Leader Page
യുദ്ധം അവസാനിപ്പിക്കാനുള്ള ചർച്ച തുടങ്ങുന്നതിന് ഒരു ധാരണാപത്രം. അതാണ് അമേരിക്കയും ഇറാനും ഇന്നലെ കൈമാറിയത്. ഒരു പേജിലുള്ള ധാരണാപത്രത്തിൽ 14 വ്യവസ്ഥകൾ എന്നാണു റിപ്പോർട്ട്. 30 ദിവസത്തിനകം തർക്കവിഷയങ്ങളിൽ ഒത്തുതീർപ്പ് ഉണ്ടാക്കാനാണ് ധാരണാപത്രത്തിൽ പറയുന്നത്. അത്രയും എത്തിയതു ലോകത്തിനു വലിയ ആശ്വാസമായി.
കുറേ സമയത്തേക്ക് ക്രൂഡ് ഓയിൽ വില 100 ഡോളറിനു താഴെയെത്തി. ഓഹരിവിപണികൾ കുതിച്ചു. ധാരണാപത്രം പഠിച്ച ശേഷം ഇറാൻ നൽകുന്ന പ്രതികരണം അനുസരിച്ചാകും പശ്ചിമേഷ്യൻ യുദ്ധത്തിന്റെ ഇനിയുള്ള ഗതി. ഒന്നുരണ്ടു ദിവസത്തിനകം പ്രതികരണമറിയാം. ആദ്യം മുതലേ ഇറാൻ വിഷയം കൈകാര്യം ചെയ്യുന്ന സ്റ്റീവ് വിറ്റ്കോഫും ജാറെഡ് കുഷ്നറുമാണ് ഇപ്പോഴും യുഎസ് നയതന്ത്ര നീക്കങ്ങൾ നയിക്കുന്നത്.
69 ദിവസം മുമ്പ് ഫെബ്രുവരി 28നാണ് അമേരിക്കയും ഇസ്രയേലും ചേർന്ന് ഇറാനു നേരേ വ്യോമാക്രമണം ആരംഭിച്ചത്. തിരിച്ച് ഇറാൻ, ഇസ്രയേലിനും യുഎസ് താവളങ്ങളുള്ള പശ്ചിമേഷ്യൻ രാജ്യങ്ങളിലേക്കും മിസൈൽ, ഡ്രോൺ ആക്രമണങ്ങൾ നടത്തി.
1979 മുതലുള്ള കണക്കുകൾ
ഈ യുദ്ധത്തിന്റെ മാത്രം അന്ത്യം കുറിക്കാനല്ല ധാരണാപത്രം ഉദ്ദേശിക്കുന്നത്. 1979 മുതൽ അമേരിക്കയും ഇറാനും തമ്മിലുള്ള പ്രശ്നങ്ങൾ തീരാനുണ്ട്. അതു മാത്രമല്ല, ഗൾഫ് രാജ്യങ്ങളും ഇറാനും തമ്മിലുള്ള വിഷയങ്ങളും ഇറാൻ-ഇസ്രയേൽ വിഷയങ്ങളും തീർക്കേണ്ടതുണ്ട്.
1979ൽ പഹ്ലവി വംശത്തിലെ ഷായെ പുറത്താക്കി ഷിയാ മുസ്ലിം പുരോഹിതവൃന്ദം ഇറാന്റെ ഭരണം പിടിച്ചപ്പോൾ മുതലുള്ളതാണു പ്രശ്നങ്ങൾ. സമീപത്തെല്ലാം സുന്നി മുസ്ലിം ഭരണകൂടങ്ങൾ. സൗദിയിലെ തീർഥാടനകേന്ദ്രങ്ങൾ അടക്കമുള്ളവയുടെ നിയന്ത്രണം പിടിക്കാൻ ഷിയാകൾ പണ്ടേ ശ്രമിക്കുന്നതാണ്. മതപരമായ ആ വിഷയത്തിൽനിന്നു തുടങ്ങുന്ന പരസ്പര സംശയവും ഭീതിയും പശ്ചിമേഷ്യൻ രാഷ്ട്രീയത്തെ കഴിഞ്ഞ അര നൂറ്റാണ്ട് കരിനിഴലിലാക്കി. പല ഗൾഫ് രാജവംശങ്ങൾക്കും ഇറാനിലെ ഭരണകൂടം പേടിസ്വപ്നമാണ്. ഇറാനിൽനിന്നു ഷായോടൊപ്പം പുറത്തായ അമേരിക്കയ്ക്ക് അന്ന് എംബസി ജീവനക്കാരെ ബന്ദികളാക്കിയതും രക്ഷാപ്രവർത്തനത്തിൽ തോറ്റു തുന്നംപാടിയതും അടക്കം നാണക്കേടിന്റെ പല കണക്കുകളും തീർക്കാനുണ്ട്.
മൂന്നു വിഷയങ്ങൾ
അമേരിക്കയ്ക്കും, ഇസ്രയേലും സൗദി അറേബ്യയുമടക്കം അമേരിക്കൻ സംരക്ഷണം സ്വീകരിച്ചിട്ടുള്ള പശ്ചിമേഷ്യൻ രാജ്യങ്ങൾക്കുമുള്ള പ്രധാന വിഷയങ്ങളെ മൂന്നായി തിരിക്കാം.
ഒന്ന്: ഇറാന്റെ അണ്വായുധ, മിസൈൽ പദ്ധതികൾ. അവയുടെ ലക്ഷ്യം തങ്ങളാണെന്ന് ഇറാന്റെ ഗൾഫ് അയൽക്കാരും ഇസ്രയേലും ഭയപ്പെടുന്നു. ഇറാൻ മറ്റ് ഇസ്ലാമിക രാജ്യങ്ങൾ പോലെ ദുർബലമല്ല. ശാസ്ത്രത്തിലും സാങ്കേതിക വിദ്യയിലും സാമ്പത്തിക നിലയിലും അയൽരാജ്യങ്ങളെ അപേക്ഷിച്ചു വളരെ മുന്നിലാണ്. അവർക്ക് അണ്വായുധ, ദീർഘദൂര ബാലിസ്റ്റിക് മിസൈൽ ശേഷികൾ ഉണ്ടായാൽ യൂറോപ്പിനും അമേരിക്കയ്ക്കും ഭീഷണിയാണ്. ലോകത്തിലെ ഏറ്റവും ഇന്ധനസമൃദ്ധമായ പ്രദേശം അവരുടെ വരുതിയിലായാൽ ലോകത്തിന്റെ നിയന്ത്രണം ടെഹറാനിൽ നിന്നാകും. അതിനാൽ ഭീഷണിയാകാത്തവിധം ഇറാന്റെ അണ്വായുധ, മിസൈൽ പദ്ധതികൾ ചുരുക്കണം.
രണ്ട്: മറ്റു രാജ്യങ്ങളിൽ ഇറാൻ പോറ്റിവളർത്തുന്ന സായുധ വിഭാഗങ്ങൾ. സൗദി അറേബ്യയുടെ തെക്ക് യെമനിലെ ഹൗതികൾ, ഗാസയിലും പലസ്തീനിലുമുള്ള ഹമാസ്, ലബനനിലും ഇറാഖിലും ഉള്ള ഹിസ്ബുള്ള എന്നീ സായുധസേനാ വിഭാഗങ്ങളാണു പ്രധാനപ്പെട്ടവ. ഇവയ്ക്ക് ആയുധവും പരിശീലനവും പണവും നൽകുന്നതും ആക്രമണങ്ങൾ നിർദേശിക്കുന്നതും ഇറാനാണ്. ഇവയെ ബലപ്പെടുത്തി സൗദി അറേബ്യയിലടക്കം ഭരണം പിടിക്കാൻ ഇറാൻ ഉദ്യമിക്കുമെന്നും ആ രാജ്യങ്ങൾ ഭയപ്പെടുന്നു. അതിനാൽ ഇറാൻ ആ സംഘങ്ങൾക്കുള്ള സഹായം അവസാനിപ്പിക്കണം.
മൂന്ന്: ഹോർമുസ് കടലിടുക്കിലെ കപ്പൽച്ചാൽ. ഇത് യുദ്ധം തുടങ്ങിയ ശേഷമുള്ള വിഷയമാണ്. കപ്പൽച്ചാൽ ഇറാൻ അടച്ചു. സ്വന്തമായതായി പ്രഖ്യാപിച്ചു. കപ്പലുകൾക്കു ടോളും നിശ്ചയിച്ചു. അതു തുടർന്നാൽ ഗൾഫ് രാജ്യങ്ങളുടെ വാണിജ്യം ഇറാന്റെ ദയാദാക്ഷിണ്യത്തിലാകും. ബഹറിനും കുവൈറ്റും ഒമാനും യുഎഇയും സൗദി അറേബ്യയും ഇറാനോടു വിധേയപ്പെട്ടു നിൽക്കേണ്ടിവരും.
വഴങ്ങാനാകില്ല
ഈ വിഷയങ്ങൾ ഇറാന്റെയും മൗലിക വിഷയങ്ങളാണ്. ആണവ, മിസൈൽ പദ്ധതികളിൽ വഴങ്ങിയാൽ തങ്ങൾ ഒരു സൈനികശക്തിയല്ലാതാകും എന്ന് അവർക്കറിയാം. പോറ്റിവളർത്തുന്ന സായുധസംഘങ്ങളാണ് അയൽരാജ്യങ്ങളെ വരുതിയിൽ നിർത്താൻ ഇറാനെ സഹായിക്കുന്നത്. ഹോർമുസാണു ലോകശക്തികളോടു വിലപേശാൻ ഇറാനുള്ള ഏക ബലം. മൂന്നിലും ഇറാനു വിട്ടുവീഴ്ച എളുപ്പമല്ല.
ഈ കാര്യങ്ങളിൽ നിലവിലെ സ്ഥിതിയോ മുൻപത്തെ സ്ഥിതിയോ തുടരുന്നതു ഗൾഫ് രാജ്യങ്ങൾക്കും സ്വീകാര്യമല്ല. അങ്ങനെ വന്നാൽ ഇറാനിൽനിന്നുള്ള ആക്രമണമോ ഇറാൻ പ്രേരിപ്പിക്കുന്ന വിപ്ലവമോ ഭയന്നു തങ്ങൾ കഴിയേണ്ടിവരും എന്ന് ആ ഭരണാധികാരികൾക്കറിയാം.
ഇല്ലെങ്കിൽ ബോംബിംഗ്
ധാരണാപത്രം ഇറാൻ സ്വീകരിച്ചില്ലെങ്കിൽ ബോംബിംഗ് പുനരാരംഭിക്കും എന്ന ഭീഷണി യുഎസ് പ്രസിഡന്റ് ഡോണൾഡ് ട്രംപ് ആവർത്തിച്ചിട്ടുണ്ട്. എങ്കിലും വിവിധ സ്രോത്രസുകൾ ഇറാൻ ധാരണയ്ക്കു വഴങ്ങും എന്ന സൂചന നൽകുന്നു. യുഎസ് നാവിക ഉപരോധം ഇറാന്റെ വ്യാപാരങ്ങൾ തീരെ കുറച്ചു. അതു വരുമാനം കുറച്ചു. രാജ്യത്തു സാമ്പത്തിക ദുരിതം വ്യാപകമായി. അതാണ് അവരെ ധാരണയുടെ സമീപത്തേക്കു നയിച്ചത്.
ഇറാനിലെ രാഷ്ട്രീയ നേതൃത്വം യുദ്ധം തീർക്കാൻ ആഗ്രഹിച്ചാണ് ആഴ്ചകളായി നീങ്ങിയിരുന്നത്. ഇസ്ലാമിക് റെവലൂഷണറി ഗാർഡ് കോറും (ഐആർജിസി) അതിന്റെ തലവൻ ബ്രിഗേഡിയർ ജനറൽ അഹമ്മദ് വാഹിദിയുമാണ് കരാറിന് എതിരു നിൽക്കുന്നത്. ഇറാൻ പ്രസിഡന്റ് മസൂദ് പെസെഷ്കിയാനും പാർലമെന്റ് സ്പീക്കർ മുഹമ്മദ് ഖാലിബാഫും മറ്റും കരാർ ഉണ്ടാക്കി യുദ്ധം അവസാനിപ്പിക്കാൻ ആഗ്രഹിച്ചു. ഖാലിബാഫ് നയിച്ച ആദ്യചർച്ച ഇടയ്ക്കു നിർത്തിച്ച വാഹിദി പിന്നീടു ഖാലിബാഫിനെ ചർച്ചാസംഘത്തിൽനിന്നു രാജിവയ്പിച്ചു എന്നാണു കരുതപ്പെടുന്നത്. 270 അംഗ ഇറാൻ പാർലമെന്റിൽ ഖാലിബാഫിന്റെ നിലപാടിനെ എതിർക്കാൻ മുപ്പതോളം തീവ്രവാദികൾ മാത്രമേ ഉണ്ടായിരുന്നുള്ളൂ എന്നാണു റിപ്പോർട്ടുകൾ. പക്ഷേ, തീവ്രവാദികൾക്കു പിന്നിൽ ഐആർജിസി ഉണ്ടായിരുന്നതുകൊണ്ട് നയതന്ത്ര പരിശ്രമങ്ങൾ ആഴ്ചകളോളം പുരോഗതിയില്ലാതെ നീണ്ടു. ഇറാന്റെ പരസ്യവും രഹസ്യവുമായ കപ്പൽ ഗതാഗതം തടയപ്പെടുന്നവിധം ഉപരോധം ബലപ്പെട്ടു വന്നതോടെ നയതന്ത്ര നീക്കങ്ങൾക്കു വേഗം കൂടി. 30 ദിവസ പരിധിവച്ചു പുതിയ ചർച്ചയ്ക്ക് ഇറാൻ സന്നദ്ധമായി.
ഷിയെ കാണും മുമ്പ്
അമേരിക്കയ്ക്കും ഒരു താത്കാലിക ധാരണ അത്യാവശ്യമാണ്. അടുത്ത വ്യാഴാഴ്ച ട്രംപ് ചൈന സന്ദർശിക്കുകയാണ്. ചൈനീസ് പ്രസിഡന്റ് ഷി ചിൻപിംഗുമായി കടുത്ത വിലപേശൽ നടത്താനുണ്ട്. അതു വിജയകരമായി നടത്തണമെങ്കിൽ ഇറാൻ കാര്യത്തിൽ തനിക്കു മേൽക്കയുള്ള കരാറിലേക്കു വഴി തെളിയണം. ഇറാനെ യുദ്ധത്തിലും മറ്റു കാര്യങ്ങളിലും സഹായിക്കുന്ന രാജ്യമാണു ചൈന. ഇറാൻ അമേരിക്കയ്ക്കു വഴങ്ങുന്ന നിലയിലായാൽ ഷിയുടെ വിലപേശൽ ശേഷി കുറയും, ട്രംപിന്റെ ശേഷി കൂടും.
ട്രംപിനു വിജയമോ?
പുറത്തുവന്ന റിപ്പോർട്ടുകൾ പറയുന്ന തരം ധാരണാപത്രം ഉണ്ടായാൽ അതു ട്രംപിന്റെ മഹാവിജയമാകും. 48 വർഷമായി ഏഴു പ്രസിഡന്റുമാർ ശ്രമിച്ചിട്ടു സാധിക്കാത്ത കാര്യം ട്രംപ് സാധിക്കുന്നു എന്നാകും. പശ്ചിമേഷ്യയിൽ ലോകരാജ്യങ്ങൾക്കു ഭീഷണിയായി ഉയർന്നു വന്ന ആണവ ശക്തിയെ പിടിച്ചുകെട്ടി എന്നു ട്രംപിന് അവകാശപ്പെടാം. സാംസ്കാരികവും മതപരവുമായ പലതരം വ്യാഖ്യാനങ്ങൾ നൽകപ്പെട്ട വലിയ പോരാട്ടത്തിന്റെ ഒരു നിർണായക ഘട്ടമാണു ട്രംപ് നയിച്ചത്. അത് അനിവാര്യമായിരുന്നു എന്നു കരുതുന്നവരും അനാവശ്യമായിരുന്നു എന്നു കരുതുന്നവരും ഉണ്ട്. പക്ഷേ മുൻപറഞ്ഞതുപോലെ ഒരു കരാറിൽ കാര്യങ്ങൾ സമാപിച്ചാൽ ട്രംപിനു ചെറുതല്ലാത്ത തിളക്കം കിട്ടും.
അതുകൊണ്ടു പക്ഷേ ലോകത്തിലെ സംഘർഷങ്ങൾ കുറയുകയില്ല. അമേരിക്കയിലെ സെപ്റ്റംബർ 11 ആക്രമണത്തിനു ശേഷം അക്രമിസംഘങ്ങൾക്കെതിരേ നടന്ന യുദ്ധങ്ങൾക്കു ശേഷവും ആഗോള സംഘർഷം കുറഞ്ഞിട്ടില്ല. ഒന്നും രണ്ടും ലോകയുദ്ധങ്ങൾക്കു ശേഷവും ലോകത്തിൽ സമാധാനം പുലർന്നിട്ടില്ല. അതു ചരിത്രപാഠം.
