വില്ലൻ വേഷങ്ങളിലൂടെ ശ്രദ്ധേയനായ നടൻ സന്തോഷ് കെ. നായരുടെ വിയോഗം ഞെട്ടലോടെയാണ് മലയാളികൾ കേട്ടുണർന്നത്. ഇന്നു രാവിലെ ആറരയോടെ പത്തനംതിട്ട ഏനാത്തു വച്ചു നടന്ന വാഹനാപകടത്തിലാണ് സന്തോഷ് മരിച്ചത്.
സന്തോഷ് നായർ സഞ്ചരിച്ച കാർ ലോറിയുമായി കൂട്ടിയിടിക്കുകയായിരുന്നു. അപകടത്തിൽ സന്തോഷിന്റെ ഭാര്യ ശുഭശ്രീക്കും പരിക്കേറ്റിട്ടുണ്ട്.
1982ൽ പുറത്തിറങ്ങിയ ഇതു ഞങ്ങളുടെ കഥ എന്ന ചിത്രത്തിലൂടെയാണ് സന്തോഷ് സിനിമാരംഗത്തേക്ക് എത്തിയത്. തുടർന്നിങ്ങോട്ട് നൂറിലധികം സിനിമകളിൽ ചെറുതും വലുതുമായ വേഷങ്ങൾ ചെയ്തു.
സൈജു കുറുപ്പ് നായകനായെത്തിയ സൂപ്പർ ഹിറ്റായി പ്രദർശനം തുടരുന്ന ‘മോഹിനിയാട്ടം’ ആണ് സന്തോഷ് ഏറ്റവും അവസാവമായി അഭിനയിച്ച ചിത്രം.
1960 നവംബർ 12ന് തിരുവനന്തപുരത്ത് സി.എൻ. കേശവൻ നായരുടെയും പി. രാജലക്ഷ്മി അമ്മയുടെയും മകനായാണ് ജനനം. എംജി കോളജിൽ നടൻ മോഹൻലാലിന്റെ ജൂനിയറായിരുന്നു.
തിരുവനന്തപുരത്തെ പേട്ടയിലാണ് അദ്ദേഹം വളർന്നത്. സർക്കാർ ഉദ്യോഗസ്ഥരായിരുന്ന മാതാപിതാക്കൾ ഡെപ്യൂട്ടേഷനിൽ എത്യോപ്യയിലേക്ക് പോയതിനുശേഷം സന്തോഷ് മുത്തച്ഛനും മുത്തശിക്കുമൊപ്പമായിരുന്നു താമസിച്ചിരുന്നത്.
അഭിഭാഷകരായിരുന്നു അവർ. തിരുവനന്തപുരത്തെ സെന്റ് ജോസഫ്സ് ഹയർ സെക്കൻഡറി സ്കൂളിലാണ് സന്തോഷ് സ്കൂൾ വിദ്യാഭ്യാസം പൂർത്തിയാക്കിയത്. തിരുവനന്തപുരം മഹാത്മാഗാന്ധി കോളേജിൽ നിന്ന് ഗണിതശാസ്ത്രത്തിൽ ബിരുദവും ബിരുദാനന്തര ബിരുദവും നേടി.