അശ്വതി മാഡം എന്റെ അവസ്ഥ നേരിട്ട് മനസിലാക്കുകയും നിങ്ങളെ ആരെങ്കിലും സഹായിക്കാതിരിക്കില്ല ജീവിതത്തിൽ ധൈര്യമായി മുന്നോട്ടുപോകൂ എന്നു പറഞ്ഞ് എന്നെ ആശ്വസിപ്പിക്കുകയും ചെയ്തു.
ഈ നല്ല സിനിമ തിയറ്ററിൽ എത്തിക്കാൻ ശ്രമിച്ച സതീഷേട്ടനും വർക്കിച്ചനും സാമ്പത്തിക ബാധ്യതയിൽ ആണ്. എന്റെ പടത്തിന്റെ പ്രൊഡ്യൂസർമാറും സമാന അവസ്ഥയിൽ ആണ്.
ഒരു അടിപോലും മുന്നോട്ട് പോകാൻ പറ്റാത്ത അവസ്ഥ ആണ്. എന്തു ചെയ്യണമെന്നറിയില്ല, ആരെങ്കിലും സഹായിക്കുമോ എന്നറിയില്ല, പക്ഷേ പ്രതീക്ഷയുണ്ട്. അതിജീവനത്തിന്റെ വീര ഇതിഹാസം രചിച്ച കേരളമേ കൂടെ ഉണ്ടാകണം. കൈവിടരുത്, കനിവ് ഉണ്ടാകണം.
Movies
പ്രസവത്തെക്കുറിച്ചുള്ള വിവാദ പരാമർശങ്ങളിൽ വിശദീകരണം നൽകി എൻഡിഎ സ്ഥാനാർഥിയും സംവിധായകനുമായ അഖിൽ മാരാർ. ഇനിയും ഒരു കുഞ്ഞു വേണമെന്നും തനിക്കിനിയും പ്രസവിക്കണം എന്നു പറയുന്ന ഒരു ഭാര്യയാണ് തനിക്കൊപ്പം ജീവിക്കുന്നതെന്നും തന്റെ പരാമർശങ്ങൾ വളച്ചൊടിച്ചെന്നും അഖിൽ പറയുന്നു.
ആടിനെ പട്ടിയാക്കി പട്ടിയെ പേപ്പട്ടിയാക്കി ആ പേപ്പട്ടിയെ തല്ലി കൊല്ലണം എന്ന് പറഞ്ഞു നടക്കുന്ന മനുഷ്യരെ പോലെ സോഷ്യൽ മീഡിയ റീച്ചിന് വേണ്ടി എന്തും കാണിക്കുന്നവരാണ് ഇതിന് പിന്നിലെന്നും അഖിൽ പറഞ്ഞു.
സ്ത്രീകളുടെ പ്രസവം സങ്കീർണമാക്കിയത് ആശുപത്രികളെന്ന അഖിലിന്റെ പ്രസ്താവനയാണ് വിവാദമായി മാറിയത്.
അഖിൽ മാരാരിന്റെ വിശദീകരണം
''ആടിനെ പട്ടിയാക്കി പട്ടിയെ പേപ്പട്ടിയാക്കി ആ പേപ്പട്ടിയെ തല്ലി കൊല്ലണം എന്ന് പറഞ്ഞു നടക്കുന്ന മനുഷ്യരെ പോലെ സോഷ്യൽ മീഡിയ റീച്ചിന് വേണ്ടി എന്തും കാണിക്കുന്ന നിങ്ങൾക്ക് ഞാൻ പറഞ്ഞത് പൂർണമായും കേൾക്കാൻ മനസില്ലെങ്കിൽ ഈ മൂന്ന് മിനിറ്റ് എങ്കിലും കെട്ട് നോക്ക്.
പ്രസവിക്കുക എന്ന ഒരു കാര്യത്തെ കുറിച്ചാണോ ഞാൻ പറഞ്ഞതെന്നും എന്താണ് യഥാർത്ഥത്തിൽ പറഞ്ഞതെന്നും മനസിലാക്കാൻ പറ്റും..ഇനി ഈ പറഞ്ഞ കാര്യങ്ങളിൽ ആരെയെങ്കിലും ആക്ഷേപിച്ചതോ അല്ലെങ്കിൽ തെറ്റിദ്ധാരണ ഉണ്ടാക്കുന്നതോ ഉണ്ടെങ്കിൽ എനിക്ക് മനസ്സിലാക്കി തരുക..
ഈ വിഡിയോയിൽ തന്നെ ഞാൻ പറയുന്നു പണ്ട് തമാശ പോലെ പറഞ്ഞിരുന്ന എന്ന നിലയിൽ ഇനി ഇതേ കാര്യം ആക്ഷേപിക്കണമെങ്കിൽ എന്നേക്കാൾ സമൂഹത്തിൽ സ്വാധീനമുള്ള ജയറാം, സത്യൻ അന്തിക്കാട് എന്നിവർക്കെതിരെയും ഡോക്ടർമാർ കേസ് കൊടുക്കണം..
എനിക്കെതിരെ ഞാൻ പറഞ്ഞത് വളച്ചൊടിച്ചു പ്രചരിപ്പിക്കുന്ന പരുപാടി പുരോഗമന വാദികളും ഫെമിനിസ്റ്റുകളും തുടങ്ങിയിട്ട് നാള് കുറെ നാളുകളായി..
ബിഗ് ബോസിൽ ഉള്ള കാലം
1. ഭക്ഷണം വളരെ കുറവായ ഒരു സ്ഥലത്തു ടാസ്കിന്റെ ഭാഗമായി ഭക്ഷണം മോഷ്ടിച്ച സാഗറിനോട് തമാശ രൂപേണ പറഞ്ഞ കാര്യത്തെ വളച്ചു ഒടിച്ചു അട്ടപ്പാടിയിൽ മരിച്ച മധുവിനെ ആക്ഷേപിച്ചു എന്ന രീതിയിൽ ആക്കി ആക്രമിച്ചു.
2.കുടുംബ ജീവിതത്തിൽ എന്നല്ല സൗഹൃദങ്ങൾക്കിടയിൽ പോലും അടിയും വഴക്കും ഉണ്ടാകും അത് പരസ്പരം മനസിലാക്കി മുന്നോട്ട് പോകുന്നത് ആണ് എല്ലാ ബന്ധങ്ങളും നില നിൽക്കാൻ കാരണം എന്റെ ജീവിതത്തിലും ഇതൊക്കെ ഉണ്ടായിട്ടുണ്ട് എന്ന് പറയുന്നു അതോടെ ഫെമിനിച്ചികൾ ഇളകി മറിയുന്നു..
3.തമാശ രൂപേണ ആരെയും അപമാനിക്കാതെ ഉടുത്തിരുന്ന മുണ്ടിന്റെ തുമ്പ് ഉള്ളിൽ കൈ വെച്ച് കൈപ്പത്തി പൊക്കിയും താഴ്ത്തിയും കാണിച്ചതിന് സ്ത്രീകളെ മുണ്ട് പൊക്കി കാണിച്ചു എന്ന് പറഞ്ഞു ആക്ഷേപിച്ചു..
4. ഹൗസിൽ ഉണ്ടായിരുന്ന മറ്റൊരു സ്ത്രീ അവരുടെ വൃത്തികെട്ട സ്വഭാവം പുറത്ത് എടുത്തപ്പോൾ അവരെ വ്യക്തിപരമായി പറഞ്ഞത് കേരളത്തിൽ ഉള്ള സ്ത്രീ സംരംഭകരെ ആക്ഷേപിച്ചു എന്ന രീതിയിൽ വളച്ചു ഒടിച്ചു പ്രചരിപ്പിച്ചു..
എന്നാൽ ഇതൊക്കെ മറ്റ് ക്യാമറകളിൽ കണ്ട പ്രേക്ഷകർ എന്റെ സത്യം തിരിച്ചറിഞ്ഞു എനിക്കൊപ്പം നിന്നു..എന്നാലിന്നു കേരളത്തിൽ ഇത് പോലെ കുറെയെണ്ണം പ്രത്യേകിച്ച് ഞാൻ എൻഡിഎയുടെ ഭാഗമായതോടെ പഴയതും പുതിയതുമായ അഭിമുഖങ്ങളിൽ നിന്നും അവർക്ക് വേണ്ട കാര്യങ്ങൾ അടർത്തി എടുത്തു അവരുടെ വ്യാഖ്യാനം അതിന്റെ മുകളിൽ ചമച്ചിട്ട് അത് ഞാൻ ഉദ്ദേശിച്ചത് ആണെന്ന് പറഞ്ഞു എന്റെ തലയിൽ അടിച്ചേൽപ്പിക്കുന്നു. അതിന്റെ ഏറ്റവും പുതിയതാണ് പ്രസവത്തെ നിസാരവത്കരിച്ചു ഗർഭിണികളെ ആക്ഷേപിച്ചു..
ഇനിയും ഒരു കുഞ്ഞു വേണമെന്നും എനിക്കിനിയും പ്രസവിക്കണം അഞ്ച് കുഞ്ഞുങ്ങൾ നമുക്ക് വേണം എന്ന് പറയുന്ന ഒരു ഭാര്യയാണ് എനിക്കൊപ്പം ജീവിക്കുന്നത്.. അവൾക്കത് പറയാനുള്ള ധൈര്യത്തിന്റെ പേരാണ് ഭർത്താവ്.
ആ എന്നെ കുടുംബം നോക്കാത്ത സ്വന്തം കാര്യം മാത്രം നോക്കി ജീവിക്കുന്ന കുറെ എണ്ണം കണ്ടന്റ് ഉണ്ടാക്കാൻ വേണ്ടി ആക്രമിച്ചാൽ മൂക്കിലെ ഒരു രോമം പറിച്ചു കളയുന്ന ലഘവം മാത്രമേ ഞാൻ അതിന് കൊടുക്കു. എന്നാൽ എന്നെ എതിർക്കുന്നതിലൂടെ സ്വകാര്യ ആശുപത്രികളും മരുന്ന് മാഫിയകളും കാലങ്ങൾ ആയി കേരളത്തിൽ സൃഷ്ടിക്കുന്ന അപകടത്തെ പ്രോത്സാഹിപ്പിക്കാൻ കഴിയില്ല എന്നതാണ് ചില മറുപടികൾ നൽകാൻ പ്രേരിപ്പിച്ചത്.
പ്രസവം എന്ന ഒരു തവണത്തെ പ്രോസസ് അല്ല മറിച്ചു 10 മാസത്തെ ഗർഭ കാലം അതിനെ വിറ്റ് തിന്നുന്നവർ അവരുടെ കച്ചവട ബുദ്ധി അതിനേക്കാൾ ഉപരി വർധിച്ചു വരുന്ന സിസേറിയൻ നിരക്ക്..
അതായത് WHO മാനദണ്ഡം പ്രകാരം സിസേറിയൻ നിരക്ക് 10-15% നിർത്തണം എന്നാണ്.. എന്നാൽ കേരളത്തിൽ 45% ത്തിന് മുകളിൽ ആണ് സിസേറിയൻ നിരക്ക്.ഏറ്റവും സുരക്ഷിതമായ പ്രസവത്തെ അതായത് നോർമൽ ഡെലിവറിയേ ഇല്ലാതാക്കി സിസേറിയൻ വർദ്ധിപ്പിച്ചതിന് പിന്നിൽ കേരളത്തിലെ സ്വകാര്യ ആശുപത്രികളുടെ പങ്ക് വലുതാണ്.
ഇനി മറ്റൊരു വിഡ്ഢിത്തരം കൂടി ഇവറ്റകൾ പടച്ചു വിടുന്നു ശിശു മരണ നിരക്ക് പ്രസവവുമായി കൂട്ടി കെട്ടി സംസാരിക്കുന്നത് കണ്ടു.. നേരിയ ശതമാനം മാത്രമാണ് പ്രസവം മൂലം മരണപെടുന്ന കുട്ടികളുടെ കണക്ക്.. അമ്മയുടെ ആരോഗ്യമില്ലായ്മയും പോഷക ആഹാര കുറവുമാണ് ശിശു മരണ നിരക്കിനു കാരണം. ഇതൊക്കെ എന്നോട് പറയുന്ന രീതിയിൽ പടച്ചു വിടാൻ ഇതൊന്നും ഞാൻ പറഞ്ഞ വിഷയവുമല്ല എന്നതാണ് മറ്റൊരു സത്യം..
സ്ത്രീകൾ അനുഭവിക്കുന്ന യഥാർഥ പ്രശ്നങ്ങൾ പറഞ്ഞു സംസാരിച്ച എനിക്ക് കപട സ്ത്രീ പക്ഷ സ്നേഹികൾ മനസ്സിലാക്കി തന്നു സ്ത്രീകൾ നേരിടുന്ന ഏറ്റവും വലിയ പ്രശ്നം ഗർഭവും, പ്രസവവും ആണെന്ന്..അച്ഛൻ ആവുന്ന വ്യക്തി പ്രസവ വേദന അനുഭവിക്കുന്നില്ല എന്ന ഒറ്റ കാരണം കൊണ്ട് ഒന്നുമല്ലാതെ പോകുന്നത് പുരുഷൻ എല്ലാം സഹിക്കാൻ വിധിക്കപ്പെട്ടവൻ ആയത് കൊണ്ടാണ്..സോഷ്യൽ മീഡിയയിൽ നാല് കമന്റ് തെറി കണ്ടാൽ അയ്യോ സൈബർ ബുള്ളിയിങ്..
സ്ത്രീകളെ ആക്ഷേപിക്കുന്നെ എന്ന് പറഞ്ഞു നിലവിളിക്കുന്നവർ പുരുഷനെ ഏത് രീതിയിൽ ആര് ആക്രമിച്ചാലും ഒരു കുഴപ്പമില്ല.നിങ്ങൾ എത്രയൊക്കെ ഇല്ലാ കഥകൾ കൂട്ടി ആക്ഷേപിച്ചാലും എന്തൊക്കെ പറഞ്ഞാലും സത്യം പറയുന്നതിൽ നിന്നും എന്നെ തടയാൻ ആർക്കും കഴിയില്ല...
പറയുന്നത് ഉൾകൊള്ളാൻ ബോധമില്ലാത്ത കുറെയെണ്ണത്തെ പഠിപ്പിച്ചു മനസിലാക്കുക എന്ന ഉത്തരവാദിത്തം കൂടി ചെയ്യേണ്ട ബാധ്യതയാണ്..പ്രസവം എന്നാൽ ഒരു കുഞ്ഞിന് ജന്മം നൽകുന്ന മഹത്തായ ഉദാത്തമായ ഒരു ക്രിയയാണ്.. അത് എൻജോയ് ചെയ്യണമെങ്കിൽ താൻ ഒരു അമ്മയാകാൻ പോകുന്നു എന്ന ചിന്തയും അതിലൂടെ അവൾക്ക് ലഭിക്കുന്ന ആത്മ നിർവൃതിയും ഒരു സ്ത്രീക്ക് ഉണ്ടാവണം..
ഏതൊരു മനുഷ്യനെയും ഭയം ബാധിച്ചാൽ അവനിൽ ശരീരികമായി പ്രശ്നങ്ങൾ ഉടലെടുക്കും അത് കൊണ്ട് ഗർഭിണി ആകുന്ന ഒരു പെൺകുട്ടിയോട് അവൾക്കു മനസിക ധൈര്യം പകരാൻ പറയുന്ന കാര്യങ്ങൾ ആണ് "നോക്ക് മോളെ നമ്മുടെ നബീസുമ്മ പത്തു പ്രസവിച്ച ശേഷവും അരി ആട്ടി വെച്ചിട്ട് പോയതാണ്..
അത്രേയുള്ളൂ നീ എന്തിനാ ടെൻഷൻ അടിക്കുന്നത്.. " ഇത് ഒരമ്മ പറയുന്നത് പൊളിറ്റിക്കൽ കറക്റ്റ്നെസ് നോക്കിയിട്ടല്ല. ജീവിതത്തിൽ അമ്മ എന്ന മൂല്യം തിരിച്ചറിയാത്ത കുഞ്ഞുങ്ങളെ പ്രസവിച്ച ശേഷം തിരിഞ്ഞു നോക്കാത്ത കുടുംബത്തിന്റെ മൂല്യം മനസ്സിലാകാത്ത കുറെ എണ്ണം സോഷ്യൽ മീഡിയ വഴി നടത്തുന്ന ഈ കുര ദയവ് ചെയ്തു പുതിയ തലമുറ കേൾക്കരുത്..
നിങ്ങൾ ഒരമ്മ ആകാൻ ആഗ്രഹിക്കുന്നവർ ആണെങ്കിൽ നല്ല മനസ്സോടെ ,ഈശ്വര ചിന്തയോടെ, നല്ല ഭക്ഷണങ്ങൾ കഴിച്ചു പൂർണ ആരോഗ്യവതിയായി എല്ലാ ജോലിയും ചെയ്തും നല്ല ചിന്തകൾ ഉണർത്തുന്ന പുസ്തകങ്ങൾ വായിച്ചും,മനസിന് കരുത്തു നൽകുന്ന മനുഷ്യരുമായി ചേർന്ന് സഹകരിക്കു..മരുന്നുകൾ ആവശ്യത്തിന് മാത്രം ഉപയോഗിക്കാൻ ശീലിക്കു..
ഗർഭ കാലം ആനന്ദത്തിന്റെയും ആസ്വാദനത്തിന്റെയും കാലമാണ്..അല്ലാതെ പ്രസവം എന്ന ഒറ്റ പ്രോസസ് അല്ല ഞാൻ പറഞ്ഞത്..ഫാർമ എന്ന വെബ് സീരീസ് മരുന്ന് കച്ചവട മേഖലയിലെ കള്ളങ്ങൾ കുറെയൊക്കെ പറയുന്നുണ്ട് ഒരു അമേരിക്കൻ മരുന്ന് റിസർച് കമ്പനിയിൽ ജോലി ചെയ്ത ഒരുവൻ എന്ന നിലയിൽ ആരോഗ്യ രംഗത്ത് നടക്കുന്ന കള്ളത്തരങ്ങൾ എനിക്ക് ബോധ്യമുള്ളതാണ്..നിങ്ങളെ രോഗിയാക്കാൻ ആണ് ഓരോ മരുന്ന് കമ്പനിയും ശ്രമിക്കുന്നത്..
കോടികൾ മുടക്കി ആശുപത്രി പണിയുന്നത് നിങ്ങളുടെ ആരോഗ്യം നന്നാക്കി നിങ്ങളെ രക്ഷപെടുത്താൻ അല്ല മറിച്ചു അവർക്ക് ലാഭം കൊയ്യാൻ ആണ്.. അത് കൊണ്ട് തിരിച്ചറിവ് ഉണ്ടാവണം.. ഞാൻ ഈ പറഞ്ഞത് ആശുപത്രിയിൽ പോകണ്ട എന്ന അർത്ഥത്തിൽ അല്ല പരമാവധി പോകാതെ ഇരിക്കുന്ന അവസ്ഥ സൃഷ്ടിക്കാൻ നോക്കുക..
ഇതേ ചിന്ത മാത്രമാണ് ഒരു മണിക്കൂർ നീണ്ട അഭിമുഖത്തിൽ നോർത്ത് ഇന്ത്യയിലെ സ്ത്രീകൾ നേരിടുന്ന പ്രശ്നങ്ങൾ കേരളത്തിലെ സ്ത്രീകൾക്ക് അറിയുക പോലുമില്ല എന്ന വിഷയത്തിൽ തമാശ രൂപേണ പറഞ്ഞ ഒരു വിഷയത്തെ വളച്ചൊടിച്ചു കണ്ടന്റ് ആക്കി ആഘോഷിക്കുന്ന വിവരമില്ലായ്മക്ക് എന്താ പറയുക..
വിമർശനം തെറ്റുകൾ തിരുത്താൻ ഉള്ളതാവാണം അല്ലാതെ വിഡ്ഢിത്തരങ്ങൾ വിളമ്പൽ ആവരുത്.വരികൾ അടർത്തി വിമർശിക്കാൻ തുടങ്ങിയാൽ ബൈബിൾ, ഖുർആൻ, ഗീത ഇവയുടെ ഒക്കെ സൃഷ്ടാക്കൾ പെട്ട് പോകും..കുറഞ്ഞ പക്ഷം ഞാൻ എന്താണ് പറഞ്ഞത് എന്താണ് അത് കൊണ്ട് സമൂഹത്തിൽ നൽകുന്ന സന്ദേശം എന്നത് മനസ്സിലാക്കാൻ ഉള്ള ബോധം ഉണ്ടാവുക..''
Movies
സാഹചര്യങ്ങളാണ് തന്നെ ഇങ്ങനെയാക്കി മാറ്റിയതെന്ന് നടി മഞ്ജു വാര്യർ. ചില സമയങ്ങളിൽ താനും അമിതമായി ചിന്തിക്കാറുണ്ടെന്നും എന്നാൽ പെട്ടെന്ന് തന്നെ യാഥാർഥ്യത്തിലേക്ക് മടങ്ങിവരുമെന്നും മഞ്ജു പറയുന്നു.
ഒരു പ്രശ്നമുണ്ടാകുമ്പോൾ അതിൽ നിന്ന് ഒരുപടി പിന്നോട്ട് മാറിനിന്നു നോക്കിയാൽ മതിയെന്നും അപ്പോൾ ആ വിഷയങ്ങൾ എത്രത്തോളം ബാലിശമാണെന്ന് നമുക്ക് എളുപ്പം മനസിലാകുമെന്നും താരം പറഞ്ഞു.
ഒരു പ്രശ്നമുണ്ടാകുമ്പോൾ അതിൽ നിന്ന് ഒരുപടി പിന്നോട്ട് മാറിനിന്നു നോക്കിയാൽ, ആ വിഷയങ്ങൾ എത്രത്തോളം ബാലിശമാണെന്ന് നമുക്ക് എളുപ്പം മനസിലാകും. സാഹചര്യങ്ങളിൽ നിന്ന് ഡിറ്റാച്ച് ചെയ്യാൻ (വികാരങ്ങളില്ലാതെ മാറിനിൽക്കാൻ) കഴിഞ്ഞാൽ ജീവിതം വളരെ ലളിതമാണ്. ചില സമയങ്ങളിൽ ഞാനും അമിതമായി ചിന്തിക്കാറുണ്ട്.
എന്നാൽ, പെട്ടെന്ന് തന്നെ യാഥാർഥ്യത്തിലേക്ക് മടങ്ങിവരും. ഓരോ വ്യക്തിയുടെയും സന്തോഷം വ്യത്യസ്തമാണ്. അത് കണ്ടെത്തുകയാണ് പ്രധാനം. മറ്റുള്ളവർ എത്ര ഉപദേശിച്ചാലും സ്വന്തം അനുഭവങ്ങളിലൂടെ മാത്രമേ ഒരാൾക്ക് മാറാൻ സാധിക്കൂ.
പ്രത്യേകിച്ചൊരു ധ്യാനമോ പരിശീലനമോ വഴിയല്ല ഞാന്‍ ഇന്നത്തെ രീതിയിൽ എത്തിയത്, സാഹചര്യങ്ങൾ എന്നെ ഇങ്ങനെയാക്കി മാറ്റിയതാണ്. എന്റെ ഈ രീതി ശരിയല്ലെന്ന് കരുതുന്നവരുണ്ട്, എന്നെ വിമർശിക്കുന്നവരുണ്ടെങ്കിൽ അവരുടെ അഭിപ്രായങ്ങളെയും ഞാന്‍ പൂർണമായി ബഹുമാനിക്കുന്നു. മഞ്ജു വാര്യർ പറയുന്നു.
Movies
മോഹിനിയാട്ടം സിനിമ സൈജു കുറുപ്പിന്റെ കരിയറിലെ 150-ാം ചിത്രമാണ്. ചിത്രം സൂപ്പർഹിറ്റായി മുന്നേറുമ്പോൾ സൈജു കുറിപ്പിന്റെ പേരെഴുതി കാണിക്കുന്ന ടൈറ്റിൽ കാർഡാണ് ആകർഷണങ്ങളിലൊന്ന്. സിനിമയ്ക്കൊപ്പം തന്നെ സൈജുവിന്റെ ടൈറ്റിൽ കാർഡും ആരാധകർ ചർച്ചയാക്കുകയാണ്.
ഇപ്പോഴിതാ ഈ ടൈറ്റിൽ കാർഡിനെക്കുറിച്ച് ഒരു ചാനലിന് നൽകിയ അഭിമുഖത്തിൽ സൈജു പറഞ്ഞ വാക്കുകളാണ് ശ്രദ്ധേയമാകുന്നത്. "എനിക്ക് പേടിയായിരുന്നു. മിഥുന്റെ പേര് കാണുമെന്ന് എനിക്കറിയാമായിരുന്നു. സൈജു ചേട്ടാ നിങ്ങൾക്ക് വേണ്ടി ഞാനൊരു പരിപാടി വച്ചിട്ടുണ്ടെന്ന് കൃഷ്ണദാസ് എന്നോട് സൂചിപ്പിച്ചിരുന്നു.
പക്ഷേ എന്ത് പരിപാടിയാണെന്ന് എനിക്കറിയില്ല. ഞാൻ വിചാരിച്ചു താങ്ക്സ് കാർഡിൽ എന്തെങ്കിലും ഉണ്ടാകുമെന്ന്. റിലീസിന് മുൻപാണ് ഞാൻ ടൈറ്റിൽ കാർഡിന്റെ കാര്യം അറിയുന്നത്. ഇവർ അത് സോഷ്യൽ മീഡിയയിൽ എനിക്ക് ഫോട്ടോ എടുത്ത് അയച്ചു തന്നു. അപ്പോൾ ഞാൻ ഗ്രൂപ്പിൽ പറഞ്ഞു. തോമസ് ചേട്ടനും ദാസനും എക്സിക്യൂട്ടീവ് പ്രൊഡ്യൂസർ സൽമാനുമുണ്ട് ആ ഗ്രൂപ്പിൽ.
എടാ ഇത് പണിയാകില്ലേ, ഇത് സൂപ്പർ സ്റ്റാറിന് കൊടുക്കുന്ന ടൈറ്റിൽ കാർഡ് ആണ് എന്ന്. ഈ മൂന്നു പേരും എന്റെ മെസേജിനോട് പ്രതികരിച്ചില്ല. ഒന്നില്ലെങ്കിൽ ഇത് ഓക്കെയാണ് ചേട്ടാ എന്നെങ്കിലും പറയണ്ടേ. ഇത് ഒന്നും പറഞ്ഞില്ല, അവർ ആ വോയ്സ് മെസേജ് കേൾക്കാത്ത പോലെ ആയിരുന്നു.
പിന്നെ ഞാൻ അത് വിട്ടു. തിയറ്ററിൽ എത്തിക്കഴിഞ്ഞപ്പോഴേക്കും ആളുകൾക്ക് ശരിക്കും ചിരിയാണ് വന്നത്. അപ്പോൾ എനിക്ക് സമാധാനമായി. അതായിരുന്നു ശരിക്ക് ഇവരുടെ ഉദ്ദേശ്യം. പക്ഷേ 150 എന്നുള്ള ആ കണക്ക് ശരിയാണ് കേട്ടോ".- സൈജു കുറുപ്പ് പറഞ്ഞു.
Movies
നടനും ഉറ്റസുഹൃത്തും പാലക്കാട് യുഡിഎഫ് സ്ഥാനാർഥിയുമായ രമേഷ് പിഷാരടിക്ക് ആശംസയുമായി ധർമജൻ ബോൾഗാട്ടി.
തെരഞ്ഞെടുപ്പ് സമയത്ത് സിനിമാക്കാരനായുള്ള വോട്ട് വേണ്ടെന്നാണ് പിഷാരടി തന്നോടു പറഞ്ഞിരുന്നതെന്ന് ധർമജൻ പറയുന്നു.
‘‘പിഷാരടി എന്നോട് പറഞ്ഞത് സിനിമ ബന്ധം വച്ച് എനിക്ക് വോട്ട് വേണ്ട…അപ്പോൾ ഞാൻ പറഞ്ഞു, “എടാ ഞാൻ നിന്നേക്കാൾ മുൻപ് നിയമസഭയിലേക്ക് മത്സരിച്ച ആളാണ്.
പിന്നെ ഞാൻ അവിടെ വരാതിരുന്നാൽ ആളുകൾ ചോദിക്കുകയും ചെയ്യും, അവനെ കണ്ടില്ലല്ലോ അവനെവിടെയെന്ന്. എന്നിരുന്നാലും ഞങ്ങൾ നാദിർഷ കോട്ടയം നസീർ, കലാഭവൻ ഷാജോൺ, കലാഭവൻ ജിന്റോ, ഹരി പി. നായർ ഞങ്ങൾ ഒരുമിച്ച് പാലക്കാട് എത്തി ഒരു സ്റ്റേജ് ഷോ ചെയ്തു, പൊളിച്ചടക്കി ഞങ്ങൾ തിരിച്ചുവന്നു.
നന്മയുള്ള ആത്മാർഥതയുള്ള ദീർഘ വീക്ഷണമുള്ള രമേശ് പിഷാരടിയാകട്ടെ പാലക്കാടിന്റെ നായകൻ സ്നേഹത്തോടെ പിഷൂന്റെ സ്വന്തം ധർമ്മജൻ ബോൾഗാട്ടി.’’
Movies
ട്വന്റി 20 സ്വതന്ത്ര ആശയമുള്ള രാഷ്ട്രീയ പാര്‍ട്ടിയാണെന്നും ബിജെപിയില്‍ ലയിച്ചതല്ലെന്നും തൃക്കാക്കര മണ്ഡലത്തിലെ എന്‍ഡിഎ സ്ഥാനാര്‍ഥിയായ അഖില്‍ മാരാര്‍. സ്വന്തം ആശയത്തില്‍ നിന്ന് കൊണ്ട് വികസനം നടപ്പിലാക്കാന്‍ ബിജെപിയുടെ ഭാഗമായതാണെന്ന് അഖില്‍ മാരാര്‍ വ്യക്തമാക്കി.
കഴിഞ്ഞ ദിവസം അഖില്‍ മാരാരുടെ ഫെയ്സ്ബുക്ക് പേജിന് വിലക്കേര്‍പ്പെടുത്തിയിരുന്നു. പിന്നാലെ അക്കൗണ്ട് തിരിച്ചു കിട്ടിയിരുന്നു. ഇതിന് പിന്നാലെയാണ് കുറിപ്പുമായി അഖില്‍ രംഗത്തെത്തിയത്.
മോദി വിരോധം എന്ന ആശയമാണ് ഇന്ത്യയില്‍ ഇന്ത്യ മുന്നണി ഉണ്ടാവാന്‍ കാരണം. താന്‍ ട്വന്റി 20യില്‍ ചേര്‍ന്നത് മതേതര ബോധമുള്ള, വികസന കാഴ്ചപാടുള്ള, കിഴക്കമ്പലത്ത് മികച്ച ഭരണം സമ്മാനിച്ച, 15000ത്തോളം പേര്‍ക്ക് തൊഴില്‍ നല്കുന്ന ക്രൈസ്തവനായ സാബു ജേക്കബ് നയിക്കുന്ന ട്വന്റി 20യിലാണ്.
ആ ബോധം ഇല്ലാത്തവര്‍ വിവരക്കേട് വിളിച്ചു കൂവുമ്പോള്‍ തലച്ചോര്‍ നശിച്ച ജനതയോട് യഥാര്‍ഥ്യങ്ങള്‍ പറഞ്ഞു കൊടുക്കുക ഉത്തരവാദിത്തമായതു കൊണ്ടാണ് എഴുതുന്നത് എന്നാണ് അഖില്‍ മാരാര്‍ കുറിച്ചിരിക്കുന്നത്.
അഖില്‍ മാരാരുടെ കുറിപ്പ്
ഞാന്‍ ട്വന്റി 20യില്‍ ചേര്‍ന്നപ്പോള്‍ മുതല്‍ മത വര്‍ഗീയവാദികളും കമ്മികളും എനിക്കെതിരെ ഇറങ്ങി തിരിച്ചതാണ്... ഇതില്‍ എത്രയോ വര്‍ഷങ്ങള്‍ ആയി ഞാന്‍ കേള്‍ക്കുന്ന ഒരു വിളിയാണ് സംഘി എന്നത്... സത്യം പറയുന്നവനെ ഇല്ലാതാക്കാന്‍ നിലനില്‍പ്പിനു വേണ്ടി രാഷ്ട്രീയ പാര്‍ട്ടികള്‍ സൃഷ്ടിച്ച ഒന്നാണ് ഈ ഐറ്റം..
ഒരാളെ സംഘി ആക്കി ചിത്രീകരിക്കുമ്പോള്‍ കേരളത്തില്‍ 85% പേരും എതിര്‍ക്കും എന്ന പ്രായോഗിക ബുദ്ധി മാത്രമാണ് ഇതിന് പിന്നില്‍... പക്ഷെ എന്നെ അത്ഭുതപെടുത്തുന്നത് പുതു തലമുറയുടെയും പഴയ തലമുറയില്‍ പെട്ട ഭൂരിഭാഗം മനുഷ്യര്‍ക്കും എന്താണ് ഒരു രാഷ്ട്രീയ പാര്‍ട്ടി എന്താണ് മുന്നണി രാഷ്ട്രീയം എന്നതിനെ കുറിച്ച് യാതൊരു ധാരണയും ഇല്ല.. ട്വന്റി 20 സ്വതന്ത്ര ആശയം ഉള്ള ഒരു രാഷ്ട്രീയ പാര്‍ട്ടിയാണ്.. ആ പാര്‍ട്ടി ബിജെപിയില്‍ ലയിച്ചതല്ല. മറിച്ചു സ്വന്തം ആശയത്തില്‍ നിന്ന് കൊണ്ട് വികസനം നടപ്പിലാക്കാന്‍ മുന്നണിയില്‍ ഭാഗമാകും..
ഇനി എന്താണ് മുന്നണി - ഒറ്റയ്ക്ക് നിന്നാല്‍ അധികാരം ലഭിക്കില്ല എന്ന സാഹചര്യത്തില്‍ പല ആശയങ്ങള്‍ ഉള്ളവര്‍ ഒരു പൊതു ആശയത്തില്‍ എത്തിയ ശേഷം ഒരുമിച്ചു നിക്കും.. NDA കേരളത്തില്‍ മുന്നോട്ട് വെച്ചത് ജനക്ഷേമവും, വികസനവുമാണ്.. മോദി വിരോധം എന്ന ഒറ്റ ആശയം ആണല്ലോ അ്ലെങ്കില്‍ നില നില്പ് എന്ന ഒറ്റ ചിന്ത ആണല്ലോ ഇന്ത്യയില്‍ INDI മുന്നണി (A) ഉണ്ടാവാന്‍ കാരണം.. അല്ലാതെ ശിവസേനയും, സിപിഎം ഉം എല്ലാവരും ഒന്നിച്ചത് കോണ്‍ഗ്രസ്സ് ആശയം നടപ്പിലാക്കാന്‍ അല്ലല്ലോ.