ചരിത്രത്തിന്റെ പാഠം എന്തായാലും ട്രംപിന് വലിയ രാഷ്ട്രീയ തിരിച്ചടിയിൽനിന്നു രക്ഷപ്പെടാൻ കളമൊരുങ്ങുന്നു എന്നു വേണം കരുതാൻ. കരുതൽ ഇല്ലാതിരുന്ന സാഹസിക ഉദ്യമത്തിന്റെ ഫലം. അതു ലോകത്തിനും അമേരിക്കയ്ക്കും വരുത്തിയ മാറ്റങ്ങൾ വളരെ വലുതാണ് - ട്രംപിനെ അതിജീവിക്കുന്ന ദൂരവ്യാപക മാറ്റങ്ങൾ.
International
ദുബായ്: ഹോർമുസ് കടലിടുക്ക് വിഷയത്തിൽ അമേരിക്കയും ഇറാനും തമ്മിലുള്ള പോരാട്ടം വീണ്ടും രൂക്ഷമാകുന്നു. അമേരിക്കൻ കപ്പലുകളെ ലക്ഷ്യം വച്ചാൽ ഇറാനെ ഭൂമുഖത്തുനിന്നു തന്നെ തുടച്ചുനീക്കുമെന്ന് യുഎസ് പ്രസിഡന്റ് ഡോണൾഡ് ട്രംപ് മുന്നറിയിപ്പു നൽകി. കഴിഞ്ഞ 24 മണിക്കൂറിനിടെ ഇരുരാജ്യങ്ങളും തമ്മിൽ നടന്ന വെടിവയ്പും ഡ്രോൺ ആക്രമണങ്ങളും മേഖലയെ വീണ്ടും യുദ്ധഭീതിയിലാഴ്ത്തി.
കടലിടുക്കിലൂടെയുള്ള കപ്പൽ ഗതാഗതം സുരക്ഷിതമാക്കാൻ പ്രോജക്ട് ഫ്രീഡം എന്ന പേരിൽ അമേരിക്കൻ നാവികസേന നേരിട്ട് സുരക്ഷാചുമതല ഏറ്റെടുക്കുമെന്നു കഴിഞ്ഞ ദിവസം ട്രംപ് പ്രഖ്യാപിച്ചിരുന്നു. ഇതിനെതിരേ ശക്തമായ താക്കീതുമായി ഇറാൻ രംഗത്തെത്തി. തങ്ങളുടെ അതിർത്തിക്കടുത്ത് എത്തുന്ന ഏതൊരു വിദേശ സൈനികനീക്കത്തെയും ആക്രമിക്കുമെന്നാണ് ഇറാന്റെ നിലപാട്. ഇതേത്തുടർന്ന് ഹോർമുസ് കടലിടുക്കിൽ യുഎസ് കപ്പലുകൾക്കുനേരെ ഇറാൻ മിസൈൽ-ഡ്രോൺ ആക്രമണം നടത്തിയതായും യുഎസ് തിരിച്ചടിച്ചതായും അന്താരാഷ്ട്ര മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്യുന്നു.
യുഎഇയിലും ഇറാന്റെ ആക്രമണം ഉണ്ടായി. ഫുജൈറ ഓയിൽ ഇൻഡസ്ട്രി സോണിനു നേരെയുണ്ടായ ഡ്രോൺ ആക്രമണത്തിൽ മൂന്നു ഇന്ത്യക്കാർക്കു പരിക്കേറ്റു. അതേസമയം, 19 ഇറാൻ മിസൈലുകളെയും ഡ്രോണുകളെയും തകർത്തതായും യുഎഇ അറിയിച്ചു. എന്നാൽ, തങ്ങൾ ലക്ഷ്യമിട്ടത് യുഎഇയിലെ എണ്ണ പ്ലാന്റുകളെ അല്ലെന്ന് ഇറാൻ പിന്നീടു വിശദീകരിച്ചു.
സംഘർഷം കടുക്കുമ്പോഴും സമാധാനത്തിനുള്ള ശ്രമങ്ങളും മറുവശത്തു നടക്കുന്നുണ്ട്. പാകിസ്ഥാൻ വഴി ഇറാൻ പതിനാലിന സമാധാന നിർദേശങ്ങൾ അമേരിക്കയ്ക്കു മുന്നിൽ സമർപ്പിച്ചിട്ടുണ്ട്. രണ്ട് മാസത്തെ വെടിനിർത്തൽ അമേരിക്ക നിർദേശിക്കുമ്പോൾ മുപ്പതു ദിവസത്തിനുള്ളിൽ പൂർണമായ പ്രശ്നപരിഹാരം വേണമെന്നാണ് ഇറാന്റെ ആവശ്യം.
International
വാഷിംഗ്ടൺ ഡിസി: ഇറാനുമായുള്ള യുഎസിന്റെ ശത്രുത ഏപ്രിൽ ഏട്ടിന് നിലവിൽ വന്ന വെടിനിർത്തലിലൂടെ അവസാനിച്ചുവെന്ന് അമേരിക്കൻ പ്രസിഡന്റ് ഡോണാൾഡ് ട്രംപ്. അതിനാൽ, ഇറാൻ യുദ്ധം തുടരുന്നതിന് കോൺഗ്രസിന്റെ അനുമതി ആവശ്യമില്ലെന്നും ട്രംപ് യുഎസ് കോൺഗ്രസിനെ അറിയിച്ചു.
വെള്ളിയാഴ്ച കോൺഗ്രസ് അംഗങ്ങൾക്കയച്ച കത്തിലാണ് ട്രംപ് നിലപാട് വ്യക്തമാക്കിയത്. യുഎസിലെ വാർ പവേഴ്സ് ആക്ട് പ്രകാരം ഒരു രാജ്യത്തിനെതിരേയുള്ള സൈനികനടപടി ആരംഭിക്കുന്നതിനെക്കുറിച്ച് നിയമനിർമാതാക്കൾക്ക് അറിയിപ്പ് ലഭിച്ച് 60 ദിവസത്തിനകം യുഎസ് കോൺഗ്രസിന്റെ അനുമതി തേടിയിരിക്കണം. അല്ലാത്തപക്ഷം എല്ലാ യുദ്ധനടപടികളും അവസാനിപ്പിക്കണം.
എന്നാൽ, ഫെബ്രുവരി 28-നാരംഭിച്ച യുദ്ധം വെടിനിർത്തലിലൂടെ അവസാനിച്ചെന്നും ഏപ്രിൽ ഏഴിനുശേഷം ഇറാനിൽ നേരിട്ടുള്ള സൈനികനടപടികളൊന്നും നടക്കാത്തതിനാൽ കോൺഗ്രസിന്റെ അനുമതി തേടേണ്ട ആവശ്യമില്ലെന്നുമാണ് ട്രംപിന്റെ വാദം.
International
വാഷിംഗ്ടൺ ഡിസി: ലോകത്തിലെ ഏറ്റവും വലിയ വിമാനവാഹിനിക്കപ്പലായ യുഎസ്എസ് ജെറാൾഡ് ആർ. ഫോർഡ് പേർഷ്യൻ ഗൾഫിൽനിന്ന് പിൻവാങ്ങി. അമേരിക്കയും ഇറാനും തമ്മിലുള്ള സമാധാന ചർച്ചകൾ അനിശ്ചിതത്വത്തിലായതിനെത്തുടർന്നാണ് കപ്പൽ പിൻവാങ്ങുന്നതെന്ന് അമേരിക്കൻ നാവികസേനയുടെ പ്രതിനിധി അറിയിച്ചു.
പത്ത് മാസത്തിലേറെയായി മിഡിൽ ഈസ്റ്റിൽ വിന്യസിച്ചിരുന്ന ഈ കപ്പൽ ഇറാനെതിരായ വിവിധ യുഎസ് നീക്കങ്ങളിൽ സജീവ പങ്കാളിയായിരുന്നു.
ദീർഘകാലത്തെ കടലിലെ വിന്യാസത്തിനിടയിൽ കപ്പലിനുള്ളിൽ ചില സാങ്കേതിക പ്രശ്നങ്ങളും അപകടങ്ങളും റിപ്പോർട്ട് ചെയ്യപ്പെട്ടിരുന്നു. കഴിഞ്ഞ മാർച്ച് 12-ന് കപ്പലിലുണ്ടായ തീപിടിത്തത്തിൽ രണ്ട് നാവികർക്ക് പരിക്കേൽക്കുകയും നൂറോളം കിടക്കകൾക്ക് കേടുപാടുകൾ സംഭവിക്കുകയും ചെയ്തിരുന്നു. കൂടാതെ കപ്പലിലെ ടോയ്ലറ്റ് സംവിധാനത്തിലുണ്ടായ തകരാറുകളും വലിയ തോതിൽ വാർത്താപ്രാധാന്യം നേടിയിരുന്നു.
നിലവിൽ യുഎസ് യൂറോപ്യൻ കമാൻഡിന്റെ പരിധിയിലുള്ള മേഖലയിലേക്കാണ് കപ്പൽ മാറ്റിയിരിക്കുന്നത്.
Business
ഇറാനിലെ തെക്കുകിഴക്കൻ തീരത്ത് സ്ഥിതിചെയ്യുന്ന ചബഹാർ തുറമുഖത്തിന്റെ നടത്തിപ്പിൽനിന്ന് ഇന്ത്യ പിൻമാറുന്നു എന്ന വാർത്ത അമ്പരപ്പോടെയാണ് പലരും കേട്ടത്. ഇന്ത്യയുടെ വിദേശനയത്തിലെ ഏറ്റവും നിർണായകമായ പദ്ധതികളിലൊന്നായിരുന്നു ചബഹാർ. പാകിസ്ഥാനെ മറികടന്നു മധ്യേഷ്യയിലേക്ക് എത്താനുള്ള ഇന്ത്യയുടെ ദീർഘകാല സ്വപ്നത്തിനു വാതിൽ തുറന്നത് ഈ തുറമുഖമായിരുന്നു. എന്നാൽ, അന്താരാഷ്ട്ര സമ്മർദങ്ങളും അമേരിക്കൻ ഉപരോധങ്ങളും ശക്തമായ സാഹചര്യത്തിൽ ഇന്ത്യയുടെ പങ്കാളിത്തം ഇപ്പോൾ അനിശ്ചിതത്വത്തിലേക്ക് നീങ്ങുകയാണ്.
ചബഹാർ പ്രത്യേകത
ചബഹാർ തുറമുഖം ഭൗമരാഷ്ട്രീയ ദൃഷ്ടിയിൽ ഒരു അപൂർവ രത്നമാണ്. ആഴക്കടൽ തുറമുഖമായ ചബഹാർ വൻ ചരക്കുകപ്പലുകൾക്കു നേരിട്ട് അടുക്കാൻ കഴിയുന്ന വിധം സ്വാഭാവികമായി രൂപപ്പെട്ടതാണ്.
അതുതന്നെയാണ് ഇതിന്റെ ഏറ്റവും വലിയ മേന്മ. ചാബഹാർ തുറമുഖത്തെ പ്രധാന രണ്ട് ടെർമിനലുകളാണ് ഷാഹിദ് ബെഹെഷ്തി, ഷാഹിദ് കലന്താരി എന്നിവ. ഷാഹിദ് ബെഹെഷ്തി ഇന്ത്യയുടെ വ്യാപാര താല്പര്യങ്ങൾക്കു മുൻതൂക്കം കൊടുത്തെങ്കിൽ ഷാഹിദ് കലന്താരി പ്രാദേശികമായ ആവശ്യങ്ങൾക്കാണ് കൂടുതൽ മുൻഗണന നൽകിയിരുന്നത്.
ചബഹാറും ഇന്ത്യയും
പാകിസ്ഥാനെ ആശ്രയിക്കാതെ അഫ്ഗാനിസ്ഥാൻ, ഉസ്ബെക്കിസ്ഥാൻ, കസാക്കിസ്ഥാൻ, കിർഗിസ്ഥാൻ തുടങ്ങിയ മധ്യേഷ്യൻ രാജ്യങ്ങളിലേക്കു നേരിട്ട് ചരക്ക് നീക്കം നടത്താൻ ഇന്ത്യയ്ക്ക് കഴിയുന്ന ഒരേയൊരു മാർഗം ഈ തുറമുഖമാണ്. സൂയസ് കനാൽ വഴിയുള്ള പരമ്പരാഗത പാതയെ അപേക്ഷിച്ച് സമയവും ചെലവും ലാഭിക്കുവാൻ സാധിക്കുമെന്നത് ഇന്ത്യൻ വ്യാപാരത്തിനു വലിയ നേട്ടമായിരുന്നു.
ഇന്ത്യൻ മഹാസമുദ്രത്തിലേക്കു നേരിട്ടു പ്രവേശനമുള്ള ഒരേയൊരു ഇറേനിയൻ തുറമുഖം കൂടിയായ ചബഹാർ, ഇന്ത്യയും റഷ്യയും യൂറോപ്പും തമ്മിൽ ബന്ധിപ്പിക്കുന്ന International North-South Transport Corridor ന്റെ നിർണായക കണ്ണിയായി മാറുമായിരുന്നു. അതിലൂടെ റഷ്യൻ വിപണിയും യൂറോപ്യൻ വിപണിയും ഇന്ത്യയ്ക്കു കൂടുതൽ അടുത്താകുമായിരുന്നു.
ചബഹാറിൽനിന്ന് അഫ്ഗാൻ അതിർത്തിയായ സഹേദാൻ വരെ നിർമിക്കാൻ ഉദ്ദേശിച്ചിരുന്ന റെയിൽവേ പാത യാഥാർഥ്യമായിരുന്നെങ്കിൽ കരമാർഗമുള്ള ചരക്ക് നീക്കവും അതിവേഗമാകുമായിരുന്നു. കടലുമായി ബന്ധമില്ലാത്ത അഫ്ഗാനിസ്ഥാന് ലോകവിപണിയിലേക്ക് കടക്കാനുള്ള ഏക എളുപ്പവഴി കൂടിയായിരുന്നു ചബഹാർ.
അഫ്ഗാനിസ്ഥാനിലേക്കുള്ള മാനുഷിക സഹായങ്ങളും മരുന്നുകളും ഇപ്പോൾതന്നെ ഈ തുറമുഖം വഴി എത്തിച്ചിരുന്നു. ഈ മേഖലയിൽ ചൈനയുടെ സ്വാധീനം ശക്തിപ്പെടുന്ന സാഹചര്യത്തിൽ ഗ്വദർ തുറമുഖത്തിന് വെറും 72 കിലോമീറ്റർ അകലെ സ്ഥാനം ഉറപ്പിക്കുക എന്നത് ഇന്ത്യയുടെ തന്ത്രപരമായ ആവശ്യം കൂടിയായിരുന്നു. ഇറാനിലെയും മധ്യേഷ്യയിലെയും പ്രകൃതിവാതകവും എണ്ണ സമ്പത്തും എളുപ്പത്തിൽ ഇന്ത്യയിലെത്തിക്കാൻ ഈ തുറമുഖം വഴിയൊരുക്കുമായിരുന്നു, അത് ഇന്ത്യയുടെ ഊർജ സുരക്ഷയ്ക്കയും നിർണായകമായ സംഭാവനയായി മാറിയേനെ.
ഇന്ത്യയുടെ നിക്ഷേപം
2003 മുതൽതന്നെ ഈ തുറമുഖത്തിന്റെ വികസനത്തിൽ ഇന്ത്യ സജീവമായി പങ്കുചേർന്നിരുന്നു. എന്നാൽ, ഏറ്റവും നിർണായകമായ ചുവടുവയ്പ് ഉണ്ടായത് 2024ലാണ്, ഷാഹിദ് ബെഹെഷ്തി ടെർമിനൽ പ്രവർത്തിപ്പിക്കാൻ India Ports Global Limited ഇറാനുമായി 10 വർഷത്തെ കരാർ ഒപ്പിട്ടു. തുറമുഖത്ത് ആധുനിക ക്രെയിനുകളും ഉപകരണങ്ങളും സ്ഥാപിക്കാൻ 120 മില്യൺ ഡോളർ നേരിട്ട് നിക്ഷേപിച്ചു.
അതോടൊപ്പം തുറമുഖവുമായി ബന്ധപ്പെട്ട റോഡ്, റെയിൽവേ അടിസ്ഥാന സൗകര്യങ്ങൾ മെച്ചപ്പെടുത്താൻ 250 മില്യൺ ഡോളറിന്റെ വായ്പ കൂടി വാഗ്ദാനം ചെയ്തു. യൂണിയൻ ബജറ്റിൽ ഒരു ദശകത്തോളം 100 മുതൽ 400 കോടി രൂപ വരെ ചബഹാറിനായി മാത്രം വകയിരുത്തിയിരുന്നു. പദ്ധതിയുടെ തുടക്കം മുതൽ വിവിധ ഘട്ടങ്ങളിലായി ഏകദേശം 4,000 കോടി രൂപ ഇന്ത്യ ഇതിനകം ചെലവിട്ടിട്ടുണ്ടെന്നാണ് കണക്കുകൾ സൂചിപ്പിക്കുന്നത്. അമേരിക്കൻ ഉപരോധം ശക്തമാകുന്നതിന് മുമ്പ് തന്നെ വാഗ്ദാനം ചെയ്ത 120 മില്യൺ ഡോളർ മുഴുവനായും ഇന്ത്യ ഇറാന് കൈമാറിയിട്ടുണ്ട്.
പിൻമാറ്റത്തിനു പിന്നിൽ
ഈ പിൻമാറ്റത്തിന്റെ വേരുകൾ തേടിപ്പോകേണ്ടത് 2018-ലേക്കാണ്. ട്രംപ് ഭരണകൂടം ഇറാനുമായുള്ള JCPOA കരാറിൽനിന്ന് പിൻവാങ്ങിയതോടെ ഇറാനിൽ കടുത്ത ഉപരോധം ഏർപ്പെടുത്തി, ചബഹാറിലെ ഇന്ത്യൻ നിക്ഷേപം അപകടകരമായ അവസ്ഥയിലായി. എന്നാൽ, അമേരിക്ക ഇന്ത്യയ്ക്ക് ഒരു പ്രത്യേക ഇളവ് (Sanctions Waiver) നൽകിയിരുന്നു. എന്നാൽ, 2026 ഏപ്രിൽ 26ന് അമേരിക്ക അതു പിൻവലിച്ചു.
പശ്ചിമേഷ്യയിലെ വർധിച്ചുവരുന്ന സംഘർഷാവസ്ഥയും അമേരിക്ക-ഇറാൻ ബന്ധത്തിലെ കടുപ്പമേറിയ നിലപാടുകളും ഇന്ത്യയുടെ സ്ഥിതി കൂടുതൽ പ്രതിസന്ധിയിലാക്കി. ഇറാനുമായി ബിസിനസ് നടത്തുന്ന ഏതു രാജ്യത്തിനും അധിക 25 ശതമാനം തീരുവ ഏർപ്പെടുത്തുമെന്ന ട്രംപിന്റെ മുന്നറിയിപ്പ് വന്നതോടെ ഇന്ത്യയ്ക്കു മുന്നോട്ടുപോകാൻ ഒട്ടും ഇടമില്ലാതെയായി. ഉപരോധ ഒഴിവ് കാലാവധി തീരുന്നതോടെ തുടർന്നും അവിടെ തുടരുന്നത് ഇന്ത്യൻ കമ്പനികൾക്കും ബാങ്കിംഗ് ഇടപാടുകൾക്കും വലിയ സാമ്പത്തിക ഭീഷണിയാകുമെന്നു വ്യക്തമായതോടെ 2025 നവംബർ മുതൽ തന്നെ ഇന്ത്യ ചബഹാറിൽനിന്ന് ഉദ്യോഗസ്ഥരെ ഘട്ടംഘട്ടമായി പിൻവലിച്ചു തുടങ്ങിയിരുന്നു.
2026-27 യൂണിയൻ ബജറ്റിൽ ഒരു ദശകത്തിനിടെ ആദ്യമായി ചബഹാറിനു യാതൊരു വിഹിതവും നൽകിയിട്ടില്ല. അതുതന്നെയായിരുന്നു ഇന്ത്യ ഈ പദ്ധതിയിൽനിന്നു പിൻമാറുന്നുവെന്നതിന്റെ ഏറ്റവും ശക്തമായ സൂചന.
ഇന്ത്യയുടെ നഷ്ടം
ഈ പിൻമാറ്റത്തിന്റെ ആഘാതം ഒരു തുറമുഖം നഷ്ടപ്പെടുന്നതിൽ മാത്രം ഒതുങ്ങുന്നതല്ല. പാകിസ്ഥാനെ മറികടന്ന് അഫ്ഗാനിസ്ഥാനിലേക്കും മധ്യേഷ്യൻ രാജ്യങ്ങളിലേക്കും ചരക്ക് എത്തിക്കാനുള്ള ഇന്ത്യയുടെ ഏക ബദൽ പാത അടയുക കൂടിയാണ്. റഷ്യയുമായും യൂറോപ്പുമായും ബന്ധിപ്പിക്കുന്ന International North-South Transport Corridor ന്റെ നിർണായക കണ്ണി നഷ്ടപ്പെടുന്നതോടെ ആ മഹത്തായ കണക്റ്റിവിറ്റി പദ്ധതി തന്നെ മന്ദഗതിയിലാകും. വർഷങ്ങളോളം നടത്തിയ നയതന്ത്ര പരിശ്രമങ്ങളും 4,000 കോടി രൂപയിലധികം വരുന്ന നിക്ഷേപവും ഫലപ്രദമാകാതെ പോകാൻ സാധ്യതയുണ്ട്. അന്താരാഷ്ട്ര സമ്മർദങ്ങൾക്കു വഴങ്ങി ഇന്ത്യ ഒരു പദ്ധതി ഉപേക്ഷിക്കുന്നു എന്ന തോന്നൽ ഇറാനുമായുള്ള ദീർഘകാല ബന്ധത്തെ മാത്രമല്ല, ആഗോള നിക്ഷേപങ്ങളിലുള്ള ഇന്ത്യയുടെ വിശ്വാസ്യതയെതന്നെ ബാധിച്ചേക്കാം.
ഈ ഉപരോധം Sagarmala Development Corporation ലേക്ക് കൂടി വ്യാപിക്കുകയാണെങ്കിൽ മ്യാൻമറിലെ സിറ്റ്വേ തുറമുഖം ഉൾപ്പെടെ ഇന്ത്യയുടെ മൊത്തം അന്തർദേശീയ തുറമുഖ പദ്ധതികളെ ഗുരുതരമായി ബാധിച്ചേക്കാം. കടലുമായി ബന്ധമില്ലാത്ത അഫ്ഗാനിസ്ഥാന്റെ വികസനത്തിലും പുനർനിർമാണത്തിലും ഇന്ത്യ വഹിച്ചിരുന്ന പങ്ക് ചബഹാർ കൈവിടുന്നതോടെ ദുർബലമാകും. അഫ്ഗാനുമായുള്ള നേരിട്ടുള്ള ബന്ധംതന്നെ ചോദ്യചിഹ്നമാകും. ഏറ്റവും നിർണായകമായ നഷ്ടം തന്ത്രപരമായ മുൻതൂക്കമാണ്, ഇന്ത്യയുടെ സാന്നിധ്യം കുറയുന്നതോടെ, ഗ്വാദർ തുറമുഖം ഈ മേഖലയിൽ ചൈനയുടെ സ്വാധീനം വർധിക്കാൻ കാരണമാകും.
എന്നിരുന്നാലും, നിലവിലെ സാഹചര്യം ഒരു സ്ഥിരമായ പിൻമാറ്റമായി കാണേണ്ടതില്ല. Ministry of External Affairs വ്യക്തമാക്കുന്നതുപോലെ, ഇത് ഉപരോധങ്ങളിൽനിന്നു രക്ഷനേടാനുള്ള ഒരു താത്കാലിക ക്രമീകരണം (Tactical recalibration) മാത്രമാണ്. തുറമുഖത്തിന്റെ നടത്തിപ്പ് ചുമതല താത്കാലികമായി ഒരു ഇറാനിയൻ സ്ഥാപനത്തിന് കൈമാറാനുള്ള സാധ്യത ഇന്ത്യ പരിഗണിച്ചുകൊണ്ടിരിക്കുകയാണ്. ഇതിലൂടെ അമേരിക്കൻ ഉപരോധങ്ങളുടെ നേരിട്ടുള്ള ആഘാതം കുറയ്ക്കുന്നതിനൊപ്പം, തുറമുഖ പ്രവർത്തനങ്ങൾ തുടർന്നുകൊണ്ടുപോകാനും സാധിക്കും. അതിനാൽ ഭാവിയിൽ അനുകൂല സാഹചര്യമുണ്ടാകുമ്പോൾ തിരിച്ചു വരാനും ഇന്ത്യക്കു സാധിച്ചേക്കും.
National
ന്യൂഡൽഹി: അടുത്ത മാസം ഡൽഹിയിൽ നടക്കാനിരിക്കുന്ന ബ്രിക്സ് വിദേശകാര്യ മന്ത്രിമാരുടെ യോഗത്തിന് മുന്നോടിയായി ഇന്ത്യൻ വിദേശകാര്യ മന്ത്രി എസ്. ജയശങ്കർ ഇറാൻ വിദേശകാര്യ മന്ത്രി അബ്ബാസ് അരാഗ്ചിയുമായി ടെലിഫോൺ സംഭാഷണം നടത്തി. നിലവിലെ ഇറാൻ-യുഎസ് വെടിനിർത്തൽ ഉൾപ്പെടെയുള്ള പ്രാദേശികവും അന്തർദേശീയവുമായ വിഷയങ്ങൾ ഇരുവരും ചർച്ച ചെയ്തു.
പടിഞ്ഞാറൻ ഏഷ്യയിൽ നിലനിൽക്കുന്ന സംഘർഷങ്ങൾക്കും ഇറാൻ-യുഎസ് വെടിനിർത്തലിനും ഇടയിലാണ് ഈ ചർച്ച നടന്നത്. മേഖലയിലെ സമാധാന ശ്രമങ്ങളെക്കുറിച്ചും ഉഭയകക്ഷി ബന്ധങ്ങളെക്കുറിച്ചും ഇരുവരും വിശദമായി സംസാരിച്ചു. മേയ് മാസത്തിൽ ഡൽഹിയിൽ നടക്കുന്ന ബ്രിക്സ് വിദേശകാര്യ മന്ത്രിമാരുടെ യോഗത്തിൽ റഷ്യൻ വിദേശകാര്യ മന്ത്രി സെർജി ലാവ്റോവ് പങ്കെടുക്കുമെന്ന് സ്ഥിരീകരിച്ചിട്ടുണ്ട്. എന്നാൽ, ഇറാൻ വിദേശകാര്യ മന്ത്രി അരാഗ്ചി തന്റെ പങ്കാളിത്തം ഇതുവരെ ഔദ്യോഗികമായി സ്ഥിരീകരിച്ചിട്ടില്ല.
ബ്രിക്സ് പ്രതിനിധികളുടെ യോഗത്തിൽ കഴിഞ്ഞ ദിവസങ്ങളിൽ ചില തടസങ്ങൾ നേരിട്ടിരുന്നു. ഇതിന് പിന്നാലെ നടന്ന ജയശങ്കർ-അരാഗ്ചി ചർച്ച ഏറെ പ്രാധാന്യത്തോടെയാണ് നയതന്ത്ര ലോകം നോക്കിക്കാണുന്നത്. ഡൽഹിയിൽ വെച്ച് നടന്ന ബ്രിക്സ് പ്രതിനിധികളുടെ യോഗം സംയുക്ത പ്രസ്താവന പുറത്തിറക്കാൻ കഴിയാതെ പിരിഞ്ഞിരുന്നു. ഇറാൻ-യുഎസ് സംഘർഷത്തെക്കുറിച്ച് ഒരു പൊതു നിലപാടിലെത്താൻ അംഗരാജ്യങ്ങൾക്ക് സാധിച്ചിരുന്നില്ല.
International
ടെഹ്റാൻ: യുദ്ധം അവസാനിപ്പിക്കാനുള്ള ചർച്ചയ്ക്കായി യുഎസ് അപേക്ഷിക്കുക ആണെന്ന് ഇറാൻ വിദേശകാര്യമന്ത്രി അബ്ബാസ് അറഗ്ചി. അപേക്ഷ പരിഗണിക്കാമെന്നും അദ്ദേഹം പറഞ്ഞു.
ഇറാൻ യുദ്ധത്തിന്റെ ലക്ഷ്യങ്ങളിൽ ഒന്നുപോലും നേടാൻ യുഎസിന് കഴിഞ്ഞിട്ടില്ലെന്നും അറഗ്ചി പരിഹസിച്ചു. ലോകത്തിലെ വലിയ സൂപ്പർപവറിനെയാണ് ഇറാൻ എതിർത്തുനിന്നത്.
അവർ ഇതിൽ ഒരു ലക്ഷ്യം പോലും നേടിയില്ല. അതുകൊണ്ടാണ് അവർ ചർച്ചയ്ക്കായി അപേക്ഷിച്ചത്. അത് നമ്മൾ പരിഗണിക്കുന്നുണ്ടെന്നും അറഗ്ചി റഷ്യയിലെ മാധ്യമങ്ങളോടു പറഞ്ഞു.
International
വത്തിക്കാന്‍ സിറ്റി: സഭാധ്യക്ഷനെന്ന നിലയില്‍ ഒരിക്കലും യുദ്ധത്തെ അനുകൂലിക്കാനാകില്ലെന്ന് ലെയോ പതിനാലാമന്‍ മാര്‍പാപ്പ. ആഫ്രിക്കയിലേക്കുള്ള അപ്പസ്തോലിക യാത്ര പൂര്‍ത്തിയാക്കി ഇക്വറ്റോറിയൽ ഗിനിയയിലെ മലാബയില്നിന്നു റോമിലേക്കു വിമാനത്തില്‍ മടങ്ങവേ മാധ്യമപ്രവര്‍ത്തകരുമായി സംസാരിക്കുകയായിരുന്നു അദ്ദേഹം. എഴുപതു മാധ്യമപ്രവര്‍ത്തകരായിരുന്നു മാര്പാപ്പയ്ക്കൊപ്പമുണ്ടായിരുന്നത്.
ആഫ്രിക്കന്‍ സന്ദര്‍ശനത്തെക്കുറിച്ചായിരുന്നു മാര്‍പാപ്പ ആദ്യം സംസാരിച്ചത്. പശ്ചിമേഷ്യന്‍ യുദ്ധം, കുടിയേറ്റം, വധശിക്ഷ തുടങ്ങിയവയെക്കുറിച്ചു മാര്‍പാപ്പ മാധ്യമപ്രവര്‍ത്തകരുമായി സംസാരിച്ചു. ഒരു സഭാധ്യക്ഷനെന്ന നിലയില്‍ താന്‍ ഒരിക്കലും യുദ്ധത്തെ അനുകൂലിക്കില്ലെന്നു മാര്‍പാപ്പ പറഞ്ഞു.
കുടിയേറ്റമെന്നത് വളരെ സങ്കീര്‍ണവും ഒട്ടേറെ രാജ്യങ്ങളെ ബാധിക്കുന്നതുമായ വിഷയമാണ്. ഇതു യൂറോപ്പിനെയോ അമേരിക്കയോ മാത്രമല്ല ബാധിക്കുക. ഇത് ഒരു ആഗോള പ്രതിഭാസമാണ്.
ഓരോ രാജ്യത്തിനും അതിന്റെ അതിർത്തികൾ സംരക്ഷിക്കാൻ ചുമതലയുണ്ട്. എന്നാൽ, അഭയാർഥികളുടെ മാന്യതയും മനുഷ്യാവകാശങ്ങളും സംരക്ഷിക്കുകയും വേണം-മാര്‍പാപ്പ പറഞ്ഞു.
അടുത്ത യാത്രകളെക്കുറിച്ചുള്ള ചോദ്യത്തിന്, ലാറ്റിന്‍ അമേരിക്കയിലെ വിവിധ രാജ്യങ്ങള്‍ സന്ദര്‍ശിക്കാന്‍ അതിയായ ആഗ്രഹമുണ്ടെന്നും ഒന്നും സ്ഥിരീകരിച്ചിട്ടില്ലെന്നുമായിരുന്നു മാര്‍പാപ്പയുടെ മറുപടി. സ്പെയിന് ആണ് മാര്‍പാപ്പ ഇനി സന്ദര്‍ശിക്കാനിരിക്കുന്ന രാജ്യം.
വധശിക്ഷ നീതീകരിക്കാനാകാത്തത്
ഇറാനിലും മറ്റു നടക്കുന്ന വധശിക്ഷ നീതീകരിക്കാനാകാത്തതാണെന്ന് മാർപാപ്പ പറഞ്ഞു. വധശിക്ഷയെ അപലപിക്കുന്നു. ജനങ്ങളുടെ ജീവനെടുക്കുന്നതിനെ അലപലിക്കുന്നു. മനുഷ്യജീവന് ബഹുമാനിക്കപ്പെടണം, സംരക്ഷിക്കപ്പെടണം-മാര്‍പാപ്പ കൂട്ടിച്ചേര്‍ത്തു.