വികസനം, ക്ഷേമ പദ്ധതികള്‍,സാമ്പത്തിക നയം എന്നീ കാര്യങ്ങളില്‍ ഒന്നിക്കുക.. മുന്നണി ആയി തുടരുമ്പോഴും ഓരോ പാര്‍ട്ടിക്കും അവരുടെ ആശയവും അഭിപ്രായവും ഉണ്ടായിരിക്കും..
സിപിഎമ്മിന്റെ നയങ്ങളെ എത്രയോ തവണ സിപിഐ വിമര്‍ശിച്ചിട്ടുണ്ട്.. കോണ്‍ഗ്രസിന്റെ നേതാക്കള്‍ ചെയ്യുന്നത് ന്യായീകരിക്കാന്‍ ലീഗ് നേതാക്കള്‍ വരുമോ..? ലീഗ് നേതാക്കളെ മുന്‍ കാലങ്ങളില്‍ സുധീരന് ഉള്‍പ്പെടെ എത്രയോ കോണ്‍ഗ്രസ് നേതാക്കള്‍ ശക്തമായി വിമര്‍ശിച്ചിട്ടുണ്ട് ഇന്നത് പറ്റാതെ പോകുന്നത് വിമര്‍ശിച്ചിട്ട് നില നില്‍ക്കാനുള്ള ശേഷി ഇല്ലാത്തത് കൊണ്ടാണ്..
ഭരണപരമായ നയങ്ങളില്‍ ചര്‍ച്ച നടത്തി പൊതു അഭിപ്രായത്തില്‍ എത്തും.. അഖില്‍ മാരാര്‍ ചേര്‍ന്നത് മതേതര ബോധം ഉള്ള വികസന കാഴ്ചപാട് ഉള്ള കിഴക്കമ്പലം പഞ്ചായത്തില്‍ ജനങ്ങള്‍ക്ക് വേണ്ടി മികച്ച ഭരണം സമ്മാനിച്ച, കേരളത്തിന്റെ അഭിമാനമായ,15000 ത്തോളം പേര്‍ക്ക് തൊഴില്‍ നല്കുന്ന ക്രൈസ്തവനായ സാബു ജേക്കബ് നയിക്കുന്ന ട്വന്റി 20യിലാണ്...
ആ ബോധം ഇല്ലാത്തവന്മാര് അവരുടെ വിവരക്കേട് വിളിച്ചു കൂവുമ്പോള്‍ തലച്ചോര്‍ നശിച്ച ജനതയോട് യഥാര്‍ഥ്യങ്ങള്‍ പറഞ്ഞു കൊടുക്കുക ഉത്തരവാദിത്തം ആയത് കൊണ്ട് എഴുതുന്നു എന്ന് മാത്രം..
ഇനി ട്വന്റി 20യെ കിഴക്കമ്പലത്ത് തോല്‍പ്പിക്കാന്‍ കമ്മ്യൂണിസ്റ് പാര്‍ട്ടിയും കോണ്‍ഗ്രസും ഒന്നിച്ചു സ്വതന്ത്ര ചിഹ്നത്തില്‍ മത്സരിച്ചത് നാട് നന്നാക്കാന്‍ അല്ലലോ... ഇടതനും വലതനും കട്ട് മുടിച്ചു കടം കയറി ഇല്ലാതാക്കിയ ഒരു പഞ്ചായത്തിനെ കോടികള്‍ ബാങ്ക് ബാലന്‍സ് ഉള്ള പഞ്ചായത്ത് ആക്കി മാറ്റിയത് സാബു ജേക്കബിന് നാടിനോടുള്ള പ്രതിബന്ധത കൊണ്ടാണ്.
കാഴ്ച്ചപ്പാട് ഉള്ളത് കൊണ്ടും അഴിമതി ഇല്ലാതാക്കിയതും കൊണ്ടാണ്.. അപ്പോള്‍ ട്വന്റി 20യെ ഇല്ലാതാക്കാന്‍ ഒന്നിച്ച രാഷ്ട്രീയ നപുംസകങ്ങള്‍ ജനത്തെ ചതിച്ചവര്‍ ആണ്..
പ്രിയപ്പെട്ടവരെ നാട് വികസിക്കണം നല്ലത് ഇന്നാട്ടില് നടക്കണം എന്നാഗ്രഹിക്കുന്നവര്‍ ആണോ നിങ്ങള്‍.. ഈ കപട രാഷ്ട്രീയ കോമരങ്ങളുടെ ചെയ്തികള്‍ മനസ് മടുത്തവര്‍ ആണോ നിങ്ങള്‍..? ജാതി മത ഭേദമന്യേ നമുക്ക് ഒരുമിച്ചു നിക്കാം.. ട്വന്റി 20യുടെ കാഴ്ചപ്പാടുകള്‍ നിലനിര്‍ത്തി രാജ്യത്തിന്റെ വികസത്തിനായി മോദിജി മുന്നോട്ട് വെയ്ക്കുന്ന വികസന ഭാരതത്തിനായി വികസനം എന്ന ലക്ഷ്യത്തെ നേടി എടുക്കാന്‍ നമുക്ക് ഒരുമിക്കാം..
Movies
വ്യത്യസ്തമായ കുറ്റാന്വേഷണ കഥയുമായി എത്തുന്ന ഡാർക്ക് ട്രാക്കിംഗ് എന്ന ചിത്രം 17ന് തിയറ്ററിലെത്തും. കാമറാമാൻ എ.കെ.ശ്രീകുമാർ രചനയും സംവിധാനവും നിർവഹിക്കുന്നു. അരിസ്റ്റോ സുരേഷ് പ്രധാന വേഷത്തിലെത്തുന്ന ചിത്രത്തിൽ, മറ്റ് പ്രമുഖ താരങ്ങളും പുതുമുഖങ്ങും അഭിനയിക്കുന്നു.
ഒരു ഓർഫനേജിനെ ചുറ്റിപ്പറ്റി നടക്കുന്ന ഒരു ആഷൻ ത്രില്ലർ ചിത്രമാണിത്. ഓർഫനേജിൽ നിന്ന് പ്രിൻസ് എന്ന യുവാവ് മിസിംഗ് ആകുന്നു. ഓർഫനേജിലെ കുട്ടികൾ ഡിജിപിക്ക് വിവരം മെയിൽ ചെയ്യുന്നു. സൈബർ സെൽ ഓഫീസർ രാമകൃഷ്ണ (അരിസ്റ്റോ സുരേഷ്) യുടെ നേതൃത്വത്തിൽ അന്വേഷണം പുരോഗമിക്കുന്നു. തുടർന്നുണ്ടാകുന്ന സംഭവ ബഹുലമായ കഥ പറയുകയാണ് സംവിധായകൻ എ.കെ.ശ്രീകുമാർ.
ചിത്രത്തിന്റെ ഡിഒപി കൈകാര്യം ചെയ്യുന്നതും എ.കെ. ശ്രീകുമാർ തന്നെ. വർഷങ്ങളോളം കാമറാമാനായി പ്രവർത്തിച്ച എ.കെ.ശ്രീകുമാർ, ഡാർക്ക് ട്രാക്കിംഗ് ബഹുഭാഷാ ചിത്രമായാണ് ഒരുക്കുന്നത്. ആർജെ കംബയിൻസ് ആൻഡ് ക്രീയേഷൻസിനു വേണ്ടി ജലജ എം.കെ നിർമിക്കുന്ന ഡാർക്ക് ട്രാക്കിംഗ് രചന, സംവിധാനം- എ.കെ. ശ്രീകുമാർ നിർവഹിക്കുന്നു.
കാമറ- എ.കെ.ശ്രീകുമാർ, ഗാന രചന- വിനോദ് കൃഷ്ണൻ, ജീമോൻ എബ്രഹാം, സംഗീതം- സന്തോഷ് ഗോപാൽ, എഡിറ്റർ-രാജേന്ദ്ര ചോഴൻ, ബിജിഎം- സഞ്ജീവ് കൃഷ്ണൻ, ആർട്ട്- അനിൽ കോരാണി, പ്രൊഡക്ഷൻ എക്സിക്യൂട്ടീവ്- രാജൻ ജോർജ്, ആക്ഷൻ- സുരേഷ് സുന്ദരം, കോറിയോഗ്രാഫി- മനോജ് കലാഭവൻ, മേക്കപ്പ്- രജനി, കോസ്റ്റ്യൂം- ശ്രീജ മനോജ്, സ്റ്റുഡിയോ- പിആർ പ്രൊഡക്ഷൻ ചെന്നൈ, സ്റ്റിൽ- നിജേഷ് സി, പിആർഒ- അയ്മനം സാജൻ.
അരിസ്റ്റോ സുരേഷ്, നിതാരാധ, ആശാ എസ്.നായർ, തുടങ്ങിയവരും മറ്റ് പ്രമുഖ താരങ്ങളും പുതുമുഖങ്ങളും വേഷമിടുന്നു. ചിത്രം ഏപ്രിൽ 17ന് തിയറ്ററിലെത്തും.
Movies
ഇൻസ്റ്റഗ്രാമിലെ സബ്സ്ക്രിപ്ഷനെക്കുറിച്ച് കൂടുതൽ വിശദീകരണവുമായി നടി അന്ന രാജൻ. സെലിബ്രിറ്റികളടക്കമുള്ള ചിലർ മാന്യമല്ലാത്ത ഉള്ളടക്കമാണ് സബ്സ്ക്രിപ്ഷനിൽ പങ്കുവയ്ക്കുന്നതെന്ന പ്രചരങ്ങൾക്ക് മറുപടിയെന്നോണമാണ് അന്ന എത്തിയത്.
മാന്യമല്ലാത്ത യാതൊന്നും തന്റെ സബ്സ്ക്രിപ്ഷനിൽ നിന്നും പ്രതീക്ഷിക്കരുതെന്നും താൻ ആരാധകരുമായി കൂടുതൽ അടുത്ത ബന്ധം സ്ഥാപിക്കാനാണ് ഈ സംവിധാനം ഉപയോഗിക്കുന്നതെന്നും അന്ന പറയുന്നു.
തന്റെ ഏറ്റവും പുതിയ ഫോട്ടോകളും റീലുകളും ലോകം കാണുന്നതിന് മുൻപ് തന്നെ കാണാൻ സബ്സ്ക്രൈബ് ചെയ്തവർക്ക് സാധിക്കുമെന്നും ആരാധകരുടെ ആശംസകളും അഭിപ്രായങ്ങളും നേരിട്ട് അറിയാനും അവരുമായി സംവദിക്കാനുമുള്ള ഒരു സ്വകാര്യ ഇടമാണിതെന്നും അന്ന പറയുന്നു.
‘‘പ്രിയപ്പെട്ടവരേ, കഴിഞ്ഞ രണ്ട് വർഷം മുൻപാണ് എന്റെ ഈ സബ്സ്ക്രിപ്ഷൻ യാത്ര ആരംഭിച്ചത്. നിങ്ങളേവരുമായും കണക്ട് ചെയ്യാൻ സാധിച്ച ഈ കാലയളവ് തികച്ചും അദ്ഭുതകരമായിരുന്നു.
എന്റെ റീലുകളും ഫോട്ടോകളും മറ്റുള്ളവരിലേക്ക് എത്തുന്നതിന് മുൻപ് തന്നെ കാണാനുള്ള അവസരം ഇവിടെ നിങ്ങൾക്ക് ലഭിക്കും. കൂടാതെ നിങ്ങളുടെ അഭിപ്രായങ്ങളും ആശംസകളും പങ്കുവയ്ക്കാനും എനിക്ക് നിങ്ങളുമായി കൂടുതൽ അടുത്ത സംവദിക്കാനും ഈ പ്ലാറ്റ്ഫോം സഹായിക്കുന്നു.
സബ്സ്ക്രിപ്ഷൻ എന്നത് കൊണ്ട് നിലവാരമില്ലാത്ത ഉള്ളടക്കം നൽകുമെന്ന് ഒരിക്കലും അർഥമാക്കുന്നില്ല. ഗുണമേന്മയുള്ളതും സർഗ്ഗാത്മകവുമായ സൃഷ്ടികൾക്കും മാന്യമായ ഇടപെടലുകൾക്കും മാത്രമാണ് ഇവിടെ പ്രാധാന്യം.
അതുകൊണ്ട് തന്നെ, തികച്ചും പ്രഫഷനലായ ഉള്ളടക്കം മാത്രമേ നിങ്ങളിലേക്ക് എത്തുകയുള്ളൂ; മാന്യമല്ലാത്ത രീതിയിലുള്ള യാതൊന്നും ഇവിടെ പ്രതീക്ഷിക്കരുത്.
ഇക്കാര്യം മനസ്സിലാക്കിയതിനും എന്റെ ഈ യാത്രയിൽ പങ്കുചേരുന്നതിനും എല്ലാവർക്കും ഹൃദയം നിറഞ്ഞ നന്ദി.’’ അന്ന രാജൻ കുറിച്ചു.
Movies
ഭരതനാട്യം എന്ന ഹിറ്റ് ചിത്രത്തിന്റെ രണ്ടാം ഭാഗമായി അവതരിപ്പിക്കുന്ന മോഹിനിയാട്ടം ഏപ്രിൽ പത്തിന് തിയറ്ററുകളിലെത്തും. സൈജു കുറുപ്പാണ് കേന്ദ്ര കഥാപാത്രത്തെ അവതരിപ്പിക്കുന്നത്.
സൈജു കുറുപ്പ് എന്റർടെയ്ൻമെന്റ്സ്, തോമസ് തിരുവല്ല ഫിലിംസ് എന്നീ ബാനറിൽ ലിനി മറിയം ഡേവിഡ്, അനുപമ ബി. നമ്പ്യാർ എന്നിവർ ചേർന്ന് നിർമിക്കുന്ന ഈ ചിത്രത്തിന്റെ ഛായാഗ്രഹണം ബബുലു അജു നിർവഹിക്കുന്നു.
കോ റൈറ്റർ-വിഷ്ണു ആർ പ്രദീപ്, എക്സിക്യൂട്ടീവ് പ്രൊഡ്യൂസർ-സൽമാൻ കെ. എം., എഡിറ്റിംഗ്-ഷഫീഖ്, സംഗീതം-ഇലക്ട്രോണിക് കിളി, പ്രൊഡക്ഷൻ കൺട്രോളർ-ജിതേഷ് അഞ്ചുമന, കല-ദിൽജിത് എം. ദാസ്, മേക്കപ്പ്- മനോജ് കിരൺ രാജ്, വസ്ത്രാലങ്കാരം-സുജിത് മട്ടന്നൂർ, സ്റ്റിൽസ്-വിഷ്ണു എസ്. രാജൻ, പരസ്യകല-യെല്ലോ ടൂത്ത്സ്, ചീഫ് അസോസിയേറ്റ് ഡയറക്ടർ-സാംസൺ സെബാസ്റ്റ്യൻ, സൗണ്ട് ഡിസൈൻ-ധനുഷ് നായനാർ, സൗണ്ട് മിക്സിംഗ്-വിപിൻ നായർ, മോഷൻ-ഡോട്ട് വിഎഫ്എക്സ് സ്റ്റുഡിയോ, പ്രൊഡക്ഷൻ മാനേജർ-ജോബി, വിവേക്.
ഭരതനാട്യത്തിലെ മുഖ്യ താരങ്ങൾക്കൊപ്പം ഇത്തവണ മലയാളത്തിലെ മുഖ്യധാരയിലുള്ള മറ്റു താരങ്ങളും ഈ ചിത്രത്തിൽ അഭിനയിക്കുന്നു. പിആർഒ- എ. എസ്. ദിനേശ്.
Movies
സുഹാസിനി മണിരത്നം കേന്ദ്ര കഥാപാത്രത്തെ അവതരിപ്പിക്കുന്ന അഞ്ചാം പ്രമാണം എന്ന ചിത്രത്തിന്റെ ചിത്രീകരണം കൊടുങ്ങല്ലൂരിനടുത്ത് പൊയ്യയിൽ ആരംഭിച്ചു.
ജയ് ദേവ് ഈ ചിത്രം സംവിധാനം ചെയ്യുന്ന ചിത്രം റൂബി എൻഡവർ നിർമിക്കുന്നു. ഫാദർ സജി ജോർജ് വട്ടക്കുഴിയാണ് സ്വിച്ചോൺ കർമ്മം നിർവഹിച്ചത്.
സൈക്കോളജി ത്രില്ലർ ജോണറിൽ ഒരുക്കുന്ന ഈ ചിത്രം എൺപതു കാലഘട്ടങ്ങളിലെ പുരാതനവും സമ്പത്തും പ്രതാപം നിറഞ്ഞതുമായ ഒരു സുറിയാനി ക്രിസ്റ്റ്യൻ കുടുംബത്തിന്റെ കഥ പറയുന്നു.
ഈ തറവാട്ടിലെ കേന്ദ്ര കഥാപാത്രമായ ഗ്രേസിയെയാണ് സുഹാസിനി അവതരിപ്പിക്കുന്നത്. മറ്റൊരു പ്രധാന കഥാപാത്രമായ ആനിയെ കനി കുസൃതിയും അവതരിപ്പിക്കുന്നു.
രൺജി പണിക്കർ, നിമിഷ എലിസബത്ത് ഡീൻ, ഷെബിൻ ബെൻസൺ, വിനയ് മേനോൻ, അഖില നാഥ് എന്നിവരും പ്രധാന വേഷങ്ങളിലെത്തുന്നു.
ഷൈനി ആന്റണിയാണ് ഈ ചിത്രത്തിന്റെ തിരക്കഥ രചിച്ചിരിക്കുന്നത്. സംഗീതം സൂരജ് എസ്. കുറുപ്പ്. ഛായാഗ്രഹണം - സിന്റോ പൊടുത്താസ്. എഡിറ്റിംഗ് -ബീന പോൾ. കലാസംവിധാനം അപ്പുണ്ണി സാജൻ. മേക്കപ്പ്-വിൻസി. കോസ്റ്റ്യും ഡിസൈൻ- മഞ്ജുഷ രാധാകൃഷ്ണൻ. സ്റ്റിൽസ്- അജി മസ്ക്കറ്റ്. ഫിനാൻസ് കൺട്രോളർ - അനിൽ ആമ്പല്ലൂർ. ചീഫ് അസോസിയേറ്റ് ഡയറക്ടർ- ആദർശ് ജി. നായർ. കോ - ഡയറക്ടർ - മിരിയം ചാണ്ടി. പ്രൊഡക്ഷൻ മാനേജർ - ജെറി വിൻസന്റ്. പ്രൊഡക്ഷൻ എക്സിക്യൂട്ടീവ് - അസ്മീർ നേമം. പ്രൊഡക്ഷൻ കൺട്രോളർ - രാജേഷ് മേനോൻ. കൊടുങ്ങല്ലൂരും തൊടുപുഴയിലുമായി ഈ ചിത്രത്തിന്റെ ചിത്രീകരണം പൂർത്തിയാകും. പിആർഒ-വാഴൂർ ജോസ്.
Movies
ഒരു പ്രതിമയെ കേന്ദ്ര കഥാപാത്രമാക്കി പൂർണമായും ഫാന്റസി ഹ്യൂമർ, ത്രില്ലർ ജോണറിൽ നവാഗതനായ നിജിഷ് സഹദേവൻ തിരക്കഥ രചിച്ച് സംവിധാനം ചെയ്യുന്ന ചിത്രമാണ് തേവർ.
ഈ ചിത്രത്തിന്റെ ചിത്രീകരണം ഏപ്രിൽ രണ്ട് വ്യഴാഴ്ച്ച പൊള്ളാച്ചിയിൽ ആരംഭിച്ചു. ഹൊറൈസൺ എന്റർടൈൻമെന്റിന്റെ ബാനറിൽ മൊട്ടമ്മൽ രാജൻ ഈ ചിത്രം നിർമിക്കുന്നു.
നിരവധി പ്രശസ്തമായ ചിത്രങ്ങൾക്ക് പ്രധാന പശ്ചാത്തലമായിട്ടുള്ള ശിങ്കനല്ലൂർ തേവർ മകൻ വീട് എന്ന് അറിയപ്പെടുന്ന വീട്ടിലായിരുന്നു തുടക്കം.
രജിതാ രാജൻ സ്വിച്ചോൺ കർമം നിർവഹിച്ചതോടെയായിരുന്നു ആരംഭം കുറിച്ചത്. നിർമാതാവ് രാജൻ മൊട്ടമ്മൽ ഫസ്റ്റ് ക്ലാപ്പും നൽകി. വടക്കുംനാഥൻ, നസ്രാണി, ഓർമ്മ മാത്രം, സ്വം എന്നീ പ്രശസ്തചിത്രങ്ങൾക്കു ശേഷം ഹൊറൈസൺ എന്റർടൈൻമെന്റ് നിർമിക്കുന്ന അഞ്ചാമതു ചിത്രം കൂടിയാണ് തേവർ.
കേരള-തമിഴ്നാട് അതിർത്തി പ്രദേശങ്ങളിലാണ് ഈ ചിത്രത്തിന്റെ കഥ നടക്കുന്നത്. ഈ നാട്ടിലേക്ക് വ്യത്യസ്ഥ സ്ഥലങ്ങളിൽ നിന്നും വ്യത്യസ്ഥ സാഹചര്യങ്ങളിലുമായി മൂന്നു ചെറുപ്പക്കാർ എത്തുന്നു.
ഇവിടുത്തെ ഇവരുടെ കണ്ടുമുട്ടൽ ആത്മബന്ധങ്ങളിലേക്കും നയിക്കപ്പെട്ടു.
ഏതൊരു ചെറുപ്പക്കാരന്റെ മുന്നിലുമുള്ള ജീവിത പ്രതിസന്ധികൾ ഇവർക്കുമുണ്ടായിരുന്നു. ഈ സാഹചര്യത്തിലാണ് ഇന്നാട്ടിൽ ആരും ബഹുമാനിക്കുന്ന നാഗ മുത്തു സെൽവവുമായി ബന്ധപ്പെടാൻ അവസരമുണ്ടാകുന്നത്.
അദ്ദേഹം ഇവർക്കു മുന്നിൽ ഒരുദ്യമം ഏൽപ്പിക്കുന്നു. അവരുടെ ജീവിതത്തിൽ സ്വപ്നം പോലും കാണാൻ സാധിക്കാത്ത വിധത്തിലുള്ള ഒരു പ്രതിഫലമാണ് തേവർ ഇവർക്കു നൽകിയത്.
ഒരു പ്രതിമ തേവരുടെ അടുക്കൽ ഏൽപ്പിക്കണം. ഈ ഉദ്യമം അവർ ഒരു വെല്ലുവിളി പോലെ ഏറ്റെടുത്തു. അതിനു ശേഷം ഈ മൂവർ സംഘത്തിന്റെ ജീവിതത്തിൽ അരങ്ങേറുന്ന സംഭവങ്ങളാണ് പൂർണമായും നർമ്മ മുഹൂർത്തങ്ങളിലൂടെ അവതരിപ്പിക്കുന്നത്.
ധ്യാൻ ശ്രീനിവാസനും ഷെഹീൻ സിദ്ദിഖും പുതുമുഖം ഡോ റോഷൻ രാജുമാണ് ഈ ചിത്രത്തിലെ കേന്ദ്ര കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നത്.
തലൈവാസിൽ വിജയ്, കലാഭവൻ ഷാജോൺ, ദേവൻ, ഹരീഷ് കണാരൻ
സുനിൽ സുഗത, സന്തോഷ് കീഴാറ്റൂർ, നിർമ്മൽ പാലാഴി, ശിവജി ഗുരുവായൂർ, ജയരാജ് വാര്യർ, മൊട്ട രാജേന്ദ്രൻ, മൺസൂർ അലി ഖാൻ, വയ്യാ പുരി, ഐശ്യര്യാ പൂജാ റാം,ഡാനി എന്നിവരും പ്രധാന താരങ്ങളാണ്.
സംഗീതം - ഓസേപ്പച്ചൻ, ഛായാഗ്രഹണം എൽദോ ഐസക്ക്, എഡിറ്റിംഗ് - അയൂബ് ഖാൻ, കലാ സംവിധാനം സജിത് മുണ്ടയാട്, പ്രൊജക്റ്റ് ഡിസൈൻ ഹംസ ദേശമംഗലം, മേക്കപ്പ് മഹേഷ് ചേർത്തല, കോസ്റ്റ്യും ഡിസൈൻ- സുകേഷ് താനൂർ, സ്ക്രിപ്റ്റ് അസിസ്റ്റന്റ് ബിനു കുമാർ, കോറിയോഗ്രാഫി - ശാന്തി കുമാർ, ആക്ഷൻ -ബ്രുസ്ലി രാജേഷ്, ചീഫ് അസോസിയേറ്റ് ഡയറക്ടർ - പ്രസാദ് യാദവ്. ഫിനാൻസ് കൺട്രോളർ- വിവേക് കാർത്തികേയൻ, ഫിനാൻസ് മാനേജർ - മുരുകേശൻ കൽപ്പാത്തി. സ്റ്റിൽസ്- ഷിബി ധിവദാസ്,പ്രൊഡക്ഷൻ മാനേജേഴ്സ്-പ്രസാദ് ശ്രീകൃഷ്ണപുരം, അരുൺ കെ., പ്രൊഡക്ഷൻ കൺട്രോളർ - ജബ്ബാർ മതിലകം. പൊള്ളാച്ചി, കോയമ്പത്തൂർ, പാലക്കാട് ഭാഗങ്ങളിലായി ഈ ചിത്രത്തിന്റെ ചിത്രീകരണം പൂർത്തിയാകും. പിആർഒ-വാഴൂർ ജോസ്.
Movies
മൂന്ന് കുഞ്ഞുങ്ങൾ വേണമെന്നായിരുന്നു തന്റെ ആഗ്രഹമെന്നും എന്നാൽ മൂന്നാമത്തെ കുഞ്ഞിനെ പ്രസവിച്ചെങ്കിലും അത് നഷ്ടമായെന്നും തുറന്നു പറഞ്ഞ് നടി ആശാ ശരത്ത്.
മൂത്ത രണ്ടു പെൺമക്കൾക്കും ശേഷം ഗർഭിണിയായത് ആൺകുട്ടിയെ ആയിരുന്നുവെന്നും എന്നാൽ എട്ടാം മാസം പ്ലാസന്റ പ്രീവിയർ തിരിഞ്ഞു വരാത്തതിനാൽ കുഞ്ഞിനെ നഷ്ടമായെന്നും ആശ പറഞ്ഞു.
എന്റെ വീട്ടിൽ മൂന്ന് മക്കളായിരുന്നു. അതിനാൽ എന്റെ മനസിൽ കുടുംബമെന്നാൽ മൂന്ന് മക്കളാണ്. സഹോദരങ്ങളിൽ നിന്ന് കിട്ടുന്ന സ്നേഹം മറ്റാരിൽ നിന്നും കിട്ടില്ല.
ധൈര്യമായി ചീത്ത പറയാനും പിണങ്ങാനും പറ്റും. ആരോടെങ്കിലും ദേഷ്യമുണ്ടെങ്കിൽ ഞാൻ ചേട്ടനെ വിളിച്ച് ചീത്ത പറയും. എന്നെ ജഡ്ജ് ചെയ്യാത്ത ഒരാളാണു ചേട്ടൻ. എല്ലാത്തിനും ചേട്ടനുണ്ടാകും എന്ന ധൈര്യം. ചേട്ടനും അങ്ങനെയാണ്. എനിക്കു മൂന്ന് മക്കൾ വേണമെന്നായിരുന്നു.
അമ്മവും പങ്കുവും കുറച്ച് വലുതായ ശേഷം കുങ്കുമപ്പൂവിൽ അഭിനയിക്കുന്നതിനു രണ്ട് വർഷം മുമ്പ് ഞാൻ ഗർഭിണിയായിരുന്നു. ബോയ് ആയിരുന്നു. എന്നാൽ എട്ട് മാസമായപ്പോൾ ഉള്ളിലെ പ്ലാസന്റ പ്രീവിയർ തിരിഞ്ഞുവരണമല്ലോ.
എനിക്കു കുഞ്ഞിനെ നഷ്ടമായിരുന്നു. ഇമോഷണലി വളരെ വേദനാജനകമായിരുന്നു. പ്രസവിക്കേണ്ടി വന്നു. നോർമൽ പ്രസവത്തിന്റേതായ കലാപരിപാടികളൊക്കെയുണ്ടല്ലോ. നമ്മുടെ ഹെൽത്ത് ഇഷ്യൂസും മറ്റും. കുഞ്ഞ് ഇല്ല താനും. ഭയങ്കര ട്രോമയുള്ള കാലഘട്ടമായിരുന്നു അത്. ഞാൻ മൂന്നു കുട്ടികളെയും പ്രസവിച്ചത് നാട്ടിലാണ്. ആശ ശരത്ത് പറഞ്ഞു.
ആശയ്ക്കും ഭർത്താവ് ശരത്തിനും രണ്ട് പെൺമക്കളാണ് ഉള്ളത്. ഇതിൽ മൂത്ത മകളുടെ വിവാഹം കഴിഞ്ഞു.
Movies
ലൈംഗിക പീഡന കേസിൽ രഞ്ജിത്ത് അറസ്റ്റിലായതിന് പിന്നാലെ പ്രതികരണവുമായി സംവിധായകൻ ഡോ. ബിജു. ഒരിക്കൽ തനിക്ക് റെലവൻസിനെ കുറിച്ച് ക്ലാസെടുത്തിരുന്ന രഞ്ജിത്ത് ഇപ്പോൾ എത്തി നിൽക്കുന്ന അപചയം വലുതാണെന്ന് ബിജു പറയുന്നു.
രഞ്ജിത്തിന്റെ പല സിനിമകളിലേയും ഡയലോഗുകളിലെ സ്ത്രീ വിരുദ്ധത കണ്ടിട്ടുള്ളതാണെന്നും അവ നിത്യജീവിതത്തിലും പ്രയോഗവൽക്കരിക്കുന്നത് ഭീതിദമാണെന്നും അദ്ദേഹം പറഞ്ഞു.
''ചലച്ചിത്ര അക്കാദമി ചെയർമാൻ ആയിരുന്ന കാലത്താണ് ശ്രീ രഞ്ജിത്ത് ഒരു മാധ്യമത്തിന് നൽകിയ അഭിമുഖത്തിൽ എന്നോട് എന്റെ പ്രസക്തി എന്താണെന്ന് ആലോചിക്കണം എന്ന് ഉപദേശിച്ചത്.
റെലവൻസ് എന്ന പദം ആണ് അദ്ദേഹം ഉപയോഗിച്ചത്. അന്ന് അദ്ദേഹത്തിന് മറുപടിയായി ദീർഘമായ ഒരു കത്ത് ഞാൻ പ്രസിദ്ധീകരിക്കുകയും ചെയ്തിരുന്നു. ലോകത്തെ വിവിധ അന്താരാഷ്ട്ര ചലച്ചിത്ര മേളകളിൽ ഇന്ന് മലയാളത്തിൽ നിന്ന് മാത്രമല്ല ഇന്ത്യയിൽ നിന്ന് തന്നെ ഏറ്റവും കൂടുതൽ തവണ പങ്കെടുക്കുന്ന, പങ്കെടുത്തുകൊണ്ടിരിക്കുകയും ചെയ്യുന്ന സമകാലിക സംവിധായകൻ ഞാനാണ് എന്ന ബോധ്യം ഉള്ളത് കൊണ്ട് തന്നെ എന്റെ റെലവൻസ് എന്താണ് എന്ന് എനിക്ക് പൂർണ്ണമായ ബോധ്യം അന്നും ഇന്നും ഉണ്ട്.
അതിനു മുൻപും പിൻപും ഉള്ള എന്റെ എല്ലാ സിനിമകളും ലോക ചലച്ചിത്ര മേളകളിൽ വലിയ തോതിൽ റെലവന്റ് ആയി തന്നെ അടയാളപ്പെടുത്തുകയും ചെയ്തിട്ടുണ്ട് .
പക്ഷെ അന്ന് എനിക്ക് റെലവൻസിനെ പറ്റി ക്ലാസ് എടുത്ത രഞ്ജിത്ത് ഇന്നെത്തി നിൽക്കുന്ന അപചയം വലുതാണ്. ഒരു കലാകാരനും അനുവർത്തിക്കാൻ പാടില്ലാത്ത ഒന്നാണ്. ഒരു കലാകാരന്റെ ഇന്റഗ്രിറ്റി എന്നത് ഏറെ പ്രധാനമാണ്.
അദ്ദേഹത്തിന്റെ പല സിനിമകളിലെയും ഡയലോഗുകളിലെ സ്ത്രീ വിരുദ്ധത നമ്മൾ മുൻപ് കണ്ടിട്ടുള്ളതാണ്. അവ നിത്യജീവിതത്തിലും പ്രയോഗവൽക്കരിക്കുന്നു എന്നത് ഭീതിദമാണ്.
ഏതായാലും ഈ സാഹചര്യത്തിൽ രഞ്ജിത്തിനോട് സമയം കിട്ടുമ്പോൾ ഞാൻ എഴുതി സംവിധാനം ചെയ്ത ഒരു സിനിമ കാണുവാൻ നിർദേശിക്കുന്നു . പെയിന്റിങ് ലൈഫ് എന്ന ഇംഗ്ലീഷ് ഭാഷയിലുള്ള സിനിമ ആണത്.
പ്രകാശ് ബാരെയും ഗീതാഞ്ജലി താപ യും റിതാഭാരി ചക്രബർത്തിയും പ്രധാന വേഷത്തിൽ അഭിനയിച്ച സിനിമ ആണത്. മുഖ്യധാരാ കച്ചവട സിനിമയിൽ അഭിരമിക്കുന്ന ഒരു പ്രധാന സംവിധായകൻ തന്റെ പുതിയ സിനിമയുടെ ഒരു പാട്ട് ചിത്രീകരിക്കുന്നതിനായി ഒരു ചെറിയ ഹിമാലയൻ നഗരത്തിൽ എത്തുന്നതും അപ്രതീക്ഷിതമായുണ്ടായ ഒരു ലാൻഡ് സ്ലൈഡിൽ ആ പ്രദേശത്ത് ഒറ്റപ്പെട്ടു പോകുന്നതുമാണ് സിനിമയുടെ പ്രമേയം.