International
വാഷിംഗ്ടൺ ഡിസി: ഇറാനുമായുള്ള യുദ്ധത്തിനിടെ യുഎസ് നാവികസേനയുടെ ആധുനിക ഡ്രോൺ തകർന്നതിനു സ്ഥിരീകരണം. എംക്യു–4സി ട്രൈറ്റൺ ഡ്രോൺ തകർന്നതായി നേവൽ സേഫ്റ്റി കമാൻഡിന്റെ ഏറ്റവും പുതിയ റിപ്പോർട്ടിൽ പറയുന്നു.
സുരക്ഷാ കാരണങ്ങളാൽ തകർന്ന സ്ഥലം വെളിപ്പെടുത്തിയിട്ടില്ല. നോർത്രോപ്പ് ഗ്രുമ്മൻ നിർമിച്ച ഈ സമുദ്ര നിരീക്ഷണ ഡ്രോണിന് ഏകദേശം 240 ദശലക്ഷം ഡോളറാണ് (ഏകദേശം 2000 കോടി രൂപ) വില.
ഇറാൻ സംഘർഷവുമായി ബന്ധപ്പെട്ട് അമേരിക്കയ്ക്കുണ്ടാകുന്ന ഏറ്റവും വലിയ സാമ്പത്തിക നഷ്ടങ്ങളിലൊന്നാണിത്.
NRI
ലണ്ടൻ: ഇന്ധന പ്രതിസന്ധിയെ തുടർന്ന് വിമാന സർവീസുകൾ പ്രതിസന്ധിയിലേക്ക്. ഇറാൻ യുദ്ധത്തെ തുടർന്നുണ്ടായ പ്രതിസന്ധിയുടെ ഭാഗമായി ലോകത്താകമാനമുള്ള അന്താരാഷ്ട്ര വിമാനസർവീസുകൾ ഭാഗികമായി മുടങ്ങിത്തുടങ്ങി.
യൂറോപ്പിൽ ഇനി അഞ്ച് ആഴ്ചത്തേക്ക് മാത്രമുള്ള ജെറ്റ് ഇന്ധനമാണ് അവശേഷിക്കുന്നത്. അന്താരാഷ്ട്ര എനർജി ഏജൻസി എക്സിക്യൂട്ടീവ് ഡയറക്ടർ ഫാറ്റി ബിറലാണ് ഇതുമായി ബന്ധപ്പെട്ട മുന്നറിയിപ്പ് നൽകിയത്.
മറ്റ് രാജ്യങ്ങൾക്കൊപ്പം യൂറോപ്പിലും ഇന്ധന പ്രതിസന്ധി ഏറെ രൂക്ഷമാണ്. ഇതുമൂലം ഡൊമസ്റ്റിക് സർവീസുകളും പ്രതിസന്ധിയിലായി. യൂറോപ്പ്യൻ യൂണിയൻ പ്രതിസന്ധി നേരിടുന്നതുമായി ബന്ധപ്പെട്ടുള്ള ചർച്ചകൾ ആരംഭിച്ചു.
യൂറോപ്പിലേക്ക് 75 ശതമാനം ജെറ്റ് ഇന്ധനവും മിഡിൽ ഈസ്റ്റിൽ നിന്നുമാണ് ലഭിക്കുന്നത്. ഇന്ധന പ്രതിസന്ധിയെ തുടർന്ന് മിക്ക എയർലൈനുകളും നിരക്ക് വർധനവ് ഏർപ്പെടുത്തി തുടങ്ങി.
യൂറോപ്പിലെ പ്രമുഖ വിമാന കമ്പനിയായ ലുഫ്താൻസാ, കെഎൽഎം, റയനേർ, എയർലിംഗസ്, എയർ ഫ്രാൻസ് തുടങ്ങിയവയുടെ നിരവധി വിമാന സർവീസുകളാണ് വെട്ടിച്ചുരുക്കിയത്. വരും ആഴ്ചകളിൽ യുദ്ധത്തിന് പരിഹാരം ആയില്ലെങ്കിൽ ഭൂരിഭാഗം വിമാന സർവീസുകളും നിർത്തിവയ്ക്കേണ്ട അവസ്ഥയിലാവും.
നൈജീരിയൻ എയർലൈൻസ് ഇന്ധന ചെലവുകളിൽ 270 ശതമാത്തിന്റെ വർധനവ് ഉണ്ടായതിനാൽ തങ്ങളുടെ സർവീസുകൾ ഏതുസമയവും നിർത്തിവയ്ക്കേണ്ട അവസ്ഥയിലാണെന്ന് വ്യക്തമാക്കുന്നു.
പ്രമുഖ വിമാന കമ്പനികളായ സിംഗപ്പുർ എയർലൈൻസ്, എയർ ന്യൂസിലൻഡ്, ക്വാണ്ടസ്, വെർജിൻ ഓസ്ട്രേലിയ, ഖത്തർ എയർവെയ്സ്, എമിറേറ്റ്സ്, എത്തിഹാദ്, ഗൾഫ് എയർ തുടങ്ങിയവയുടെ സർവീസുകളും ഇതിനകം വെട്ടിച്ചുരുക്കി.
International
ടെഹ്റാൻ: ഭീഷണിയുടെ നിഴലിൽ അമേരിക്കയുമായി ചർച്ചയ്ക്ക് ഒരുക്കമല്ലെന്ന് ഇറാൻ. സമാധാന ചർച്ചകൾക്കായി അമേരിക്കൻ പ്രതിനിധി സംഘം പാക്കിസ്ഥാനിലേക്കു പുറപ്പെടാനിരിക്കെയാണ് കടുത്ത നിലപാടുമായി ഇറാൻ പാർലമെന്റ് സ്പീക്കർ മുഹമ്മദ് ബാഗർ ഗാലിബാഫ് രംഗത്തെത്തിയത്.
പാക് തലസ്ഥാന നഗരമായ ഇസ്ലമാബാദിൽ നടക്കാനിരിക്കുന്ന രണ്ടാം ഘട്ട ചർച്ചകൾക്കു മുന്നോടിയായാണ് ഇറാന്റെ പ്രതികരണം. ഇതോടെ പശ്ചിമേഷ്യയിൽ യുദ്ധഭീതി ഇരട്ടിയായി.
വെടിനിർത്തൽ കരാർ ലംഘിച്ചും ഉപരോധം ഏർപ്പെടുത്തിയും ചർച്ചയെ കീഴടങ്ങൽ വേദിയാക്കി മാറ്റാനാണ് ട്രംപ് ഭരണകൂടത്തിന്റെ ശ്രമമെന്ന് ഗാലിബാഫ് കുറ്റപ്പെടുത്തി.
"ചർച്ചകളെ യുദ്ധത്തിനുള്ള ന്യായീകരണമാക്കി മാറ്റാനാണ് ട്രംപിന്റെ നീക്കം. എന്നാൽ, ഭീഷണികൾക്കു മുന്നിൽ ഞങ്ങൾ മുട്ടുമടക്കില്ല. കഴിഞ്ഞ രണ്ടാഴ്ചയായി യുദ്ധക്കളത്തിൽ പുതിയ കരുനീക്കങ്ങൾ നടത്താൻ ഇറാൻ തയാറെടുത്തു കഴിഞ്ഞു.' -ഗാലിബാഫ് എക്സിൽ പ്രതികരിച്ചു.
വെടിനിർത്തൽ ഇന്ന് അവസാനിക്കും
ചൊവ്വാഴ്ച വൈകുന്നേരത്തോടെ വെടിനിർത്തൽ കാലാവധി അവസാനിക്കാനിരിക്കെ, കരാറിൽ എത്തിയില്ലെങ്കിൽ കനത്ത പ്രത്യാഘാതങ്ങൾ നേരിടേണ്ടി വരുമെന്നു ട്രംപ് മുന്നറിയിപ്പു നൽകിയിരുന്നു. ഇറാനെ പൂർണമായും തകർക്കുമെന്നാണ് യുഎസ് പ്രസിഡന്റിന്റെ ഭീഷണി. ഇതിനു പിന്നാലെ ഹോർമുസ് കടലിടുക്കിൽ ഇറാൻ കപ്പൽ യുഎസ് നാവികസേന പിടിച്ചെടുത്തതു മേഖലയിൽ വലിയ സംഘർഷാവസ്ഥ സൃഷ്ടിച്ചിരിക്കുകയാണ്.
യുഎസ് നാവികസേനയുടെ ഗൈഡഡ് മിസൈൽ ഡിസ്ട്രോയറായ യുഎസ്എസ് സ്പ്രുവൻസ് ഇറാൻ കപ്പൽ തടയുകയും പിടിച്ചെടുക്കുകയുമായിരുന്നു. അമേരിക്കയുടെ നടപടിക്കു പിന്നാലെ ഇറാൻ ഡ്രോൺ ആക്രമണങ്ങളിലൂടെ തിരിച്ചടി നൽകിയതായായി പ്രാദേശികമാധ്യമങ്ങൾ റിപ്പോർട്ട് ചെയ്തിട്ടുണ്ട്. അമേരിക്ക നടത്തുന്നതു സായുധ കൊള്ളയാണെന്നും കനത്ത തിരിച്ചടി നൽകുമെന്നും ഇറാന്റെ ഖാത്തം അൽഅൻബിയ സെൻട്രൽ ആസ്ഥാനം വക്താവ് ലഫ്റ്റനന്റ് കേണൽ ഇബ്രാഹിം സോൾഫഗാരി പ്രതികരിച്ചിരുന്നു.
അമേരിക്കയുടെ നടപടി അന്താരാഷ്ട്ര നിയമങ്ങൾക്കു വിരുദ്ധമാണെന്ന് ഇറാൻ വിദേശകാര്യമന്ത്രി അബ്ബാസ് അരാഗചി റഷ്യൻ വിദേശകാര്യമന്ത്രി സെർജി ലാവ്റോവുമായി നടത്തിയ ചർച്ചയിൽ പറഞ്ഞു. വാഷിംഗ്ടണിന്റെ വൈരുധ്യം നിറഞ്ഞ നിലപാടുകൾ നയതന്ത്രത്തിനു യോജിച്ചതല്ലെന്നും ദേശീയ സുരക്ഷ സംരക്ഷിക്കാൻ ആവശ്യമായ ഏതു നടപടിയും സ്വീകരിക്കാൻ ഇറാൻ മടിക്കില്ലെന്നും അരാഗചി വ്യക്തമാക്കി.
അമേരിക്കയുടെ മുൻകാല നടപടികൾ രാജ്യത്തു വലിയ അവിശ്വാസമാണു സൃഷ്ടിച്ചതെന്ന് ഇറാൻ പ്രസിഡന്റ് മസൂദ് പെസെഷ്കിയാൻ പ്രതികരിച്ചു. ഇറാൻ ജനത ഭീഷണികൾക്കു വഴങ്ങില്ലെന്നും ബലപ്രയോഗം കൊണ്ടു തങ്ങളെ കീഴ്പ്പെടുത്താമെന്നു കരുതേണ്ടെന്നും പെസെഷ്കിയാൻ പറഞ്ഞു.
International
വാഷിംഗ്ടൺ ഡിസി: ഇറാനുമായുള്ള യുദ്ധത്തിൽ താൻ വലിയ വിജയത്തിലേക്ക് നീങ്ങുകയാണെന്ന് യുഎസ് പ്രസിഡന്റ് ഡോണൾഡ് ട്രംപ്. കാര്യങ്ങളെല്ലാം വളരെ നന്നായി പോകുകയാണെന്നും സൈന്യം മികച്ച പ്രകടനമാണു കാഴ്ച വയ്ക്കുന്നതെന്നും ട്രംപ് സമൂഹ മാധ്യമമായ ട്രൂത്ത് സോഷ്യലിൽ കുറിച്ചു.
വ്യാജ വാർത്താ മാധ്യമങ്ങൾ വായിച്ചാൽ, നമ്മൾ യുദ്ധത്തിൽ തോൽക്കുകയാണെന്നു നിങ്ങൾക്ക് തോന്നിപ്പോകും. ശത്രുക്കളും ആശയക്കുഴപ്പത്തിലാണ്. കാരണം, അവരും ഈ മാധ്യമ റിപ്പോർട്ടുകൾ തന്നെയാണ് കാണുന്നത്.
ഏറ്റവും പ്രധാനപ്പെട്ടത് നമ്മുടെ ഉപരോധമാണ്. കരാർ ഉണ്ടാകുന്നത് വരെ ഉപരോധം പിൽവലിക്കില്ല. ഇത് ഇറാനെ പൂർണമായും നശിപ്പിക്കുകയാണ്. പ്രതിദിനം 50 കോടി ഡോളർ വീതമാണ് അവർക്ക് നഷ്ടപ്പെടുന്നതെന്നും ട്രംപ് പറഞ്ഞു.
ഇറാനുമായുള്ള യുദ്ധത്തിന് ഇസ്രയേൽ ഒരിക്കലും തന്നെ പ്രേരിപ്പിച്ചിട്ടില്ലെന്ന് ട്രൂത്ത് സോഷ്യലിൽ പങ്കുവച്ച കുറിപ്പിൽ ട്രംപ് പറഞ്ഞു. 2023 ഒക്ടോബർ ഏഴിനുണ്ടായ ഭീകരാക്രമണങ്ങളും ആണവായുധങ്ങൾ നിർമിക്കാൻ ഇറാനെ അനുവദിക്കില്ലെന്നുള്ള തന്റെ തീരുമാനവുമാണു ആക്രമണത്തിനു പിന്നിലെന്നും ട്രംപ് പറഞ്ഞു.
International
വാഷിംഗ്ടൺ ഡിസി/ദുബായ്: സമാധാന ചർച്ചകൾക്കായി യുഎസ് പ്രതിനിധികൾ ഇന്നു പാക്കിസ്ഥാനിലെത്തുമെന്ന് പ്രസിഡന്റ് ഡോണൾഡ് ട്രംപ്. സമൂഹ മാധ്യമത്തിലൂടെയാണ് ട്രംപ് ഇക്കാര്യം അറിയിച്ചത്.
വൈസ് പ്രസിഡന്റ് ജെ.ഡി. വാൻസാണ് യുഎസ് സംഘത്തെ നയിക്കുക. പാക്കിസ്ഥാനിൽ നടന്ന ആദ്യഘട്ട സമാധാനചർച്ചയിലും വാൻസായിരുന്നു യുഎസ് സംഘത്തലവൻ.
ഹോർമുസ് കടലിടുക്കിൽ കപ്പലുകൾക്കു നേരേ വെടിയുതിർത്ത ഇറാൻ വെടിനിർത്തൽ ധാരണ ലംഘിച്ചെന്നു ട്രംപ് കുറ്റപ്പെടുത്തി. യുഎസ് മുന്നോട്ടു വയ്ക്കുന്ന കരാർ പാലിച്ചില്ലെങ്കിൽ ഇറാന്റെ ഓരോ ഊർജ പ്ലാന്റും ഓരോ പാലവും തകർക്കുമെന്നും ട്രംപ് ഭീഷണി മുഴക്കി.
അതേസമയം, സമാധാന ചർച്ച സംബന്ധിച്ച് ഇറാൻ പ്രതികരിച്ചിട്ടില്ല. യുഎസ്-ഇറാൻ വെടിനിർത്തൽ ധാരണ ബുധനാഴ്ച അവസാനിക്കും. യുഎസ്-ഇറാൻ സമാധാന ചർച്ച നടക്കുന്ന പാക്കിസ്ഥാനിൽ സുരക്ഷ കർശനമാക്കിയിട്ടുണ്ട്.
10,000 പോലീസുകാരെയാണ് ഇരട്ട നഗരങ്ങളായ ഇസ്ലാമാബാദിലും റാവൽപിണ്ടിയിലും വിന്യസിച്ചിരിക്കുന്നത്. റാവൽപിണ്ടിയിൽ 600 ചെക്പോയിന്റുകൾ സ്ഥാപിച്ചു. ഏപ്രിൽ 11, 12 തീയതികളിൽ നടന്ന ചർച്ച തീരുമാനമാകാതെ പിരിഞ്ഞിരുന്നു.
പശ്ചിമേഷ്യയിൽ സമാധാനം പുനഃസ്ഥാപിക്കുകയെന്ന ലക്ഷ്യത്തോടെ പാക്കിസ്ഥാൻ ഊർജിത മധ്യസ്ഥനീക്കങ്ങളാണു നടത്തിവരുന്നത്. പ്രധാനമന്ത്രി ഷെഹ്ബാസ് ഷെരീഫ് കഴിഞ്ഞ 15 മുതൽ സൗദി അറേബ്യ, ഖത്തർ, തുർക്കി എന്നീ രാജ്യങ്ങളിൽ സന്ദർശനം നടത്തി.
പാക് സൈനിക മേധാവി ഫീൽഡ് മാർഷൽ അസിം മുനീർ ഇറാനിലെത്തി ഉന്നതനേതാക്കളുമായി കൂടിക്കാഴ്ച നടത്തിയിരുന്നു. മൂന്നു ദിവസമാണ് അസിം മുനീർ ഇറാനിലുണ്ടായിരുന്നത്. അമേരിക്കയിൽനിന്നു പുതിയ നിർദേശങ്ങൾ ലഭിച്ചെന്ന് ഇറാൻ അറിയിച്ചു. ഇറാന്റെ ആണവപദ്ധതിയും ഹോർമുസ് കടലിടുക്കിലെ നിയന്ത്രണവുമാണ് ആദ്യവട്ട ചർച്ച വഴിമുട്ടാൻ കാരണം.
International
വാഷിംഗ്ടൺ ഡിസി: ഹോർമുസ് കടലിടുക്കിൽ യുഎസ് ഏർപ്പെടുത്തിയ ഉപരോധം മറികടക്കാൻ ശ്രമിച്ച ഇറാനിയൻ പതാകയേന്തിയ കപ്പൽ തടഞ്ഞെന്ന് യുഎസ് പ്രസിഡന്റ് ഡോണൾഡ് ട്രംപ്.
യുഎസ് നാവിക കപ്പലായ യുഎസ്എസ് സ്പ്രൂൺസ്, ടൗസ്ക എന്ന കപ്പലിനെ തടഞ്ഞു. ആദ്യം അവർക്ക് മുന്നറിയിപ്പ് നൽകി. എന്നാൽ ഇറാനിയൻ സംഘം അത് കേൾക്കാൻ തയാറായില്ല. പിന്നാലെ തങ്ങളുടെ നാവിക കപ്പൽ അവരുടെ കപ്പൽ തടഞ്ഞു.
കപ്പലിന്റെ പൂർണ അവകാശം തങ്ങൾക്കാണ്. അതിൽ എന്താണ് എന്ന് പരിശോധിക്കുകയാണെന്നും ട്രംപ് ട്രൂത്ത് സോഷ്യലിൽ കുറിച്ചു.
Leader Page
1956ൽ ഈജിപ്ത് അഞ്ച് മാസത്തേക്ക് സൂയസ് കനാൽ അടച്ചുപൂട്ടിയപ്പോൾ അത് ബ്രിട്ടന്റെ പൗണ്ട് സ്റ്റെർലിംഗിന്റെ ആഗോളപദവി ഇല്ലാതാക്കുകയും പെട്രോഡോളർ യുഗത്തിന് തുടക്കം കുറിക്കുകയും ചെയ്തു. പതിറ്റാണ്ടുകൾക്കു മുമ്പു തങ്ങളെ അടിച്ചമർത്തിയ സാമ്പത്തികശക്തിക്ക് ഒരു ചെറിയ രാജ്യത്തിന് എങ്ങനെ ഗുരുതരമായ നാശനഷ്ടം വരുത്താം എന്നതിന് അതു തെളിവായി.
അമേരിക്ക ഇപ്പോൾ സ്വന്തം "സൂയസ് നിമിഷത്തെ' അഭിമുഖീകരിക്കുകയാണെന്ന് ചിലർ വാദിക്കുന്നു. ഹോർമുസ് കടലിടുക്ക് അടച്ചുപൂട്ടുന്നതിന്റെ സാമ്പത്തിക ആഘാതത്തെക്കുറിച്ചുള്ള ലളിതമായ ഒരു വിലയിരുത്തലാണിതെങ്കിലും പ്രസിഡന്റ് ഡോണൾഡ് ട്രംപിന്റെ ഇറേനി യൻ യുദ്ധ അബദ്ധത്തിനു മുന്നിൽ ഡോളറിന്റെ ആധിപത്യം തകരില്ലെന്ന അമിത ആത്മവിശ്വാസവും അത്രതന്നെ തെറ്റാണ്.
ഇറാന്റെ നടപടികളും സൂയസ് പ്രതിസന്ധിയും തമ്മിലുള്ള സാമ്യം നമ്മെ തെറ്റിദ്ധരിപ്പിച്ചേക്കാം. ഈജിപ്തും ഇറാനും തങ്ങളുടെ നിയന്ത്രണത്തിലുള്ള ജലപാതകൾ അടച്ച് എണ്ണ വിതരണം തടസപ്പെടുത്തി എന്നത് സത്യമാണ്. ഇത് സാമ്പത്തിക ശക്തികളുടെ സമ്പദ്വ്യവസ്ഥയിൽ ഊർജവില കുത്തനെ ഉയരാൻ കാരണമായി. സാമ്പത്തിക വിപണികൾ തകർന്നു. വളം, ഗതാഗതം എന്നിവയുടെ വിലക്കയറ്റത്തിന്റെ ആഘാതം എപ്പോഴും ദരിദ്രരെയാണ് ഏറ്റവും കൂടുതൽ ബാധിക്കുന്നത്. എന്നാൽ ഹോർമുസ് അമേരിക്കയ്ക്ക് ഒരു "സൂയസ്’ ആകില്ലെന്നു സൂചിപ്പിക്കുന്ന ചില അടിസ്ഥാന വ്യത്യാസങ്ങളുണ്ട്.
സൂയസ് പ്രതിസന്ധി കേവലം ബ്രിട്ടന്റെ പാപ്പരത്തം സ്ഥിരീകരിക്കുക മാത്രമാണ് ചെയ്തത്. 1945 ഡിസംബറിൽ, വളർന്നുവരുന്ന അമേരിക്കൻ സാമ്രാജ്യം ബ്രിട്ടനെ ഒരു വായ്പക്കെണിയിൽ കുടുക്കിയിരുന്നു. പാപ്പരായ മുൻ സാമ്രാജ്യത്തിന് ഇനി ആഗോളതലത്തിൽ അധികാരം പ്രയോഗിക്കാൻ കഴിയില്ലെന്നു മാത്രമാണ് സൂയസ് തെളിയിച്ചത്. എന്നാൽ അമേരിക്ക, ട്രംപിന്റെ കഴിവില്ലായ്മയും അശ്രദ്ധമായ ഭരണവും ഉണ്ടായിരുന്നിട്ടും, അത്തരമൊരു തകർച്ചയുടെ അരികിലല്ല.
അമേരിക്കയുടെ കടബാധ്യതയെക്കുറിച്ച് ആശങ്കകളുണ്ടെങ്കിലും 1956ലെ ബ്രിട്ടന്റെ സാമ്പത്തിക സമ്മർദവുമായി അതിനെ താരതമ്യം ചെയ്യുന്നത് അർഥശൂന്യമാണ്. ബ്രിട്ടീഷ് സാമ്രാജ്യത്തിന് ഒരിക്കലും സ്റ്റെർലിംഗിന് "അമിതമായ പദവി’ (Exorbitant Privilege) നേടിയെടുക്കാൻ കഴിഞ്ഞിരുന്നില്ല. അതായത്, തങ്ങളുടെ കമ്മി നികത്താൻ ലോകമെമ്പാടുമുള്ള മൂലധനം തങ്ങളിലേക്ക് എത്തിക്കാനുള്ള അമേരിക്കയുടെ കഴിവ് ബ്രിട്ടന് ഉണ്ടായിരുന്നില്ല.
ഇന്ന്, അമേരിക്കക്കാരല്ലാത്തവർക്ക് എണ്ണ വാങ്ങാൻ പ്രതിവർഷം ഏകദേശം ഒരു ട്രില്യൺ ഡോളർ ആവശ്യമാണ്. ഇത് 2026ലെ അമേരിക്കൻ പ്രതിരോധ ബജറ്റിന് ഏകദേശം തുല്യമാണ്. ഊർജവും ആയുധങ്ങളും വാങ്ങാൻ ഡോളർ സമ്പാദിക്കാൻ അവർ ലോകത്തിന് സാധനങ്ങൾ വിൽക്കണം. മറ്റാരെയുംപോലെ, മറ്റുള്ളവർക്ക് ആവശ്യമുള്ള ഡോളർ അമേരിക്ക അച്ചടിക്കുകയും അതിന്റെ വായ്പാ ചെലവ് വിദേശികളുടെ തലയിൽ കെട്ടിവയ്ക്കുകയും ചെയ്യുന്നു. ഇതിനോടൊപ്പം 100 ട്രില്യൺ ഡോളർ വരുന്ന ആഗോള ഡോളർ കടം കൂടി ചേർത്താൽ അമേരിക്കയുടെ അജയ്യമായ അധികാരം വ്യക്തമാകും. ബ്രിട്ടന് ഇത് ഒരിക്കലും ഉണ്ടായിരുന്നില്ല.
അതുപോലെ, പെട്രോൾ വില വർധന അമേരിക്കക്കാരെ ബാധിക്കുന്നുണ്ടെങ്കിലും തങ്ങളുടെ ഗ്യാസ് സ്റ്റേഷനുകൾ പ്രവർത്തിപ്പിക്കാൻ അമേരിക്കയ്ക്ക് ഗൾഫിൽനിന്നുള്ള എണ്ണ ആവശ്യമില്ല. എന്നാൽ 1956ൽ ബ്രിട്ടന്റെ അവസ്ഥ ഇതല്ലായിരുന്നു.
ബാങ്കിംഗ് മേഖലയിലും സമാന വ്യത്യാസമുണ്ട്. സൂയസ് പ്രതിസന്ധി ലണ്ടനിലെ ബാങ്കുകളുടെ വരുമാനത്തെ സാരമായി ബാധിച്ചു. എന്നാൽ എഴുപത് വർഷങ്ങൾക്കിപ്പുറം, ട്രംപിന്റെ സാഹസികതമൂലം വിപണിയിലുണ്ടായ അസ്ഥിരതയിൽ നിന്ന് വാൾ സ്ട്രീറ്റ് ബാങ്കുകൾ വൻ ലാഭമാണു കൊയ്യുന്നത്. അമേരിക്കൻ ആധിപത്യവും അവിടുത്തെ ഭരണവർഗത്തിന്റെ സമ്പത്തും സാധാരണ പൗരന്മാരുടെ ക്ഷേമത്തിനു വിപരീതമായിട്ടാണ് നിലകൊള്ളുന്നത്.
ഹോർമുസ് കടലിടുക്ക് അടയ്ക്കുന്നത് പെട്രോഡോളർ വ്യവസ്ഥയുടെ അന്ത്യമല്ലെങ്കിലും അമേരിക്കൻ ആധിപത്യത്തിൽനിന്നുള്ള മാറ്റത്തിന് ആവശ്യമായ ഘടനാപരമായ മാറ്റങ്ങളിലേക്ക് അത് വിരൽ ചൂണ്ടുന്നു.
പാകിസ്ഥാന്റെ കാര്യമെടുക്കുക. ട്രംപിനും ഇറാനും ഇടയിലുള്ള ഒരു പ്രധാന മധ്യസ്ഥനായി മാറിയതിന്റെ ആവേശത്തിലാണ് പാക്കിസ്ഥാൻ സൈനിക സർക്കാർ. ചൈനീസ് സോളാർ പാനലുകളെ ആശ്രയിച്ച് അവർ തങ്ങളുടെ വ്യവസായ അടിത്തറ മാറ്റുകയാണ്. മറ്റ് ഏഷ്യൻ, ആഫ്രിക്കൻ രാജ്യങ്ങളും ഇതു പിന്തുടരുന്നു. ഇത് അമേരിക്കയുടെ ഹൈഡ്രോകാർബൺ-ഡോളർ വ്യവസ്ഥയെ ദുർബലപ്പെടുത്തുന്നു.
പിന്നീട് "യുക്രെയ്ൻ പ്രഭാവം’ വരുന്നു. റഷ്യൻ ആസ്തികൾ കണ്ടുകെട്ടുകയും ആഗോള ധനകാര്യ ശൃംഖലയിൽനിന്ന് അവരെ പുറത്താക്കുകയും ചെയ്തപ്പോൾ, ""ഇന്ന് റഷ്യയാണെങ്കിൽ നാളെ അത് നിങ്ങളിൽ ആരുമാകാം’’എന്ന സന്ദേശമാണ് അമേരിക്ക ലോകത്തിന് നൽകിയത്. സൗദി അറേബ്യ, ഇന്തോനേഷ്യ, മലേഷ്യ തുടങ്ങിയ രാജ്യങ്ങളിലെ ധനികർ ഇത് വ്യക്തമായി മനസിലാക്കി. ഉടൻതന്നെ അവർ ബദൽ മാർഗങ്ങൾ തേടിത്തുടങ്ങി. ചൈന ഒരുക്കിയ ഡിജിറ്റൽ കറൻസി, "ബ്രിക്സ് പേ’, വീചാറ്റ് തുടങ്ങിയ സംവിധാനങ്ങളിലേക്ക് അവർ ശ്രദ്ധ തിരിച്ചു. ഈ സംഭവവികാസങ്ങൾ ഡോളറിന്റെ പെട്ടെന്നുള്ള തകർച്ചയ്ക്ക് കാരണമാകില്ലെങ്കിലും അമേരിക്കയുടെ നിയന്ത്രണമില്ലാത്ത ഒരു ബദൽ സാമ്പത്തിക വ്യവസ്ഥയുടെ ഉദയത്തെ സൂചിപ്പിക്കുന്നുണ്ട്.
അമേരിക്കയുടെ സൂയസ് പ്രതിസന്ധിയല്ല ഇറാൻ യുദ്ധമെങ്കിലും അത് ഒരുപക്ഷേ അമേരിക്കയുടെ "ഗലിപ്പോളി നിമിഷമായി’ (Gallipoli moment) മാറിയേക്കാം. 1915ൽ ഡാർഡനെൽസ് ഉപദ്വീപിൽവച്ചാണ് ബ്രിട്ടീഷ് സാമ്രാജ്യം വൻതോതിലുള്ള ഒരു തിരിച്ചടി നേരിട്ടത്. ക്ഷയിച്ചുപോയ ഒരു ഭരണകൂടത്തിന്റെ കരുത്തിനെ കുറച്ചുകാണുകയും സ്വന്തം സൈനികശേഷിയെ അമിതമായി വിലയിരുത്തുകയും അങ്ങേയറ്റം ആശയക്കുഴപ്പം നിറഞ്ഞ തന്ത്രങ്ങൾ മെനയുകയും ചെയ്തതിലൂടെ സംഭവിച്ച ഒരു ദുരന്തമായിരുന്നു അത്. ഇതു കേൾക്കുമ്പോൾ സമകാലികമായി തോന്നുന്നില്ലേ?
(യാനിസ് വരുഫാക്കിസ് ഗ്രീസിന്റെ മുൻ ധനമന്ത്രിയും ആഥൻസ് സർവകലാശാലയിലെ സാമ്പത്തിക ശാസ്ത്ര പ്രഫസറുമാണ്.)
പകർപ്പവകാശം: പ്രോജക്ട് സിൻഡിക്കറ്റ്, 2026.
www.project-syndicate.org
International
ടെഹ്റാൻ: ഇനി യുദ്ധം ഉണ്ടായാൽ അത് ആഗോള യുദ്ധമാകുമെന്ന് ഇറാന്റെ ഭീഷണി. ഈ മാസം പോലും ഇറാൻ പുതിയ മിസൈലുകൾ വികസിപ്പിച്ചെന്നും യുദ്ധം തുടർന്നാൽ അവ ഉപയോഗിക്കുമെന്നും മുതിർന്ന കമാൻഡർ ബ്രിഗേഡിയർ ജനറൽ മുഹമ്മദ് റേസ മുന്നറിയിപ്പ് നൽകി. ഇറാന്റെ മിസൈൽ ശേഷിയെ തടയാൻ കഴിയില്ലെന്നും കമാൻഡർ പ്രസ് ടിവിയിൽ വ്യക്തമാക്കി.
അതിനിടെ ഹോർമുസ് കടക്കാൻ കപ്പലുകളിൽ നിന്ന് പണമീടാക്കാൻ ഇറാൻ തീരുമാനിച്ചു. സുരക്ഷ, പരിസ്ഥിതി സംരക്ഷണം എന്നിവയ്ക്ക് ഫീസ് ഈടാക്കുമെന്ന് ഇറാന്റെ ദേശീയ സുരക്ഷാ കൗൺസിൽ വ്യക്തമാക്കി. അമേരിക്ക ഇറാനിലേക്ക് വരുന്നതും പോകുന്നതുമായ കപ്പലുകൾക്ക് നാവിക ഉപരോധം തുടർന്നതോടെയാണ് ഹോർമുസ് കടലിടുക്ക് വീണ്ടും അടയ്ക്കാൻ കടുത്ത തീരുമാനം ഇറാൻ എടുത്തത്.