തിരക്ക് പിടിച്ച ആർഭാട ജീവിതം മാത്രം ശീലിച്ച യാതൊരു സാമൂഹിക പ്രതിബദ്ധതയും ഇല്ലാത്ത ഒരു സംവിധായകൻ ഇലക്ട്രിസിറ്റിയും മൊബൈലും ഒക്കെ വിച്ഛേദിക്കപ്പെട്ട് ഒരു ചെറിയ ഹിമാലയൻ വില്ലേജിൽ ഒറ്റപ്പെട്ടു പോകുമ്പോൾ ജീവിതത്തെയും ചുറ്റുമുള്ള മനുഷ്യരെയും പറ്റിയുള്ള അയാളുടെ ധാരണകൾക്ക് പുതിയൊരു കാഴ്ചപ്പാടും ദർശനവും ലഭിക്കുന്നതാണ് സിനിമ. ആ ചെറിയ വില്ലേജിൽ മറ്റൊരു ടൂറിസ്റ്റ് ആയി എത്തുന്ന ഒരു സ്ത്രീ ആണ് സംവിധായകന്റെ ജീവിതത്തെപ്പറ്റിയുള്ള കാഴ്ചപ്പാടുകൾ മാറ്റുന്നത്.
ജീവിതത്തെയും മനുഷ്യരെയും ലോകത്തെയും കലയെയും സമൂഹത്തെയും രാഷ്ട്രീയത്തെയും പറ്റി ആ സ്ത്രീ സംവിധായകന് പുതിയൊരു വീക്ഷണം നൽകുന്നു . രഞ്ജിത്തിന് സമയം കിട്ടുമ്പോൾ ശാന്തമായി ആ സിനിമ ഒന്ന് കാണണം . ഒരുപക്ഷെ നിങ്ങളെ കൂടുതൽ മെച്ചപ്പെട്ട ഒരു മനുഷ്യൻ ആക്കാൻ ആ സിനിമയുടെ കാഴ്ച നിങ്ങളെ സഹായിച്ചേക്കും.
സ്ത്രീകളെ പറ്റിയുള്ള നിങ്ങളുടെ കാഴ്ചപ്പാട് മാറുവാനും ആ സിനിമ നിങ്ങളെ ചെറുതായെങ്കിലും സഹായിക്കും. സിനിമകളുടെയും കലയുടെയും റെലവൻസ് എന്താണെന്ന് താങ്കൾക്ക് കൂടുതൽ ബോധ്യപ്പെടാനും ഇത് സഹായിക്കും. സ്നേഹപൂർവ്വം''. ഡോ . ബിജു.
Movies
നടി നവ്യ നായരുടെ ഭർതൃമാതാവ് ചങ്ങനാശേരി പെരുന്നയിൽ ശാന്ത മേനോൻ അന്തരിച്ചു. ദീർഘനാളായി അസുഖബാധിതയായി ചികിത്സയിലായിരുന്നു. നവ്യയുടെ ഭർത്താവ് സന്തോഷ് എൻ. മേനോന്റെ മാതാവാണ്.
''അങ്ങനെ ആ വിളക്ക് അണഞ്ഞു. എന്നും ഏതിനും ധൈര്യമായിരുന്നു, മരുമകളായിട്ടല്ല മകളായി സ്നേഹിച്ചു, എല്ലാ സങ്കടങ്ങളിലും മക്കള്‍ വിഷമിക്കണ്ട അമ്മേടെ പ്രാർഥനയും അനുഗ്രഹവും കൂടെ ഉണ്ടാവും എന്ന് പറഞ്ഞു കൂടെ നിർത്തി.
അമ്മ ആഗ്രഹിച്ചത് പോലെ ഇതുവരെ എല്ലാം ചെയ്തു. അമ്മേടെ സ്നേഹത്തിന് മുന്നിൽ എന്റെ നഷ്ടങ്ങൾ ഞാൻ സഹിച്ചു.
എന്റെ നൃത്തം ഏറെ ഇഷ്ടപെട്ട അമ്മ, അവസാനമായി മാതംഗി ഫെസ്റ്റിവലിൽ വന്നു എന്റെ കച്ചേരി മുഴുവൻ കണ്ടു. രണ്ട് മണിക്കൂർ നൃത്തം ചെയ്തു എന്ന് അഭിമാനത്തോടെ എല്ലാരോടും പറഞ്ഞു.
“മക്കളേ.. “ ആ വിളി കാതുകളിൽ മുഴങ്ങി നിൽക്കുന്നു..മക്കടെ വിളക്ക് ഒരുകാലത്തും കെടില്ല, അമ്മയാ പറയുന്നേ'. നിത്യ ശാന്തി നേരുന്നു. ഭർതൃമാതാവിന് ആദരാജ്ഞലി നേർന്ന് നവ്യ കുറിച്ചു.
Movies
പാലാക്കാട്ടെ യുഡിഎഫ് സ്ഥാനാർഥി രമേഷ് പിഷാരടിക്കെതിരെ വീണ്ടും വിമർശനവുമായി തൃക്കാക്കരയിലെ എൻഡിഎ സ്ഥാനാർഥി അഖിൽ മാരാർ. വർഷങ്ങൾക്ക് മുൻപ് അബുദാബിയിൽ നടന്ന ഒരു സ്റ്റേജ് ഷോയുമായി ബന്ധപ്പെട്ട സംഭവങ്ങളാണ് തങ്ങൾക്കിടയിലെ തർക്കങ്ങൾക്ക് കാരണമെന്ന് അഖിൽ മാരാർ വെളിപ്പെടുത്തി.
അബുദാബിയിൽ നടന്ന ഒരു പരിപാടിക്കിടെ നടൻ ജോജു ജോർജിന് നേരിടേണ്ടി വന്ന ദുരനുഭവമാണ് പിഷാരടിയോടുള്ള ദേഷ്യത്തിന് പിന്നിലെന്ന് അഖിൽ പറയുന്നു.
പാലക്കാട് മത്സരിച്ച് തോൽക്കാൻ പോകുന്ന ആളെ പരിഹസിക്കാൻ താനില്ല എന്ന് അഖിൽ മാരാർ കൂട്ടിച്ചേർത്തു.
‘‘പിഷാരടി എന്ന വ്യക്തിയെ ഞാൻ ഒന്നും പറഞ്ഞിട്ടില്ല. ട്വന്റി 20 രാഷ്ട്രീയ പാർട്ടിയിൽ വന്നത് ചിലർ പരിഹസിക്കുന്നത് കണ്ടപ്പോൾ ഞാൻ ഒരു പൊതു ചോദ്യം ചോദിച്ചതാണ്.
ആരാണ് യോഗ്യനും അയോഗ്യനും എന്ന് ജനം തീരുമാനിക്കാകട്ടെ എന്ന്. പാലക്കാട് ചെന്ന് തോൽക്കാൻ പോകുന്ന അയാളെ ഞാൻ എന്തിനാണ് പരിഹസിക്കുന്നത്. പിഷാരടിയോട് വ്യക്തിപരമായ ദേഷ്യം തോന്നാൻ ഇടയായ ഒരു സംഭവമുണ്ട്.
അബുദാബിയില്‍ മമ്മൂക്കയും മോഹൻലാലും മുഖ്യമന്ത്രിയും ഉൾപ്പടെയുള്ള ഒരു പരിപാടി നടക്കുമ്പോള്‍ വേദിയില്‍ നിന്നും ജോജു ജോര്‍ജ് ഇറങ്ങി പോയത് എന്താണെന്ന് ചോദിക്കണം. ഇതിന് വൃത്തികെട്ട മനസോടെയാണ് രമേഷ് പിഷാരടി അവിടെ കളിച്ചത്.
ആ ദേഷ്യമുണ്ട് എനിക്ക്. ജോജുവിന് വേദിയില്‍ കയറാന്‍ പറ്റിയില്ല. മുഖ്യമന്ത്രിയും മമ്മൂട്ടിയും വിളിച്ചതിന് പിന്നാലെയാണ് അന്ന് ജോജു ആ പരിപാടിയിൽ പങ്കെടുത്തത്.
പക്ഷേ ജോജുവിനെ ആ പരിപാടിയിൽ കയറ്റാതിരിക്കാനായി ചില കളികൾ കളിച്ചത്തിൽ പ്രധാനി ഈ പിഷാരടി ആയിരുന്നു.''
ഞാൻ ജയിക്കും എന്ന് എനിക്ക് പ്രതീക്ഷയുണ്ട്. ഞാൻ അനാവശ്യമായി ഒന്നിലും ഇടപെടാറില്ല . എന്റെ ആവശ്യം ചിലർക്ക് അനാവശ്യം ആയിരിക്കും.
എനിക്ക് റോബിൻ രാധാകൃഷ്ണനോട് പ്രശ്നം ഒന്നും ഇല്ല. ബിഗ്ബോസിൽ റോബിൻ വന്നപ്പോൾ ഞാൻ റോബിനോടു സ്നേഹത്തിലാണ് സംസാരിച്ചത്. ബിഗ് ബോസിൽ ഉള്ളതൊക്കെ അവിടെ കളഞ്ഞു.
റോബിനും ഞാനും ഒരുമിച്ച് ദുബായിൽ ഒരു പരിപാടിയിൽ പങ്കെടുത്തിട്ടുണ്ട്. ഒരുപാട് സിനിമ ചെയ്യാനുള്ള കഴിവുള്ള ഒരാളല്ല ഞാൻ. നമ്മുടെ ആശയങ്ങൾ ജനത്തോട് പറയാൻ സിനിമ ഒരു മികച്ച മീഡിയമാണ്. ഞാൻ ആദ്യം എടുത്ത സിനിമ ഒരു പൊളിറ്റിക്കൽ സറ്റയർ ആണ്.
തിരഞ്ഞെടുപ്പിന് ശേഷം സിനിമയിലേക്ക് തിരികെ പോകാൻ ഉദ്ദേശിക്കുന്നില്ല.പറയാൻ ആഗ്രഹിക്കുന്ന ഗൗരവകരമായ ആശയങ്ങൾ ഉണ്ടെങ്കിൽ മാത്രം സിനിമ ചെയ്യും. രാഷ്ട്രീയത്തിലേക്ക് വരാനുള്ള ഒരു മാർഗ്ഗം മാത്രമായിരുന്നു എനിക്ക് സിനിമ.
ചില സിനിമാ നടന്മാർക്ക് എന്തുകൊണ്ടാണ് സീറ്റ് ലഭിക്കുന്നത്. കാരണം നമ്മൾ ഒരു മേഖലയിൽ പ്രവർത്തിച്ച് അവിടെ ശ്രദ്ധിക്കപ്പെട്ടതുകൊണ്ടാണ് നമുക്ക് അവസരം ലഭിക്കുന്നത്. രാഷ്ട്രീയ പാരമ്പര്യം നമുക്കുണ്ട്. റിയാലിറ്റി ഷോയിൽ അഭിനയിക്കുന്നതിനേക്കാൾ എളുപ്പമാണ് രാഷ്രീയം. തൃക്കാക്കരയിൽ മാറാത്ത മാരാര്‍ മാറ്റും.’’അഖിൽ വ്യക്തമാക്കി
Movies
ജയരാജ് സംവിധാനം ചെയ്ത കളിയാട്ടം എന്ന സിനിമ കണ്ടിറങ്ങുമ്പോൾ മനസിൽ തങ്ങിനിൽക്കുന്ന കഥാപാത്രങ്ങളിൽ ഒന്ന് ഉണ്ണിത്തമ്പുരാന്റേതായിരുന്നു. ലാലിനൊപ്പം കളിയാട്ടത്തിൽ ഉണ്ണിത്തമ്പുരാനെ അവതരിപ്പിച്ചത് ഇ. എ. രാജേന്ദ്രൻ എന്ന നടനായിരുന്നു. കളിയാട്ടത്തിൽ ആടിത്തിമർത്ത രാജേന്ദ്രന് പിന്നെ മലയാള സിനിമയുടെ തട്ടകം വിട്ട് ഇറങ്ങിപ്പോരേണ്ടി വന്നില്ല.
സത്യത്തിൽ ഒരു രണ്ടാം വരവായിരുന്നു മലയാള സിനിമയിലേക്ക് കളിയാട്ടത്തിലൂടെ ജയരാജ് ഒരുക്കിയത്. പൂനെ ഫിലിം ഇൻസ്റ്റിറ്റ്യൂട്ടിൽ നിന്ന് പുറത്തു വന്ന രാജേന്ദ്രൻ, വി.ആർ. ഗോപിനാഥിന്റെ ഗ്രീഷ്മം എന്ന സിനിമയിൽ അഭിനയിച്ചിരുന്നുവെങ്കിലും പിന്നീട് കുറേക്കാലം ചലച്ചിത്രമേഖലയിൽ നിന്ന് മറ്റ് അവസരങ്ങളൊന്നും ഇദ്ദേഹത്തെ തേടിയെത്തിയില്ല.
നീണ്ട ഇടവേളയ്ക്കു ശേഷം സിനിമയിലേക്കു തിരികെയെത്തിയത് ജയരാജ് സംവിധാനം ചെയ്ത കളിയാട്ടത്തിലൂടെയാണ്.. ഡയലോഗ് ഡെലിവറിയിലെ വ്യത്യസ്തതയാണ് രാജേന്ദ്രനെ കളിയാട്ടത്തിൽ പെട്ടെന്ന് ശ്രദ്ധേയനാക്കിയത്.
Movies
ദുബായി പോലീസ് അറസ്റ്റ് ചെയ്തുവെന്നും അവിടെ നിന്നും കയറ്റിവിട്ടുമെന്നുമുള്ള വാർത്തയിൽ പ്രതികരിച്ച് രേണു സുധി. തന്നെയാരും ദുബായിൽനിന്നും കയറ്റിവിട്ടിട്ടില്ലെന്നും ഏപ്രിൽ രണ്ട് വരെ പ്രമോഷന്റെ ഭാഗമായി ദുബായിൽ തന്നെ ഉണ്ടാകുമെന്നും രേണു പ്രതികരിച്ചു.
‘‘എന്നെ ദുബായി പോലീസ് അറസ്റ്റ് ചെയ്തുവെന്ന് ചിലർ പ്രചരിപ്പിക്കുന്നു. ചിലരുടെ തമ്പ് നെയിൽ കണ്ടു, എന്നെ ദുബായിൽനിന്നു കയറ്റിവിട്ടെന്ന്, ഞാനിപ്പോഴും ദുബായിൽ തന്നെയാണ്. ഏപ്രിൽ രണ്ടാം തിയതിയെ നാട്ടിലേക്ക് തിരിക്കുകയുള്ളൂ. രണ്ടാം തിയതി വരെ ദുബായിൽ പ്രമോഷനുണ്ട്.’’രേണു സുധി പറഞ്ഞു.
അൽപ്പവസ്ത്രധാരിയായി നടന്നതിന് രേണുവിനെ അറസ്റ്റ് ചെയ്തുവെന്നും ഇനി അങ്ങോട്ടേക്ക് പോകാനാത്ത തരത്തിൽ കേസ് എടുത്തെന്നും ഒരു വ്ലോഗര്‍ യൂട്യൂബിലൂടെ പ്രചരിപ്പിച്ചിരുന്നു.
ചില നാണം കെട്ട വ്ലോഗർമാർ ആണ് ഇതുപോലുളള വ്യാജവാർത്തകൾ പ്രചരിപ്പിക്കുന്നതെന്നാണ് രേണു പറയുന്നത്.
റെസ്റ്റോ ബാർ ഉദ്ഘാടനത്തിനു വേണ്ടി രണ്ട് ദിവസം മുമ്പാണ് രേണു സുധി ദുബായിലെത്തിയത്. റെസ്റ്റോ ബാറിലെ രേണുവിന്റെ ഡാൻസ് സമൂഹമാധ്യമങ്ങളിൽ വൈറലായിരുന്നു.
Movies
ഭർത്താവായിരുന്ന സുനിച്ചനുമായി നിലവിൽ തനിക്ക് യാതൊരു ബന്ധവുമില്ലെന്ന് നടി മഞ്ജു പത്രോസ്. മകൻ അച്ഛനുമായി സംസാരിക്കാറുണ്ടെന്നും അവർ തമ്മിലുള്ള ബന്ധത്തിൽ താൻ ഇടപെടാറില്ലെന്നും താരം പറഞ്ഞു.
ഇരുവരും നിയമപരമായി വിവാഹമോചിതരല്ലെങ്കിലും വീണ്ടും ഒന്നിക്കുന്നതിനെക്കുറിച്ച് നിലവിൽ ചിന്തിക്കുന്നില്ല എന്നും ഐസ് ബ്രേക്ക്സ് എന്റർടെയ്ൻമെന്റിനു നൽകിയ അഭിമുഖത്തിൽ മഞ്ജു പത്രോസ് പറഞ്ഞു.
‘‘എന്റെ വ്യക്തിജീവിതത്തിന് പ്രധാനമായും രണ്ട് ഇന്നിംഗ്സുകളാണുള്ളത്. അവിടെ രണ്ട് മഞ്ജുമാരുണ്ട്; ഒന്ന് 40 വയസിന് മുൻപുള്ള മഞ്ജുവും, മറ്റൊന്ന് 40-കൾക്ക് ശേഷമുള്ള മഞ്ജുവും. പഴയ മഞ്ജുവിന് വലിയൊരു പേടിയുണ്ടായിരുന്നു, ഒറ്റയ്ക്ക് ജീവിക്കാനുള്ള പേടി. ഒരാൾ കൂടെയില്ലെങ്കിൽ ഞാൻ എങ്ങനെ ജീവിക്കും? ഞാൻ ഇനി എന്ത് ചെയ്യും?’ എന്നൊക്കെ ആലോചിച്ച് ഒരുപാട് കരഞ്ഞുതീർത്ത നിമിഷങ്ങൾ എനിക്കുണ്ടായിരുന്നു.
ഇനി എന്ത് എന്നറിയാതെ പകച്ചുനിന്ന കാലം. എന്നാൽ ഇന്നത്തെ മഞ്ജുവിന് അങ്ങനെയുള്ള ചിന്തകളൊന്നുമില്ല. ആ ഭയത്തെ ഞാൻ പാടേ മറികടന്നു കഴിഞ്ഞു.
ഇന്ന് എന്റെ കൈയിൽ വലിയ സമ്പാദ്യമൊന്നുമില്ല. കഷ്ടപ്പെട്ട് അധ്വാനിച്ചുണ്ടാക്കുന്ന പണം കൊണ്ട് നിലവിലുള്ള കടങ്ങൾ വീട്ടിക്കൊണ്ടിരിക്കുകയാണ് ഞാൻ. വീട് വച്ചതിന്റെ ബാധ്യതകളുണ്ട്, അത് തീർക്കണം. അതല്ലാതെ എനിക്ക് മറ്റ് ഇൻവെസ്റ്റ്മെന്റുകൾ ഒന്നുമില്ല. പിന്നെ എന്റെ മകൻ, അവൻ ബംഗളൂരിലാണ് പഠിക്കുന്നത്. അവന്റെ പഠനത്തിനും മറ്റ് കാര്യങ്ങൾക്കും നല്ല ചെലവുണ്ട്. പിന്നെ എന്റെ സ്വന്തം കാര്യങ്ങളും ചിട്ടി വട്ടങ്ങളുമൊക്കെയായി ജീവിതം മുന്നോട്ട് പോകുന്നു
സുനിച്ചനുമായി നിലവിൽ എനിക്ക് യാതൊരു ബന്ധവുമില്ല. ഞങ്ങൾ തമ്മിൽ യാതൊരുവിധ കോൺടാക്റ്റും ഇപ്പോൾ നിലവിലില്ല. എങ്കിലും ബർണാച്ചൻ (മകൻ) അച്ഛനെ വിളിക്കാറുണ്ട്, അവർ സംസാരിക്കാറുണ്ട്. അവൻ അച്ഛനെ കാണാൻ പോകാറുമുണ്ട്. അത് വേണ്ട എന്ന് പറയാൻ ഞാൻ ആരുമല്ല, അതിന് ഞാൻ തടസവുമാകില്ല. ആ ബന്ധങ്ങൾ അവിടെ തുടരട്ടെ. ഞങ്ങൾ നിയമപരമായി വിവാഹമോചിതരായിട്ടുമില്ല എങ്കിലും ഇനി ഒരുമിക്കുന്ന കാര്യം ആലോചിക്കുന്നേയില്ല.
ജീവിതത്തിൽ എത്രയോ തവണ ഞാൻ വാടകവീടുകൾ മാറി താമസിച്ചിട്ടുണ്ടെന്നോ. വീട് മാറുന്നതല്ല പ്രശ്നം, ഓരോ തവണയും സാധനങ്ങളെല്ലാം കെട്ടിക്കൊണ്ടുപോയി പുതിയൊരിടത്ത് അടുക്കി വെക്കണം.
ആ വീടിനെ സ്നേഹിച്ചു തുടങ്ങുമ്പോഴേക്കും അടുത്ത മാറേണ്ട സമയമാകും. പുതിയ ആളുകൾ, അവരുടെ ചോദ്യങ്ങൾ... അങ്ങനെ ഒരുപാട് അനുഭവിച്ചിട്ടുണ്ട്. 'എന്റെ വീട്' എന്ന് ആരെങ്കിലും ചോദിച്ചാൽ എനിക്ക് ആദ്യം ഓർമ്മ വരുന്നത് ഞാൻ ജനിച്ചുവളർന്ന അമ്മച്ചിയുടെ വീടാണ്.
അവിടെയാണ് ഞാൻ ഏറ്റവും സന്തോഷത്തോടെ ഇരുന്നിട്ടുള്ളത്. പക്ഷേ, ഇന്ന് എനിക്ക് മനസിലാകുന്നുണ്ട്, എനിക്ക് സ്വന്തമായി മറ്റൊരു വീടുണ്ടെന്നും ഒടുവിൽ എനിക്ക് ചെന്നുനിൽക്കേണ്ടത് അവിടെയാണെന്നും.
എന്റെ റിട്ടയർമെന്റ് ജീവിതത്തെക്കുറിച്ച് എനിക്ക് വ്യക്തമായ പ്ലാനുകളുണ്ട്. 60-65 വയസ്സാകുമ്പോഴേക്കും ഇതെല്ലാം മതിയാക്കി, കുറച്ച് പണമൊക്കെ സമ്പാദിച്ച് എന്റെ പ്രിയപ്പെട്ട കൂട്ടുകാർക്കൊപ്പം ഒരു വീട്ടിൽ താമസിക്കണം. നല്ല തണുപ്പുള്ള ഏതെങ്കിലും സ്ഥലത്ത്, മറ്റൊന്നും ആലോചിക്കാതെ ഒരു ചിൽ വൈബിൽ ഹാപ്പിയായി ജീവിക്കണം എന്നതാണ് എന്റെ സ്വപ്നം.
എന്റെ ജീവിതത്തിലെ ഏറ്റവും വലിയ നേട്ടം എന്താണെന്ന് ചോദിച്ചാൽ എന്റെ 'ബർണാച്ചൻ' ആണ്. അവന് ഇപ്പോൾ 20 വയസാകാൻ പോകുന്നു. ഇതുവരെ അവനെക്കൊണ്ട് ഒന്ന് ഉറക്കെ വിളിപ്പിക്കേണ്ട സാഹചര്യം പോലും അവൻ ഉണ്ടാക്കിയിട്ടില്ല. അത്രയും നല്ല സ്വഭാവമാണ് എന്റെ മോന്.
ചിലപ്പോൾ അവനെ എനിക്ക് കിട്ടാൻ വേണ്ടിയായിരിക്കാം ദൈവം എന്നെ കല്യാണം കഴിപ്പിച്ചത് എന്ന് പോലും ഞാൻ ചിന്തിക്കാറുണ്ട്. അവനില്ലാത്ത ഒരിടത്തും എനിക്ക് നിൽക്കാൻ ഇഷ്ടമല്ല, ഞങ്ങൾ അത്രയും ക്ലോസ് ആണ്.
എന്റെ ജീവിതത്തിലെ ഏറ്റവും മനോഹരമായ കാര്യം എന്റെ മകനാണ്. പിന്നെ എന്റെ പപ്പ, അമ്മച്ചി, ആങ്ങള മനുവും അവന്റെ ഫാമിലിയും, പ്രീതി, എന്റെ സുഹൃത്ത് സിമി, ഇവരൊക്കെയാണ് ഇത്രയും കാലം കൊണ്ട് ഞാൻ നേടിയ സമ്പാദ്യം.
ജീവിതത്തിൽ ഇനി എന്ത് ഇല്ലാതായാലും ഇവരൊക്കെ എന്റെ കൂടെയുണ്ടാകുമെന്ന ഉറപ്പുണ്ട്. ആ ബോധ്യത്തിൽ ഞാൻ ഇന്ന് പൂർണ സന്തോഷവതിയാണ്''. മഞ്ജു പത്രോസ് പറയുന്നു.
Movies
ടോവിനോ തോമസ് ചിത്രം പള്ളിച്ചട്ടമ്പിയുടെ റിലീസിനെതിരെ ഹൈക്കോടതിയില്‍ ഹര്‍ജി. നിര്‍മാതാക്കള്‍ക്കെതിരെ സിബിഐ അന്വേഷണം വേണമെന്ന് ആവശ്യപ്പെട്ട് ദുബായിലെ ഇന്ത്യന്‍ വ്യവസായി സുനില്‍ അഗര്‍വാള്‍ ഹൈക്കോടതിയെ സമീപിച്ചു. തട്ടിപ്പിലൂടെ സമ്പാദിച്ച പണം കൊണ്ടാണ് സിനിമ നിര്‍മിച്ചതെന്നാണ് ആരോപണം.
പാലക്കാട് ചെറുപ്പുളശേരി സ്വദേശിയായ നൗഫല്‍ അഹമ്മദ്, തൃശൂര്‍ വടക്കാഞ്ചേരി സ്വദേശി ബ്രിജീഷ് മുഹമ്മദ് എന്നിവര്‍ക്കെതിരെയാണ് പരാതി. ദുബായിലെ വേള്‍ഡ് വൈഡ് ഫിലിംസ് എന്ന കമ്പനിയുടെ പങ്കാളികളായിരുന്നു ഇവര്‍. ബിസിനസ് ആവശ്യങ്ങള്‍ക്കായി 2019ല്‍ പരാതിക്കാരനില്‍ നിന്നും 61 ലക്ഷത്തില്‍ അധികം യുഎഇ ദിര്‍ഹം (ഇന്ത്യന്‍ രൂപ 15.5 കോടി രൂപ) വായ്പയായി വാങ്ങിയിരുന്നു.
എന്നാല്‍ ഇവര്‍ നല്കിയ ചെക്കുകള്‍ അക്കൗണ്ടില്‍ പണം ഇല്ലാത്തതിനാല്‍ മടങ്ങുകയായിരുന്നു. ഇതേതുടര്‍ന്നാണ് ഹൈക്കോടതിയില്‍ സിനിമയുടെ റിലീസ് തടയണമെന്ന് ആവശ്യപ്പെട്ട് ഹര്‍ജി നല്‍കിയത്. വ്യവസായിയുടെ പരാതിയില്‍ ദുബായില്‍ അറസ്റ്റ് വാറന്റ് നിലനില്‍ക്കുന്നുണ്ടെന്നും വ്യാജ പാസ്പോര്‍ട്ടിലാണ് ഇരുവരും ഇന്ത്യയിലേക്ക് കടന്നതെന്നും ഹര്ജിക്കാരന് ആരോപിക്കുന്നുണ്ട്.
പ്രതികള്‍ക്കെതിരെ കള്ളപ്പണം തടയല്‍ നിയമപ്രകാരം കേസ് എടുക്കാന്‍ സിബിഐ, ഇഡി തുടങ്ങിയ കേന്ദ്ര ഏജന്‍സികള്‍ക്ക് നിര്‍ദേശം നല്‍കണമെന്നും ഹര്‍ജിയിലുണ്ട്. ഹര്‍ജി തീര്‍പ്പാക്കുന്നത് വരെ സിനിമയുടെ റിലീസ് തടയണമെന്നും ആവശ്യപ്പെട്ടിട്ടുണ്ട്. നൗഫല്‍ അഹമ്മദിനും ബ്രിജീഷ് മുഹമ്മദിനും ഹൈക്കോടതി നോട്ടീസ് അയച്ചു. ഹര്‍ജി തിങ്കളാഴ്ച പരിഗണിക്കും. ഏപ്രില്‍ 10നാണ് സിനിമയുടെ റിലീസ്.
Movies
കളങ്കാവൽ എന്ന ചിത്രത്തിന് ശേഷം സംവിധായകൻ ജിതിൻ കെ. ജോസ് ഒരുക്കുന്ന പുതിയ ചിത്രത്തിൽ ജയസൂര്യ നായകനായി എത്തുന്നു. ഓർഡിനറി, അനാർക്കലി എന്നീ ബ്ലോക്ക്ബസ്റ്റർ ചിത്രങ്ങൾ നിർമിച്ച മാജിക് മൂൺ പ്രൊഡക്ഷൻസിന്റെ ബാനറിൽ രാജീവ് ഗോവിന്ദൻ ആണ് ചിത്രം നിർമിക്കുന്നത്.
റാഫിയും ജിതിൻ കെ ജോസും ചേർന്നാണ് ഈ ചിത്രത്തിന്റെ തിരക്കഥ ഒരുക്കുന്നത്. കളങ്കാവൽ ടീമിലെ പ്രധാന സാങ്കേതിക പ്രവർത്തകരും ഈ ചിത്രത്തിൽ വീണ്ടും ഒന്നിക്കുന്നു.
കാമറ കൈകാര്യം ചെയ്യുന്നത് ഫൈസൽ അലി, സംഗീതം ഒരുക്കുന്നത് മുജീബ് മജീദ്, എഡിറ്റിംഗ് നിർവഹിക്കുന്നത് പ്രവീൺ പ്രഭാകർ എന്നിവരാണ്. പ്രൊഡക്ഷൻ കൺട്രോളർ ദീപക് പരമേശ്വരൻ. ഇന്ത്യയിലും വിദേശത്തുമായി നടക്കുന്ന ചിത്രീകരണം ഉടൻ ആരംഭിക്കുന്നതാണ്.
Movies
മകൻ പൃഥ്വിരാജിനെ ഏറെ നാളുകൾക്ക് ശേഷം കണ്ട മല്ലിക സുകുമാരന്റെ കുറിപ്പ് ശ്രദ്ധേയമാകുന്നു. കോഴിക്കോട് വച്ചായിരുന്നു അമ്മയുടെയും മകന്റെയും കൂടിക്കാഴ്ച.
തിരക്കു പിടിച്ചുള്ള ഓട്ടത്തിനിടയിൽ പൃഥ്വിയെ കാണാനുള്ള ഒരവസരം കൊണ്ടാണ് സിനിമയിൽ അഭിനയിക്കാമെന്ന് സമ്മതിച്ചതെന്നും മല്ലിക പറയുന്നു. വൈശാഖ് സംവിധാനം ചെയ്യുന്ന ഖലീഫയുടെ ലൊക്കേഷനിനടുത്താണ് മല്ലിക അഭിനയിക്കുന്ന പുതിയ സിനിമയുടെ ചിത്രീകരണം നടക്കുന്നത്.
‘‘നമ്മുടെ വൈശാഖിന്റെ ഖലീഫ കോഴിക്കോട്. അടുത്ത് കൊയിലാണ്ടിയിൽ പ്രശാന്ത് ചില്ലയുടെ സംവിധാന ചിത്രത്തിൽ ഭരത്, സുനിൽ ഗോപി അടക്കമുള്ള യുവനിരയുടെ ചിത്രത്തിൽ ഒരു ഗസ്റ്റ് റോളിൽ അഭിനയിക്കാൻ സ്നേഹപൂർവം ക്ഷണിച്ചപ്പോൾ അതിലേറെ സ്നേഹത്തോടെ സമ്മതിച്ചു..തിരക്ക് പിടിച്ച ഓട്ടത്തിനിടയിൽ എന്റെ പൃഥ്വി മോനേ കാണാൻ ഒരവസരം....രണ്ടു ദിവസം ഒന്നിച്ചു നിൽക്കാം..
അങ്ങനെ രണ്ടു ദിവസം ആമിർ അലിയുടെ കൂടെ. ഫോട്ടോ എടുത്തതിന്റെ കൂലിയാണ് എന്റെ സാരഥിക്കുള്ള ഒരു പുതിയ സെൽഫി.’’ മല്ലിക സുകുമാരന്റെ വാക്കുകൾ.
പോക്കിരിരാജ’യ്ക്കു ശേഷം വൈശാഖും പൃഥ്വിരാജും വീണ്ടും ഒന്നിക്കുന്ന ചിത്രത്തിൽ മോഹൻലാലും അതിഥി വേഷത്തിലെത്തുന്നു. ആമിർ അലിയെന്ന കഥാപാത്രമായാണ് പൃഥ്വിരാജ് എത്തുന്നത്.
Movies
മനോജ് കെ. ജയന് പിറന്നാളാശംസകളുമായി മകൾ തേജാലക്ഷ്മി എന്ന കുഞ്ഞാറ്റ. തന്റെ സർവസ്വത്താണ് അച്ഛനാണെന്നും അമ്മയുടെ പ്രിയഭർത്താവാണെന്നും കുഞ്ഞാറ്റ കുറിപ്പിലൂടെ പറയുന്നുണ്ട്.
ഒരു അച്ഛൻ എന്നതിലുപരി തന്റെ വഴികാട്ടിയും കരുത്തുമായ മനുഷ്യനാണ് അദ്ദേഹമെന്നും കുഞ്ഞാറ്റ കുറിച്ചു.
മനോജ് കെ. ജയന്റെ രണ്ടാം ഭാര്യ ആശയും മക്കളും ഉൾപ്പെടുന്ന ചിത്രങ്ങൾക്കൊപ്പമാണ് കുഞ്ഞാറ്റ കുറിപ്പ് പങ്കുവച്ചിരിക്കുന്നത്. എന്നാൽ അച്ഛനോടുള്ള ഈ സ്നേഹപ്രകടനത്തിനിടയിലും പങ്കുവെച്ച ചിത്രങ്ങളിലൊന്നിൽ പോലും അമ്മ ഉർവശി ഇടംപിടിക്കാത്തതെന്താണ് ചോദ്യം ഉയരുന്നുണ്ട്.