ഇറാൻ യുറേനിയം ശേഖരം കൈമാറുമെന്നും ആണവ പദ്ധതി ഉപേക്ഷിക്കുമെന്നുമുള്ള യുഎസ് പ്രസിഡന്റ് ഡോണൾഡ് ട്രംപിന്റെ അവകാശവാദങ്ങളും ഇറാൻ തള്ളി. അതേസമയം ബുധനാഴ്ച്ചക്കുള്ളിൽ ധാരണയില്ലെങ്കിൽ ആക്രമണം തുടരുമെന്നാണ് ട്രംപിന്റെ ഭീഷണി.
International
വാഷിംഗ്ടൺ: ഇറാനുമായി നടക്കുന്ന സമാധാന ചർച്ചയിൽ ലബനൻ വെടിനിർത്തൽ ഇല്ലെന്നു അമേരിക്ക. ലബനിനിലെ പ്രശ്നം മറ്റൊരു വിഷയമാണ്. ഇറാനുമായുള്ള സമാധാന ചർച്ചയിൽ അത് ഉൾപ്പെടില്ല. ഇസ്രയേലിനോട് ലബനനിലെ ഹിസ്ബുള്ളയ്ക്കെതിരേ നടത്തുന്ന ആക്രമണം നിർത്താൻ ആവശ്യപ്പെടില്ലെന്നും മുതിർന്ന യുഎസ് ഉദ്യോഗസ്ഥനെ ഉദ്ധരിച്ച് 'ആക്സിയോസ്' (Axios) റിപ്പോർട്ട് ചെയ്തു.
വെടിനിർത്തൽ സാധ്യതകളെക്കുറിച്ചു ചർച്ച ചെയ്യാൻ ഇസ്രായേൽ സുരക്ഷാ കാബിനറ്റ് ബുധനാഴ്ച യോഗം ചേർന്ന പശ്ചാത്തലത്തിലാണ് ഈ വെളിപ്പെടുത്തൽ. അതേസമയം, യുദ്ധം അവസാനിക്കുന്നതിനെ പ്രസിഡന്റ് ട്രംപ് സ്വാഗതം ചെയ്യുമെന്നും അതിൽ അദ്ദേഹം സന്തുഷ്ടനായിരിക്കുമെന്നും മറ്റൊരു യുഎസ് ഉദ്യോഗസ്ഥൻ പറഞ്ഞു.
ഇതിനിടെ, കാബിനറ്റ് യോഗത്തിൽ ലബനൻ വിഷയം ചർച്ച ചെയ്തെന്നും എന്നാൽ യുദ്ധം നിർത്തുന്നതുമായി ബന്ധപ്പെട്ട് അന്തിമ തീരുമാനമൊന്നും ഉണ്ടായില്ലെന്നും ഇസ്രായേൽ ഉദ്യോഗസ്ഥർ അറിയിച്ചു. ചൊവ്വാഴ്ച യുഎസ് സ്റ്റേറ്റ് സെക്രട്ടറി മാർക്കോ റൂബിയോയുടെ അധ്യക്ഷതയിൽ ഇസ്രായേൽ, ലബനൻ നയതന്ത്രജ്ഞർ പങ്കെടുത്ത യോഗത്തിനു ശേഷമാണ് ഈ വിഷയം സജീവ ചർച്ചയായത്. ഈ യോഗത്തിൽ ലബനൻ പ്രതിനിധികൾ വെടിനിർത്തൽ വേണമെന്ന ആവശ്യം ശക്തമായി ഉന്നയിച്ചിരുന്നു.
അതേസമയം, ഇറാൻ സമാധാനചർച്ചയിൽ ലബനൻ വിഷയം ഉൾപ്പെടുത്തില്ലെന്ന യുഎസ് നിലപാട് ഇറാൻ എങ്ങനെ സ്വീകരിക്കുമെന്ന ആകാംക്ഷയിലാണ് നിരീക്ഷകർ. ഇസ്ലാമാബാദ് ചർച്ചയിലും ഇറാൻ പ്രധാന ആവശ്യങ്ങളിലൊന്ന് ഇറാനെ അനുകൂലിക്കുന്ന ലബനനിലെ ഹിസ്ബുള്ളകൾക്കെതിരേ ഇസ്രയേൽ നടത്തുന്ന ആക്രമണം അവസാനിപ്പിക്കണമെന്നതായിരുന്നു.
International
ന്യൂഡൽഹി: ഇസ്ലമാബാദിൽ നടന്ന ചർച്ചകളിൽ ധാരണയായില്ലെങ്കിലും യുഎസ്-ഇറാൻ അടുത്ത ഘട്ടം ചർച്ചകൾ വ്യാഴാഴ്ച ജനീവയിൽ നടന്നേക്കുമെന്നു റിപ്പോർട്ട്. ഫെബ്രുവരിയിൽ ജനീവയിൽ നടന്ന ചർച്ചകൾ പരാജയപ്പെട്ടതിനു പിന്നാലെ ഇറാനുനേരെ യുഎസ്-ഇസ്രായേൽ സംയുക്ത ആക്രമണം ഉണ്ടായിരുന്നു. ഇതു മേഖലയെ യുദ്ധസമാനമായ സാഹചര്യത്തിലേക്കു തള്ളിവിട്ടു. എന്നാൽ, പുതിയ സാഹചര്യത്തിൽ സമാധാനത്തിനുള്ള സാധ്യതകൾ തേടി ഇരുപക്ഷവും വീണ്ടും ചർച്ചയ്ക്കു തയാറെടുക്കുകയാണ്.
അതിനിടെ, ഇറാന്റെ തുറമുഖങ്ങളിൽ അമേരിക്ക ഏർപ്പെടുത്തിയ ഉപരോധം ആഗോള വിപണിയെ ആശങ്കയിലാഴ്ത്തി. ലോകത്തെ പ്രധാന ഊർജഗതാഗത പാതയായ ഹോർമുസ് കടലിടുക്കിലൂടെയുള്ള ഗതാഗതം പൂർണമായും നിലച്ചതായി അന്താരാഷ്ട്രമാധ്യമങ്ങൾ റിപ്പോർട്ട് ചെയ്തു. ട്രംപിന്റെ പ്രഖ്യാപനത്തിനു പിന്നാലെ, മേഖലയിലൂടെ സഞ്ചരിക്കുകയായിരുന്ന കപ്പലുകൾ പാതിവഴിയിൽനിന്നു തിരിച്ചിട്ടു. നിലവിൽ ഹോർമുസ് മേഖലയിൽ കപ്പൽ ഗതാഗതം നിശ്ചലമായ അവസ്ഥയിലാണ്.
ഇറാൻ തുറമുഖങ്ങൾ ഉപരോധിക്കാൻ അമേരിക്ക പശ്ചിമേഷ്യയിൽ വൻ സൈനിക സന്നാഹമാണ് ഒരുക്കിയിരിക്കുന്നത്. വിമാനവാഹിനിക്കപ്പലായ യുഎസ്എസ് ഏബ്രഹാം ലിങ്കൺ ഉൾപ്പെടെ പതിനാറ് യുദ്ധക്കപ്പലുകൾ മേഖലയിലുണ്ട്. എന്നാൽ പേർഷ്യൻ ഗൾഫിനുള്ളിൽ നിലവിൽ യുഎസ് യുദ്ധക്കപ്പലുകൾ ഇല്ലെന്നാണു പ്രതിരോധ വക്താക്കൾ നൽകുന്ന വിവരം.
അതേസമയം, നിയമവിരുദ്ധമായ ആവശ്യങ്ങൾ അമേരിക്ക മുന്നോട്ടുവയ്ക്കുന്നില്ലെങ്കിൽ മാത്രമേ ചർച്ചകൾക്കു പ്രസക്തിയുള്ളൂ എന്ന് ഇന്ത്യയിലെ ഇറാൻ അംബാസഡർ മുഹമ്മദ് ഫതാലി വ്യക്തമാക്കി. സമാധാനത്തിനു തയാറാണെങ്കിലും അമേരിക്ക ഉപരോധവുമായി മുന്നോട്ടുപോവുകയാണെങ്കിൽ എല്ലാ പ്രത്യാഘാതങ്ങളും നേരിടാൻ ഇറാൻ സജ്ജമാണെന്നും ഫതാലി വ്യക്തമാക്കി.
International
വാഷിംഗ്ടൺ ഡിസി: യുഎസ് പ്രസിഡന്റ് ഡോണൾഡ് ട്രംപുമായി സംവാദത്തിൽ ഏർപ്പെടാൻ ആഗ്രഹിക്കുന്നില്ലെന്ന് ലെയോ പതിനാലാമൻ മാർപാപ്പ. യുഎസ്-ഇറാൻ സംഘർഷവുമായി ബന്ധപ്പെട്ട് ട്രംപ് നടത്തിയ വിമർശനങ്ങൾക്ക് മറുപടി നൽകുകയായിരുന്നു മാർപാപ്പ.
"ഞാൻ യുദ്ധത്തിനെതിരെ ഉറക്കെ സംസാരിക്കുന്നത് തുടരും. സമാധാനവും സംഭാഷണങ്ങളും പ്രോത്സാഹിപ്പിക്കാനും പ്രശ്നങ്ങൾക്ക് ന്യായമായ പരിഹാരങ്ങൾ കണ്ടെത്തുന്നതിനായി രാജ്യങ്ങൾക്കിടയിൽ ബഹുമുഖ ബന്ധങ്ങൾ വളർത്താനും ഞാൻ ആഗ്രഹിക്കുന്നു'.
"ഇന്ന് ലോകത്ത് വളരെയധികം ആളുകൾ കഷ്ടപ്പെടുന്നു. നിരപരാധികളായ നിരവധി ആളുകൾ കൊല്ലപ്പെടുന്നു. ആരെങ്കിലും എഴുന്നേറ്റു നിന്ന് ഇതിലും നല്ല വഴിയുണ്ടെന്ന് പറയുമെന്ന് ഞാൻ ആഗ്രഹിക്കുന്നു. എന്റെ സന്ദേശം, സമാധാനം സ്ഥാപിക്കുന്നവർ ഭാഗ്യവാന്മാർ എന്നതാണ്. എന്റെ പങ്കിനെ രാഷ്ട്രീയക്കാരൻ എന്ന നിലയിൽ ഞാൻ നോക്കിക്കാണുന്നില്ല'.- ലെയോ പതിനാലാമൻ പറഞ്ഞു.
അതേസമയം, പോപ്പ് രാഷ്ട്രീയക്കാരാൻ ശ്രമിക്കാതെ സഭയുടെ കാര്യങ്ങളിൽ ശ്രദ്ധ കേന്ദ്രീകരിക്കണമെന്നായിരുന്നു ട്രംപിന്റെ പരാമർശം. കോമൺസെൻസ് ഉപയോഗിക്കണം. വെനിസ്വേലയോടും ഇറാനോടും പോപ്പിന് മൃദുസമീപനമാണ്. തീവ്ര ഇടത് ചിന്താഗതിക്കാരെ സഹായിക്കുന്ന നിലപാടാണ് പോപ്പിന്റേതെന്നും ട്രംപ് കുറ്റപ്പെടുത്തി.
‘പോപ്പാകാനുള്ള ഒരു പട്ടികയിലും അദ്ദേഹം ഉണ്ടായിരുന്നില്ല, ഒരു അമേരിക്കക്കാരനായതിനാൽ മാത്രമാണ് സഭ അദ്ദേഹത്തെ അതിൽ ഉൾപ്പെടുത്തിയത്. പ്രസിഡന്റ് ഡോണാൾഡ് ജെ. ട്രംപുമായി ഇടപെടാനുള്ള ഏറ്റവും നല്ല മാർഗമെന്ന നിലയിലായിരുന്നു സഭയുടെ ആ തെരഞ്ഞെടുപ്പ്. പോപ്പിന്റെ തെരഞ്ഞെടുപ്പ് ഞെട്ടിപ്പിക്കുന്ന അത്ഭുതം ആയിരുന്നു. അതിനുള്ള നന്ദി കാണിക്കണം’ -ട്രംപ് പറഞ്ഞു.
‘പോപ്പ് ലെയോ കുറ്റകൃത്യങ്ങളുടെയും ആണവായുധങ്ങളുടെയും കാര്യത്തിൽ ദുർബലനാണ്. മുൻ പ്രസിഡന്റ് ബറാക് ഒബാമയുടെ രാഷ്ട്രീയ സഹായിയും ഇടതുപക്ഷക്കാരനുമായ ഡേവിഡ് ആക്സൽറോഡുമായി അദ്ദേഹം കൂടിക്കാഴ്ച നടത്തുന്നത് എനിക്ക് ഇഷ്ടമല്ല. പള്ളിയിൽ പോകുന്നവരെയും പുരോഹിതന്മാരെയും അറസ്റ്റ് ചെയ്യണമെന്ന് ആഗ്രഹിച്ചവരിൽ ഒരാളാണ് അദ്ദേഹം’ -ട്രംപ് ആരോപിച്ചു.
അമേരിക്കൻ പ്രസിഡന്റിനെ വിമർശിക്കുന്ന നടപടി ഒരു പോപ്പിൽ നിന്ന് താൻ ആഗ്രഹിക്കുന്നില്ലെന്നും ട്രംപ് വ്യക്തമാക്കി. തന്റെ സോഷ്യൽ മീഡിയ പ്ലാറ്റ്ഫോമായ 'ട്രൂത്ത് സോഷ്യലിലൂടെ' ആണ് ട്രംപ് രംഗത്തെത്തിയത്.
International
ടെഹ്റാൻ: ഇറാൻ തുറമുഖങ്ങൾ ഉപരോധിക്കുമെന്ന യുഎസ് പ്രസിഡന്റ് ഡോണൾഡ് ട്രംപിന്റെ പ്രഖ്യാപനത്തിനു പിന്നാലെ, അമേരിക്കയിലെ ഇന്ധനവില വർധനയെ പരിഹസിച്ച് ഇറാൻ പാർലമെന്റ് സ്പീക്കർ മുഹമ്മദ് ബാഗർ ഘാലിബാഫ്.
ഇപ്പോഴത്തെ ഇന്ധനവില ഭാവിയിൽ അമേരിക്കക്കാർക്ക് "മധുരമുള്ള ഓർമ' മാത്രമായി മാറുമെന്നും ഘാലിബാഫ് പരിഹസിച്ചു. അമേരിക്കയിലെ ഇപ്പോഴത്തെ പെട്രോൾ വിലയുടെ സ്ക്രീൻഷോട്ട് പങ്കുവച്ചാണ് ഘാലിബാഫ് എക്സിലൂടെ പ്രതികരണം നടത്തിയത്.
"ഇപ്പോഴത്തെ വിലയിൽ സന്തോഷിച്ചോളു. ഉപരോധം വരുന്നതോടെ 4-5 ഡോളറിന് ഇന്ധനം കിട്ടിയിരുന്ന കാലം ഓർമ മാത്രമാകും.' ഇറാൻ സ്പീക്കർ കുറിച്ചു. എണ്ണവിലയിലെ വർധന ലളിതമായ ഒന്നല്ലെന്നും അത് ആവർത്തിച്ചുള്ള പ്രത്യാഘാതങ്ങൾ ഉണ്ടാക്കുമെന്നും സൂചിപ്പിക്കാൻ ഒരു ഗണിതശാസ്ത്ര സമവാക്യവും അദ്ദേഹം പോസ്റ്റിനൊപ്പം ചേർത്തു.
പാക്കിസ്ഥാനിൽ നടന്ന ഇറാൻ-യുഎസ് വെടിനിർത്തൽ ചർച്ചകൾ പരാജയപ്പെട്ടതിനു പിന്നാലെയാണ് ഇറാനിയൻ തുറമുഖങ്ങളിലേക്കുള്ള കപ്പൽ ഗതാഗതം തടയുമെന്നു ട്രംപ് പ്രഖ്യാപിച്ചത്. ഇറാനിലെ എല്ലാ തുറമുഖങ്ങളിലേക്കുമുള്ള കപ്പലുകൾ തടയുമെന്നു യുഎസ് സെൻട്രൽ കമാൻഡ് അറിയിച്ചു. ഇറാൻ ഇതര തുറമുഖങ്ങളിലേക്കുള്ള കപ്പലുകൾക്ക് ഹോർമുസ് കടലിടുക്കിലൂടെ സഞ്ചരിക്കാമെങ്കിലും ഇറാനുമായി ബന്ധപ്പെട്ട ഗതാഗതത്തിനു പൂർണവിലക്ക് ഏർപ്പെടുത്താനാണു നീക്കം.
ഉപരോധ പ്രഖ്യാപനത്തിനു പിന്നാലെ രാജ്യാന്തര വിപണിയിൽ എണ്ണവില കുതിച്ചുയർന്നു. വെസ്റ്റ് ടെക്സസ് ഇന്റർമീഡിയറ്റ് എണ്ണവില എട്ട് ശതമാനം വർധിച്ച് ബാരലിന് 104.50 ഡോളറിലെത്തി. രാജ്യാന്തര ബെഞ്ച്മാർക്കായ ബ്രെന്റ് ക്രൂഡ് ഏഴ് ശതമാനം വർധിച്ച് 102 ഡോളറിലെത്തിയിട്ടുണ്ട്. ഈ സാഹചര്യം ഏഷ്യൻ ഓഹരി വിപണികളിലും ഇടിവുണ്ടാക്കാൻ കാരണമായി.