''ഈ ലോകത്തെ ഏറ്റവും നല്ല അച്ഛന്, അമ്മയുടെ പ്രിയപ്പെട്ട ഭർത്താവിന്, ജീവിതത്തെ ഗൗരവത്തോടെ കാണാനും എന്നാൽ അതേസമയം ലഘുവായി എടുക്കാനും എന്നെ പഠിപ്പിച്ച പ്രിയപ്പെട്ട മനുഷ്യന് ജന്മദിനാശംസകൾ.
കാര്യങ്ങൾ കൃത്യമായി ചെയ്യാനും, ദയയും സഹാനുഭൂതിയുമുള്ളവനായിരിക്കാനും, ശാന്തനായിരിക്കുന്നതോടൊപ്പം തന്നെ ആഘോഷിക്കാനും, പോകുന്നിടത്തെല്ലാം വെളിച്ചവും പോസിറ്റിവിറ്റിയും പടർത്താനും എന്നെ പഠിപ്പിച്ചത് നിങ്ങളാണ്.
പക്ഷേ, അതിലൊക്കെയുപരി, ഭയമില്ലാത്തവളായിരിക്കാനും കരുത്താർജ്ജിക്കാനുമാണ് നിങ്ങൾ എന്നെ പഠിപ്പിച്ചത്. എന്റെ ഈ ജീവിതം തന്നെ നിങ്ങൾക്ക് കടപ്പെട്ടതാണ് അച്ഛാ. എനിക്കുവേണ്ടി എപ്പോഴും കൂടെ നിന്നതിന് നന്ദി പറഞ്ഞുതീർക്കാൻ എനിക്കാവില്ല.
നിങ്ങൾ എന്നെ വളർത്തിയ രീതിയെ ഞാൻ അത്രമേൽ വിലമതിക്കുന്നു. ഞാൻ വളർന്നതിനുശേഷം, അമിയെയും ചിന്നുവിനെയും നിങ്ങൾ ഇത്രയധികം സ്നേഹത്തോടെ വളർത്തുന്നത് കാണാൻ എനിക്ക് സാധിച്ചു.
ഓരോ തവണ കാണുമ്പോഴും അത് ഏറ്റവും മനോഹരമായ കാഴ്ചയാണ്. അച്ഛനോടുള്ള എന്റെ സ്നേഹം എങ്ങനെ വിവരിക്കണമെന്ന് എനിക്കറിയില്ല. വാക്കുകൾക്ക് അതിനെ ഉൾക്കൊള്ളാനാവില്ല. ജന്മദിനാശംസകൾ അച്ഛാ...എന്റെ പൂർണ ഹൃദയത്തോടെ ഞാൻ അച്ഛനെ സ്നേഹിക്കുന്നു''. കുഞ്ഞാറ്റ കുറിച്ചു.
Movies
നടി ഷംന കാസിം വീണ്ടും അമ്മയായി. പെൺകുഞ്ഞിനാണ് ഷംന ഇന്ന് പുലർച്ചെ ജന്മം നൽകിയത്. ഭർത്താവ് ഷാനിദ് ആസിഫ് അലിയാണ് സന്തോഷവാർത്ത പങ്കുവച്ചിരിക്കുന്നത്. ഷംനയുടെ ആദ്യത്തെ കുഞ്ഞ് ആൺകുട്ടിയാണ്.
‘‘അല്ലാഹുവിന്റെ അനുഗ്രഹത്താൽ ഞങ്ങളുടെ കുടുംബത്തിൽ ഇന്ന് പുലർച്ചെ 4:25ന് ഒരു പെൺകുഞ്ഞ് ജനിച്ചു. അവൾ അല്ലാഹുവിന്റെ വിലയേറിയ സമ്മാനവും ഞങ്ങളുടെ ഹംദു മോന്റെ സ്നേഹ നിധിയായ സഹോദരിയുമാണ്. ഞങ്ങളുടെ കുടുംബത്തിന് ലഭിച്ച ഒരു വലിയ അനുഗ്രഹമാണിത്. സുഖ പ്രവസമായിരുന്നു.
അല്ലാഹു നമ്മുടെ കുഞ്ഞിനെയും കുടുംബത്തെ അനുഗ്രഹിക്കട്ടെ. ഡോ. സഫ ഫാത്തിമയ്ക്കും ലേബർ റൂമിലും ഞങ്ങൾക്കൊപ്പം നിന്ന എല്ലാ നഴ്സുമാർക്കും ഹോസ്പിറ്റലിലെ ടീമിനും നന്ദി അറിയിക്കുന്നു. പ്രാർഥനയിൽ ഞങ്ങളെയും ചേർത്തുനിർത്തിയ എല്ലാ പ്രിയപ്പെട്ടവർക്കും പ്രത്യേകം നന്ദി.”ഭർത്താവ് ഷാനിദിന്റെ വാക്കുകള്‍.
2023 ഏപ്രില്‍ നാലിന് ആയിരുന്നു ഷംന കാസിമിനും ഷാനിദിനും ആദ്യത്തെ കുഞ്ഞ് ജനിക്കുന്നത്. ഹംദാൻ എന്നാണ് കുഞ്ഞിന്റെ പേര്.
ജെബിഎസ് ഗ്രൂപ്പ് കമ്പനിയുടെ ഫൗണ്ടറും സിഇഒയുമാണ് ഷംനയുടെ ഭര്‍ത്താവ് ഷാനിദ് ആസിഫ് അലി. ദുബായിൽ വച്ച് 2022 ലായിരുന്നു ഇവരുടെ വിവാഹം.
Movies
കേരളത്തിന്റെ ചലച്ചിത്ര മേഖലയുടെ സമഗ്രമായ വളർച്ചയും സുതാര്യതയും ലക്ഷ്യമിട്ട് സാംസ്കാരിക വകുപ്പ് തയ്യാറാക്കിയ കേരള സംസ്ഥാന ചലച്ചിത്ര നയത്തിന് സംസ്ഥാന മന്ത്രിസഭായോഗം അംഗീകാരം നൽകി.
ചലച്ചിത്ര ലോകത്തെ വിവിധ മേഖലകളിൽ പ്രവർത്തിക്കുന്ന വ്യക്തികൾ, സംഘടനകൾ, സാങ്കേതിക പ്രവർത്തകർ എന്നിവരുമായി നടത്തിയ വിപുലമായ ആശയവിനിമയത്തിന്റെയും സിനിമാ കോൺക്ലേവിൽ ഉയർന്നുവന്ന നിർദ്ദേശങ്ങളുടെയും അടിസ്ഥാനത്തിലാണ് ഈ നയം രൂപീകരിച്ചിരിക്കുന്നത്.
ചലച്ചിത്ര മേഖലയെ കൂടുതൽ പ്രൊഫഷണലാക്കുന്നതിനും കലാകാരന്മാരുടെയും തൊഴിലാളികളുടെയും അവകാശങ്ങൾ സംരക്ഷിക്കുന്നതിനും സഹായകമായ 92 പ്രധാന ശുപാർശകളും നിർദ്ദേശങ്ങളും അടങ്ങുന്നതാണ് ഈ പുതിയ നയം.
സിനിമാ നിർമാണം മുതൽ പ്രദർശനം വരെയുള്ള എല്ലാ ഘട്ടങ്ങളിലും കൂടുതൽ തൊഴിൽ സുരക്ഷയും ലിംഗനീതിയും ഉറപ്പാക്കാൻ ലക്ഷ്യമിടുന്ന ഈ നയരൂപീകരണത്തിൽ പൊതുജനങ്ങളിൽ നിന്നും സ്വരൂപിച്ച ക്രിയാത്മകമായ അഭിപ്രായങ്ങൾക്കും വലിയ പ്രാധാന്യം നൽകിയിട്ടുണ്ട്.
സിനിമയുമായി ബന്ധപ്പെട്ട എല്ലാ വിഭാഗങ്ങളിലുമുള്ള വ്യക്തികളുടെ താൽപ്പര്യങ്ങൾ സംരക്ഷിച്ചുകൊണ്ട് നടപ്പിലാക്കുന്ന ഈ നയം കേരളത്തിന്റെ സാംസ്കാരിക ചരിത്രത്തിലെ നിർണായകമായ ഒരു ചുവടുവെപ്പായിരിക്കുമെന്ന് സാംസ്കാരിക വകുപ്പ് മന്ത്രി സജി ചെറിയാൻ പറഞ്ഞു.
മലയാള സിനിമാ വ്യവസായത്തെ ആഗോള നിലവാരത്തിലേക്ക് ഉയർത്താനും സാങ്കേതികമായ മുന്നേറ്റങ്ങൾക്കൊപ്പം സുരക്ഷിതമായ തൊഴിൽ സാഹചര്യങ്ങൾ ഒരുക്കാനും ഈ പുതിയ ചലച്ചിത്ര നയം വഴിതെളിക്കുമെന്ന് അദ്ദേഹം കൂട്ടിച്ചേർത്തു.
Movies
മമ്മൂട്ടിയോട് ഒരു നീതിയും തന്നോട് മറ്റൊരു നീതിയുമാണ് മുഖ്യമന്ത്രി കാണിച്ചതെന്ന് നടൻ പ്രേംകുമാർ. വയനാട് ടൗൺഷിപ്പ് സന്ദർശനത്തിനു പിന്നാലെ മമ്മൂട്ടി നേരിട്ട സൈബർ ആക്രമണത്തില്‍ മുഖ്യമന്ത്രി പരസ്യമായി മാപ്പ് പറഞ്ഞതിന് പിന്നാലെയാണ് പ്രേംകുമാറിന്റെ പ്രതികരണം.
സൈബർ ആക്രമണം എല്ലാ അതിരുകളും ലംഘിച്ചുകൊണ്ട് ഇപ്പോഴും പൂർവാധികം ശക്തിയോടെ തനിക്കെതിരെ തുടരുകയാണെന്നും കുടുംബത്തെപ്പോലും മ്ലേച്ഛമായി അപഹസിച്ചിട്ടും അരുത് എന്ന ഒരു വാക്ക് പോലും ബഹുമാനപ്പെട്ട അങ്ങയിൽ നിന്ന് എന്നല്ല ആരിൽ നിന്നും കേട്ടില്ലെന്നാണ് പ്രേംകുമാർ പറയുന്നത്.
പ്രേംകുമാറിന്റെ കുറിപ്പ്
''മുഖ്യമന്ത്രി മാപ്പ് പറയുമ്പോൾ
മലയാളത്തിന്റെ മഹാനടൻ ചൂരൽമല സന്ദർശിക്കാൻ എത്തിയപ്പോൾ ഒപ്പം കൂടിയ നേതാവിനോട് തോന്നിയ നീരസം നാട്യം കൊണ്ട് മറയ്ക്കാതെ പരസ്യമായി പ്രകടിപ്പിച്ചു.
വാർത്ത പുറംലോകം അറിഞ്ഞതോടെ ആ മഹാപ്രതിഭയെ മുൻപ് വാഴ്ത്തിയവർ തന്നെ ഒരു നിമിഷം എല്ലാം മറന്ന് സൈബർ ഇടങ്ങളിൽ ആക്രമിച്ചു. എല്ലാ മനുഷ്യരെയും പോലെ സൈബർ ആക്രമണത്തിൽ മഹാനടന്റെ മനസ് വേദനിച്ചു.
ആദരണീയനായ കേരളത്തിന്റെ മുഖ്യമന്ത്രി സൈബർ പോരാളികളുടെ നീചമായ പ്രവർത്തികളുടെ ഉത്തരവാദിത്തം സ്വയം ഏറ്റെടുത്ത് അദ്ദേഹത്തോട് മാപ്പ് പറഞ്ഞു. മുഖ്യമന്ത്രിയുടെ വിശാല മനസിനെയും മാനവികബോധത്തെയും ഹൃദയപൂർവ്വം അഭിനന്ദിക്കുന്നു.
മുൻപ് പൊതുസമൂഹം ഒന്നടങ്കം പറയാൻ ആഗ്രഹിച്ച "ആശാ സമരം പരിഹരിക്കണമെന്ന" നിർദോഷമായ മനുഷ്യപക്ഷ നിലപാടിന്റെ പേരിൽ സംസ്ഥാന ചലച്ചിത്ര അക്കാദമിയുടെ ചെയർമാൻ സ്ഥാനത്ത് നിന്ന് ഒരു അറിയിപ്പും കൂടാതെ എന്നെ പുറത്താക്കിയത് മാധ്യമങ്ങളിലൂടെ അറിയേണ്ടിവന്ന ഗതികേട് എന്റെ അഭിമാനത്തിന് ഏൽപ്പിച്ച ക്ഷതത്തെക്കുറിച്ച് പറഞ്ഞതിന് എനിക്ക് നേരെ സൈബർ പോരാളികൾ നടത്തുന്ന സമാനതകളില്ലാത്ത സൈബർ ആക്രമണം എല്ലാ അതിരുകളും ലംഘിച്ചുകൊണ്ട് ഇപ്പോഴും പൂർവാധികം ശക്തിയോടെ തുടരുകയാണ്.
സംസ്കാരം ഉള്ള ആരുകേട്ടാലും അറയ്ക്കുന്ന തെറികളും മുറിപ്പെടുത്തുന്ന വാക്കുകളും ഉപയോഗിച്ച് തേജോവധം ചെയ്തും അവഹേളിച്ചും അപമാനിച്ചും ലോകത്തെ ഏറ്റവും മോശം മനുഷ്യനായി ചിത്രീകരിച്ചും എന്നെ മാത്രമല്ല, എന്റെ കുടുംബത്തെയും ഏറ്റവും മ്ലേച്ഛമായി അപഹസിച്ചിട്ടും അരുത് എന്ന ഒരു വാക്ക് പോലും ബഹുമാനപെട്ട അങ്ങയിൽ നിന്ന് എന്നല്ല, ആരിൽ നിന്നും കേട്ടില്ല.
കഴിഞ്ഞ 35 വർഷമായി പ്രസ്ഥാനത്തിന്റെ സഹയാത്രികനായി ഫാസിസത്തിനെതിരെയും വർഗീയതയ്ക്ക് എതിരെയും കൃത്യമായ രാഷ്ട്രീയം പറഞ്ഞും നിലപാടുകളിൽ ഉറച്ച് നിന്നുമാണ് ഞാൻ പ്രവർത്തിച്ചത്.
ചലച്ചിത്ര അക്കാദമിയുടെ പ്രവർത്തനങ്ങൾ സാംസ്കാരിക മന്ത്രി ഉൾപ്പടെ ഏവരും പ്രശംസിക്കുന്ന തരത്തിൽ മികവുറ്റതാക്കി, ആത്മാർത്ഥതയോടെയും അർപ്പണബോധത്തോടെയും സുതാര്യമായും പ്രവർത്തിച്ച എനിക്ക് നേരെ സൈബർ ഇടങ്ങളിൽ ഉണ്ടായ അതിക്രൂരമായ വ്യക്തിഹത്യ അങ്ങയെയും ഒപ്പമുള്ളവരെയും അല്പം പോലും ആസ്വസ്ഥമാക്കിയില്ല എന്നത് എന്നെ അങ്ങേയറ്റം അദ്ഭുതപ്പെടുത്തുന്നു.
പ്രമാണിമാരോടും ഉന്നതന്മാരോടും ഒരു നീതി, സാധാരണ മനുഷ്യരോട് മറ്റൊരു നീതി — ആ ഇരട്ടനീതി തന്നെയാണ് സാഹിത്യ അക്കാദമി ചെയർമാനോടും മഹാനടനോടും കാണിച്ച സമീപനവും, എന്നോട് കാണിക്കുന്ന സമീപനവും വ്യക്തമാക്കുന്നത്.
മഹാനടനുമായി എനിക്ക് ഒരു താരതമ്യവും ഇല്ലെന്നും ഞങ്ങൾ തമ്മിൽ അജഗജാന്തരം ഉണ്ടെന്നും അറിയാം. എങ്കിലും മൂന്ന് പതിറ്റാണ്ടിലേറെയായി സിനിമ മേഖലയിൽ പ്രവർത്തിക്കുന്ന ഒരു ചെറിയ നടൻ ആണ് ഞാനും.
തുല്യനീതി ഉറപ്പുള്ള നാട്ടിൽ എന്നോടും മാപ്പ് പറയണമെന്ന് പറയാനുള്ള അഹങ്കാരം എനിക്കില്ല. പക്ഷേ ഈ പാവപ്പെട്ടവനെ ഇനി ഉപദ്രവിക്കരുതെന്ന് ഒരു വാക്കെങ്കിലും ആ സൈബർ പോരാളികളോട് ദയവായി അങ്ങ് പറയണം.
ചരിത്രം തുടങ്ങേണ്ടത് ഏറ്റവും അടിത്തട്ടിൽ നിന്നാണെന്നും പാർശ്വവൽക്കരിക്കപ്പെട്ട പാവപ്പെട്ടവരുടെ ചരിത്രമാണ് യഥാർത്ഥ ചരിത്രമെന്നും പാവപ്പെട്ടവരെ കൂടി കരുതിക്കൊണ്ടാകണം എല്ലാ തീരുമാനങ്ങളെന്നും പറയുന്ന കമ്മ്യൂണിസ്റ്റ് സൈദ്ധാന്തികത ഓർത്തുകൊണ്ട് —സൈബർ ഇടങ്ങളിൽ മുഖം ഒളിപ്പിച്ച കൂലി എഴുത്തുകാരായ സൈബർ പടയാളികളിൽ നിന്ന് ആക്രമണം നേരിടുന്ന — സത്യത്തിന്റെയും നീതിയുടെയും ശരിയുടെയും മനുഷ്യന്റെയും പക്ഷത്ത് നിൽക്കുന്ന — തുല്യദുഃഖിതരായ എല്ലാ സഹോദരങ്ങളോടും ഐക്യദാർഢ്യം അറിയിച്ചുകൊണ്ട്, സ്നേഹാദരവുകളോടെ, പ്രേംകുമാർ''.
Movies
ഏറെ പ്രേക്ഷകശ്രദ്ധ നേടിയ സിനിമ ഘടകമാണ് ഫാന്റസിയും ത്രില്ലറും. പുതുമുഖങ്ങളെ കേന്ദ്ര കഥാപാത്രങ്ങളാക്കി സമുദ്ര പ്രൊഡക്ഷൻസിന്റെ ബാനറിൽ പി.കെ. സുരേന്ദ്രൻ നിർമിച്ച് നവാഗതരായ ജിത്തു ജയപാൽ, ശ്രീഷ് ഹൈമാവത് രചനയും സംവിധാനവും നിർവഹിക്കുന്ന പുതിയ ചിത്രം റാന്തലിന്റെ ചിത്രീകരണം പൂർത്തിയായി.
കാസർഗോഡും കാഞ്ഞങ്ങാടും പരിസരപ്രദേശങ്ങളിലുമായി 25 ദിവസങ്ങൾ കൊണ്ടാണ് ചിത്രീകരണം പൂർത്തിയാക്കിയത്. ഫാന്റസി റിവഞ്ച് ത്രില്ലർ ആയി ഒരുങ്ങുന്ന ചിത്രത്തിൽ നവാഗതരായ സജിത്ത് കുരിക്കത്തൂർ, ഉണ്ണി പണിക്കർ, ഉണ്ണി ബാനം, മഹേഷ് രാമൻ, രാഖിൽ മാധവ്, ചന്ദ്രിക മടിക്കൈ, സ്നേഹ, ഷീബ കാഞ്ഞങ്ങാട്, സനില, ദീപ്തി മിത്ര, സീമ മധു, മാസ്റ്റർ ദേവദത്ത് എന്നിവർ വേഷമിടുന്നു.
ജിതേഷ്, രഞ്ജിത്ത് എന്നിവരാണ് ചിത്രത്തിന്റെ സഹനിർമാതാക്കൾ. സംവിധായകൻ ശ്രീഷ് ഹൈമാവത് തന്നെയാണ് ചിത്രത്തിന്റെ ഛായാഗ്രഹണവും നിർവഹിക്കുന്നത്. എഡിറ്റർ-അയൂബ്, മ്യൂസിക്-ശ്രീശൈലം രാധാകൃഷ്ണൻ, പ്രൊഡക്ഷൻ കൺട്രോളർ-ശബരി, ആർട്ട് ഡയറക്ടർ-ഷറഫു ചെറുതുരുത്തി, കോസ്റ്റ്യൂംസ്-പുഷ്പലത കാഞ്ഞങ്ങാട്, മേക്കപ്പ്-അനുശ്രീ, അസോസിയേറ്റ് ഡയറക്ടർ-സുരേഷ് നാരായണൻ, പ്രമോഷൻ കൺസൾട്ടന്റ്-മനു കെ. തങ്കച്ചൻ, സ്റ്റിൽസ്-വിജിത്ത് കെ.വി., മാർക്കറ്റിംഗ് ഹെഡ്-അരുൺദേവ്, പിആർഒ പി. ശിവപ്രസാദ്, ഡിസൈൻസ്-യെല്ലോ കാക്ക.
Movies
മിഥുൻ മാനുവൽ തോമസ് രചിച്ച് സംവിധാനം ചെയ്യുന്ന ആട് 3 പാർട്ട് 1 : വൺ ലാസ്റ്റ് റൈഡ് എന്ന ബിഗ് ബഡ്ജറ്റ് എപ്പിക് ഫാന്റസി ചിത്രത്തിന്റെ റിലീസ് തീയതി ഒരിക്കൽ കൂടി ഉറപ്പിച്ച് നിർമാതാക്കളായ വിജയ് ബാബുവും വേണു കുന്നപ്പിള്ളിയും.
നേരത്തെ അറിയിച്ചിരുന്നത് പോലെ ഈ മാസം 19നു തന്നെ ചിത്രം ആഗോള റിലീസായി എത്തുമെന്ന് അവർ ഔദ്യോഗിക വാർത്താ കുറിപ്പിൽ അറിയിച്ചു. ഗൾഫിൽ നടന്നുവരുന്ന യുദ്ധ സമാനമായ സാഹചര്യത്തിൽ സമ്മർ റിലീസായി എത്തുന്ന ആട് 3 ഉൾപ്പെടെയുള്ള മലയാള ചിത്രങ്ങളുടെ റിലീസ് തീയതി മാറ്റിയേക്കുമെന്ന തരത്തിലുള്ള ഊഹാപോഹങ്ങൾ പ്രചരിക്കുന്നതിനിടയിലാണ് തങ്ങളുടെ ചിത്രം പറഞ്ഞ ദിവസം തന്നെ റിലീസ് ചെയ്യുമെന്ന ഔദ്യോഗിക പ്രഖ്യാപനവുമായി ആട് 3 ടീം എത്തിയത്.
വിജയ് ബാബുവിന്റെ ഉടമസ്ഥതയിലുള്ള ഫ്രൈഡേ ഫിലിം ഹൗസ്, വേണു കുന്നപ്പിള്ളി നേതൃത്വം നൽകുന്ന കാവ്യാ ഫിലിം കമ്പനി എന്നിവർ ചേർന്നാണ് ജയസൂര്യ നായകനായ ഈ വമ്പൻ കോമഡി ഫാന്റസി ചിത്രം നിർമിക്കുന്നത്.
2026 മാർച്ച് 19 ന് ഈദ് റിലീസ് ആയാണ് ചിത്രം ആഗോള തലത്തിൽ പ്രദർശനത്തിന് എത്തുക. മലയാള സിനിമാ പ്രേമികൾ ഏറ്റവുമധികം കാത്തിരിക്കുന്ന ഫ്രാഞ്ചൈസ് ചിത്രമെന്ന നിലയിൽ വലിയ പ്രതീക്ഷയാണ് ചിത്രം സൃഷ്ടിച്ചിരിക്കുന്നത്.
കഴിഞ്ഞ കുറച്ചു ദിവസങ്ങളായി ആഗോള തലത്തിൽ നടക്കുന്ന സംഭവ വികാസങ്ങൾ തങ്ങൾ നിരീക്ഷിച്ചു വരികയാണെന്നും, ഒട്ടേറെ പ്രേക്ഷകർ ചിത്രത്തിന്റെ റിലീസുമായി ബന്ധപ്പെട്ട സംശയങ്ങളുമായി തങ്ങളെ സമീപിക്കുന്നുണ്ട് എന്നും നിർമാതാക്കൾ പറഞ്ഞു.
ഈ പ്രത്യേക സാഹചര്യത്തിന്റെ എല്ലാ വശങ്ങളും പരിഗണിച്ച ശേഷം, ഇപ്പോൾ വലിയ വെല്ലുവിളി നേരിടുന്ന മലയാള സിനിമക്ക് ഒപ്പം നിന്ന് കൊണ്ട്, പറഞ്ഞ തീയതിയിൽ തന്നെ ചിത്രം റിലീസ് ചെയ്യാനാണ് തങ്ങളുടെ തീരുമാനം എന്നും അവർ അറിയിച്ചു.
പൊട്ടിച്ചിരിപ്പിക്കുന്ന മുഹൂർത്തങ്ങൾക്കൊപ്പം ഫാന്റസി ഘടകങ്ങളും കോർത്തിണക്കിയാണ് ഇത്തവണ ചിത്രം പ്രേക്ഷകരുടെ മുന്നിലെത്തുന്നത് എന്ന സൂചനയാണ് ചിത്രത്തിന്റെ ട്രെയിലർ നൽകുന്നത്.
വ്യത്യസ്ത കാലഘട്ടങ്ങളിലൂടെയാണ് ചിത്രത്തിന്റെ കഥ പറയുന്നതെന്നും ട്രെയിലർ കാണിച്ചുതരുന്നുണ്ട്. മലയാള സിനിമയുടെ ചരിത്രത്തിലെ തന്നെ ഏറ്റവും വലിയ ചിത്രങ്ങളിലൊന്നായാണ് ആട് 3 പ്രേക്ഷകരുടെ മുന്നിലെത്തുന്നത്.
ഫ്രൈഡേ ഫിലിം ഹൗസ്, കാവ്യാ ഫിലിം കമ്പനി എന്നിവർ നിർമിക്കുന്ന ഏറ്റവും വലിയ ചിത്രമാണ് "ആട് 3 പാർട്ട് 1: വൺ ലാസ്റ്റ് റൈഡ്". മലയാളത്തിലെ ഓൾ ടൈം ബ്ലോക്ക്ബസ്റ്റർ ഹിറ്റായ 2018 , അമ്പതു കോടി ക്ലബിൽ ഇടം പിടിച്ച മാളികപ്പുറം, രേഖാചിത്രം തുടങ്ങിയവയും നിർമ്മിച്ചിട്ടുള്ള കാവ്യാ ഫിലിം കമ്പനി ആട് ഫ്രാൻഞ്ചൈസിലേക്കു കടന്നുവന്നതോടെ ചിത്രത്തെക്കുറിച്ചുള്ള പ്രേക്ഷക പ്രതീക്ഷകൾ ഏറെ വർധിച്ചിട്ടുണ്ട്. 22 ചിത്രങ്ങൾ ഇതിനു മുൻപ് നിർമിച്ച ഫ്രൈഡേ ഫിലിം ഹൗസിന്റെ 23-ാമത്തെ ചിത്രമാണ് ആട് 3. പിആർഒ ആൻഡ് മാർക്കറ്റിംഗ്- വൈശാഖ് സി. വടക്കേവീട്, ജിനു അനിൽകുമാർ, വാഴൂർ ജോസ്.
Movies
സാമ്പത്തികലാഭത്തിനായി അശ്ലീലരംഗങ്ങളിൽ അഭിനയിച്ചെന്നാരോപിച്ച് നടിയും അമ്മ പ്രസിഡന്റുമായ ശ്വേതാ മേനോനെതിരേ പോലീസ് രജിസ്റ്റർ ചെയ്ത കേസ് ഹൈക്കോടതി റദ്ദാക്കി.
എറണാകുളം സെൻട്രൽ പോലീസ് രജിസ്റ്റർചെയ്ത കേസാണ് റദ്ദാക്കിയത്. പരാതി നിലനിൽക്കില്ലെന്നും ഗൂഢലക്ഷ്യവും വ്യക്തിവൈരാഗ്യവുമാണ് പരാതിക്കുപിന്നില്ലെന്നും വിലയിരുത്തിയാണ് ഉത്തരവ്.
അമ്മ സംഘടനയുടെ തെരഞ്ഞെടുപ്പിന് തൊട്ടുമുൻപാണ് തോപ്പുംപടി സ്വദേശി മാർട്ടിൻ മേനാച്ചേരി സിജെഎം കോടതിയിൽ പരാതി നൽകിയത്.
തെറ്റായ പരാതിയിൽ നടപടിക്രമങ്ങൾ പാലിക്കാതെയാണ് കേസെടുക്കാൻ മജിസ്ട്രേറ്റ് കോടതി ഉത്തരവിട്ടതെന്ന് ഹർജിക്കാരിക്കുവേണ്ടി ഹാജരായ അഡ്വ. ഉണ്ണി സെബാസ്റ്റ്യൻ കാപ്പൻ, എം. രവികൃഷ്ണൻ എന്നിവർ വാദിച്ചു.
Movies
വ്യക്തിജീവിതത്തിലെ പ്രശ്നങ്ങളെത്തുടർന്ന് സൈബർ ആക്രമണം നേരിടുന്ന നടൻമാരിലൊരാളാണ് രവി മോഹൻ. മുൻഭാര്യയിൽ നിന്നും താൻ നേരിട്ട മാനസികവും സാമ്പത്തികവുമായ പ്രശ്നങ്ങളെക്കുറിച്ച് താരം മുൻപൊരിക്കൽ തുറന്നു പറഞ്ഞിരുന്നു.
ഇപ്പോഴിതാ സ്ത്രീകൾ പറയുന്നത് മാത്രമാണ് ശരിയെന്ന് നിങ്ങൾ കരുതുന്നെങ്കിലും യഥാർഥത്തിൽ പുരുഷന്മാരാണ് ഏറ്റവും വലിയ ഇരകളെന്നും രവി പറയുന്നു.
ഒരു റിസോർട്ടിൽ സമാധാനപരമായി സമയം ചെലവഴിക്കുന്ന വീഡിയോ പങ്കുവച്ചുകൊണ്ടാണ് തന്നെ തകർക്കാൻ ശ്രമിക്കുന്നവർക്ക് മറുപടിയെന്നോണം താരം മനസ് തുറന്നത്.
"ഞാൻ ശാന്തനായി എന്റെ ജീവിതം പടുത്തുയർത്തുകയാണ്. ഇതൊരിക്കൽ കൂടി എഴുതണമെന്ന് എനിക്ക് തോന്നി. നിങ്ങൾക്ക് എന്താണോ പറയാനുള്ളത് അത് വീണ്ടും പറഞ്ഞോളൂ, കാരണം സ്ത്രീകൾ പറയുന്നത് മാത്രമാണ് ശരിയെന്ന് നിങ്ങൾ കരുതുന്നു. പുരുഷന്മാരാണ് ഏറ്റവും വലിയ ഇരകൾ, നമ്മുടെ നീതിന്യായ വ്യവസ്ഥ പോലും അത് തിരിച്ചറിയുന്നുണ്ട്.
സ്നേഹിക്കുന്നവർക്കായി ഞാൻ എന്താണ് ചെയ്തതെന്നും എന്റെ ഹൃദയശുദ്ധിയും ഒരു ദിവസം നിങ്ങൾ എല്ലാവരും മനസിലാക്കും. ദയവായി മനുഷ്യനെ ജീവിക്കാൻ അനുവദിക്കൂ, നിങ്ങളുടെ മോശം ചിന്തകൾ നിങ്ങളിൽ തന്നെ വയ്ക്കുക. ഞാൻ എന്റെ വഴിക്ക് പോവുകയാണ്.’’–രവി മോഹൻ കുറിച്ചു.
ആർതിയുമായുള്ള വിവാഹമോചന വാർത്തകൾക്ക് പിന്നാലെ ഗായിക കെനിഷാ ഫ്രാൻസിസുമായുള്ള രവി മോഹന്റെ ബന്ധം വലിയ ചർച്ചകൾക്കിടയാക്കിയിരുന്നു.
ജീവിതത്തിലെ ഏറ്റവും പ്രധാനപ്പെട്ട വ്യക്തികളിൽ ഒരാളെന്നും താരം വിശേഷിപ്പിക്കുന്ന കെനിഷ ഇപ്പോൾ രവിയുടെ പുതിയ പ്രൊഡക്ഷൻ ഹൗസിന്റെ പങ്കാളി കൂടിയാണ്.
Movies
സംവിധായകൻ വിനയൻ ഫേസ്ബുക്കിൽ പങ്കുവച്ചൊരു കുറിപ്പാണ് ഇപ്പോൾ ചർച്ചയാകുന്നത്. ആരെയും പേരെടുത്ത് പരാമർശിക്കാതെയാണ് കുറിപ്പെങ്കിലും ചെയ്തു കൂട്ടിയ അപരാധങ്ങളിൽ പലർക്കും കൃത്യമായ തിരിച്ചടി കാലം നൽകുന്നുവെന്നാണ് അതിലെ വാക്കുകൾ.
നമ്മുടെ നാട്ടിലിപ്പോൾ കാവ്യനീതിയുടെ കാലമാണെന്നും ചെയ്തു കൂട്ടിയ അപരാധങ്ങൾക്ക് പലർക്കും കാലം കൃത്യമായ തിരിച്ചടി നൽകുന്നുണ്ടെന്നും അദ്ദേഹം തന്റെ കുറിപ്പിൽ പറയുന്നു.
നമ്മുടെ നാട്ടിലിപ്പോൾ കാവ്യനീതിയുടെ കാലമാണ്. ചെയ്തു കൂട്ടിയ അപരാധങ്ങൾക്ക് പലർക്കും കൃത്യമായ തിരിച്ചടി കാലം നൽകുന്നു. ഉപജാപകവൃന്ദത്തിന്റെ ആർപ്പു വിളികളിലൂടെ സ്വയം രാജാവാകാൻ ശ്രമിച്ചവർക്ക് അടിപതറുന്നു.
അവഗണിച്ച് മാറ്റിയ കല്ലുകൾ മൂലക്കല്ലായി മാറുന്നു. അനീതിയും അധാർമികതയും അസത്യവും അതിരു കടക്കുമ്പോൾ കാലമേർപ്പെടുത്തുന്ന ബാലൻസിംഗ് തന്ത്രമാണ് ഈ കാവ്യനീതി. അതിനെ തടുക്കാൻ പണത്തിനോ അധികാരത്തിനോ കുതന്ത്രങ്ങൾക്കോ ആവില്ല. പലതും ഇനിയും നമ്മൾ കാണാൻ കിടക്കുന്നു.’’ വിനയന്റെ വാക്കുകൾ.
Movies
മലയാളികളുടെ ഹൃദയത്തിൽ ആടിയും പാടിയും ഇടംപിടിച്ച പ്രിയ കലാകാരൻ കലാഭവൻ മണി ഓർമയായിട്ട് ഇന്ന് പത്ത് വർഷം പൂർത്തിയാകുന്നു. സിനിമയിലും നാടൻപാട്ടുകളിലും ഒരുപോലെ വിസ്മയം തീർത്ത ആ മണിനാദം നിലച്ചിട്ട് പത്താണ്ടു തികയുമ്പോൾ, കേരളം ആ അതുല്യ കലാകാരനെ കണ്ണീരോടെ അനുസ്മരിക്കുന്നു.
2016 മാർച്ച് ആറിനായിരുന്നു സിനിമാ ലോകത്തെ ഒന്നടങ്കം ഞെട്ടിച്ചുകൊണ്ട് മണി വിടവാങ്ങിയത്. സാധാരണക്കാരനായ ഒരു ഓട്ടോറിക്ഷാ ഡ്രൈവറിൽ നിന്ന് ദേശീയ-സംസ്ഥാന പുരസ്കാരങ്ങൾ നേടുന്ന നടനിലേക്കുള്ള മണിയുടെ വളർച്ച പോരാടുന്ന ഓരോ മലയാളിക്കും പ്രചോദനമായിരുന്നു.
മിമിക്രി വേദികളിൽ നിന്ന് സിനിമയിലെത്തിയ മണി, ഹാസ്യകഥാപാത്രങ്ങളിലൂടെയാണ് തുടക്കമിട്ടതെങ്കിലും പിന്നീട് വില്ലനായും നായകനായും കരുത്തുറ്റ കഥാപാത്രങ്ങളെ മലയാളികൾക്ക് സമ്മാനിച്ചു. ‘സല്ലാപം’ എന്ന ചിത്രത്തിലെ ചെത്തുകാരൻ രാജപ്പൻ ഉൾപ്പെടെയുള്ള വേഷങ്ങൾ മണിയുടെ അഭിനയജീവിതത്തിലെ നാഴികക്കല്ലുകളാണ്.
വിസ്മൃതിയിലാകാൻ പോയ നാടൻപാട്ടിനെ ജനപ്രിയ കലാരൂപമാക്കുന്നതിൽ അദ്ദേഹം വഹിച്ച പങ്ക് വളരെ വലുതാണ്. നാടൻപാട്ടുകൾ മുഴങ്ങാത്ത ഉത്സവപ്പറമ്പുകളും ഗാനമേളകളും ഇന്നും കേരളത്തിൽ കാണാനില്ല എന്നത് മണി എന്ന കലാകാരന്റെ അനശ്വരത തെളിയിക്കുന്നു.
അതേസമയം, മണി വിടവാങ്ങി പത്ത് വർഷം പിന്നിടുമ്പോഴും അദ്ദേഹത്തിന്റെ ജന്മനാടായ ചാലക്കുടിയിൽ ഉചിതമായൊരു സ്മാരകം യാഥാർഥ്യമാകാത്തത് വലിയ പ്രതിഷേധത്തിനിടയാക്കുന്നുണ്ട്. സ്മാരകമൊരുക്കാൻ മുൻകൈ എടുത്ത് സർക്കാർ നടപടികൾ ആരംഭിക്കുകയും തുക അനുവദിക്കുകയും ചെയ്തിരുന്നെങ്കിലും, ജനപ്രതിനിധികളുടെയും നഗരസഭയുടെയും ഭാഗത്തുനിന്നുണ്ടായ നിസഹകരണം നിർമാണത്തെ തടസപ്പെടുത്തുന്നതായി ആക്ഷേപമുണ്ട്. ഫോക് ലോർ അക്കാദമിയുടെ ഉപകേന്ദ്രമായി വിഭാവനം ചെയ്ത പദ്ധതിയുടെ മണ്ണ് പരിശോധനയും ഉദ്ഘാടനവും പൂർത്തിയായെങ്കിലും തുടർനടപടികൾ നിലച്ചു.
മുൻ എംഎൽഎയുടെയും എൽഡിഎഫ് ഭരണസമിതിയുടെയും കാലത്ത് നാല് കോടി രൂപ ചെലവിൽ പാർക്കിന്റെ ഒന്നാംഘട്ടം പൂർത്തിയാക്കിയിരുന്നു. എന്നാൽ പിന്നീട് വന്ന യുഡിഎഫ് കൗൺസിലുകളും എംഎൽഎയും തുടർന്നുള്ള പ്രവർത്തനങ്ങൾക്ക് തയാറായില്ലെന്ന് കലാകാരന്മാർ ആരോപിക്കുന്നു.
മണിയുടെ ഓർമയ്ക്കായി നടത്തിയിരുന്ന അഖില കേരള ഓണംകളി മത്സരം നിലച്ചതും പാൽപ്പാറയിലെ സ്മാരക പാർക്കിന്റെ രണ്ടാംഘട്ട നിർമാണം മുടങ്ങിയതും വലിയ നിരാശയാണ് ആരാധകർക്കിടയിലുണ്ടാക്കുന്നത്. നിർമാണം അടിയന്തരമായി പൂർത്തിയാക്കണമെന്നാവശ്യപ്പെട്ട് വിവിധ സംഘടനകൾ സമരങ്ങൾ നടത്തിയെങ്കിലും അധികൃതർ മൗനം തുടരുകയാണ്.
Movies
പത്താം ക്ലാസ് പരീക്ഷ വരുമ്പോൾ മലയാളിക്ക് പ്രാഞ്ചിയേട്ടനെ ഓർക്കാതിരിക്കാൻ ആവില്ല. പത്താം ക്ലാസ് പാസ് ആവാത്തതിന്റെ വിഷമവും പേറി പ്രാഞ്ചിയേട്ടൻ ഒടുവിൽ പ്രായം കുറച്ച് അധികമായെങ്കിലും പോളിക്കൊപ്പം എസ്എസ്എൽസി പരീക്ഷ എഴുതാൻ പോയ കഥയുടെ ക്ലൈമാക്സ് എന്തായിരിക്കും എന്ന് ആലോചിച്ചിട്ടുണ്ടോ. ഓരോ എസ്എസ്എൽസി പരീക്ഷ വന്നണയുമ്പോഴും മനസിൽ ഓടിയെത്തുന്നത് പ്രാഞ്ചിയേട്ടനും പോളിയുമാണ്. പിന്നെ അവർക്ക് കൂട്ടായി പുണ്യാളനും.
മുൻവർഷങ്ങളിൽ പലതവണ പറഞ്ഞിട്ടുണ്ടെങ്കിലും ഒരിക്കൽ കൂടി പ്രാഞ്ചിയേട്ടന്റെ കഥ പറയാം..
കോപ്പിയടിക്കാതെ പത്താം ക്ലാസ് പാസാവില്ല എന്നായിരുന്നു പ്രാഞ്ചിയേട്ടന്റെ ചിന്ത. എന്നാൽ പോളി അത് തിരുത്തിക്കുറിച്ചു. പഠിച്ചു പാസാകാം എന്ന് പോളി തറപ്പിച്ചു പറഞ്ഞപ്പോൾ മ്മടെ അരിപ്രാഞ്ചി രാവും പകലും ഇരുന്ന് പഠിച്ച് പത്താം ക്ലാസ് പരീക്ഷ എന്ന കടമ്പ ചാടി കടന്നു. പത്താം ക്ലാസ് ഒരു കടമ്പ തന്നെയാട്ട എന്ന് പ്രാഞ്ചിയേട്ടൻ പറഞ്ഞുകൊണ്ടേയിരുന്നു. ഇനി അന്നത്തെ ആ സംഭവങ്ങൾ ഒന്ന് റീവൈൻഡ് അടിച്ചു നോക്കാം..
പരീക്ഷ അടുക്കുന്തോറും പ്രാഞ്ചിയേട്ടൻ ടെൻഷൻ കാരണം ആകെ വിയർത്തു. പോളാണെങ്കിൽ വിടാതെ പിടിച്ചിരിക്കുകയാണ് പ്രാഞ്ചിയേട്ടനെ. പുണ്യാളന്റെ മുന്നിൽ വച്ച് അടുത്ത തീരുമാനമല്ലേ ഇത്തവണ പത്ത് പാസാക്കാം എന്ന്. പള്ളി മേടയിൽ വച്ച് ആവേശത്തിന് പത്താംക്ലാസ് പരീക്ഷ എഴുതാം എന്നൊക്കെ പ്രാഞ്ചിയേട്ടൻ പറഞ്ഞെങ്കിലും വീട്ടിലെത്തിയപ്പോൾ ആൾക്ക് ഒരു ഏനക്കേട്..
“ഇനിയീ പ്രായത്തില്‍ പത്താം ക്ലാസ് എഴുതി പാസായിട്ട് എന്തൂട്ടിനാടാ പോളേ... ”എന്നായി പ്രാഞ്ചിയേട്ടന്റെ ചോദ്യം. പക്ഷേ പോൾ സമ്മതിച്ചില്ല. പിടിച്ച പിടിയാലേ കൊണ്ടിരുത്തി പഠിപ്പ് തുടങ്ങി. ഫുൾ ടൈം ടേബിളങ്ക്ട് സെറ്റ് ചെയ്തു. അലാറം പുലർച്ചെ നാലുമണിക്ക് വച്ചു.
പരീക്ഷ കഴിയുന്നവരെ അരിപ്രാഞ്ചിയുടെ കച്ചവടങ്ങളൊക്കെ തൽക്കാലം കൂട്ടുകാരൊക്കെ കൂടിച്ചേർന്നു നോക്കട്ടെ എന്നൊരു തീരുമാനവും എടുത്തു. കച്ചവടം ഞാൻ തന്നെ നോക്കേണ്ടിവരും എന്ന് പ്രാഞ്ചി ഉടക്കു പറഞ്ഞെങ്കിലും തൽക്കാലം നീയിരുന്നു പഠിക്ക് പ്രാഞ്ചിയേ എന്ന് പറഞ്ഞ് പ്രാഞ്ചിയേട്ടന്റെ ഗഡി മേനോൻ ചേട്ടൻ പ്രാഞ്ചിയെ ഒതുക്കി.
പിന്നെ പഠിപ്പിന്റെ ദിവസങ്ങളായിരുന്നു. അലാറം അടിച്ചാൽ തന്നെ ചേട്ടൻ പുതപ്പൊന്നും കൂടി തലയുടെ മുകളിലൂടെ വലിച്ചിട്ട് കിടന്നുറങ്ങും. കട്ടൻ ചായ ഉണ്ടാക്കി കൊണ്ടുവന്ന് പോൾ പ്രാഞ്ചിയേട്ടനെ എഴുന്നേൽപ്പിക്കും. എന്തിനാടാ എന്നെ ബുദ്ധിമുട്ടിക്കുന്നത് എന്ന് പ്രാഞ്ചിയേട്ടൻ ചോദിക്കുമെങ്കിലും അനുസരണയുള്ള കുഞ്ഞാടിനെ പോലെ പോൾ പറയുന്നത് കേട്ട് പഠിക്കാനിരിക്കും.
ഇടയ്ക്ക് ഉറക്കം തൂങ്ങി വീഴുമ്പോൾ പ്രാഞ്ചിയേട്ടൻ ചോദിക്കും ന്റെ പോളേ ഇതൊക്കെ നമുക്ക് ആ തുണ്ടു കടലാസിൽ എഴുതിക്കൊണ്ടുപോയാൽ പോരേ..അപ്പോൾ പ്രാഞ്ചി പുണ്യാളന്റെ വാക്കുകൾ കേട്ടു..
“എടാ പ്രാഞ്ചി അരിപ്രാഞ്ചി.. പഠിച്ചെഴുതടാ പരീക്ഷ.. കള്ളത്തരം കാണിച്ച നീ രക്ഷപ്പെടില്ല പ്രാഞ്ചി...നീ നന്നായി പഠിക്ക് നിന്റെ കൂടെ ഞാനില്ലേ..”
പുണ്യാളന്റെ ആ വാക്കുകൾ പ്രാഞ്ചിക്ക് ആവേശമായി. അങ്ങനെ പറ്റാവുന്ന പോലെ പ്രാഞ്ചിയേട്ടൻ പഠിച്ചു. കുറെയൊക്കെ മറന്നു. ഫോർമുല എന്ന് കേൾക്കുമ്പോൾ ആൾക്ക് ഡോ. ജോസിനെ ഓർമവരും. ജോസ് ചോദിച്ച ചോദ്യം ചേട്ടനെ തളർത്തും.
അതുകൊണ്ട് ഫോർമുല എന്നതിന് പകരം സൂത്രവാക്യം എന്നേ പ്രാഞ്ചിയേട്ടൻ പറയാറുള്ളൂ. സൂത്രവാക്യങ്ങൾ അങ്ങോട്ടുമിങ്ങോട്ടും മാറിപ്പോകുന്നുണ്ടായിരുന്നു. ഈ തൃശൂരിലെ ട്രാഫിക് പോലെയാണല്ലോ ഈ സൂത്രവാക്യങ്ങള്‍... തലങ്ങും വിലങ്ങും ആകെ ബ്ലോക്ക് എന്നാണ് പ്രാഞ്ചിയേട്ടൻ സൂത്രവാക്യങ്ങളെ വിശേഷിപ്പിച്ചത്.
പരീക്ഷയ്ക്ക് ദിവസങ്ങൾ മാത്രം അവശേഷിക്കെ ഡോ. ജോസും, ഓമനയും കൂടി പ്രാഞ്ചിയെ കാണാൻ വന്നു. പ്രാഞ്ചി വീണ്ടും പത്ത് എഴുതുന്നു എന്ന് കേട്ട് വിഷ് ചെയ്യാൻ വന്നതാണ് രണ്ടുപേരും.
ജോസ് കളിയാക്കാൻ വന്നതാണെന്നാണ് പ്രാഞ്ചിയേട്ടൻ കരുതിയത്.. പക്ഷേ ജോസ് സീരിയസ് ആയിരുന്നു.. പഠിക്കാൻ തീരുമാനിച്ചിറങ്ങി പുറപ്പെട്ട നിന്നെ തോൽപ്പിക്കാൻ ആർക്കും പറ്റില്ല പ്രാഞ്ചിയേ എന്നാണ് ജോസ് ആശംസിച്ചത്. നല്ലൊരു പേനയാണ് ഓമന പ്രാഞ്ചിക്ക് ഗിഫ്റ്റ് കൊടുത്തത്. ചെട്ടിക്കാട് പള്ളിയില്‍ പ്രാർത്ഥിച്ചു മേടിച്ച പേന ആണെന്ന് ഓമന പറഞ്ഞപ്പോൾ പ്രാഞ്ചിക്ക് ആത്മവിശ്വാസം ഒന്നും കൂടി കൂടി.
ചിറമൽ ഈനാശു ഫ്രാൻസിസിനെ തേടി ഒരു കൊറിയർ വന്നു ഈ പരീക്ഷ പഠനത്തിന്റെ ഇടയ്ക്ക്... പത്മശ്രീയുടെ ഒരു കൊറിയർ... തുറന്നു നോക്കിയപ്പോൾ ഒരു ചിത്രം, പെയിന്റിംഗ്... ഒരു വലിയ ക്ലാസ് മുറിയിൽ പ്രാഞ്ചിയേട്ടൻ ഇരുന്നു പരീക്ഷ എഴുതുന്ന ചിത്രം.. പിന്നിൽ പുണ്യാളനും.. ഓൾ ദ ബെസ്റ്റ് പ്രാഞ്ചിയേട്ടാ എന്നൊരു അടിക്കുറിപ്പും...
കട്ടൻകാപ്പി ചൂടോടെ ഉണ്ടാക്കി കൊടുത്തു കൊണ്ടേയിരുന്നു ഈയ്യപ്പൻ. പ്രാഞ്ചിയുടെ കൂട്ടുകാരായ യൂസഫും ബാഹുലേയനും ഉതുപ്പേട്ടനും സുബ്രനും പ്രാഞ്ചിക്ക് യാതൊരു ഡിസ്ട്രബൻസും ഉണ്ടാക്കാതെ നാട്ടിലും വീട്ടിലും പ്രാഞ്ചിയില്ലാതെ അലഞ്ഞു നടന്നു.
പരീക്ഷയുടെ തലേന്ന് പ്രാഞ്ചിയേട്ടനെയും കൂട്ടി പോൾ പുത്തൻപള്ളിക്ക് പോയി. നന്നായി പ്രാർത്ഥിച്ചു. പതിവുപോലെ പുണ്യാളനും പ്രാഞ്ചിയേട്ടനും തമ്മിൽ അവരുടേതായ വർത്തമാനങ്ങൾ പറഞ്ഞു. “പരീക്ഷയ്ക്ക് എന്തെങ്കിലും ഡൗട്ട് വന്നാൽ നീ എന്നെ ഓർക്കുക പ്രാഞ്ചി.. നിനക്കുള്ള ഉത്തരങ്ങൾ ഞാൻ തരും.. ജീവിതത്തിലെ വലിയ പരീക്ഷകൾ പാസായി നിനക്ക് ഈ പത്താം ക്ലാസ് പരീക്ഷ ഒരു വലിയ പ്രശ്നമേയല്ല പ്ലാഞ്ചി...” എന്ന് പുണ്യാളൻ അരുളിചെയ്തപ്പോൾ പ്രാഞ്ചിക്ക് കോൺഫിഡൻസ് ഡബിളായി. അരണാട്ടുകര സ്കൂളിലായിരുന്നു പരീക്ഷ.
പരീക്ഷയ്ക്ക് പോകുന്നതിനു മുൻപ് പതിവുപോലെ പ്രാഞ്ചി അപ്പാപ്പന്റേയും അപ്പന്റേയും ഒക്കെ കുഴിമാടത്തിൽ പോയി പ്രാർത്ഥിച്ചു. അവരൊക്കെ കല്ലറയ്ക്ക് മുകളിൽ ഇരുന്ന് പ്രാഞ്ചിയെ വേണ്ടുവോളം ആശീർവദിച്ചു.. “അവനിക്കുറി പത്ത് പാസാകും.” അപ്പാപ്പനും അപ്പനുംപരസ്പരം പറഞ്ഞു. അവർക്ക് അറിയാലോ വരാന്‍ പോകുന്ന കാര്യങ്ങൾ..
അങ്ങനെ അരണാട്ടുകര സ്കൂളിലേക്ക് പോളും പ്രാഞ്ചിയും കൂടി പത്താം ക്ലാസ് പരീക്ഷ എഴുതാൻ ഇറങ്ങിയപ്പോൾ പത്രക്കാരു വന്നു. ഈ പ്രായത്തിൽ പത്താം ക്ലാസ് പരീക്ഷ എഴുതാനുള്ള ചേതോവികാരം എന്താണെന്ന് പത്രക്കാർ ചോദിച്ചപ്പോൾ പോളാണ് മറുപടി പറഞ്ഞത് - ഞങ്ങടെ പ്രാഞ്ചിയേട്ടന് പ്രായം ഒരു വിഷയമല്ല.. ഇപ്പോഴും എന്താ ഗ്ലാമർ.. ഇത്രയും ഗ്ലാമർ ഉള്ള ഞങ്ങളുടെ പ്രാഞ്ചിയേട്ടൻ പത്താംക്ലാസ് എഴുതി ജയിക്കും..
അങ്ങനെ അവര്‍ പരീക്ഷ എഴുതി. റിട്ടയർ ചെയ്തുവെങ്കിലും ആന്റണി മാസ്റ്റർ അരണാട്ടുകര സ്കൂളിൽ പ്രാഞ്ചി പരീക്ഷ എഴുതാൻ വന്നപ്പോൾ കാണാൻ എത്തിയിരുന്നു. പ്രാഞ്ചിയേട്ടൻ കൂളായിരുന്ന് പരീക്ഷ എഴുതി. പരീക്ഷ കഴിഞ്ഞ് പുറത്തിറങ്ങി ഉത്തരങ്ങൾ ഒത്തു നോക്കിയപ്പോൾ പ്രാഞ്ചിയേട്ടന് സന്തോഷം. വിചാരിച്ച പോലെ ടഫല്ല കാര്യങ്ങൾ.
പത്താം ക്ലാസ് പരീക്ഷ കഴിഞ്ഞ് റിസൾട്ട് വരും വരെയുള്ള ആ ദിവസങ്ങൾ പ്രാഞ്ചിയേട്ടന് പ്രാന്ത് പിടിച്ച പോലെയായിരുന്നു. എന്താകും റിസൾട്ട് എന്ന് അറിയാനുള്ള വെപ്രാളം. പ്രാഞ്ചിയേട്ടൻ പിറ്റേദിവസം രാവിലെ ആയിട്ടും മുറിയുടെ വാതിൽ തുറന്നില്ല. എത്ര വിളിച്ചിട്ടും തുറക്കുന്നില്ല. എല്ലാവർക്കും ടെൻഷനായി. അപ്പോഴേക്കും റിസൾട്ട് വന്നു. തൃശൂർക്കാരു മുഴുവൻ കാത്തിരുന്ന റിസൾട്ട്.. പ്രാഞ്ചിയേട്ടൻ പത്തു ജയിച്ചു. എല്ലാവരും വന്ന് റാഞ്ചി ഫ്രാഞ്ചി എന്നുവിളിച്ച് മുറിയുടെ വാതിൽക്കൽ മുട്ടിക്കൊണ്ടേയിരുന്നു... ഒടുവിൽ വാതിൽ തുറന്നു... പ്രാഞ്ചി പുറത്തേക്ക് വന്നു...
എന്തായി എന്ന് കണ്ണുകൾ കൊണ്ട് പ്രാഞ്ചി ചോദിച്ചു.. അടിച്ചു മോനേ എന്ന് മേനോൻ പണ്ടെങ്ങാണ്ട് പറഞ്ഞപോലെ ഒരിക്കൽ കൂടി പറഞ്ഞു..“ ന്റെ... പ്രാഞ്ചിയേട്ടാ നിങ്ങൾ ജയിച്ചു.. ചിറമൽ ഈനാശു ഫ്രാൻസിസ് ഇനി പത്താം പത്താം ക്ലാസ് ക്വാളിഫൈഡ് ആണ്..”
ഇതുകേട്ടതും പണ്ട് പത്മശ്രീ കിട്ടാതെ വന്നപ്പോൾ കസേരയോടെ പിന്നിലേക്ക് മറിഞ്ഞുവീണ പ്രാഞ്ചിയേട്ടൻ ഒരിക്കൽ കൂടി കസേരയില്ലാതെ പിന്നിലേക്ക് മറിഞ്ഞുവീണു.. പക്ഷേ വീണില്ല,വീഴാൻ പുണ്യാളൻ സമ്മതിച്ചില്ല.. പ്രാഞ്ചി ഇനി നീ വീഴില്ല വീഴാൻ പാടില്ല... പുണ്യാളന്റെ വാക്കുകൾ പ്രാഞ്ചിയേട്ടൻ കേട്ടു.
എന്താണ് പത്താം ക്ലാസ് ജയിച്ചതിനെ പറ്റി പ്രാഞ്ചിയേട്ടന് പറയാനുള്ളത് എന്ന് പത്രക്കാർ വന്ന് ചോദിച്ചപ്പോൾ “നന്നായി പഠിക്കുക, കോപ്പിയടിക്കണ്ട, നന്നായി പ്രാർത്ഥിക്കുക... എല്ലാ കുട്ടികളും പാസാവും..” പ്രാഞ്ചിയേട്ടൻ മറുപടി പറഞ്ഞു.. പരീക്ഷ എഴുതാൻ പോകുന്ന എല്ലാ പിള്ളേർക്കും പ്രാഞ്ചിയേട്ടൻ ഓൾ ദി ബെസ്റ്റ് കൊടുത്തണ്ട് ട്ടാ...
Movies
പൊങ്കാല ദിവസം വീട്ടിലെത്തി ദൃശ്യങ്ങൾ പ്രചരിപ്പിച്ചവർക്കെതിരെ നടി രമ്യ പണിക്കർ. മാന്യമായാണ് വീട്ടിലെത്തിയ യുട്യൂബേഴ്സിനോട് പെരുമാറിയതെന്നും എന്നാൽ അവർ പല ആംഗിളുകളിലുള്ള ചിത്രങ്ങൾ പുറത്തുവിട്ടതിന് ശേഷം നമ്മളോട് തന്നെ കൂടുതൽ ശ്രദ്ധിക്കണം, കോസ്റ്റ്യൂം മാന്യമായിരിക്കണം എന്ന് പറയുന്നത് ശരിയായ സമീപനമല്ലെന്ന് രമ്യ പറയുന്നു.
‘‘പ്രിയപ്പെട്ടവരേ, ആറ്റുകാൽ അമ്മയുടെ പൊങ്കാല പ്രമാണിച്ച് ഞാൻ എന്റെ വീട്ടിൽ അച്ഛനും അമ്മയും കൂടെ, വളരെ സ്വകാര്യതയോടും പ്രൈവസിയോടും കൂടിയാണ് പൊങ്കാല അർപ്പിച്ചത്. സന്തോഷത്തോടെ പൊങ്കാല ഇട്ടുകൊണ്ടിരുന്ന സമയത്ത് ചില ഓൺലൈൻ മീഡിയ പ്രവർത്തകർ വീട്ടിലേക്ക് എത്തി വിശേഷങ്ങൾ ചോദിക്കാമെന്ന നിലയിൽ വീഡിയോയും ചിത്രങ്ങളും എടുത്ത് മടങ്ങി.
പൊങ്കാല ഇടുമ്പോൾ അടുപ്പ് മുറ്റത്ത് തറയിൽ വച്ചാണ് നിൽക്കുന്നത്. തീയുടെയും പായസത്തിന്റെയും അരിയുടെയും കാര്യങ്ങളിൽ മുഴുവൻ ശ്രദ്ധ കേന്ദ്രീകരിച്ചിരിക്കുമ്പോൾ, ആരൊക്കെ എങ്ങനെയൊക്കെ സൂം ചെയ്ത് ചിത്രീകരിക്കുന്നു എന്നത് ശ്രദ്ധിക്കാൻ സാധിക്കാത്ത അവസ്ഥയാണ്. അതും സ്വന്തം വീടിന്റെ കംഫർട്ട് സോണിൽ നിൽക്കുന്ന സമയത്ത്.
പ്രതീക്ഷിക്കാതെ എത്തി ചിത്രീകരിച്ച ചില വിഡിയോകൾ പിന്നീട് പുറത്തുവന്നത് ശ്രദ്ധയിൽപ്പെട്ടു. എന്റേതു മാത്രമല്ല, മറ്റു ചില ആർട്ടിസ്റ്റുമാരുടെയും വീഡിയോകൾ ഇതുപോലെ പ്രചരിക്കുന്നതായി കാണുന്നു. അതുകൊണ്ട് ഒരു വിനീതമായ അഭ്യർഥന, നിങ്ങളോടുള്ള വിശ്വാസത്തിലാണ് ഞങ്ങൾ ചോദ്യങ്ങൾക്ക് മറുപടി പറയുന്നത്.
ആ വിശ്വാസം കാത്തുസൂക്ഷിക്കേണ്ട ഉത്തരവാദിത്വം നിങ്ങളുടേയും ആണ്. ഒരു പോസ്റ്റോ വീഡിയോയോ പങ്കുവയ്ക്കുന്നതിന് മുമ്പ് ഒരിക്കൽ അല്ലെങ്കിൽ രണ്ടിക്കൽ ആലോചിക്കണം. അത് നിങ്ങളുടെ കൾച്ചറിനെയും പ്രഫഷണലിസത്തെയും പ്രതിഫലിപ്പിക്കുന്നതാണ്.
വീട്ടിലെത്തിയ എല്ലാ മീഡിയ സുഹൃത്തുക്കളോടും ഞങ്ങൾ മാന്യമായിട്ടാണ് പെരുമാറിയത്. വീട്ടിലെ സ്വകാര്യതയിൽ നിന്നുള്ള നിമിഷങ്ങൾ എടുത്ത് പുറത്തു പ്രചരിപ്പിച്ചതിന് ശേഷം, നമ്മളോട് തന്നെ കൂടുതൽ ശ്രദ്ധിക്കണം, കോസ്റ്റ്യൂം മാന്യമായിരിക്കണം എന്ന് പറയുന്നത് ശരിയായ സമീപനം അല്ല. മാന്യത കാണിക്കേണ്ടത് വിഡിയോയിൽ ഉള്ളവർ മാത്രമല്ല, എടുക്കുന്നവരും പോസ്റ്റ് ചെയ്യുന്നവരുമാണ്. ഇതാണ് പറയാനുള്ളത്. നന്ദി” രമ്യ പണിക്കരുടെ വാക്കുകൾ ഇങ്ങനെ.
Movies
പ്രായമാകുമ്പോൾ തനിക്ക് ചുറ്റും ആളുകൾ വേണമെന്നും സാമ്പത്തിക സ്വാതന്ത്ര്യം വേണമെന്നും നടി ലിയോണ ലിഷോയ്. വയസാകുമ്പോൾ പണത്തെക്കുറിച്ച് ആലോചിച്ച് ജീവിക്കാൻ പാടില്ലെന്നും അപ്പോഴേയ്ക്കും സാമ്പത്തിക ഭദ്രത ഉറപ്പുവരുത്തണമെന്നും താരം പറയുന്നു.
''സിനിമയില്ലെങ്കിലും നമ്മൾ അടിപൊളിയായി ജീവിക്കണം. അതായിരിക്കണം നമ്മുടെ മനോഭാവം. സിനിമ ഇന്ന് വരും നാളെ പോകും. ചിലപ്പോൾ ഉണ്ടാകും. ചാകുന്നത് വരെ അഭിനയിക്കണമെന്ന് എനിക്ക് ആഗ്രഹമാണ്. പക്ഷേ വയസാകുമ്പോൾ പെെസയെക്കുറിച്ച് ആലോചിച്ച് ജീവിക്കാൻ പാടില്ല. കുഴിയിലേക്ക് കാലും നീട്ടിയിരിക്കുന്ന പ്രായമാണെങ്കിലും സാമ്പത്തിക സ്വാതന്ത്ര്യം വേണം.
വിവാഹം ചെയ്തില്ലെങ്കിലും കുട്ടികളില്ലെങ്കിലും നോക്കാൻ ആളുണ്ടാകണം. എനിക്ക് ചുറ്റും ആളുകളുണ്ടാകും എന്നെനിക്ക് ഉറപ്പാണ്. അങ്ങനത്തെ ലക്ഷ്വറികളിൽ നമ്മൾ കുറച്ച് കൂടി വിശ്വസിക്കണം. അങ്ങനെയുള്ള ഏർണിംഗ് മാത്രമേ നിലനിൽക്കൂ.
വിവാഹം ഓരോരുത്തരുടെയും തീരുമാനമാണ്. വളരെ പേഴ്സണലായ കാര്യമാണത്. ഞാൻ പാർട്ണർഷിപ്പിലും കംപാനിയൻഷിപ്പിലും വിശ്വസിക്കുന്നു. ചിലപ്പോൾ ഒറ്റയ്ക്കാണല്ലോ എന്നെനിക്ക് തോന്നും. പക്ഷേ എന്റെ പ്രായത്തിലുള്ള വിവാഹം ചെയ്ത ചില സ്ത്രീകളുടെ കാര്യം തോന്നുമ്പോൾ അവർ വിവാഹം ചെയ്യരുതായിരുന്നെന്ന് തോന്നും.
ചിലരുടെ വിവാഹ ജീവിതം കാണുമ്പോൾ സന്തോഷം തോന്നും. പക്ഷേ വളരെ ക്ലോസ് ആയ ആളുകൾ വിവാഹം ചെയ്തത് കൊണ്ട് മാത്രം നേരിടുന്ന കാര്യങ്ങൾ അടുത്ത് നിന്ന് കാണുമ്പോൾ ഒരിക്കലും കല്യാണം കഴിക്കാൻ തോന്നുന്നില്ലെന്നും''. ലിയോണ പറഞ്ഞു.
Movies
ചിത്രാഞ്ജലിയുടെ നവീകരിച്ച സ്റ്റുഡിയോയുടെ ഒന്നാം ഘട്ട ഉദ്ഘാടന പരിപാടി ബഹിഷ്കരിച്ച് ഫിലിം ചേംബർ. മലയാള ചലച്ചിത്ര വ്യവസായത്തിലെ പ്രതിസന്ധികൾ പരിഹരിക്കാൻ സർക്കാർ കൃത്യമായി ഇടപെടുന്നില്ലെന്ന് കാണിച്ചാണ് ഫിലിം ചേംബറിന്റെ പ്രതിഷേധം.
മലയാള ചലച്ചിത്ര വ്യവസായത്തിന്റെ നിലനിൽപ്പിനു വേണ്ടി പല സമയത്തായി സർക്കാരിനോട് സഹായം അഭ്യർഥിച്ചിരുന്നുവെന്നും ഈ വർഷം ജനുവരി 20ന് ബഹുമാനപ്പെട്ട സാംസ്കാരിക വകുപ്പ് മന്ത്രി സജി ചെറിയാനുമായി സംഘടനകൾ നടത്തിയ ചർച്ചയിൽ രണ്ട് ആഴ്ചക്കകം സിനിമാ സംഘടനകൾ ആവശ്യപ്പെട്ട വിഷയങ്ങളിൽ തീരുമാനം ഉണ്ടാക്കാമെന്ന് മന്ത്രി ഉറപ്പ് നൽകിയിരുന്നു എന്നും ഫിലിം ചേംബർ പുറത്തു വിട്ട കത്തിൽ പറയുന്നു.
കത്തിലെ പ്രധാന ആവശ്യങ്ങളിൽ ഒന്നായിരുന്നു ചിത്രാഞ്ജലിയിൽ നിർമിക്കുന്ന മലയാള ചിത്രങ്ങൾക്കുള്ള സബ്സിഡി കാലാനുസൃതമായി വർധിപ്പിക്കണം എന്നുള്ളത്.
എന്നാൽ, ഈ വിഷയത്തിലും അവർ ഉന്നയിച്ച മറ്റു വിഷയങ്ങളിലും യാതൊരു തരത്തിലുമുള്ള തീരുമാനം ഇതുവരെയും ഉണ്ടാവാത്ത സാഹചര്യത്തിലാണ് നവീകരിച്ച ചിത്രാഞ്ജലി സ്റ്റുഡിയോയുടെ ഒന്നാംഘട്ട ഉത്ഘാടന പരിപാടി ബഹിഷ്കരിക്കാൻ ഫിലിം ചേംബർ തീരുമാനിച്ചത്.