International
വാഷിംഗ്ടൺ: പശ്ചിമേഷ്യയിൽ സമാധാനം പുനഃസ്ഥാപിക്കാനായി പാക്കിസ്ഥാനിൽ നടന്ന ചർച്ചകൾ പരാജയപ്പെട്ടതിനു പിന്നാലെ ഇറാനെതിരേ രൂക്ഷഭാഷയിൽ പ്രതികരിച്ച് അമേരിക്കൻ പ്രസിഡന്റ് ഡോണൾഡ് ട്രംപ്. ചർച്ചകൾക്കായി ഇറാൻ ഇനിയും വരുമോ എന്ന കാര്യത്തിൽ തനിക്ക് ആശങ്കയില്ലെന്നും ഇറാൻ നിലവിൽ അത്യന്തം മോശമായ അവസ്ഥയിലാണെന്നും ട്രംപ് പറഞ്ഞു. മാധ്യമങ്ങളോടു സംസാരിക്കുകയായിരുന്നു ട്രംപ്.
ഇറാന്റെ സൈനികശേഷി ഏകദേശം പൂർണമായും ഇല്ലാതായെന്ന് ട്രംപ് അവകാശപ്പെട്ടു. ഇറാന്റെ മിസൈൽ ശേഖരം തീരാറായി. ഡ്രോണുകളും മിസൈലുകളും നിർമിക്കാനുള്ള അവരുടെ ശേഷി തകർത്തു. ഇറാന്റെ പാലങ്ങൾ അധികമൊന്നും തകർക്കാതെ അമേരിക്ക മര്യാദ കാണിച്ചെന്നും ട്രംപ് കൂട്ടിച്ചേർത്തു.
ഇറാൻ ഒരിക്കലും ആണവായുധം കൈവശം വയ്ക്കില്ലെന്ന് ട്രംപ് ഉറപ്പിച്ചു പറഞ്ഞു. "ഇറാൻ ഇപ്പോഴും ആണവായുധം നിർമിക്കാനാണു ശ്രമം നടത്തുന്നത്. ചർച്ചകളിൽ അക്കാര്യം വ്യക്തമാണ്. എന്നാൽ അതു നടക്കില്ല.' ട്രംപ് വ്യക്തമാക്കി. ചർച്ചകൾ പുനരാരംഭിക്കുമോ എന്ന ചോദ്യത്തിന്, ഇറാൻ ചർച്ചകൾക്കു തയാറായില്ലെങ്കിലും തനിക്കൊന്നുമില്ലെന്നായിരുന്നു ട്രംപിന്റെ മറുപടി.
ഹോർമുസ് കടലിടുക്ക് അടച്ചുപൂട്ടാനുള്ള ഇറാന്റെ ശ്രമം ലോകത്തെ ഭീഷണിപ്പെടുത്തുന്നതിനു തുല്യമാണെന്ന് ട്രംപ് പറഞ്ഞു. ഇതിനെതിരേ തിങ്കളാഴ്ച രാവിലെ മുതൽ യുഎസ് നാവികസേന ഉപരോധം ഏർപ്പെടുത്തും. ഇറാനിൽനിന്ന് ആരും എണ്ണ വാങ്ങുന്നില്ലെന്ന് ഉറപ്പാക്കാൻ മറ്റു രാജ്യങ്ങളുമായി ചേർന്നു പ്രവർത്തിക്കുമെന്നും അദ്ദേഹം അറിയിച്ചു. ഇറാൻ ആവശ്യപ്പെടുന്ന അനധികൃത ടോൾ നൽകുന്ന കപ്പലുകൾക്കു സമുദ്രത്തിൽ സുരക്ഷിതമായ യാത്ര ഉറപ്പുനൽകാനാവില്ലെന്നും ട്രംപ് മുന്നറിയിപ്പ് നൽകി.
അതേസമയം, ഇസ്ലമാബാദിൽ യുഎസ് വൈസ് പ്രസിഡന്റ് ജെ.ഡി. വാൻസുമായി നടന്ന ചർച്ച പരാജയപ്പെടാൻ കാരണം അമേരിക്കയുടെ അന്യായമായ നിബന്ധനകളാണെന്ന് ഇറാൻ ആരോപിച്ചു. വെടിനിർത്തൽ ഉൾപ്പെടെയുള്ള പല കാര്യങ്ങളിലും ഏകദേശ ധാരണയിൽ എത്തിയെങ്കിലും ആണവായുധം സംബന്ധിച്ച വിഷയത്തിൽ ഇരുപക്ഷവും വിട്ടുവീഴ്ചയ്ക്കു തയാറാകാത്തതാണു ചർച്ചകൾ അലസാൻ കാരണം.
Kerala
ഇസ്ലാമാബാദ്: പശ്ചിമേഷ്യയിൽ സമാധാനം പുനഃസ്ഥാപിക്കാനുള്ള ചർച്ചകൾക്കു പാക്കിസ്ഥാനിൽ തുടക്കം. യുഎസ്ഇറാൻ പ്രതിനിധികളുടെ ചർച്ച ഇന്നു രാവിലെ ഇസ്ലാമാബാദിൽ ആരംഭിക്കുമെന്നു വൈറ്റ് ഹൗസ് സ്ഥിരീകരിച്ചു. രണ്ടാഴ്ചത്തെ താത്കാലിക വെടിനിർത്തലാണു ചർച്ചകൾക്കു വഴിതുറന്നത്.
അമേരിക്കയെ പ്രതിനിധീകരിച്ചു വൈസ് പ്രസിഡന്റ് ജെ.ഡി. വാൻസ്, പ്രത്യേക പ്രതിനിധി സ്റ്റീവ് വിറ്റ്കോഫ്, പ്രസിഡന്റ് ഡോണൾഡ് ട്രംപിന്റെ മരുമകൻ ജാരെഡ് കുഷ്നർ എന്നിവരടങ്ങുന്ന ഉന്നതതല സംഘമാണു ചർച്ചകളിൽ പങ്കെടുക്കുന്നത്. ചർച്ചകൾ ഫലപ്രദമാകുമെന്നു പ്രതീക്ഷിക്കുന്നതായി പാക്കിസ്ഥാനിലേക്കു തിരിക്കും മുൻപ് വാൻസ് മാധ്യമങ്ങളോടു പ്രതികരിച്ചു. ഇറാൻ പക്ഷത്തുനിന്നു പാർലമെന്റ് സ്പീക്കർ മുഹമ്മദ് ബാഗർ ഘാലിബാഫ്, വിദേശകാര്യമന്ത്രി അബ്ബാസ് അരാഗ്ചി എന്നിവരുടെ നേതൃത്വത്തിലുള്ള സംഘമാണ് എത്തുന്നത്.
ട്രംപ് ഭരണകൂടം മുന്നോട്ടുവയ്ക്കുന്ന പതിനഞ്ചിന നിർദേശങ്ങൾ അടിസ്ഥാനമാക്കിയായിരിക്കും ചർച്ചകൾ എന്നാണ് അന്തരാഷ്ട്ര മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്യന്നത്. ആണവായുധങ്ങൾ ഉപേക്ഷിക്കുക, സമ്പുഷ്ടീകരിച്ച യുറേനിയം ശേഖരം കൈമാറുക, സൈനിക ശേഷിയിൽ നിയന്ത്രണങ്ങൾ ഏർപ്പെടുത്തുക, സമുദ്ര വ്യാപാരത്തിനു സുപ്രധാനമായ ഹോർമുസ് കടലിടുക്ക് തുറന്നുകൊടുക്കുക തുടങ്ങിയ കർശന നിർദേശങ്ങൾ ഇതിലുണ്ടെന്നാണു സൂചന.
ചർച്ചകൾ പുരോഗമിക്കുമ്പോഴും ലെബനനിലെ വെടിനിർത്തൽ സംബന്ധിച്ച അനിശ്ചിതത്വം വലിയ വെല്ലുവിളിയായി തുടരുന്നു. ഹിസ്ബുള്ളയ്ക്കുനേരെയുള്ള ഇസ്രയേൽ ആക്രമണങ്ങൾ ചർച്ചകളുടെ അന്തരീക്ഷത്തെ ബാധിക്കുന്നുണ്ട്. നിലവിലെ വെടിനിർത്തൽ ഹിസ്ബുള്ളയ്ക്കും ബാധകമാണെന്ന് ഇറാനും മധ്യസ്ഥരായ പാകിസ്ഥാനും വാദിക്കുമ്പോൾ, ലെബനൻ കരാറിന്റെ പരിധിയിൽ വരുന്നില്ലെന്ന നിലപാടിലാണ് അമേരിക്കയും ഇസ്രയേലും.
ലെബനനിൽ വെടിനിർത്തൽ നടപ്പാക്കാതെയും വിദേശ രാജ്യങ്ങളിൽ മരവിപ്പിക്കപ്പെട്ട ഇറാന്റെ ഫണ്ടുകൾ വിട്ടുനൽകാതെയും ചർച്ചകൾ തുടങ്ങാനാവില്ലെന്ന് ഇറാൻ സ്പീക്കർ ഘാലിബാഫ് വ്യക്തമാക്കി. അതേസമയം, ഹോർമുസ് കടലിടുക്ക് തുറന്നു നൽകിയില്ലെങ്കിൽ വെടിനിർത്തൽ കരാർ തകരുമെന്നു വാൻസ് മുന്നറിയിപ്പ് നൽകി. കടലിടുക്കിലൂടെ പോകുന്ന ടാങ്കറുകൾക്ക് നികുതി ഏർപ്പെടുത്തരുതെന്നു ട്രംപും ഇറാനോട് ആവശ്യപ്പെട്ടിട്ടുണ്ട്.
International
ടെൽ അവീവ്: ലെബനനിൽ ഹിസ്ബുള്ള കേന്ദ്രങ്ങൾക്കു നേരേ ഇസ്രയേൽ കടുത്ത ആക്രമണം അഴിച്ചുവിട്ടതിനു പിന്നാലെ വെള്ളിയാഴ്ച പുലർച്ചെ ഇസ്രയേലിലുടനീളം വ്യോമാക്രമണ മുന്നറിയിപ്പുകൾ മുഴങ്ങി. ലെബനനിൽനിന്നുള്ള റോക്കറ്റ് ആക്രമണത്തെത്തുടർന്ന് വാണിജ്യ കേന്ദ്രമായ ടെൽ അവീവ്, തെക്കൻ തീരദേശ നഗരമായ അഷ്ദോദ എന്നിവിടങ്ങളിലാണ് മുന്നറിയിപ്പ് നൽകിയത്.
ഇതിനിടെ, യുഎസും ഇറാനും തമ്മിലുണ്ടായ വെടിനിർത്തലിൽ അനിശ്ചിതത്വം തുടരുകയാണ്. ഹോർമുസ് കടലിടുക്ക് തുറന്നു കപ്പലുകൾക്ക് സുരക്ഷിതപാത ഒരുക്കാമെന്ന ഇറാന്റെ ഉറപ്പിലാണ് യുദ്ധം രണ്ടാഴ്ചത്തേക്കു നിർത്തിയതെങ്കിലും ലബനനിൽ ഇറാൻ അനുകൂല ഹിസ്ബുള്ളകൾക്കെതിരേ ഇസ്രയേൽ നടത്തിയ ആക്രമണം ഇറാനെ പ്രകോപിപ്പിച്ചു. ഇതോടെ അവർ ലോകത്തിലെ പ്രധാനപ്പെട്ട എണ്ണപാതയായ ഹോർമുസ് വീണ്ടും അടച്ചു.
ഇറാന്റെ ഈ നടപടിയിൽ അമേരിക്കൻ പ്രസിഡന്റ് ഡോണൾഡ് ട്രംപ് രോഷാകുലനായി.
"ഹോർമുസ് കടലിടുക്കിലൂടെ എണ്ണ കടന്നുപോകാൻ അനുവദിക്കുന്ന കാര്യത്തിൽ ഇറാൻ വളരെ മോശം നിലപാടാണ് സ്വീകരിക്കുന്നത്. ഇത് അന്തസില്ലാത്ത നടപടിയാണ്- വ്യാഴാഴ്ച വൈകുന്നേരം അദ്ദേഹം തന്റെ ട്രൂത്ത് സോഷ്യലിൽ കുറിച്ചു.
ഇസ്രയേലും ലെബനനും തമ്മിൽ നേരിട്ടു ചർച്ച നടത്തിയ പ്രശ്നത്തിൽ തീരുമാനമുണ്ടാക്കാനുള്ള നീക്കങ്ങളും നടക്കുന്നുണ്ട്. ലെബനനുമായി എത്രയും വേഗം നേരിട്ടുള്ള ചർച്ചകൾ നടത്താൻ താൻ അനുമതി നൽകിയതായി ഇസ്രായേൽ പ്രധാനമന്ത്രി ബെഞ്ചമിൻ നെതന്യാഹു പറഞ്ഞു.
ഇതിനിടെ, ഇറാൻ യുദ്ധത്തിൽ രണ്ടാഴ്ചത്തെ വെടിനിർത്തൽ നിലവിലുണ്ടെങ്കിലും ഇറാനും അവരുടെ സഖ്യകക്ഷികളും വ്യാഴാഴ്ച ഡ്രോൺ ആക്രമണം നടത്തിയതായി കുവൈറ്റ് ആരോപിച്ചു. സൗദി അറേബ്യയിലെ ഒരു പ്രധാന പൈപ്പ് ലൈനിനും ഇത്തരം ആക്രമണങ്ങളിൽ നാശനഷ്ടങ്ങൾ സംഭവിച്ചതായും റിപ്പോർട്ടുകളുണ്ട്. ഹോർമുസ് തുറക്കാൻ ഇറാൻ തയാറായില്ലെങ്കിൽ വീണ്ടും ആക്രമണം പൊട്ടിപ്പുറപ്പെടുമോയെന്ന ആശങ്ക ശക്തമായിട്ടുണ്ട്. ഇതിനിടെ, ലബനനിൽ ആക്രമണം നടത്തുന്ന ഇസ്രയേൽ നിലപാടിനെ ഇറ്റലി വിമർശിച്ചു.
International
ദുബായ്: അമേരിക്കൻ പ്രസിഡന്റ് ഡോണൾഡ് ട്രംപ് ഇറാനുമായി വെടിനിർത്തൽ പ്രഖ്യാപിച്ച് 24 മണിക്കൂർ തികയുന്നതിനു മുൻപേ പശ്ചിമേഷ്യയിൽ വീണ്ടും സംഘർഷം. ലബനനിൽ ഇസ്രയേൽ തുടരുന്ന അതിശക്തമായ ആക്രമണങ്ങളിൽ പ്രതിഷേധിച്ചു തന്ത്രപ്രധാനമായ ഹോർമുസ് കടലിടുക്ക് ഇറാൻ വീണ്ടും അടച്ചു.
ഉഗ്രആക്രമണം
ആഗോള ഊർജവിതരണത്തെ ബാധിക്കുന്ന നീക്കം മേഖലയെ വീണ്ടും യുദ്ധഭീതിയിലാഴ്ത്തി. ഇതോടെ നിശ്ചയിച്ചിരുന്ന സമാധാന ചർച്ചകൾ അനിശ്ചിതത്വത്തിലേക്കു നീങ്ങുകയാണ്. ബുധനാഴ്ച പുലർച്ചെയാണ് യുഎസും ഇറാനും തമ്മിൽ രണ്ടാഴ്ചത്തെ വെടിനിർത്തൽ കരാർ പ്രഖ്യാപിച്ചത്. എന്നാൽ കരാർ നിലവിൽ വന്നു മണിക്കൂറുകൾക്കകം ലബനനിൽ ഇസ്രയേൽ വൻതോതിലുള്ള വ്യോമാക്രമണം നടത്തി. ബെയ്റൂട്ട് ഉൾപ്പെടെയുള്ള ലെബനൻ നഗരങ്ങളിൽ ഇസ്രയേൽ ശക്തമായ ആക്രമണമാണ് അഴിച്ചുവിട്ടത്.