Movies
ദുല്‍ഖര്‍ സല്‍മാന്റെ നായികയായി പട്ടം പോലെ എന്ന മലയാളസിനിമയിലൂടെ അഭിനയരംഗത്തേക്ക് കടന്നുവന്ന നടിയാണ് മാളവിക മോഹനന്. ഛായാഗ്രാഹകൻ കെ.യു. മോഹനന്റെ മകളായ മാളവിക ഇന്ന് മലയാളത്തിന് പുറമേ മറ്റ് ഭാഷകളിലും സജീവമാണ്.
ഇപ്പോഴിതാ തെലുങ്കില്‍ അരങ്ങേറ്റം കുറിക്കാന്‍ വൈകിയതിനെക്കുറിച്ച് സംസാരിക്കുകയാണ് മാളവിക. പ്രഭാസ് നായകനായ ദ് രാജസാബിലൂടെയാണ് മാളവിക തെലുങ്കില്‍ അരങ്ങേറ്റം കുറിക്കുന്നത്.
സിനിമയില്‍ എന്ത് സംഭവിക്കുമെന്നോ എങ്ങനെ നടക്കുമെന്നോ ഒന്നും നമുക്ക് പ്രവചിക്കാന്‍ കഴിയില്ലെന്ന് ഒരു ഫിലിം മാഗസിനു നല്കിയ അഭിമുഖത്തില്‍ മാളവിക പറഞ്ഞു. എന്റെ തെലുങ്ക് അരങ്ങേറ്റം ശരിക്കും വിജയ് ദേവ്രകൊണ്ടയ്ക്കൊപ്പം നടക്കേണ്ടതായിരുന്നു. അഞ്ചു വർഷങ്ങൾക്ക് മുന്‍പ് അദ്ദേഹത്തിനൊപ്പം ഒരു സിനിമയുടെ കരാറിൽ ഞാൻ ഒപ്പു വച്ചിരുന്നു. മനോഹരമായ ഒരു കഥയായിരുന്നു അത്. അതിൽ എന്റെ കഥാപാത്രം ഒരു പിയാനിസ്റ്റും നായകൻ ഒരു ബൈക്ക് റൈഡറുമായിരുന്നു. ഒരു പ്രത്യേക സാഹചര്യങ്ങളിൽ ഇരുവരും തമ്മിൽ കണ്ടുമുട്ടുന്നതും ജീവിതം അവരെ എങ്ങോട്ട് കൊണ്ടു പോകുന്നു എന്നതൊക്കെയാണ് സിനിമ പറയുന്നത്.
എന്നാൽ, ആ സമയം വിജയ് മറ്റൊരു സിനിമയുമായി മുന്നോട്ട് പോകാൻ തീരുമാനിച്ചു. അങ്ങനെ അത് മാറ്റിവച്ചു. പിന്നെ ആ സിനിമ സംഭവിച്ചില്ല. സിനിമയിൽ എന്ത് സംഭവിക്കുമെന്നോ എങ്ങനെ നടക്കുമെന്നോ ഒന്നും നമുക്ക് പ്രവചിക്കാൻ കഴിയില്ല. ഒരു ഘട്ടത്തിൽ ചിലപ്പോൾ നമ്മൾ നിരാശപ്പെട്ടേക്കാം. പക്ഷേ മറ്റൊരു വശത്ത് മികച്ചത് എന്തെങ്കിലും സംഭവിച്ചേക്കും-മാളവിക പറഞ്ഞു.
തെലുങ്കിൽ അരങ്ങേറ്റം കുറിക്കാൻ പറ്റിയ അവസരത്തിനായി ഞാൻ കാത്തിരിക്കുകയായിരുന്നു. ധാരാളം ഓഫറുകൾ വന്നു കൊണ്ടിരുന്നു. പക്ഷേ ഒരു വലിയ താരത്തോടൊപ്പം സിനിമ ചെയ്യുക എന്നതായിരുന്നു എന്റെ ആഗ്രഹം. അപ്പോഴാണ് രാജാസാബിലേക്ക് ഓഫർ വരുന്നത്. പ്രഭാസ് ആണ് നായകൻ എന്നറിഞ്ഞപ്പോൾ അതൊരു വലിയ അവസരമാണെന്ന് ഞാൻ കരുതി- മാളവിക കൂട്ടിച്ചേർത്തു.
Movies
താനൊരു ഹിന്ദുവാണെന്നും ആ സംസ്കാരത്തിൽ ജീവിക്കാനുമാണ് ആഗ്രഹിക്കുന്നതെന്ന് പറഞ്ഞതിന്റെ പേരിൽ ഒരുപാട് അനുഭവിക്കേണ്ടി വന്നിട്ടുണ്ടെന്ന് നടി അനുശ്രീ.
കൊട്ടാരക്കരയിൽ നടന്ന ഹിന്ദു ഏകതാ സമ്മേളനത്തിൽ മുഖ്യ അതിഥിയായി സംസാരിക്കവേയാണ് നടി അനുശ്രീ തന്റെ നിലപാടുകൾ തുറന്നുപറഞ്ഞത്.
തന്റെ വിശ്വാസങ്ങളെ മുറുകെ പിടിക്കുന്നതിൽ യാതൊരുവിധ കുറ്റബോധമോ അഭിമാനക്കുറവോ തോന്നിയിട്ടില്ലെന്നും അനുശ്രീ പ്രസംഗത്തിൽ പറഞ്ഞു.
‘‘ഹിന്ദുവാണെന്നും ആ സംസ്കാരത്തില്‍ ജീവിക്കാനാണ് ആഗ്രഹമെന്നും തുറന്നു പറയുന്ന ആളാണ് ഞാന്‍. എവിടേയും അത് മറച്ചുവച്ചിട്ടില്ല. എന്റെ വിശ്വാസങ്ങളാണ് എനിക്കേറ്റവും വലുതെന്ന് പലപ്പോഴും തുറന്ന് പറഞ്ഞിട്ടുണ്ട്. ആ തുറന്നു പറച്ചിലിന്റെ പേരില്‍ ഭവിഷ്യത്തുകള്‍ അനുവഭിക്കുന്നുമുണ്ട്. നന്നായിട്ട് അനുഭവിച്ചു. പക്ഷേ അതില്‍ കുറ്റബോധം തോന്നിയിട്ടില്ല. വിശ്വാസങ്ങളെ മുറുകെ പിടിക്കുന്നതില്‍ അഭിമാനക്കുറവും തോന്നിയിട്ടില്ല.
ഹിന്ദു എന്നത് ഒരു മതമാണെന്ന് എന്നെയാരും പഠിപ്പിച്ചിട്ടില്ല. അതൊരു സംസ്കാരമാണ്, ധാര്‍മികതയാണ് എന്നാണ് എന്റെ മാതാപിതാക്കളും ഗുരുക്കന്മാരും ഞാന്‍ പോയിട്ടുള്ള ബാലഗോകുലവും പഠിപ്പിച്ചിട്ടുള്ളത്.
അതിനാല്‍ അതിലുറച്ചു നില്ക്കാന് അന്നും ഇന്നും ആഗ്രഹിക്കുന്നു. അന്ന് ബാലഗോകുലത്തില്‍ പോയതു കൊണ്ടായിരിക്കാം ഈ സംസ്കാരത്തോട് അത്രയും ഉറപ്പോടെ നില്ക്കാന് സാധിക്കുന്നത്.
ഇപ്പോഴത്തെ കുട്ടികള്‍ക്ക് എന്താണ് ഹൈന്ദവ മതെന്നും എന്താണ് നമ്മുടെ സംസ്കാരമെന്നും അറിയില്ല. ഞങ്ങള്‍ ബാലഗോകുലത്തില്‍ പോയിരുന്നത് മതത്തെക്കുറിച്ച് അറിയാനും മതതീവ്രവാദം നടത്താനുമല്ല.
കഥകള്‍ കേള്‍ക്കാനും നമ്മുടെ കടമകള്‍ അറിയാനുമാണ്. ഇപ്പോഴത്തെ തലമുറയ്ക്ക് അതില്‍ താല്പര്യമുണ്ടോ എന്നതില്‍ സംശയമുണ്ട്. അതിനാല്‍ നമ്മുടെ സംസ്കാരമാണ് താഴേക്ക് പോകുന്നത്.’’ അനുശ്രീ പറയുന്നു.
നേരത്തെ ശ്രീകൃഷ്ണ ജയന്തി ദിനത്തില്‍ ശോഭയാത്രയില്‍ ഭാരതാംബയായി എത്തിയ അനുശ്രീ വിവാദത്തില്‍പ്പെട്ടിരുന്നു. എന്നാല്‍ ഇതിനെതിരെ അനുശ്രീ തന്നെ രംഗത്തെത്തിയിരുന്നു. ചെറുപ്പം മുതല്‍ ശോഭായാത്രയില്‍ പങ്കെടുക്കാറുണ്ടെന്നും അതില്‍ രാഷ്ട്രീയമില്ല എന്നുമായിരുന്നു അനുശ്രീ പറഞ്ഞത്.
Movies
ഇറാൻ വ്യോമാക്രമണത്തെ തുടർന്ന് അബുദാബിയിൽ കുടുങ്ങിയ നടി സ്വാസിക തിരിച്ചെത്തി. ഫെബ്രുവരി 28-ന് അബുദാബിയിൽനിന്ന് നാട്ടിൽ തിരിച്ചെത്തേണ്ട സ്വാസിക ഒരാഴ്ചയ്ക്കു ശേഷമാണ് തിരികെയെത്തുന്നത്.
വലിയതോതിലുള്ള ആശങ്ക ഉണ്ടായിരുന്നില്ലെങ്കിലും മറ്റൊരു രാജ്യത്തുനിന്നുള്ള വ്യക്തി എന്ന നിലയിലുള്ള ചെറിയ ഭയം ഉണ്ടായിരുന്നെന്ന് സ്വാസിക പ്രതികരിച്ചു.
ഒറ്റയ്ക്കായിരുന്നു അബുദാബിക്ക് പോയത്. അതായിരുന്നു പ്രധാന കാരണം. എല്ലാവരും നന്നായി പിന്തുണച്ചു. അവിടെനിന്ന് നാട്ടിലേക്ക് മടങ്ങാനായതിൽ സന്തോഷം. ഒരുപാടുപേർ ആ ആശ്വാസത്തിലാണെന്നും സ്വാസിക പറഞ്ഞു.
നിലവില്‍ കൂടുതല്‍ ആശങ്കപ്പെടേണ്ട സാഹചര്യമില്ല എന്നാല്‍ ഇത്തരമൊരു സാഹചര്യത്തില്‍ മറ്റൊരു രാജ്യത്ത് ആയിരിക്കുകയെന്നത് ആരെയും ഉത്കണ്ഠാകുലരാക്കും.
നമ്മള് മറ്റൊരു രാജ്യത്ത് നിന്നുള്ളവരാകുമ്പോള്‍ ശരിക്കും ഭയമുണ്ടായിരുന്നു. ഫെബ്രുവരി 28ന് നാട്ടില്‍ എത്തേണ്ടതായിരുന്നു. അതിനിനിടെയാണ് വിമാന സര്‍വീസുകളെല്ലാം മുടങ്ങിയത്.
തുടര്‍ന്ന് അവിടെ തന്നെ നില്‍ക്കേണ്ടതായി വന്നു. ഞാൻ അബുദാബിയിലായിരുന്നു. വലിയ ഭീകര സാഹചര്യമല്ലായിരുന്നു അവിടെ നേരിട്ടത്. യാത്ര ചെയ്യുമ്പോഴും ബുദ്ധിമുട്ട് നേരിട്ടില്ല.’’ സ്വാസിക പറഞ്ഞു.
ഭക്ഷണത്തിനും താമസത്തിനും ബുദ്ധിമുട്ടുണ്ടായിരുന്നില്ലെന്നും എല്ലാം നിയന്ത്രണ വിധേയമായിരുന്നെന്നും നടിയുടെ ഭർത്താവ് പ്രേം ജേക്കബ് പറഞ്ഞു.
Movies
ഡ്രീം മൂവി മേക്കേഴ്സിന്റെ ബാനറിൽ രഞ്ജിത്ത് കെ.ആർ. നിർമിച്ച് ബിപിൻ നമ്പ്യാർ സംവിധാനം ചെയ്യുന്ന നിഴൽവേട്ട എന്ന സസ്പെൻസ് ത്രില്ലർ ചിത്രത്തിന്റെ ചിത്രീകരണം വയനാട് പനമരത്തും പരിസര പ്രദേശത്തുമായി ആരംഭിച്ചു.
മലയാള സിനിമയിലെ ഒരു പ്രധാന യുവ നടൻ നായകനാകുന്ന ഈ ചിത്രത്തിൽ ദിനേശ് പണിക്കർ, വിനോദ് കോവൂർ, ഡോക്ടർ രജത്ത് കുമാർ, അരിസ്റ്റോ സുരേഷ്, വിജയൻ കാരന്തൂർ, ജയരാജ് കോഴിക്കോട്, ഷിബു നിർമ്മാല്യം, കലാ സുബ്രഹമണ്യം, ദീപ്തി മിത്ര തുടങ്ങിയവരും അഭിനയിക്കുന്നു.
നജീബ് ഷാ ഛായാഗ്രഹണം നിർവഹിക്കുന്നു. വയലാർ ശരത്ചന്ദ്ര വർമ്മ എഴുതിയ വരികൾക്ക് സലാം വീരോളി സംഗീതം പകരുന്നു. പ്രോജക്ട് ഡിസൈനർ-ഷിബു നിർമ്മാല്യം പ്രൊഡക്ഷൻ കൺട്രോളർ-രൂപേഷ് വെങ്ങളം, കല-ഗാഗുൽ ഗോപാൽ, മേക്കപ്പ്-പ്യാരി മേക്കോവർ, വസ്ത്രാലങ്കാരം-ബാലൻ പുതുകുടി, അസോസിയേറ്റ് ഡയറക്ടർ-അഖിൽ സാമ്രാട്ട്, ആക്ഷൻ-തോമസ് നെല്ലിശേരി, സ്റ്റിൽസ്-രാജേഷ് കമ്പളക്കാട്,പബ്ലിസിറ്റി-വിനോദ് വേങ്ങരി, പ്രൊഡക്ഷൻ മാനേജർ-സുജല ചെത്തിൽ. ഒരു പോലീസ് ഇൻവെസ്റ്റിഗേഷൻ സസ്പെൻസ് ത്രില്ലർ ചിത്രമായ നിഴൽ വേട്ടയുടെ ചിത്രീകരണം ഉടൻ ആരംഭിക്കും. പിആർഒ-എ.എസ്. ദിനേശ്.
Movies
കഴിഞ്ഞ കാലങ്ങളെക്കുറിച്ചും കടന്നുപോയ അനുഭവങ്ങളെക്കുറിച്ചും തുറന്നുപറഞ്ഞ് നടി ലെന. ആദ്യത്തെ വിവാഹമോചനം വൈകാരികമായ ഒരു തീരുമാനമായിരുന്നില്ലെന്നും വളരെ സൗഹൃദത്തോടെയാണ് ആ ബന്ധം അവസാനിപ്പിച്ചതെന്നും ലെന പറയുന്നു.
ജീവിതത്തെ വളരെ ഗൗരവത്തോടെയും ചിട്ടയോടെയും കാണാൻ ലെന ആഗ്രഹിച്ചപ്പോൾ, മുൻ ഭർത്താവ് ജീവിതം ഒരു തമാശയായി ആഘോഷിക്കാൻ ഇഷ്ടപ്പെട്ടെന്നും ഈ മാറ്റങ്ങൾ ഒടുവിൽ 30-ാം വയസിൽ വിവാഹമോചനത്തിൽ എത്തിച്ചെന്നും നടി പറഞ്ഞു. രഞ്ജിനി ഹരിദാസുമായുള്ള അഭിമുഖത്തിലാണ് ലെന മനസ് തുറന്നത്.
ഞങ്ങളുടെ വിവാഹമോചനം വൈകാരികമായ ഒരു തീരുമാനമായിരുന്നില്ല. മറിച്ച്, ഞങ്ങൾ രണ്ടുപേരും ജീവിതത്തിൽ രണ്ട് വ്യത്യസ്ത ദിശകളിലേക്കാണ് സഞ്ചരിക്കുന്നത് എന്ന തിരിച്ചറിവിൽ നിന്നെടുത്ത വളരെ പ്രായോഗികമായ ഒന്നായിരുന്നു അത്.
കോടതിയിലെ കാന്റീനിൽ ഇരുന്ന് ഒരു ഗുലാബ് ജാമുൻ പങ്കുവെച്ച് കഴിച്ചുകൊണ്ടാണ് ഞങ്ങൾ ആ ബന്ധം അവസാനിപ്പിച്ചത്. ആ ഗുലാബ് ജാമുൻ കഴിച്ചു തീർന്നപ്പോഴേക്കും ഞങ്ങളുടെ വിവാഹബന്ധവും അവസാനിച്ചിരുന്നു. ഇന്നും ഞങ്ങൾ നല്ല സുഹൃത്തുക്കളാണ്. അടുത്തിടെ പോലും ഞങ്ങൾ തമ്മിൽ കണ്ടിരുന്നു. അദ്ദേഹം ഇപ്പോഴും സിംഗിൾ ആണെന്നാണ് ഞാൻ കരുതുന്നത്.
വിവാഹമോചന പത്രത്തിൽ ഒപ്പിട്ടു കഴിഞ്ഞപ്പോൾ, ഓ, എല്ലാം കഴിഞ്ഞു എന്നോർത്ത് ചെറിയൊരു ഭാരം മനസിൽ തോന്നിയിരുന്നു. കാരണം, 12ാം വയസിൽ തുടങ്ങിയ ഒരു ബന്ധമാണ് എന്റെ 30ാം വയസിൽ അവസാനിച്ചത്. എന്റെ ആദ്യ പ്രണയമായിരുന്നു അത്. ഇടയിൽ മറ്റൊരാൾക്കും എന്റെ ജീവിതത്തിൽ സ്ഥാനമുണ്ടായിരുന്നില്ല. 12 വയസിൽ പ്രണയം തുടങ്ങി 23-ൽ വിവാഹിതയാവുന്നു; അതൊരു സ്കൂൾ കാലഘട്ടത്തിലെ പ്രണയമായിരുന്നു.
ആ ഏഴര വർഷത്തെ വിവാഹജീവിതം ഒരു കൗമാര സ്വപ്നത്തിന്റെ തുടർച്ച മാത്രമായിരുന്നു. സിനിമകളിൽ കാണുന്നതുപോലെയുള്ള പ്രണയം! ഞങ്ങൾ നല്ല സുഹൃത്തുക്കളും സാഹസികത ഇഷ്ടപ്പെടുന്നവരുമായിരുന്നു. എന്നാൽ പ്രായമാകുന്തോറും സ്ത്രീകൾ വേഗത്തിൽ പക്വത പ്രാപിക്കുന്നു. എനിക്ക് പരിചയമുള്ള ആ കൗമാരക്കാരൻ അപ്പോഴും വെറുതെ തമാശകൾ കാട്ടി നടക്കാൻ ആഗ്രഹിച്ചു.
ജീവിതം എന്തിനാണ് ഇത്ര ഗൗരവമാക്കുന്നത്, എന്തിനാണ് ഫ്ലാറ്റ് വാങ്ങുന്നത് എന്നൊക്കെയായിരുന്നു അദ്ദേഹത്തിന്റെ ചിന്ത. ഒരാൾ ജീവിതത്തെ വളരെ ചിട്ടയോടെ കെട്ടിപ്പടുക്കാൻ നോക്കുമ്പോൾ മറ്റേയാൾ വെറുതെ 'ചില്ല്' ചെയ്ത് നടക്കാൻ ആഗ്രഹിക്കുന്നു. അവിടെയാണ് ഞങ്ങൾക്കിടയിൽ മാറ്റങ്ങൾ തുടങ്ങിയത്.
അതിനുശേഷം എനിക്ക് എന്റെ ജീവിതത്തെ പുതിയ രീതിയിൽ നോക്കിക്കാണേണ്ടി വന്നു. അന്ന് എനിക്ക് ഇന്റർനെറ്റ് ഉപയോഗിക്കാൻ പോലും അറിയില്ലായിരുന്നു. ഒരു കത്തെഴുതാൻ അച്ഛനെയോ ഇമെയിൽ അയക്കാൻ അഭിയെയോ ആശ്രയിച്ചിരുന്ന ഞാൻ പെട്ടെന്ന് സ്വതന്ത്രയാകാൻ തീരുമാനിച്ചു.
എന്റെ ജീവിതം എന്റെ നിബന്ധനകൾക്കനുസരിച്ച് മുന്നോട്ട് കൊണ്ടുപോകുമെന്ന് ഞാൻ ഉറപ്പിച്ചു. സാമ്പത്തികമായി സ്വതന്ത്രയാവുക എന്നതായിരുന്നു ഏറ്റവും വലിയ വെല്ലുവിളി. പിജി പഠനത്തിനായി സിനിമയിൽ നിന്ന് വിട്ടുനിന്ന സമയത്തായിരുന്നു വിവാഹം. അതിനാൽ സിനിമയിൽ ഞാൻ അന്ന് സജീവമല്ലായിരുന്നു.
ഞാൻ എന്റെ പുസ്തകത്തിൽ എഴുതിയതുപോലെ, ജീവിതത്തിലെ ആ പരിഭ്രാന്തി നിറഞ്ഞ ഘട്ടത്തിലാണ് എനിക്ക് 'ആത്മസാക്ഷാത്കാരം' ഉണ്ടാകുന്നത്. അന്ന് എന്റെ കൈയിൽ സമ്പാദ്യമില്ല, ജോലിയുമില്ല. അഭിയുടെ ശമ്പളത്തിലാണ് ഞങ്ങൾ ജീവിച്ചിരുന്നത്. കൊടൈക്കനാലിലെ ഒരു സാഹസിക യാത്രയ്ക്കിടയിൽ 'എന്താണ് ദൈവം?' എന്ന ചോദ്യം ചോദിച്ചപ്പോഴാണ് എന്റെ ബോധം ഉണരുന്നത്. അന്ന് ഞാൻ പരീക്ഷിച്ച മാജിക് മഷ്റൂം പോലുള്ളവ ഇപ്പോൾ ഞാൻ ആർക്കും നിർദ്ദേശിക്കില്ല. അത് വളരെ അപകടകരമാണ്. ഓരോ വ്യക്തിയിലും അത് ഉണ്ടാക്കുന്ന മാറ്റങ്ങൾ പ്രവചിക്കാനാവില്ല. അത് എന്നെ ആശുപത്രിയിൽ എത്തിച്ചു.
എന്റെ ആത്മീയമായ ഉണർവിനെ മനസിലാക്കാൻ എന്റെ വീട്ടുകാർക്കോ അന്നത്തെ ഭർത്താവിനോ സാധിച്ചില്ല. അവർ കരുതിയത് എനിക്ക് ഭ്രാന്താണെന്നാണ്. അങ്ങനെ എന്റെ കുടുംബം എന്നെ സൈക്യാട്രിക് ആശുപത്രിയിലാക്കി. അവിടെ വച്ച് എനിക്ക് മരുന്നുകൾ നൽകി എന്നെ അബോധാവസ്ഥയിലാക്കി. ആ മരുന്നുകൾ പെട്ടെന്ന് നിർത്തുമ്പോഴുണ്ടാകുന്ന വിറയലും പെരുമാറ്റ മാറ്റങ്ങളും കണ്ടപ്പോൾ അവർക്ക് എന്റെ ഭ്രാന്ത് കൂടുകയാണെന്നു തോന്നി. സത്യത്തിൽ അത് മരുന്നുകളുടെ പാർശ്വഫലങ്ങളായിരുന്നു.
ഏകദേശം 14 വർഷത്തോളം ഞാൻ മരുന്നുകൾ കഴിക്കേണ്ടി വന്നു. അതൊരു വല്ലാത്ത അവസ്ഥയായിരുന്നു. ഞാനൊരു പബ്ലിക് ഫിഗർ ആണ്, അതുകൊണ്ട് തന്നെ മരുന്ന് പെട്ടെന്ന് നിർത്തിയാൽ എന്റെ പെരുമാറ്റത്തിൽ മാറ്റങ്ങൾ വരുമെന്നും അത് ആളുകൾക്ക് ഉൾക്കൊള്ളാൻ കഴിയില്ലെന്നും എനിക്കറിയാമായിരുന്നു. അത് വലിയൊരു കുഴപ്പമുണ്ടാക്കും.സത്യത്തിൽ എനിക്ക് ഭ്രാന്തായിരുന്നില്ല. ഞാൻ ചില പരമമായ സത്യങ്ങൾ കണ്ടെത്തിയ ആവേശത്തിലായിരുന്നു. പക്ഷേ, എന്റെ ചുറ്റുമുള്ളവർക്ക് അത് മനസിലായില്ല. അവർ വിചാരിച്ചു എനിക്ക് എന്തോ കുഴപ്പമുണ്ടെന്ന്. അങ്ങനെ എന്റെ അനുവാദമില്ലാതെ എന്നെ ഹോസ്പിറ്റലിൽ കൊണ്ടുപോയി.
ഒരുതരം തട്ടിക്കൊണ്ടുപോകൽ പോലെയായിരുന്നു അത്. അവിടെ എനിക്ക് ട്രാൻക്വിലൈസറുകൾ തന്നു. പത്ത് ദിവസത്തെ കടുത്ത മരുന്നുകൾക്ക് ശേഷം ഞാൻ വീട്ടിലെത്തുമ്പോൾ എന്റെ തലച്ചോറ് മരവിച്ച അവസ്ഥയിലായിരുന്നു.
ഈ മരുന്നുകൾ എന്നെ കടുത്ത വിഷാദത്തിലേക്ക് തള്ളിവിട്ടു. എന്നെ ആരും മനസിലാക്കുന്നില്ലെന്ന തിരിച്ചറിവ് എന്നെ തളർത്തി. അതിനേക്കാൾ വലിയ സങ്കടം, സാമ്പത്തികമായി ഞാൻ തകർന്നുപോയി എന്നതാണ്. 16 വയസ് മുതൽ അഭിനയിച്ചും ആങ്കറിംഗ് ചെയ്തും സ്വന്തമായി പണം സമ്പാദിച്ചിരുന്ന എനിക്ക്, 24-ാം വയസിൽ ആദ്യമായി എന്റെ ബാങ്ക് ബാലൻസ് പൂജ്യം ആയി മാറുന്നത് കാണേണ്ടി വന്നു.
ആത്മീയമായ വലിയൊരു തിരിച്ചറിവ് ഉണ്ടാകുമ്പോൾ ഭൗതികമായ ലോകം തകർന്നടിയുമെന്ന് പറയാറുണ്ട്. ഞാൻ ആ റോക്ക് ബോട്ടത്തിൽ എത്തിനിൽക്കുകയായിരുന്നു. മരുന്നുകൾ തരുന്ന തളർച്ചയും ഡിപ്രഷനും കാരണം എനിക്ക് ആത്മഹത്യാ ചിന്തകൾ പോലുമുണ്ടായി. എങ്കിലും എനിക്ക് എങ്ങനെയെങ്കിലും സാമ്പത്തികമായി സ്വതന്ത്രയാകണം എന്നുണ്ടായിരുന്നു.
എന്റെ അമ്മ കത്തോലിക്കയാണ്. ആ അവസ്ഥയിൽ ഒരു ഞായറാഴ്ച ഞാൻ അമ്മയോടൊപ്പം പള്ളിയിൽ പോയി. അവിടെ സെന്റ് ആന്റണീസിന്റെ രൂപത്തിന് മുന്നിൽ മുട്ടുകുത്തി നിന്ന് ഞാൻ പറഞ്ഞു, എനിക്ക് എങ്ങനെയെങ്കിലും ഒരു വഴി കാണിച്ചു തരണം. ഇവിടെ നിന്ന് ഒരു വഴിയുണ്ടാകാതെ ഞാൻ എഴുന്നേൽക്കില്ല. അതൊരു പ്രാർഥനയല്ലായിരുന്നു, മറിച്ച് ഒരുതരം ബ്ലാക്ക്മെയിലിംഗ് ആയിരുന്നു.
ഞാൻ അവിടെ മുട്ടുകുത്തി നിൽക്കുമ്പോൾ പള്ളിക്ക് പുറത്ത് നിൽക്കുന്ന അമ്മയ്ക്ക് ഒരു ഫോൺ കോൾ വന്നു. പ്രവീൺ ആയിരുന്നു അത്. ഞാൻ സീരിയലിൽ അഭിനയിക്കുമോ എന്ന് ചോദിക്കാനാണ് അദ്ദേഹം വിളിച്ചത്. സിനിമ മാത്രം ചെയ്യുന്ന ഞാൻ സീരിയൽ ചെയ്യുമോ എന്ന് അവർക്ക് സംശയമുണ്ടായിരുന്നു. അമ്മ എന്നോട് വന്ന് ചോദിച്ചു. ആ നിമിഷം എനിക്ക് മനസിലായി, ദൈവം എനിക്ക് വഴി കാണിച്ചു തന്നിരിക്കുന്നു എന്ന്. പ്രാർഥിച്ചു തീരുന്നതിന് മുൻപേ എനിക്ക് മറുപടി ലഭിച്ചു.
അങ്ങനെയാണ് ഞാൻ 'ഓമനത്തിങ്കൾ പക്ഷി' എന്ന സീരിയലിൽ എത്തുന്നത്. അന്ന് മരുന്നുകളുടെ പാർശ്വഫലം കാരണം 20 കിലോയോളം ഞാൻ കുറഞ്ഞിരുന്നു. ആ സീരിയലിലെ കഥാപാത്രവും ജീവിതത്തിൽ തകർന്നുപോയ, ഗർഭിണിയായ, പണമില്ലാത്ത ഒരു പെൺകുട്ടിയുടേതായിരുന്നു. എന്റെ അപ്പോഴത്തെ അതേ അവസ്ഥ! ആ സീരിയലിൽ ഞാൻ കരയുന്നതൊക്കെ എന്റെ യഥാർഥ വിഷമത്തിൽ നിന്നായിരുന്നു. ആ ജോലി എനിക്ക് വേണ്ടി മാത്രം നെയ്തെടുത്തത് പോലെയായിരുന്നു. അവിടെ നിന്നാണ് ഞാൻ വീണ്ടും സ്വന്തം കാലിൽ നിൽക്കാൻ തുടങ്ങിയത്.
വീട്ടുകാർ പോലും എന്നെ ചോദ്യം ചെയ്ത സമയത്തു നിന്ന് 20 വർഷമെടുത്തിട്ടാണെങ്കിലും ഞാൻ പറയുന്നത് ശരിയാണെന്ന് തെളിയിക്കാൻ എനിക്ക് കഴിഞ്ഞു. കാരണം എനിക്ക് എന്നിൽ വിശ്വാസമുണ്ടായിരുന്നു. എന്റെ സത്യം പരീക്ഷിച്ചറിഞ്ഞ ശേഷം, ഇന്ന് ഒരു വിജയിയായി നിങ്ങളുടെ മുന്നിൽ നിൽക്കുമ്പോൾ ഇത് വിളിച്ചുപറയാൻ എനിക്ക് ഭയമില്ല.’’ ലെന പറയുന്നു.
Movies
നടൻ ബേസിൽ ജോസഫിന്റെ ഏറ്റവും പുതിയ പ്രസംഗമാണ് ഇപ്പോൾ ആരാധകർക്കിടയിൽ തരംഗമാകുന്നത്. ഹോളിവുഡ് റിപ്പോർട്ടർ ഇന്ത്യ സംഘടിപ്പിച്ച പ്രൗഢ ഗംഭീരമായ ചടങ്ങിൽ, മികച്ച പ്രകടനത്തിനുള്ള അംഗീകാരം ഏറ്റുവാങ്ങിയ ശേഷം താരം നടത്തിയ പ്രസംഗമാണ് സദസിലുള്ള എല്ലാവരെയും ചിരിപ്പിച്ചത്.
സംവിധായകരായ രാജ് കുമാർ ഹിറാനിയും വിധു വിനോദ് ചോപ്രയും ചേർന്നാണ് ബേസിലിന് പുരസ്കാരം നൽകിയത്.
‘വളരെ നന്ദി. ഈ അംഗീകാരം സ്വീകരിക്കുമ്പോൾ എനിക്ക് വാക്കുകൾ കിട്ടുന്നില്ല; സത്യത്തിൽ ഞാൻ ഒരുപാട് വികാരാധീനനാണ്. ഒരു പ്രസംഗം ഒക്കെ തയാറെടുത്തു വന്നെങ്കിലും ഈ വേദിയിൽ നിൽക്കുമ്പോൾ എനിക്ക് വലിയ പരിഭ്രമം തോന്നുന്നുണ്ട്. പ്രത്യേകിച്ച്, എനിക്ക് ഈ അവാർഡ് നൽകിയ ആ രണ്ട് വ്യക്തികൾ, ഞാൻ അവരുടെ എത്ര വലിയ ആരാധകനാണെന്നോ !
ഒരു സംവിധായകനായാണ് എന്റെ സിനിമ ജീവിതം തുടങ്ങിയത്, പിന്നീടാണ് നടനായി മാറിയത്. ഇത്രയധികം പ്രതിഭകൾക്ക് മുന്നിൽ ഈ വേദിയിൽ നിൽക്കാൻ സാധിക്കുന്നത് അത്ഭുതകരമായി തോന്നുന്നു. ഒരു നടനെന്ന നിലയിൽ ഈ അവാർഡ് ലഭിക്കുക എന്നത് എന്നെ സംബന്ധിച്ച് ചിന്തിക്കാൻ പോലും കഴിയാത്ത കാര്യമായിരുന്നു. ജീവിതം ഇത്രത്തോളം മാറിമറിഞ്ഞതിൽ ഞാൻ പ്രപഞ്ചത്തോടും ദൈവത്തോടും നന്ദി പറയുന്നു.
ആദ്യമായി, എന്റെ സംവിധായകൻ ജിതിൻ, ടൊവിനോ തോമസ്, കൂടെ അഭിനയിച്ചവരോടും, സാങ്കേതിക പ്രവർത്തകരോടും, ഈ സിനിമയുടെ ഭാഗമായ എല്ലാവരോടും ഞാൻ കടപ്പെട്ടിരിക്കുന്നു. സത്യം പറഞ്ഞാൽ, ഇത്തരം വിലകൂടിയ വസ്ത്രങ്ങൾ ധരിച്ചും വലിയ പാർട്ടികളിൽ പങ്കെടുത്തും എനിക്ക് അത്ര ശീലമില്ല.
ഇവിടെ എത്തിയപ്പോൾ എനിക്ക് നല്ല ടെൻഷൻ ഉണ്ടായിരുന്നു, പക്ഷേ എല്ലാവരും ഞാൻ സുന്ദരനായിട്ടുണ്ടെന്ന് പറഞ്ഞ് എന്നെ ആശ്വസിപ്പിച്ചു. പെട്ടെന്ന് ഒരു നടി എന്റെ അടുത്തു വന്ന് പറഞ്ഞു, "ബേസിൽ, എനിക്ക് നിന്നെ വലിയ ഇഷ്ടമാണ്" എന്ന്. ഉടനെ തന്നെ ഞാൻ തിരിച്ചു പറഞ്ഞു, "എനിക്കും നിങ്ങളെ ഇഷ്ടമാണ്!". ഈ മുറിയിലുള്ള എല്ലാവരും അത്രയധികം സ്നേഹമുള്ളവരാണ്. ഈ അവസരത്തിന് എല്ലാവരോടും നന്ദി.
സർ (സംവിധായകൻ രാജ്കുമാർ ഹിറാനിയോട്), ഒരു ചലച്ചിത്ര നിർമാതാവ് എന്ന നിലയിൽ ഞാൻ പ്രധാനമായും തമാശയ്ക്കും നർമത്തിനും പ്രാധാന്യമുള്ള സിനിമകളാണ് ചെയ്യുന്നത്. എനിക്ക് നിങ്ങളോട് ഒരു കാര്യം പറയണമെന്നുണ്ട്. നിങ്ങളുടെ ഒരു അഭിമുഖം ഞാൻ കണ്ടിരുന്നു. നിങ്ങളുടെ ഓഫിസിന്റെ ഭിത്തിയിൽ ഫ്രെയിം ചെയ്തു വെച്ചിരിക്കുന്ന ചില കീവേഡുകൾ ശ്രദ്ധയിൽപ്പെട്ടു.
ഓരോ സീനിലും ഉണ്ടായിരിക്കേണ്ട ഘടകങ്ങളെ കുറിച്ചായിരുന്നു അത്. ചിരി (Laugh), പ്രണയം (Love), പിന്നെ.. എൽ.എസ്.ഡി (LSD) അല്ല, എൽ.സി.ഡി (LCD) ക്ഷമിക്കണം, എനിക്ക് തെറ്റിയതാണ്. 'L' ഫോർ ലാഫ് (Laugh), 'C' ഫോർ ക്രൈ (Cry)... മൂന്നാമത്തേത് ഞാൻ മറന്നുപോയി, സർ. ഞാൻ പോയിട്ട് അത് വീണ്ടും പരിശോധിക്കാം.’’
Movies
ഫിലിംഫെയർ പുരസ്കാരം ഏറ്റുവാങ്ങിയതിന് പിന്നാലെ നടി പാർവതി തിരുവോത്ത് സമൂഹമാധ്യമത്തിൽ പങ്കുവച്ച കുറിപ്പ് ശ്രദ്ധേയമാകുന്നു.
ഒരു നടിയുടെ ഷെൽഫ് ലൈഫ് ഏഴ് വർഷമാണെന്നും ഈ കാലയളയിൽ കഴിയുന്നത്ര കൊമേഴ്സ്യൽ സിനിമകൾ ചെയ്ത് പണം സമ്പാദിക്കാൻ ആളുകൾ തന്നെ ഉപദേശിച്ചിരുന്നുവെന്നുമാണ് പാർവതിയുടെ കുറിപ്പ്.
ഫിലിംഫെയർ പുരസ്കാര വേദിയിൽ നിന്നുള്ള ചിത്രങ്ങൾക്കൊപ്പമായിരുന്നു താരത്തിന്റെ കുറിപ്പ്.
2025 ഡിസംബറിൽ ഇന്ത്യൻ സിനിമാ രംഗത്ത് ഒരു അഭിനേത്രി എന്ന നിലയിൽ എന്റെ 20 വർഷം പൂർത്തിയായി. ഞാൻ സിനിമയിൽ അഭിനയിക്കാൻ തുടങ്ങിയപ്പോൾ, ഒരു നടിയുടെ ഷെൽഫ്-ലൈഫ് പരമാവധി ആറ്, ഏഴ് വർഷമാണെന്ന് എന്നോട് പലരും പറഞ്ഞിരുന്നു.
എല്ലാം പരമാവധി പ്രയോജനപ്പെടുത്തുക, കഴിയുന്നത്ര വാണിജ്യ സിനിമകൾ ചെയ്യുക, അങ്ങനെ നിങ്ങൾക്ക് ധാരാളം പണം സമ്പാദിക്കാം - നിങ്ങളുടെ മൂല്യങ്ങളോ ആക്ടിവിസമോ നിങ്ങളെ സമ്പന്നരാക്കില്ല എന്ന് എന്നോട് പറഞ്ഞിരുന്നു. അതെല്ലാം ഇപ്പോൾ വെറും തമാശ മാത്രമായി. എന്റെ കുടുംബം എപ്പോഴും എന്റെ കൂടെയുണ്ട്.
ഏറ്റവും നല്ല കൂട്ടുകാർ എന്നെ പിന്തുണയ്ക്കുന്നു. തിരസ്കാരങ്ങളേക്കാൾ മനുഷ്യത്വത്തെ തിരഞ്ഞെടുക്കാൻ എന്നെത്തന്നെ നിരന്തരം വിലയിരുത്താനുള്ള കഴിവ് ഞാൻ വളർത്തിയെടുത്തിട്ടുണ്ട്.
ഞാൻ ഒരു പ്രൗഡ് വിസിൽബ്ലോവർ ആയിരിക്കാം, എന്നിരുന്നാലും ശക്തമായ വേഷങ്ങൾക്കായി എന്നെ തിരഞ്ഞെടുക്കുന്ന സമാന ചിന്താഗതിക്കാരായ, മിടുക്കരായ കഥ പറയുന്നവരെ ഞാൻ കണ്ടെത്തുന്നു.
അതുകൊണ്ട് ഈ അർത്ഥത്തിലെല്ലാം എന്റെ ജീവിതം സമ്പന്നമാണ്. എന്തൊരു ജീവിതം! എന്റെ ആറാമത്തെ വിജയത്തിന് നന്ദി ഫിലിം ഫെയർ."പാർവതി കുറിച്ചു.
Movies
നടി സീമാ ജി. നായരുടെ സഹോദരീഭർത്താവും സംഗീതസംവിധായകൻ ദീപക് ദേവിന്റെ ഭാര്യാപിതാവുമായ ഗിരിജൻ അന്തരിച്ചു. സീമാ ജി. നായരുടെ സഹോദരി രേണുകയുടെ ഭർത്താവാണ് ഗിരിജൻ. ദീപക് ദേവിന്റെ ഭാര്യ സ്മിത ഗിരിജൻ മകളാണ്.
സീമാ ജി. നായർ തന്നെയാണ് മരണവാർത്ത പങ്കുവെച്ചത്. 'എന്റെ അച്ഛന് തുല്യമായിരുന്നു എന്റെ ചേട്ടൻ. എനിക്ക് ആറുവയസുള്ളപ്പോഴാണ് എന്റെ ചേട്ടൻ ചേച്ചിയെ വിവാഹം കഴിക്കുന്നത്. ഇന്ന് രാവിലെ കാർഡിയാക് അറസ്റ്റിന്റെ രൂപത്തിൽ ചേട്ടനെ ഈശ്വരൻ കൊണ്ടുപോയി' എന്നായിരുന്നു സീമാ ജി. നായരുടെ കുറിപ്പ്.
പിന്നണി ഗായികയാണ് സീമയുടെ സഹോദരി രേണുക ഗിരിജൻ. സീമയുടേയും രേണുകയുടേയും സഹോദരൻ എ.ജി. അനിൽ സംഗീതസംവിധായകനാണ്.
Movies
കാറപകടത്തിൽ പരിക്കേറ്റ് ചികിത്സയിരിക്കെ മരണപ്പെടുകയും പിന്നീട് അവയവങ്ങൾ ദാനം ചെയ്യുകയും ചെയ്ത മല്ലപ്പള്ളി വെസ്റ്റ് വാലുമണ്ണിൽ ആലിൻ ഷെറിൻ ഏബ്രഹാമിന്റെ വീട്ടിൽ പ്രശ്സ്ത സിനിമാ സീരിയൽ താരം അംബിക നേരിട്ടെത്തി. ചെന്നെയിൽ സ്ഥിരതാമസമാക്കിയ നടി എറണാകുളത്ത് ഷൂട്ടിംഗിനിടെയാണ് മല്ലപ്പള്ളിയിലെ വീട്ടിലെത്തിയത്.
ഇന്നലെ ഉച്ചയോടെ എത്തിയ അംബിക നാലുമണിക്കൂറോളം ആലിന്റെ പിതാവ് അരുൺ ഏബ്രഹാം മാതാവ് ഷെറിൻ മറ്റ് ബന്ധുക്കൾ എന്നിവർക്കൊപ്പമുണ്ടായിരുന്നു.
ആലിന്റെ രക്ഷിതാക്കൾ കാണിച്ച സഹജീവി സ്നേഹത്തെ അവർ വാനോളം പുകഴ്ത്തി. താനും അവയവദാനത്തിന് സമ്മതം മുന്‍പേ നൽകിയിട്ടുള്ള ആളാണെന്ന് പറഞ്ഞു.
സാമൂഹിക മാധ്യമങ്ങളിലുടെ നടക്കുന്ന അധിക്ഷേപങ്ങൾ അപലപനീയമാണെന്നും താൻ പലപ്പോഴും അതിന് ഇരയായിട്ടുണ്ടെന്നും ഇത്തരക്കാർ മലയാളികളുടെ മൂല്യങ്ങൾ തകർക്കുന്നവരും ഏറെ വെറുക്കപ്പെടേണ്ടിയവരുമാണെന്നും അംബിക കൂട്ടിച്ചേർത്തു.
Movies
ആയുധങ്ങൾ കൈയ്യിലേന്തി പ്രതിരോധത്തിന്റെയും പ്രതികാരത്തിന്റെയും രോഷവുമായി ഷാജി പാപ്പനും സംഘവും പ്രത്യക്ഷപ്പെടുന്ന ആട് 3യുടെ പുതിയ പോസ്റ്റർ എത്തി. മാർച്ച് 19-ന് ചിത്രം തിയറ്ററുകളിലെത്തും.
മിഥുൻ മാനുവൽ തോമസ് രചനയും സംവിധാനവും നിർവഹിക്കുന്ന ഈ മൂന്നാം പതിപ്പിലൂടെ ഇരിലെ ഓരോ കഥാപാത്രങ്ങളും പ്രേഷകരുടെ മനസിൽ സ്ഥിരപ്രതിഷ്ട നേടിക്കഴിഞ്ഞിക്കുന്നു.
ഫ്രൈഡേ ഫിലിം ഹൗസ്, കാവ്യാ ഫിലിം കമ്പനി എന്നീ ബാനറുകളിൽ വിജയ് ബാബു, വേണു കുന്നപ്പിള്ളി എന്നിവർ നിർമിക്കുന്ന ഈ ചിത്രം മിഥുൻ മാനുവൽ തോമസ് തിരക്കഥ രചിച്ച് സംവിധാനം ചെയ്യുന്നു.
അജു വർഗീസ്, ആൻസൺ പോൾ, രൺജി പണിക്കർ, നോബി, ഭഗത് മാനുവൽ, ഡോ. റോണി രാജ്, സുധി കോപ്പ, ചെമ്പിൽ അശോകൻ നെൽസൺ, ഉണ്ണിരാജൻ പി.ദേവ്, സ്രിന്ധ, ഹരികൃഷ്ണൻ, വിനീത് മോഹൻ എന്നിവരും പ്രധാന വേഷങ്ങളിലെത്തുന്നു.
സംഗീതം ഷാൻ റഹ്മാൻ, ഛായാഗ്രഹണം - അഖിൽ ജോർജ്, എഡിറ്റിംഗ്- ലിജോ പോൾ. കലാസംവിധാനം - അനീസ് നാടോടി, മേക്കപ്പ് - റോണക്സ് സേവ്യർ -കോസ്റ്റ്യും - ഡിസൈൻ-സ്റ്റെഫി സേവ്യർ -സ്റ്റിൽസ് - വിഷ്ണു എസ്. രാജൻ, പബ്ളിസിറ്റി ഡിസൈൻ - കൊളിൻസ്. എക്സിക്കുട്ടീവ് പ്രൊഡ്യൂസർ - വിനയ് ബാബു. പ്രൊഡക്ഷൻ എക്സിക്യൂട്ടീവ് - ഷിബു പന്തലക്കോട്, സെന്തിൽ പൂജപ്പുര, പ്രൊഡക്ഷൻ കൺട്രോളർ - ഷിബു ജി. സുശീലൻ. പിആർഒ-വാഴൂർ ജോസ്.
Movies
ഒരു ഇടവേളയ്ക്ക് ശേഷം മലയാളത്തിലിറങ്ങിയ അനോമിയിലെ കഥാപാത്രം ജീവിതകാലം മുഴുവൻ തനിക്കൊപ്പമുണ്ടാകുമെന്ന് നടി ഭാവന. സാറയായുള്ള തന്റെ യാത്ര ആനന്ദകരമായിരുന്നുവെന്നും എല്ലാത്തിനും നന്ദിയെന്നും ഭാവന കുറിച്ചു.
‘‘എന്റെ പ്രിയപ്പെട്ട സാറ. നീ പ്രായോഗിക ബുദ്ധിയുള്ളവളാണ്, ശ്രദ്ധാലുവാണ് ! പ്രതിരോധശേഷിയുള്ളവളാണ് ! ശാന്തയാണ് ! നിന്നോടൊപ്പമുള്ള എന്റെ യാത്ര വളരെ ആനന്ദമുള്ളത് ആയിരുന്നു! നിന്റെ ഒരു ഭാഗം എന്റെ ജീവിതകാലം മുഴുവൻ എന്നോടൊപ്പം ഉണ്ടാകും! നിന്റെ ജീവിതത്തിൽ വീണ്ടും സമാധാനവും പ്രതീക്ഷയും കണ്ടെത്തുമെന്ന് ഞാൻ പ്രതീക്ഷിക്കുന്നു! നന്ദി! എല്ലാത്തിനും നന്ദി.’’ഭാവനയുടെ വാക്കുകൾ.
സാറ എന്ന ഫോറന്‍സിക് അനലിസ്റ്റ് കഥാപാത്രമായാണ് ഭാവന ചിത്രത്തിലെത്തിയത്. കൗതുകകരവുമായ പ്രമേയവുമായി എത്തിയ അനോമി ചുരുങ്ങിയ ദിവസങ്ങൾക്കുള്ളിൽ തന്നെ പ്രേക്ഷകശ്രദ്ധ പിടിച്ചുപറ്റിയിരുന്നു.
Movies
സർവ്വം മായയിലൂടെ പ്രേക്ഷകർക്കിടയിൽ തരംഗമായി മാറിയ റിയ ഷിബുവിന് അഭിനന്ദനവുമായി സൂര്യയും ജ്യോതികയും. ചിത്രത്തിലെ റിയയുടെ അഭിനയത്തെ പ്രത്യേകം പ്രശംസിച്ചാണ് താരദമ്പതികൾ സമ്മാനം അയച്ചത്. ഇതിന്റെ സന്തോഷം റിയ സോഷ്യൽ മീഡിയയിലൂടെ പങ്കുവച്ചു.
സൂര്യയെയും ജ്യോതികയെയും ടാഗ് ചെയ്തുകൊണ്ടായിരുന്നു റിയയുടെ പോസ്റ്റ്. റിയയെ കൂടാതെ സിനിമയുടെ സംഗീത സംവിധായകൻ ജസ്റ്റിൻ വർഗീസിനും ദമ്പതികളുടെ അഭിനന്ദനം ലഭിക്കുകയുണ്ടായി.
‘ശരിക്കും സന്തോഷം കൊണ്ട് എനിക്ക് ആകാശം മുട്ടെ പറക്കാൻ തോന്നുന്നു! സൂര്യ സർ, ജ്യോതിക മാം, ഒത്തിരി നന്ദി. എന്റെ പ്രകടനത്തിലുള്ള അഭിനന്ദനമായി ഈ സമ്മാനം അയച്ചുതരാൻ നിങ്ങൾ കാണിച്ച ആ മനസിനും സമയത്തിനും വലിയ വിലയുണ്ട്. സർവം മായ ടീമിന് മുഴുവനായും ലഭിച്ച അംഗീകാരമായി ഞാൻ ഇത് സ്വീകരിക്കുന്നു.’’ റിയ കുറിച്ചു.
‘സർവം മായ’ എന്ന ചിത്രത്തിൽ ഡെലുലു എന്ന കഥാപാത്രത്തെയാണ് റിയ അവതരിപ്പിച്ചത്.
Movies
നടൻ അല്ലു അർജുനെതിരെ ആരോപിച്ച 42 നിയമങ്ങൾ എന്ന വിവാദപ്രസ്താവനയിൽ മാപ്പ് ചോദിച്ച് ബ്രാൻഡ് സ്ട്രാറ്റജിസ്റ്റും മാധ്യമപ്രവർത്തകയുമായ കാവേരി ബറുവയും അഭിമുഖം നടത്തിയ പോഡ്കാസ്റ്ററും.
താൻ നടത്തിയ പരാമർശങ്ങൾ തെറ്റാണെന്നും യാതൊരു രേഖകളുടെയും വസ്തുതകളുടെയും അടിസ്ഥാനത്തിലല്ല അത് പറഞ്ഞതെന്നും കാവേരി വ്യക്തമാക്കി. സ്വീകൃതി ടോക്സ് എന്ന പോഡ്കാസ്റ്റിലൂടെയായിരുന്നു കാവേരിയുടെ വിവാദ വെളിപ്പെടുത്തൽ. അല്ലു അർജുനെ കാണുന്നതിന് മുൻപ് അദ്ദേഹത്തിന്റെ ടീം 42 നിർദ്ദേശങ്ങളടങ്ങിയ ഒരു ലിസ്റ്റ് നൽകിയെന്നായിരുന്നു കാവേരി പറഞ്ഞിരുന്നത്.
അല്ലു അർജുനെ കാണുന്നതിന് മുൻപ് അദ്ദേഹത്തിന്റെ ടീം 42 നിർദ്ദേശങ്ങളടങ്ങിയ ഒരു ലിസ്റ്റ് നൽകിയെന്നായിരുന്നു കാവേരി പറഞ്ഞിരുന്നത്. ‘അല്ലു അർജുന്റെ കണ്ണുകളിലേക്ക് നോക്കരുത്, ഹസ്തദാനം ചെയ്യരുത്, ഫോൺ ഉപയോഗിക്കരുത്’ തുടങ്ങിയ കാര്യങ്ങൾ ഇതിലുണ്ടെന്നും തന്റെ ഫോൺ ബോഡിഗാർഡ് പിടിച്ചുവാങ്ങിയെന്നും അവർ ആരോപിച്ചിരുന്നു.
Movies
വലിയ ശബ്ദ കോലാഹലങ്ങളില്ലാതെ ലളിതമായി പ്രേക്ഷക മനസിലേക്ക് പതിയുന്ന ഒരു കഥ പറയുന്ന വൈകാരിക ചിത്രമാണ് കരുതൽ. കോട്ടയം ജില്ലയിലെ വിവിധ ഭാഗങ്ങളിൽ പ്രവാസി കുടുംബങ്ങളിൽ നടന്ന സംഭവങ്ങൾ കോർത്തിണക്കി ഡ്രീംസ് ഓൺ സ്ക്രീൻ -ന്റെ ബാനറിൽ നിർമിച്ചിരിക്കുന്ന മികച്ച ഫാമിലി ഫീൽഗുഡ് മൂവിയാണ് കരുതൽ.
കരുതൽ ആനുകാലിക യുവതലമുറ അനുഭവിക്കുന്ന പ്രശ്നങ്ങളിലേക്ക് തുറന്നു പിടിച്ചിരിക്കുന്ന ഒരു കണ്ണാടി. തൊഴിൽ സംബന്ധമായ, വിവാഹ സംബന്ധമായ പ്രതിസന്ധിയിലൂടെ കടന്നുപോകുന്ന യുവതലമുറക്ക് പ്രവാസ ലോകമാണ് ഒരു പ്രതിവിധി. പക്ഷേ ആ പ്രതിവിധി അവർ സ്വീകരിക്കുമ്പോൾ നാട്ടിൽ ഒറ്റയ്ക്കായി പോകുന്ന മാതാപിതാക്കൾ അവർ അനുഭവിക്കുന്ന വേദനകൾ ഇതെല്ലാം മികച്ച ഒരു കുടുംബ ചിത്രമായി അവതരിപ്പിച്ചിരിക്കുന്ന മലയാള ചിത്രമാണ് കരുതൽ.
ഇന്ത്യ, യുഎസ്, അയർലൻഡ് എന്നിവിടങ്ങളിലാണ് സിനിമ ചിത്രീകരിച്ചത്. പ്രശാന്ത് മുരളി, ഐശ്വര്യാ നന്ദൻ, ജോമി ജോസ്, സ്റ്റീഫൻ ചെട്ടിക്കൻ, റോബിൻ സ്റ്റീഫൻ, മോളി പയസ് , സുനിൽ സുഖദ, കോട്ടയം രമേശ്, സിബി തോമസ്, ഷിജോ പഴേംമ്പള്ളിൽ, ജോ സ്റ്റീഫൻ, ഷെറിൻ സാം, സ്മിതാ ലൂക്ക്, രശ്മി തോമസ്, സരിതാ തോമസ്, നയനാ മിഥുൻ, ട്വിങ്കിൾ സൂര്യ, ആർജെ സൂരജ്, ജോസ് കൈപ്പാറേട്ട്, ബിജിമോൾ സണ്ണി എന്നിവർ മുഖ്യവേഷങ്ങളിൽ ഉണ്ട്.
ദേശീയ - അന്തർദേശീയ അവാർഡുകൾ കരസ്ഥമാക്കിയ ഷോർട്ട് ഫിലിമുകളിലൂടെ ശ്രദ്ധേയനായ ജോമി ജോസ് കൈപ്പാറേട്ട് എന്ന നവാഗതനാണ് ചിത്രം സംവിധാനം ചെയ്തിരിക്കുന്നത്.
ചിത്രത്തിന്റെ കാമറ, തിരക്കഥ, സംഭാഷണം എന്നിവ ഒരുക്കിയിരിക്കുന്നത് സാബു ജയിംസാണ്. സഞ്ജു സൈമൺ മാക്കീൽ എക്സിക്യൂട്ടീവ് പ്രൊഡ്യൂസർ, പ്രൊഡക്ഷൻ കൺട്രോളർ: സ്റ്റീഫൻ ചെട്ടിക്കൻ, കോർഡിനേറ്റർ : ബെയ്ലോൺ എബ്രാഹം, സംഗീതം : ജോൺസൺ മങ്ങഴ, ഗായകർ : പ്രസീത ചാലക്കുടി, പ്രദീപ് പള്ളുരുത്തി, കെസ്റ്റർ, ബിന്ദുജ , റാപ്പർ സ്മിസ്, ഷൈജു കേളന്തറ, ജോസ് കൈപ്പാറേട്ട്, സ്മിനേഷ് എന്നിവർ ഗാനരചന നിർവഹിച്ചിരിക്കുന്നു.
ബിജിഎം-അനിറ്റ് പി. ജോയി, ഡിഐ- മുഹമ്മദ് റിയാസ്, സോംഗ് പ്രോഗ്രാമിംഗ്- റോഷൻ, എഡിറ്റർ- സന്ദീപ് നന്ദകുമാർ, അസോസിയേറ്റ് ഡയറക്ടർ-സുനീഷ് കണ്ണൻ, അസോസിയേറ്റ് ക്യാമറാമാൻ- വൈശാഖ് ശോഭന കൃഷ്ണൻ, കല-റോബിൻ സ്റ്റീഫൻ, കോ-പ്രൊഡ്യൂസേഴ്സ് : ഷാലിൻ ഷീജോ കുര്യൻ പഴേംമ്പള്ളിയിൽ, മാത്യു മാപ്ലേട്ട്, ജോ സ്റ്റീഫൻ, ടോമി ജോസഫ്, കോർഡിനേറ്റർ-ബെയ്ലോൺ അബ്രഹാം, മേക്കപ്പ്- പുനലൂർ രവി, അസോസിയേറ്റ് മേക്കപ്പ് അനൂപ് ജേക്കബ്, കോസ്റ്റ്യൂംസ്- അൽഫോൻസ് ട്രീസ പയസ്, റെക്കോഡിസ്റ്റ്-രശാന്ത് ലാൽ മീഡിയ, മിക്സിംഗ് : ആനന്ദ് ബാബു, ടൈറ്റിൽ-സത്യൻസ്, പരസ്യകല-ആർക്രീയേറ്റീവ്സ്.
Movies
നവാഗതനനായ ജിത്തു സതീശൻ തിരക്കഥയെഴുതി സംവിധാനം സംഭവം അധ്യായം ഒന്ന് എന്ന സിനിമ മാർച്ച് ആറിന് തിയറ്ററുകളിലെത്തും. അസ്കര്‍ അലി, വിനീത് കുമാര്‍ തുടങ്ങിയവരാണ് ചിത്രത്തിൽ പ്രധാനകഥാപാത്രങ്ങളെ അവതരിപ്പിക്കുന്നത്.
കാടിന്റെ പശ്ചാത്തലത്തിൽ മിസ്റ്ററി ഫാന്റസി ത്രില്ലർ സിനിമയാണ് സംഭവം അദ്ധ്യായം ഒന്ന്. നല്ല സിനിമ പ്രൊഡക്ഷൻസിന്റെ ബാനറിലാണ് ചിത്രം നിർമിക്കുന്നത്.
അസ്കര്‍ അലി, വിനീത് കുമാർ എന്നിവര്‍ക്ക് പുറമേ സിദ്ധാർഥ് ഭരതൻ, സെന്തിൽ കൃഷ്ണ, അസിം ജമാൽ എന്നിവർ ഈ ചിത്രത്തിലെ പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നു.
ചിത്രത്തിന്റെ കോ പ്രൊഡ്യൂസർ നവീൻ ഊട്ട, എക്സിക്യൂട്ടീവ് പ്രൊഡ്യൂസർ ആഷ്ന റഷീദ്, ചായഗ്രഹണം നവീൻ നജോസ്, എഡിറ്റിംഗ് അർജുൻ പ്രകാശ്, ബാക്ക്ഗ്രൗണ്ട് സ്കോർ ഗോഡ് വിൻ തോമസ്, ഓഡിയോഗ്രഫി വിഷ്ണു ഗോവിന്ദ്, മേക്കപ്പ് പട്ടണം റഷീദ്, വസ്ത്രാലങ്കാരം സമീറ സനീഷ്, പ്രൊഡക്ഷൻ കൺട്രോളർ പ്രവീൺ എടവണ്ണപ്പാറ, ആർട്ട് ഡയറക്ടർ സുജിത്ത് കൊല്ലനണ്ടി, സംഘട്ടനം അഷ്റഫ് ഗുരുക്കൾ, സ്റ്റിൽസ് നിദാദ് കെ. എൻ, ചീഫ് അസോസിയേറ്റ് ഡയറക്ടർസ് മെൽബിൻ മാത്യു, അനൂപ് മോഹൻ എന്നിവരാണ്.
പാലക്കാട്, തിരുവനന്തപുരം, വൈക്കം, വെള്ളൂർ എന്നിവിടങ്ങളിലായി ചിത്രീകരണം പൂർത്തിയായ സിനിമ ഉടൻ തീയറ്ററുകളിൽ എത്തും. പിആര്‍ഒ വാഴൂർ ജോസ്.
Movies
സർക്കാരിനെതിരെയുള്ള അതൃപ്തി പരസ്യമാക്കി രംഗത്തെത്തിയ നടൻ പ്രേംകുമാറിന്റെ പിന്തുണച്ച് സംവിധായകൻ വിനയൻ. ഒരു വാക്കു പോലും പറയാതെ പ്രേംകുമാറിനെ ചലച്ചിത്ര അക്കാദമിയുടെ ചെയർമാൻ സ്ഥാനത്തു നിന്നു നീക്കിയത് ശുദ്ധ നെറികേടായിരുന്നുവെന്നും അദ്ദേഹത്തിന്റെ നിലപാടിൽ സത്യവും വസ്തുതയും ഉണ്ടെന്നും വിനയൻ കുറിച്ചു.
അതേസമയം പ്രേംകുമാർ കോൺഗ്രസിൽ ചേരുമെന്ന റിപ്പോർട്ടുകളും പുറത്തുവരുന്നുണ്ട്.
''നടൻ പ്രേംകുമാർ പറഞ്ഞതിൽ സത്യവും വസ്തുതയും ഉണ്ട്. ചലച്ചിത്ര അക്കാദമിയുടെ ചെയർമാൻ എന്ന നിലയിൽ വമ്പൻമാർ ഒക്കെ ചെയ്തതിലും ഭംഗിയായി അതിന്റെ ഭരണം നടത്തുകയും വിവാദങ്ങൾക്കൊന്നും ഇടം കൊടുക്കാതെ ചിട്ടയോടെ അന്താരാഷ്ട്ര ചലച്ചിത്രോത്സവം സംഘടിപ്പിക്കുകയും ചെയ്ത പ്രേം കുമാറിനോട് ഒരു വാക്കു പോലും പറയാതെ ഒഴിവാക്കിയത് ശുദ്ധ നെറികേടായിരുന്നു എന്ന് അന്നു തന്നെ ഞാൻ പറഞ്ഞിരുന്നു.
തൂമ്പാപ്പണിക്കു വരുന്ന കൂലിപ്പണിക്കാരനോടു പോലും നാളെ മുതൽ നീ വരണ്ട എന്നു പറഞ്ഞാണല്ലോ നമ്മൾ ഒഴിവാക്കാറുള്ളത്. അല്ലങ്കിൽ പിറ്റേ ദിവസം കിളക്കാൻ വരുമ്പോൾ പറയാതെ വേറൊരുത്തനേ വച്ചെന്നു കണ്ടാൽ അവൻ വഴക്കുണ്ടാക്കും.
പക്ഷേ, പ്രേംകുമാറിന് കൂടെ ജോലിചെയ്ത സഹപ്രവർത്തകരോട് യാത്ര ചോദിക്കാൻ പോലും അവസരം നൽകാതെ കറിവേപ്പില എടുത്തു പുറത്തിടുന്ന പോലെ ഒഴിവാക്കികൊണ്ട് മാധ്യമങ്ങളിലൂടെ പുതിയ ആളെ നിയമിച്ച വാർത്ത കൊടുക്കുകയാണ് സാംസ്കാരിക വകുപ്പ് ചെയ്തത്.
"ഞാനൊരു സാധാരണ കലാകാരനല്ലേ വിനയേട്ടാ... നമുക്കു വലിയ പേരും പത്രാസും ഒന്നും ഇല്ലല്ലോ... പക്ഷേ അപമാനിക്കാൻ മാത്രം തെറ്റൊന്നും ഞാൻ ചെയ്തിട്ടില്ല,’’ എന്നാണ് അന്നു പ്രേംകുമാർ പറഞ്ഞത്. അതിൽ എല്ലാമുണ്ട്.
ഇതിഹാസങ്ങളേം കോട്ടിട്ട പൗരപ്രമുഖരേം മാത്രമല്ല കഴിവുള്ള കലാകാരന്മാർക്കും സാധാരണക്കാർക്കും അവരർഹിക്കുന്ന വിലകൊടുക്കണം.
അതാണു ജനാധിപത്യം. മറിച്ചു ചെയ്യുന്നതിനാണ് സ്വജന പക്ഷപാതമെന്നു പറയുന്നത്. മലയാള സിനിമാ സംഘടനകൾ ഒന്നും ഒരു വാക്കു കൊണ്ടു പോലും അന്ന് നടൻ പ്രേം കുമാറിനെ സപ്പോർട്ടു ചെയ്തില്ല എന്ന കാര്യവും ഇവിടെ ഓർത്തു പോകുന്നു''. വിനയൻ കുറിച്ചു.
ചലച്ചിത്ര അക്കാദമി സ്ഥാനത്തുനിന്ന് തന്നെ മാറ്റിയതിനെതിരേ ഇക്കഴിഞ്ഞദിവസങ്ങളിൽ പ്രേംകുമാർ സർക്കാരിനെതിരേ രൂക്ഷവിമർശനം ഉന്നയിച്ചിരുന്നു.
കേരള സാഹിത്യഅക്കാദമി ചെയർമാനായ കവി സച്ചിദാനന്ദൻ സർക്കാരിനെ കടുത്ത ഭാഷയിൽ വിമർശിച്ചിട്ടും അദ്ദേഹത്തിന്റെ ചെയർമാൻ സ്ഥാനത്തിന് ഇതുവരെ ഇളക്കം തട്ടിയില്ലെന്ന് ചൂണ്ടിക്കാണിച്ചുകൊണ്ടായിരുന്നു പ്രേംകുമാറിന്റെ പ്രസ്താവന.
പ്രേംകുമാറിന്റെ വാക്കുകൾ: ‘‘സിനിമാ അവാർഡ് പ്രഖ്യാപനത്തിന്റെ കൃത്യം തലേ ദിവസം. ഒരു മുന്നറിയിപ്പുമില്ലാതെ ചലച്ചിത്രഅക്കാദമി ചെയർമാൻ സ്ഥാനത്തുനിന്നും ഞാൻ പുറത്താകുന്നു. ഒരാളോടും ഒരു നന്ദി പോലും പറയാൻ അവസരം നൽകാതെ പുറത്താക്കുന്നു.
ഇത്ര ധൃതി പിടിച്ചു തിടുക്കപ്പെട്ട് എന്നെ പുറത്താക്കാനുള്ള അടിയന്തിര സാഹചര്യം എന്തായിരുന്നു എന്നുള്ളത് എത്ര ആലോചിച്ചിട്ടും മനസിലായില്ല. ചലച്ചിത്രമേഖലയും സാംസ്കാരികപ്രവർത്തകരും മാധ്യമങ്ങളും പൊതു സമൂഹവും എല്ലാം എന്റെ പ്രവർത്തനങ്ങളെ വാനോളം പ്രശംസിച്ചിരുന്നു.
ഒരവസരത്തിൽ സാംസ്കാരിക മന്ത്രി പോലും അക്കാദമി ചെയർമാനെന്ന നിലയിൽ 'പ്രേംകുമാറിന്റെ പ്രവർത്തനം ഏറ്റവും മികച്ചതാണെന്ന്' പരസ്യമായി പ്രകീർത്തിക്കുകയുണ്ടായി. ആ എന്റെ പ്രവർത്തനമികവും സംഘാടനശേഷിയും ലഭിച്ച പ്രശംസകളും പ്രകീർത്തനങ്ങളും എല്ലാം എത്ര വേഗത്തിലാണ് എത്ര നിസാരമായാണ് അലിഞ്ഞില്ലാതായത്.
ഔദ്യോഗികസ്ഥാനത്ത് തികഞ്ഞ ആത്മാർത്ഥതയോടും അർപ്പണബോധത്തോടും സത്യസന്ധതയോടുമുള്ള എന്റെ കർമനിരത ഒരു കുറ്റമാണോ? എന്ന് പിന്നീട് ഞാൻ സന്ദേഹിയായി.
മാസങ്ങൾക്കുമുമ്പ്- മനുഷ്യസ്നേഹവും മാനവികതയും ഒക്കെ വിളംബരം ചെയ്യുന്ന, ഡിസംബറിൽ സംഘടിപ്പിക്കാൻ തീരുമാനിച്ച അന്താരാഷ്ട്ര സാംസ്കാരിക സംഗമത്തിൻറെ മുന്നോടിയായി നടന്ന ആലോചനായോഗത്തിൽ 'ലക്ഷങ്ങളും കോടികളും മുടക്കി അത്തരം സമ്മേളനങ്ങൾ സംഘടിപ്പിക്കുമ്പോൾ സെക്രട്ടേറിയറ്റിനു മുന്നിൽ തെരുവിൽ നിരാഹാര സമരം ചെയ്യുന്ന 'ആശാവർക്കർമാരായ സഹോദരിമാരെയും' നാം ഓർക്കേണ്ടതല്ലേയെന്ന' തീർത്തും സദുദ്ദേശപരമായ അഭിപ്രായം പങ്കുവച്ചതാണ് - ആശാസമരം പരിഹരിക്കണമെന്ന് ഞാൻ ആവശ്യപ്പെട്ടതാണ് - എന്റെ പുറത്താക്കലിനു പിന്നിലുള്ള കാരണമെന്ന് പിന്നീട് മാധ്യമങ്ങൾ വഴി അറിയാൻ കഴിഞ്ഞു.
ചെയർമാൻ സ്ഥാനത്തുനിന്നും എന്നെ ഒഴിവാക്കിയതായ ഔദ്യോഗികമായ ഒരറിയിപ്പും ഈ നിമിഷം വരെ എനിക്കു ലഭിച്ചിട്ടില്ല. സംഘാടകസമിതിയുടെ ചുമതല ഉണ്ടായിരുന്നിട്ടുകൂടി ഡിസംബറിൽ കൊച്ചിയിൽ നടന്ന അന്താരാഷ്ട്ര സാംസ്കാരിക സംഗമത്തെക്കുറിച്ച് ഒരറിയിപ്പോ, ക്ഷണമോ എനിക്ക് ലഭിച്ചതുമില്ല.’’
Movies
അവയവദാനം നടത്തിയ പൊന്നോമന ആലിൻ ഷെറിന് വേണ്ടി കുറിപ്പുമായി മോഹൻലാൽ. ആലിൻ മോൾ ഇനിയും കോടിക്കണക്കിന് ആളുകളുടെയുള്ളിൽ ജീവിക്കുമെന്നാണ് മോഹൻലാൽ കുറിപ്പിൽ പറയുന്നത്.
''തന്റെ സഹജീവികളായ ചില കുരുന്നു ജീവനുകൾക്ക് പുനർജന്മത്തിന്റെ പ്രതീക്ഷകൾ നൽകിയാണ് ആലിൻ ഷെറിൻ എന്ന കുഞ്ഞുമാലാഖ ഈ ലോകത്തോട് വിടപറഞ്ഞത്.
ആലിൻ മോളുടെ അവയവങ്ങൾ ദാനം ചെയ്യാൻ തീരുമാനമെടുത്ത മാതാപിതാക്കളായ അരുണും ഷെറിനും മനുഷ്യസ്നേഹത്തിന്റെ ഏറ്റവും വലിയ ഉദാഹരണങ്ങളായി മാറിയിരിക്കുകയാണ്.
ഈ ലോകം മനോഹരമായി നിലനിൽക്കുന്നതു തന്നെ ഇതുപോലെയുള്ള നിസ്വാർത്ഥ സ്നേഹങ്ങളുടെ നിറവെളിച്ചം കൊണ്ടാണ്. ആലിൻ ഇനിയും ജീവിക്കും അവളുടെ പ്രിയപ്പെട്ടവരുടെ ഓർമ്മകളിൽ മാത്രമല്ല, കോടിക്കണക്കിന് മനുഷ്യരുടെ ഹൃദയങ്ങളിൽ കൂടിയും''. മോഹൻലാൽ കുറിച്ചു.
പത്തനംതിട്ട മല്ലപ്പള്ളി സ്വദേശികളുടെ മകളായ ആലിൻ റോഡ് അപകടത്തിൽ പരിക്കേറ്റ് ചികിത്സയിലിരിക്കെയാണ് മസ്തിഷ്ക മരണം സംഭവിച്ചത്.
Movies
നീതിയും നിയമവും മനുഷ്യ ജീവിതത്തിന്റെ ഭാഗം തന്നെയാണ്. കാലങ്ങളായി നിയമപോരാട്ടം നടത്തേണ്ട കേസുകളും ഉണ്ട്. കുടംബ ജീവിതത്തിൽത്തുടങ്ങി പല മേഖലകളിലേക്കും കേസുകൾ കടന്നു വരുന്നു.
അതിന്റെ പിന്നാലെയുള്ള കടമ്പകൾ കോടതികളുടെപശ്ചാത്തലത്തിലൂടെ ഗ്രാമീണ ജീവിതവും ചേർത്ത് തികഞ്ഞ സറ്റയറിലൂടെഅവതരിപ്പിക്കുന്ന പുതിയ ചിത്രത്തിന്റെ ചിത്രീകരണം ഒറ്റപ്പാലത്തും പരിസരങ്ങളിലുമായി പൂർത്തിയായിരിക്കുന്നു.
Movies
തന്റെ ജീവിതത്തിലുണ്ടായ വ്യക്തിപരമായ തകർച്ചകളെക്കുറിച്ച് തുറന്നുപറഞ്ഞ് നടി മംമ്ത മോഹൻദാസ്. മലയാളത്തിലെ പ്രമുഖനായ ഒരു നടൻ തന്നെ ഡേറ്റിംഗിനു ക്ഷണിച്ചതിനെക്കുറിച്ചും എന്നാൽ പിന്നീട് ആ നടന്റെ വിവാഹനിശ്ചയം ഒരു മാസം മുൻപേ കഴിഞ്ഞതായിരുന്നു എന്നറിഞ്ഞപ്പോൾ ഞെട്ടിപ്പോയെന്നും മംമ്ത പറഞ്ഞു.
ഒരു പരസ്യ പ്രമോഷനായി നടി സുഹാസിനി നടത്തിയ അഭിമുഖത്തിലാണ് മംമ്ത തന്റെ ജീവിതത്തിലെ കയ്പ്പേറിയ അനുഭവങ്ങൾ പങ്കുവെച്ചത്.
''രോഗം സ്ഥിരീകരിച്ചതിന് ശേഷം ഒരു പെണ്‍കുട്ടി എന്ന നിലയിലുള്ള എന്റെ പ്രതീക്ഷകള്‍ എല്ലാം പൂര്‍ത്തിയാക്കേണ്ട തിരക്കിലായിരുന്നു ഞാന്‍. പക്ഷേ റിലേഷന്‍ഷിപ്പിനെ കുറിച്ച് എനിക്കറിയില്ല, മുന്‍ പരിചയങ്ങളുമുണ്ടായിരുന്നില്ല. മലയാളത്തിലെ ഒരു നടന് എന്നെ ഡേറ്റിംഗിന് ക്ഷണിച്ചു, ഞാന്‍ അമ്മയോട് അതിന് അനുവാദവും വാങ്ങി.
അതിന് ശേഷമാണ് ഞാന്‍ അറിയുന്നത്, ആ നടന്റെ വിവാഹ നിശ്ചയം ഒരു മാസം മുന്‍പ് നടന്നതാണ് എന്ന്. എനിക്കത് വലിയ ഷോക്കിംഗ് ആയിരുന്നു. പിന്നീടൊരു റിലേഷന്ഷിപ് ഉണ്ടായി, അത് എന്റെ സമയം പാഴാക്കുന്ന ഒരു ബന്ധമാണെന്ന് ഞാന്‍ തിരിച്ചറിഞ്ഞു.
മുന്‍ ഭര്‍ത്താവ് പ്രജിത്തിനെ ഞാന്‍ കണ്ടുമുട്ടിയത്, അദ്ദേഹത്തിന്റെ ഇരട്ട സഹോദരിയുടെ വിവാഹത്തിലാണ്. സംസാരിച്ചപ്പോള്‍ ഞങ്ങളുടെ ഇഷ്ടങ്ങളും താത്പര്യങ്ങളും എല്ലാം സമാനമായിരുന്നു. എന്തുകൊണ്ട് നമുക്ക് വിവാഹം ചെയ്തുകൂടാ, എന്റെ ഇരട്ട സഹോദരിയുടെ വിവാഹം കഴിഞ്ഞു ഇനി എന്റേതാണ് എന്ന് പ്രജിത്ത് പറഞ്ഞു.
ഓക്കെ അച്ഛനോട് സംസാരിക്കൂ എന്ന് ഞാനും പറഞ്ഞു. അത്രയും സിംപിളായിരുന്നു ആ തീരുമാനം. വിവാഹം എന്നത് ജീവിത കാലം മുഴുവന്‍ ഉള്ള കമ്മിറ്റ്മെന്റ് എന്നതായിരുന്നു എന്റെ ചിന്ത. പക്ഷേ കല്യാണം കഴിഞ്ഞ് ആറ് മാസത്തിന് ശേഷം എനിക്ക് അതില്‍ നിന്ന് പുറത്ത് കടക്കേണ്ടി വന്നു.
അത്ര എളുപ്പമായ ഒരു തീരുമാനമായിരുന്നില്ല അത്. കല്യാണത്തിന്റെ തീരുമാനത്തില്‍ എനിക്കായിരുന്നു നിര്‍ബന്ധം, ‘മംമ്ത ശരിക്കും നീ ആലോച്ചിട്ടാണോ?’ എന്ന് അമ്മ എന്നോട് ചോദിച്ചിട്ടുണ്ട്. കാരണം അവര്‍ ബഹ്റൈനിലെ വലിയൊരു ബിസിനസ് കുടുംബമാണ്.
ഞാന്‍ ഇപ്പോള്‍ തന്നെ എന്റെ ശരീരവും ആരോഗ്യവുമായി പോരാടുകയാണ്, എനിക്കൊരു കംപാനിയന് വേണം എന്ന് വാശിപിടിച്ചത് ഞാനാണ്.
വിവാഹബന്ധമെന്നാൽ നമ്മളതിൽ വർക്ക് ചെയ്യണം. ആരെയാണ് നിങ്ങൾ വിവാഹം ചെയ്യുന്നതെങ്കിലും ആ ബന്ധത്തിൽ നമ്മൾ വർക്ക് ചെയ്യണം. എന്റെ ഡിവോഴ്സ് കഴിഞ്ഞയുടനെ ഞാൻ മറ്റൊരു ബന്ധത്തിലേക്ക് കടന്നു. പിന്നീടാണ് അത് റീബൗണ്ട്സ് ആണെന്ന് ഞാൻ മനസിലാക്കിയത്. അത് നമ്മൾക്ക് വലിയ ദോഷം ചെയ്യും.’’ മംമ്ത മോഹൻദാസ് പറയുന്നു.
Movies
വണ്ണം വച്ചുവെന്നും വീർത്താണ് ഇരിക്കുന്നത് എന്നുമുള്ള ശാരീരിക അധിക്ഷേപങ്ങൾക്കെതിരെ മറുപടിയുമായി നടിയും പൂർണിമ ഇന്ദ്രജിത്തിന്റെ സഹോദരിയുമായ പ്രിയ മോഹൻ.
പേശികൾക്കും സന്ധികൾക്കും അസഹ്യമായ വേദന നൽകുന്ന ഫൈബ്രോമയാൾജിയ എന്ന രോഗത്തിന് ചികിത്സ തേടിക്കൊണ്ടിരിക്കുകയാണ് താരം. ചികിത്സയുടെ ഭാഗമായി കഴിക്കുന്ന മരുന്നുകളുടെ പാർശ്വഫലങ്ങൾ മൂലം ശരീരഭാരം വർദ്ധിച്ചതിനെതിരെ സോഷ്യൽ മീഡിയയിൽ ഉയർന്ന പരിഹാസങ്ങൾക്കാണ് പ്രിയ മറുപടി നൽകിയിരിക്കുന്നത്.
"അതെ, എനിക്ക് അല്പം തടി കൂടിയിട്ടുണ്ട്. എന്റെ മുഖവും കണ്ണുകളും വീർത്തതുപോലെയാണ്. ഫൈബ്രോമയാൾജിയയുടെ ചികിത്സയ്ക്കായി ഞാൻ കഴിക്കുന്ന സ്റ്റീറോയ്ഡ് മരുന്നുകളുടെ പാർശ്വഫലങ്ങളാണിവ. ഭൂരിഭാഗം സമയത്തും ഞാൻ തളർന്നുപോയതുപോലെ തോന്നിക്കുന്നുണ്ടാകാം.
മറ്റുള്ളവരുടെ ജീവിതത്തെക്കുറിച്ച് അഭിപ്രായം പറയാൻ ധാരാളം സമയം കണ്ടെത്തുന്നവർക്ക് വേണ്ടിയാണ് ഈ വിശദീകരണം. സൗന്ദര്യത്തിന് കാത്തിരിക്കാം,
പക്ഷേ രോഗശാന്തിക്ക് കഴിയില്ല. ആ തീരുമാനത്തിൽ ഞാൻ അഭിമാനിക്കുന്നു. മറ്റൊരാളുടെ ജീവിതയാത്രയെ വിധിക്കുന്നതിനേക്കാൾ വലിയ കാര്യങ്ങൾ ഈ ജീവിതത്തിലുണ്ട്. ജീവിക്കുക, ജീവിക്കാൻ അനുവദിക്കുക''. പ്രിയ മോഹൻ കുറിച്ചു.
2023 മുതൽ രോഗലക്ഷണങ്ങൾ കണ്ടുതുടങ്ങിയെങ്കിലും അടുത്തിടെയാണ് പ്രിയയ്ക്ക് രോഗം സ്ഥിരീകരിച്ചത്. പ്രിയയുടെ ഈ വെളിപ്പെടുത്തലിന് പിന്നാലെ നിരവധി ആരാധകരും സുഹൃത്തുക്കളും താരത്തിന് പിന്തുണയുമായി രംഗത്തെത്തി. രോഗാവസ്ഥയെ ധീരമായി നേരിടുന്ന പ്രിയയുടെ നിലപാട് മാതൃകാപരമാണെന്ന് ആരാധകർ കുറിച്ചു.
Movies
വാഹനപകടത്തിന് പിന്നാലെ തന്റെ ജീവിതത്തിലുണ്ടായ അപ്രതീക്ഷിത സംഭവത്തെക്കുറിച്ച് നടൻ മണിയൻപിള്ള രാജു പങ്കുവച്ച കുറിപ്പ് ശ്രദ്ധേയമാകുന്നു. തന്റെ പേഴ്സും കാർഡും നഷ്ടപ്പെട്ടതിനെക്കുറിച്ചാണ് രാജു പറഞ്ഞത്.
എല്ലാം നഷ്ടപ്പെട്ടെന്നു വിചാരിച്ചിരുന്നപ്പോഴാണ് സാബു എന്ന ഓട്ടോക്കാരൻ ദൈവത്തിന്റെ രൂപത്തില്‍ കളഞ്ഞുകിട്ടിയ തന്റെ പഴ്സുമായി എത്തിയതെന്ന് അദ്ദേഹം പറയുന്നു.
‘‘നമസ്ക്കാരം ഒരു സന്തോഷം നിങ്ങളോട് പങ്കുവയ്ക്കുവാൻ തോന്നി. കഴിഞ്ഞ ദിവസം എന്റെ പഴ്സ് കളഞ്ഞു പോയി.. അതിൽ കുറച്ച് പൈസയും പൈസയേത്താൾ വിലയുള്ള കാർഡ് കളും ഉണ്ടായിരുന്നു.
എല്ലാം നഷ്ടപ്പെട്ടെന്ന് വിചാരിച്ചിരുന്നപ്പോഴാണ് ദൈവം മണികണ്ഠ സയൂജ് (സാബു) എന്ന ഒരു ഓട്ടോക്കാരന്റെ രൂപത്തിൽ വന്നത്. എന്റെ പഴ്സ് കളഞ്ഞു കിട്ടിയത് അവർക്കാണ്.. എന്റെ വീട് അന്വേഷിച്ചു കണ്ടെത്തി സാബുവും ഭാര്യ ഉഷയും ചേർന്ന് വീട്ടിൽ കൊണ്ട് വന്ന് തരുകയായിരുന്നു. വളരെയധികം സന്തോഷം നൽകിയ സമയം ആയിരുന്നു അത്..
അവരുടെ ഈ നന്മയ്ക്ക് എല്ലാവിധ നന്ദിയും കടപ്പാടും അറിയിക്കുന്നു. അവരെയും കുടുംബത്തെയും ദൈവം അനുഗ്രഹിക്കട്ടെ.’’സാബുവിന്റെയും ഉഷയുടെയും ഒപ്പമുള്ള സെൽഫിക്കൊപ്പം മണിയൻപിള്ള കുറിച്ചു.
‘നന്ദി മാത്രമേ ഉള്ളോ?’ എന്നൊരു വിമർശക കമന്റിന് മണിയൻപിള്ള രാജുവിന്റെ മകൻ നിരഞ്ജ് മണിയൻപിള്ള മറുപടി നൽകിയതും ശ്രദ്ധേയമായി. ‘ബാക്കി എന്തു ചെയ്തു എന്നുള്ളത്, പോസ്റ്റില്‍ ഇടേണ്ട കാര്യമുണ്ടോ?’ എന്നായിരുന്നു നിരഞ്ജിന്റെ മറുപടി.
Movies
നടി മഞ്ജു വാര്യരുടെ കഴുത്തിൽ പതിച്ചിരിക്കുന്ന സ്റ്റിക്കറായിരുന്നു കഴിഞ്ഞ ദിവസങ്ങളിൽ മഞ്ജു ആരാധകർക്കിടയിലെ ചർച്ച. എങ്ങനെയാണ് താരത്തിന്റെ കഴുത്തിൽ ആ പാച്ച് വന്നതെന്നായിരുന്നു ആരാധകരെ ആശങ്കപ്പെടുത്തിയത്.
കഴിഞ്ഞ ദിവസം ഭാവന നായികയായ അനോമി എന്ന സിനിമയുടെ പ്രദർശനം കാണാൻ എത്തിയ മഞ്ജുവിന്റെ വീഡിയോ വൈറലായതോടെയാണ് ചർച്ചകൾ തുടങ്ങിയത്.
താരത്തിന്റെ കഴുത്തിൽ ഒട്ടിച്ചിരുന്ന മഞ്ഞ നിറത്തിലുള്ള പാച്ച് കണ്ടതോടെ താരം എന്തെങ്കിലും ശസ്ത്രക്രിയയ്ക്ക് വിധേയയായതാണോ എന്ന രീതിയിലുള്ള പ്രചാരണങ്ങൾ സോഷ്യൽ മീഡിയയിൽ പടർന്നിരുന്നു. എന്നാൽ ഇത് ശസ്ത്രക്രിയയുടെ അടയാളമല്ല. മോഷൻ സിക്ക്നെസ് പാച്ച് ആണ്.
യാത്രയ്ക്കിടയിൽ അനുഭവപ്പെടുന്ന തലകറക്കം, ഛർദ്ദി, അസ്വസ്ഥത എന്നിവ ഒഴിവാക്കാനാണ് മോഷൻ സിക്ക്നെസ് പാച്ചുകൾ ഉപയോഗിക്കുന്നത്.
സാധാരണയായി ചെവിയുടെ പുറകിലോ കഴുത്തിലോ ആണ് ഇവ ഒട്ടിക്കാറുള്ളത്. ഇതിൽ അടങ്ങിയിരിക്കുന്ന മരുന്ന് ചർമ്മത്തിലൂടെ സാവധാനം ശരീരത്തിലേക്ക് ഇറങ്ങിച്ചെല്ലുകയും ആന്തരിക കർണ്ണത്തിലെ ബാലൻസിനെ നിയന്ത്രിച്ച് തലകറക്കം വരാതെ സംരക്ഷിക്കുകയും ചെയ്യുന്നു.
Movies
ഭാരതപ്പുഴയുടെ തീരത്ത് തിരുന്നാവയുടെ മണ്ണിൽ നടക്കുന്ന കുംഭമേളയിൽ പങ്കെടുത്ത് നിഖില വിമലിന്റെ സഹോദരിയും സന്യാസിനിയുമായ അവന്തിക ഭാരതി. ആത്മീയതയുടെ പാത പിന്തുടർന്ന് അഖില എന്ന് പേര്മാറ്റി അവന്തിക ഭാരതി എന്ന പേര് സ്വീകരിച്ചയാളാണ് നിഖിലയുടെ സഹോദരി.
മഹാമണ്ഡലേശ്വർ സ്വാമി ആനന്ദ വനം ഭാരതി, യോഗി അഭിനവ ബാലാനന്ദ ഭൈരവ എന്നിവർക്കൊപ്പം ദക്ഷിണേന്ത്യയുടെ കുംഭമേളയായി മാറിയ മഹാമാഘ ഉത്സവത്തിന് ചുക്കാൻ പിടിച്ചതും അവന്തികയായിരുന്നു.
ജുനാ പീഠാധീശ്വർ ആചാര്യ മഹാമണ്ഡലേശ്വർ സ്വാമി അവധേശാനന്ദ ഗിരി മഹാരാജിൽ നിന്നാണ് അഖില സന്യാസ ദീക്ഷ സ്വീകരിച്ചത്.
സന്യാസ വേഷത്തിൽ ഭാരതപ്പുഴയിൽ പുണ്യസ്നാനത്തിനെത്തിയ അഖിലയെ കണ്ട് ആരാധകരും ഭക്തരും ഒരേപോലെ അദ്ഭുതപ്പെട്ടു.
‘‘എന്തൊരു തേജസ്. എന്തൊരു ഐശ്വര്യം. പ്രശസ്ത അഭിനേത്രി ആയ നിഖില വിമലിന്റെ സഹോദരി സന്യാസം സ്വീകരിച്ചു എന്ന് വായിച്ചറിഞ്ഞിരുന്നു. പക്ഷെ നേരിൽ കാണാൻ കഴിയും എന്ന് കരുതിയില്ല. കണ്ടു, അവരും തിരുനാവായിൽ ഉണ്ട്. സന്തോഷം.’’നിസാരി മേനോൻ എന്ന ബ്ലോഗർ കുറിച്ചു.
അഖിലയുടെ ഈ ജീവിതമാറ്റത്തെക്കുറിച്ച് മുൻപ് വലിയ രീതിയിലുള്ള ചർച്ചകൾ നടന്നിരുന്നു. അന്ന് ഈ അന്വേഷണങ്ങൾക്ക് മറുപടിയായി അഖിലയുടെ ഗുരു അഭിനവ ബാലാനന്ദഭൈരവ ഒരു കുറിപ്പ് പങ്കുവച്ചിരുന്നു.
തന്റെ ശിഷ്യ അഖില സന്യാസ ദീക്ഷയിലൂടെ അവന്തിക ഭാരതി എന്ന നാമത്തിലേക്ക് മാറിയതായി അദ്ദേഹം വ്യക്തമാക്കിയിരുന്നു. ലോകം കാണാനും യാത്ര ചെയ്യാനും ഇഷ്ടപ്പെട്ടിരുന്ന അഖില, കൃത്യമായ ബോധ്യത്തോടെയും ആത്മീയ ചിന്തയോടെയുമാണ് ഈ വഴി തെരഞ്ഞെടുത്തതെന്ന് സന്യാസ വേഷത്തിലുള്ള ചിത്രങ്ങൾ മുൻപ് വൈറലായപ്പോൾ തന്നെ വ്യക്തമായിരുന്നു.
സഹോദരിയുടെ ഈ തീരുമാനത്തെക്കുറിച്ച് വളരെ പക്വമായ നിലപാടാണ് നിഖില വിമലും സ്വീകരിച്ചത്. ‘‘36 വയസുള്ള, ഉയർന്ന വിദ്യാഭ്യാസവും ചിന്താശേഷിയുമുള്ള ഒരു വ്യക്തിക്ക് സ്വന്തം ജീവിതം എങ്ങനെയായിരിക്കണം എന്ന് തീരുമാനിക്കാനുള്ള സ്വാതന്ത്ര്യമുണ്ട്. അച്ഛൻ ഒരു നക്സലൈറ്റായിരുന്നു, അതുകൊണ്ട് തന്നെ ഞങ്ങളുടേത് ഒരു സാധാരണ കുടുംബമല്ല. ഒരു നക്സലൈറ്റിന്റെ മകൾ എങ്ങനെ സന്യാസിയായി എന്ന ചോദ്യത്തിൽ അർഥമില്ല, വീട്ടുകാർക്ക് ഇല്ലാത്ത ആശ്ചര്യം എന്തിനാണ് നാട്ടുകാർക്ക്?’’ എന്നാണ് നിഖില വിമൽ അഭിമുഖത്തിൽ വ്യക്തമാക്കിയത്.
കലാമണ്ഡലം വിമലാദേവിയുടെയും എം.ആര്.പവിത്രന്റെയും മക്കളാണ് അഖിലയും നിഖിലയും. അമ്മയുടെ പാതപിന്തുടര്ന്ന് രണ്ടുപേരും നൃത്തം പഠിച്ചിട്ടുണ്ട്. ചെറുപ്രായത്തിലേ നിഖില സിനിമയിലെത്തിയിരുന്നു. എന്നാല്‍ മൂത്ത സഹോദരിയായ അഖില പഠനത്തിലാണ് ശ്രദ്ധ കേന്ദ്രീകരിച്ചത്.
ഡല്‍ഹിയിലെ ജെ.എന്‍.യുവില്‍ തിയേറ്റര്‍ ആര്‍ട്സില്‍ ഗവേഷണം പൂര്‍ത്തിയാക്കിയശേഷം അഖില ഉപരിപഠനത്തിനായി അമേരിക്കയിലെത്തി. ഹാര്‍വര്‍ഡ് യൂണിവേഴ്സിറ്റിയിലെ മെലോണ്‍ സ്കൂള്‍ ഓഫ് തിയേറ്റര്‍ ആന്‍ഡ് പെര്‍ഫോമന്‍സ് റിസര്‍ച്ചില്‍ ഫെല്ലോ ആയിരുന്നു അഖില എന്ന അവന്തിക ഭാരതി.
Movies
ആരാധകർ ആവേശത്തോടെ കാത്തിരിക്കുന്ന ചിത്രമാണ് പ്രേമലുവിന്റെ രണ്ടാം ഭാഗം. എന്നാൽ ചിത്രം ഉപേക്ഷിച്ചുവെന്നാണ് പുതിയതായി വരുന്ന റിപ്പോർട്ടുകൾ. തിരക്കഥയുമായി ബന്ധപ്പെട്ട ചില അഭിപ്രായ വ്യത്യാസങ്ങളാണ് ചിത്രം ഉപേക്ഷിക്കാൻ കാരണമെന്ന് പറയുന്നു. എന്നാൽ ഇത് ഔദ്യോഗിക സ്ഥിരീകരണമല്ല.
ചില സാങ്കേതിക കാരണങ്ങളാല്‍ പ്രേമലുവിന്റെ രണ്ടാം ഭാഗം ഉടനെ ഉണ്ടാകില്ലെന്ന് ദിലീഷ് പോത്തൻ അറിയിച്ചിരുന്നു.
‘പ്രേമലു’ സിനിമയുടെ വിജയാഘോഷ പരിപാടിയിൽ വച്ചായിരുന്നു 2024 ഏപ്രിൽ 18ന് പ്രേമലു 2 പ്രഖ്യാപിച്ചത്. മലയാളത്തിനു പുറമെ തമിഴ്–തെലുങ്ക് ഭാഷകളിലും ഡബ്ബ് ചെയ്ത് ചിത്രം ഒരുമിച്ച് റിലീസ് ചെയ്യാനും പദ്ധതിയിട്ടിരുന്നു.
എന്നാൽ പല കാരണങ്ങൾ കൊണ്ടും പ്രേമലു 2 നീണ്ടുപോകുകയായിരുന്നു. അതിനിടെയാണ് ചിത്രം പൂർണമായും ഉപേക്ഷിച്ചു എന്ന തരത്തിലുള്ള റിപ്പോർട്ടുകൾ പുറത്തുവരുന്നത്.
ഹൈദരാബാദിന്റെ പശ്ചാത്തലത്തിൽ ഒരുങ്ങിയ ചിത്രത്തിൽ നസ്ലിനും മമിത ബൈജുവുമാണ് പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിച്ചത്. ശ്യാം മോഹൻ, അഖില ഭാർഗവൻ, സംഗീത് പ്രതാപ്, അൽതാഫ് സലിം, മീനാക്ഷി രവീന്ദ്രൻ എന്നിവരാണ് ചിത്രത്തിലെ മറ്റു അഭിനേതാക്കൾ. ഗിരീഷ് എ.ഡിയും കിരൺ ജോസിയും ചേർന്നാണ് ചിത്രത്തിന്റെ തിരക്കഥ. വിഷ്ണു വിജയ് സംഗീത സംവിധാനം നിർവഹിച്ച ചിത്രം ഭാവന സ്റ്റുഡിയോസാണ് നിർമിച്ചത്.
Movies
അർബുദത്തെക്കുറിച്ച് നടിയും അവതാരകയുമായ ജുവൽ മേരിയുടെ തുറന്നുപറിച്ചിൽ വളരെയധികം ചർച്ചയായിരുന്നു. ഇപ്പോഴിതാ കാൻസർ ശസ്ത്രക്രിയയ്ക്ക് ശേഷം തന്റെ ശരീരത്തിൽ വന്ന മാറ്റങ്ങളെക്കുറിച്ചാണ് താരം പറയുന്നത്.
മുഖത്ത് വന്ന മാറ്റങ്ങള്‍ തന്നെ സങ്കടപ്പെടുത്തുന്നുണ്ടെന്നും കഴുത്തിന്റെ ഭംഗി നഷ്ടമായെന്നും നടി പറയുന്നു. ഇപ്പോഴും സെൻസേഷൻ തിരിച്ചു വന്നിട്ടില്ലാത്ത കഴുത്തിൽ തഴുകുമ്പോള്‍ അവിടെ ഒരു തരിപ്പ് മാത്രമെയുള്ളുവെന്നും ജുവല്‍ വെളിപ്പെടുത്തി.
‘‘ഈ പടങ്ങളിലും എന്റെ സർജറി സ്കാർ.. അത് ഹീൽ ആയി വന്നപ്പോൾ ലൂസ് ആയി പോയ സ്കിൻ ! എന്റെ മുഖത്തിന്റെ മാറ്റം ഒക്കെ എന്നെ സങ്കടപ്പെടുത്തുന്നുണ്ട് ! എന്റെ മുഖം മാറിപ്പോയെന്നും കഴുത്തൊക്കെ ഭംഗിയില്ലാണ്ടായന്നും.. ഇപ്പോഴും സെൻസേഷൻ തിരിച്ചു വന്നിട്ടില്ലാത്ത കഴുത്തിൽ തടവി ഞാൻ ആലോചിക്കും ! എനിക്ക് ഇപ്പോഴും അവിടെ ഒന്നും തൊട്ടാൽ അറിയില്ല.. ഒരു തരിപ്പ് മാത്രേ ഉള്ളു ! എന്ത് കോമഡി ആണ് ഇതൊക്കെ..
ഈ വക സങ്കട പരാതികൾ ഒക്കെ ബെസ്റ്റീസിനോട് പറയുമ്പോൾ അവര്‍ പറയുവാ “ ഈ പടത്തിൽ നിന്റെ ചിരി അല്ലാണ്ട് ഒരു കുന്തോം കാണുന്നില്ല സുന്ദരി പെണ്ണെ എന്ന്’’! ഞാൻ ഒന്നും കൂടി നോക്കട്ടെ ... നേരാ നമ്മടെ ലാൽ സർ ‘തൊമ്മനും മക്കളും’ സിനിമേല് പറഞ്ഞ പോലെ “ നിന്നെ കാണാൻ പണ്ടാര ഗ്ലാമർ ആടാ പന്നി !!!”
നേരാ ഞാൻ സുന്ദരിയാ ! ഒരു തരം രണ്ടു തരം ! മൂന്നു തരം ! എന്നോട് എന്തെങ്കിലും ഇതുപോലെ ഉള്ള നല്ല കാര്യങ്ങൾ ഒക്കെ പറയാൻ ഉണ്ടേൽ കമന്റിൽ പറഞ്ഞോ ഞാൻ ഒന്ന് വായിച്ചു സന്തോഷിക്കട്ടെ !’’ജുവൽ മേരിയുടെ വാക്കുകൾ.
2023-ലാണ് ജുവലിനു തൈറോയ്ഡ് കാൻസർ ആണെന്നു കണ്ടെത്തുന്നത്. ശസ്ത്രക്രിയയ്ക്കു ശേഷം താൻ പൂർണ ആരോഗ്യവതിയാണെന്ന് സമൂഹ മാധ്യമങ്ങളിലൂടെ കഴിഞ്ഞ വർഷം വെളിപ്പെടുത്തിയിരുന്നു. ഒരു ചെക്കപ്പിന് പോയപ്പോഴാണ് തൈറോയ്ഡ് കാൻസറാണെന്ന സംശയം തോന്നിയത്. പിന്നീട് ചികിത്സ തേടി.
ഇപ്പോൾ പൂർണ ആരോഗ്യവതി ആണെന്നും സമാനമായ അവസ്ഥകളിലൂടെ കടന്നു പോകുന്നവർക്ക് ഒരു വെളിച്ചമേകാനാണ് ഇപ്പോൾ ഇക്കാര്യങ്ങൾ തുറന്നു പറഞ്ഞതെന്നും ഔദ്യോഗിക പേജിൽ പങ്കുവച്ച വീഡിയോയിൽ ജുവൽ പറഞ്ഞിരുന്നു.