വെറും പത്തു മിനിറ്റിനുള്ളിൽ നൂറിലധികം മിസൈലുകളാണ് അയച്ചത്. ഹിസ്ബുള്ളയുടെ കേന്ദ്രങ്ങൾ ലക്ഷ്യമിട്ടായിരുന്നു ഇസ്രയേൽ ബോംബ് ആക്രമണം. ആക്രമണങ്ങളിൽ കുട്ടികളടക്കം 254 പേർ കൊല്ലപ്പെടുകയും ആയിരത്തിലധികം പേർക്കു പരിക്കേൽക്കുകയും ചെയ്തു. തെക്കൻ ലെബനനെ രാജ്യത്തിന്റെ മറ്റു ഭാഗങ്ങളുമായി ബന്ധിപ്പിക്കുന്ന അവസാനത്തെ പാലവും ഇസ്രയേൽ തകർത്തു. നിലവിൽ തെക്കൻ ലെബനനെ ലോകത്തുനിന്ന് ഒറ്റപ്പെടുത്തിയതായി ഇസ്രയേൽ സൈന്യം അറിയിച്ചു.
ഹിസ്ബുള്ള കരാറിലില്ല
റാനുമായുള്ള വെടിനിർത്തൽ കരാറിനെ പിന്തുണയ്ക്കുന്നുണ്ടെങ്കിലും ലബനനിലെ ആക്രമണം തുടരുമെന്ന് ഇസ്രയേൽ പ്രധാനമന്ത്രി ബെഞ്ചമിൻ നെതന്യാഹു വ്യക്തമാക്കി. ലബനനിലെ സൈനിക നടപടികൾ കരാറിന്റെ പരിധിയിൽ വരുന്നതല്ലെന്ന് നെതന്യാഹു എക്സിൽ കുറിച്ചു. ഇതേ നിലപാട് തന്നെയാണ് ട്രംപും സ്വീകരിച്ചിരിക്കുന്നത്. ഹിസ്ബുള്ളയുമായുള്ള പോരാട്ടം കരാറിൽ ഉൾപ്പെട്ടിട്ടില്ലെന്ന് ട്രംപ് മാധ്യമങ്ങളോടു പറഞ്ഞു. യുഎസ് വൈസ് പ്രസിഡന്റ് ജെ.ഡി. വാൻസും ഇക്കാര്യം വ്യക്തമാക്കി. വെടിനിർത്തൽ കരാറിൽ ലെബനനും ഉൾപ്പെടുമെന്ന് ഇറാൻ തെറ്റിദ്ധരിച്ചിരിക്കുകയാണെന്നും വാൻസ് പറഞ്ഞു.
തുറക്കണമെന്നു യുഎസ്
അതേസമയം, അമേരിക്ക തങ്ങളുടെ വാഗ്ദാനങ്ങൾ ലംഘിക്കുകയാണെന്നും ഇസ്രയേലിന്റെ ആക്രമണങ്ങൾ അംഗീകരിക്കാനാവില്ലെന്നും ഇറാക്കി വിദേശകാര്യ മന്ത്രി അബ്ബാസ് അരാഗ്ചി പറഞ്ഞു. ഹോർമുസ് വഴി കടന്നുപോകുന്ന കപ്പലുകളിൽനിന്ന് വൻ തുക ടോൾ ഈടാക്കാനാണ് ഇറാന്റെ നീക്കം.
ഹോർമുസ് കടലിടുക്ക് അടച്ച ഇറാന്റെ നടപടി അംഗീകരിക്കാനാവില്ലെന്നു വൈറ്റ് ഹൗസ് പ്രതികരിച്ചു. ജലപാത ഉടൻ സുരക്ഷിതമായി തുറക്കണമെന്ന് വൈറ്റ് ഹൗസ് പ്രസ് സെക്രട്ടറി കരോലിൻ ലെവിറ്റ് ആവശ്യപ്പെട്ടു. കരാർ പ്രകാരം ജലപാത തുറന്നുനൽകാൻ ഇറാൻ ബാധ്യസ്ഥരാണെന്നും ട്രംപ് ഭരണകൂടം ഓർമിപ്പിച്ചു. എന്നാൽ ലബനനിൽ ആക്രമണം തുടരുന്ന സാഹചര്യത്തിൽ ഇറാന്റെ അടുത്ത നീക്കം എന്തായിരിക്കുമെന്നാണ് യുഎസ് നിരീക്ഷിക്കുന്നത്.
International
ടെഹ്റാൻ: ലോകത്തെ മുൾമുനയിൽ നിർത്തിക്കൊണ്ട് പശ്ചിമേഷ്യയിൽ വീണ്ടും സംഘർഷം രൂക്ഷമാകുന്നു. സമാധാന ചർച്ചകൾക്കിടെ ലെബനനിൽ ഇസ്രയേൽ നടത്തിയ ശക്തമായ ആക്രമണത്തിൽ പ്രതിഷേധിച്ച് തന്ത്രപ്രധാനമായ ഹോർമുസ് കടലിടുക്ക് ഇറാൻ വീണ്ടും അടച്ചു. അമേരിക്കൻ പ്രസിഡന്റ് ഡോണൾഡ് ട്രംപിന്റെ മധ്യസ്ഥതയിൽ പ്രഖ്യാപിച്ച രണ്ടാഴ്ചത്തെ താത്കാലിക വെടിനിർത്തൽ നിലവിൽ വന്ന് 24 മണിക്കൂർ തികയും മുൻപാണ് ഈ നിർണായക നീക്കം.
പാകിസ്ഥാന്റെ സഹകരണത്തോടെ അമേരിക്കയും ഇറാനും തമ്മിൽ ധാരണയിലെത്തിയ വെടിനിർത്തൽ കരാർ ഇതോടെ അനിശ്ചിതത്വത്തിലായി. ഇറാനുമായുള്ള വെടിനിർത്തൽ കരാർ ലെബനനിലെ സൈനിക നീക്കങ്ങളെ ബാധിക്കില്ലെന്ന് ഇസ്രയേൽ പ്രധാനമന്ത്രി ബെഞ്ചമിൻ നെതന്യാഹു വ്യക്തമാക്കി. ലെബനനിൽ ആക്രമണം തുടർന്നതാണ് ഇറാനെ പ്രകോപിപ്പിച്ചത്.
ലോകത്തെ എണ്ണക്കടത്തിന്റെ അഞ്ചിലൊന്ന് ഭാഗം കടന്നുപോകുന്ന പാത അടച്ചതോടെ ആഗോള വിപണിയിൽ ക്രൂഡ് ഓയിൽ വില കുതിച്ചുയരുകയാണ്. സമാധാന ചർച്ചകൾക്കായി വൈസ് പ്രസിഡന്റ് ജെ.ഡി. വാൻസിന്റെ നേതൃത്വത്തിലുള്ള സംഘം ഇസ്ലാമാബാദിലേക്ക് തിരിക്കാനിരിക്കെയാണ് പുതിയ സംഭവവികാസങ്ങൾ. സംഘർഷ സാഹചര്യം കണക്കിലെടുത്ത് ഇറാനിലുള്ള ഇന്ത്യൻ പൗരന്മാരോട് രാജ്യം വിടാൻ ഇന്ത്യൻ എംബസി നിർദേശിച്ചിരുന്നു. സുരക്ഷാ സാഹചര്യം വിലയിരുത്തി അതീവ ജാഗ്രത പാലിക്കണമെന്നും നിർദേശമുണ്ട്.
International
ടെഹ്റാൻ: വെടിനിർത്തൽ കരാർ നിലവിൽവന്ന് മണിക്കൂറുകൾക്കുള്ളിൽ ഇറാനിൽ ആക്രമണമുണ്ടായതായി റിപ്പോർട്ട്. ഇറാനിലെ ലാവൻ ദ്വീപിലുള്ള എണ്ണ ശുദ്ധീകരണ ശാലയിലാണ് ആക്രമണം ഉണ്ടായതായി റിപ്പോർട്ടുകൾ വന്നിട്ടുള്ളത്.
ഇറാനും അമേരിക്കയും തമ്മിലുള്ള രണ്ടാഴ്ചത്തെ വെടിനിർത്തൽ കരാർ നിലവിൽ വന്ന് മണിക്കൂറുകൾക്കുള്ളിലാണ് ആക്രമണം നടന്നത്. ബുധനാഴ്ച പ്രാദേശിക സമയം പത്തോടെയാണ് ആക്രമണം ഉണ്ടായതെന്ന് ഇറാനിയൻ ഓയിൽ മന്ത്രാലയത്തിന്റെ വാർത്താ ഏജൻസിയെ ഉദ്ധരിച്ച് നാഷണൽ ഇറാനിയൻ ഓയിൽ റിഫൈനിംഗ് ആൻഡ് ഡിസ്ട്രിബ്യൂഷൻ കമ്പനി വ്യക്തമാക്കിയത്.
സംഭവത്തിൽ ആളപായമൊന്നും റിപ്പോർട്ട് ചെയ്തിട്ടില്ലെങ്കിലും പരിസരം സുരക്ഷിതമാക്കുന്നതിനും തീ നിയന്ത്രണവിധേയമാക്കുന്നതിനുമായി അഗ്നിരക്ഷാസേനയെ സ്ഥലത്ത് വിന്യസിച്ചിട്ടുണ്ട്. ഇറാൻ നാഗരികതയെ പൂർണമായും നശിപ്പിക്കുമെന്ന് അമേരിക്കൻ പ്രസിഡന്റ് ഡോണൾഡ് ട്രംപ് നൽകിയ കടുത്ത മുന്നറിയിപ്പുകൾക്ക് പിന്നാലെയാണ് അവസാന നിമിഷം വെടിനിർത്തലിൽ ഇരുരാജ്യങ്ങളും എത്തിയത്.
International
ടെഹ്റാൻ: ലോകം മുൾമുനയിൽനിന്ന നിമിഷങ്ങൾ പിന്നിട്ട് അമേരിക്കയും ഇറാനും തമ്മിൽ രണ്ടാഴ്ചത്തേക്കു വെടി നിർത്തൽ പ്രഖ്യാപിച്ചതോടെ ലോകം ആശ്വാസത്തിൽ. ഇതിന്റെ പ്രതിഫലനമെന്ന വിധം ഒാഹരിവിപണികളിൽ കുതിപ്പുണ്ടായി. എണ്ണവിലയിലും കുറവുണ്ടായി.
താത്കാലിക വെടിനിർത്തൽ മിഡിൽ ഈസ്റ്റിലെ മിസൈൽ ആക്രമണങ്ങൾക്കും ഡ്രോൺ ആക്രമണങ്ങൾക്കും രണ്ടാഴ്ചത്തേക്ക് അറുതിവരുത്തുമെന്നു കരുതുന്നു.
പാകിസ്ഥാൻ പ്രധാനമന്ത്രി ഷെഹ്ബാസ് ഷെരീഫിന്റെ മധ്യസ്ഥതയിൽ സംഘർഷം ലഘൂകരിക്കാൻ ഇറാൻ മുന്നോട്ടുവച്ച പത്തു നിർദേശങ്ങൾ യുഎസ് അംഗീകരിച്ചില്ലെങ്കിലും അവയിൽ ചർച്ചയാകാമെന്നു സമ്മതിച്ചതോടെയാണ് യുദ്ധം താത്കാലികമായി നിർത്താൻ വഴിതെളിഞ്ഞത്.
ഇറാൻ മുന്നോട്ടുവച്ച നിർദേശങ്ങൾ
പാകിസ്ഥാൻ പ്രധാനമന്ത്രി ഷെഹ്ബാസ് ഷെരീഫിന്റെ മധ്യസ്ഥതയിൽ ഇസ്ലാമാബാദിൽ നടക്കുന്ന ചർച്ചകളിൽ ഈ നിർദേശങ്ങൾ പരിഗണിക്കപ്പെടും. ഇറാനിയൻ സ്റ്റേറ്റ് മീഡിയ റിപ്പോർട്ട് പ്രകാരം ഇറാൻ മുന്നോട്ടുവച്ച നിർദേശങ്ങൾ ഇവ:
ആക്രമണരഹിത കരാർ: അമേരിക്കയും ഇറാനും തമ്മിൽ പരസ്പരം ആക്രമിക്കില്ലെന്ന കരാറിൽ ഏർപ്പെടുക.
ഹോർമുസ് കടലിടുക്കിന്റെ നിയന്ത്രണം: ഹോർമുസ് കടലിടുക്കിന്മേലുള്ള ഇറാന്റെ നിയന്ത്രണം തുടരുക.
ആണവോർജ അവകാശം: ഇറാന്റെ യുറേനിയം സമ്പുഷ്ടീകരണത്തിനുള്ള അവകാശം അംഗീകരിക്കുക.
അമേരിക്കൻ ഉപരോധങ്ങൾ നീക്കൽ: ഇറാനുമേൽ അമേരിക്ക നേരിട്ട് ഏർപ്പെടുത്തിയിട്ടുള്ള എല്ലാ പ്രാഥമിക ഉപരോധങ്ങളും പിൻവലിക്കുക.
സെക്കൻഡറി ഉപരോധങ്ങൾ പിൻവലിക്കൽ: ഇറാനുമായി വ്യാപാരം നടത്തുന്ന മറ്റ് രാജ്യങ്ങളെ ബാധിക്കുന്ന എല്ലാ ഉപരോധങ്ങളും നീക്കം ചെയ്യുക.
യുഎൻ പ്രമേയങ്ങൾ റദ്ദാക്കൽ: ഇറാനെതിരെയുള്ള എല്ലാ യുഎൻ സുരക്ഷാ കൗൺസിൽ പ്രമേയങ്ങളും അവസാനിപ്പിക്കുക.
ഐഎഇഎ പ്രമേയങ്ങൾ അവസാനിപ്പിക്കുക: അന്താരാഷ്ട്ര ആറ്റമിക് എനർജി ഏജൻസി (IAEA) ബോർഡ് ഇറാനെതിരെ പാസാക്കിയ എല്ലാ പ്രമേയങ്ങളും റദ്ദാക്കുക.
നഷ്ടപരിഹാരം നൽകുക: ഉപരോധങ്ങളും ആക്രമണങ്ങളും മൂലം ഇറാനുണ്ടായ നാശനഷ്ടങ്ങൾക്കു നഷ്ടപരിഹാരം നൽകുക.
സൈനിക പിന്മാറ്റം: മേഖലയിൽനിന്ന് (മിഡിൽ ഈസ്റ്റ്) യുദ്ധ സജ്ജരായ അമേരിക്കൻ സൈനികരെ പൂർണമായും പിൻവലിക്കുക.
സർവതല യുദ്ധവിരാമം: ലെബനനിലെ ഹിസ്ബുള്ള ഉൾപ്പെടെയുള്ള ഇറാൻ അനുകൂല ഗ്രൂപ്പുകൾ ഉൾപ്പെട്ട എല്ലാ പോരാട്ടങ്ങളും അവസാനിപ്പിക്കുക.
എത്രത്തോളം? വ്യക്തതയില്ല
ഈ നിർദേശങ്ങളൊന്നും യുഎസ് അംഗീകരിച്ചതായി സ്ഥിരീകരണമില്ല. ഹോർമുസ് കടലിടുക്ക് തുറക്കാൻ ഇറാൻ സമ്മതിച്ചതോടെ യുദ്ധം രണ്ടാഴ്ചത്തേക്ക് നിർത്തിവച്ചു എന്നതു മാത്രമാണ് അമേരിക്ക നൽകിയിരിക്കുന്ന സ്ഥിരീകരണം. ഇറാൻ മുന്നോട്ടുവച്ചിരിക്കുന്ന നിർദേശങ്ങളിലുള്ള ചർച്ചകൾ വിപുലമായ ഒരു സമാധാന കരാറിന് അടിത്തറയായേക്കാമെന്നു യുഎസ് പ്രസിഡന്റ് ഡോണൾഡ് ട്രംപ് പറഞ്ഞു.
ഇരുരാജ്യങ്ങളും തമ്മിലുള്ള "ഏതാണ്ടെല്ലാ" പ്രധാന പ്രശ്നങ്ങളിലും തത്വത്തിൽ ധാരണയായതായും അദ്ദേഹം കൂട്ടിച്ചേർത്തു. എങ്കിലും ഉപരോധങ്ങൾ നീക്കം ചെയ്യുന്ന കാര്യത്തിലും സൈനിക പിന്മാറ്റത്തിലും ഇറാന്റെ ആവശ്യങ്ങൾ എത്രത്തോളം അംഗീകരിക്കാൻ വാഷിംഗ്ടൺ തയാറാകുമെന്ന കാര്യത്തിൽ അവ്യക്തതയുണ്ട്.
International
ടെഹ്റൻ: അമേരിക്ക മുന്നോട്ടു വച്ച വെടിനിർത്തൽ നിർദേശത്തിന് അംഗീകാരം നൽകിയത് ഇറാൻ പരമോന്നത നേതാവ് മൊജ്തബ ഖമനേയ് എന്ന് റിപ്പോർട്ട്. ഇത് യുദ്ധത്തിന്റെ അവസാനമല്ലെന്ന് വ്യക്തമാക്കിയ പരമോന്നത നേതാവ്, സൈന്യത്തിന്റെ എല്ലാ വിഭാഗങ്ങളോടും ആക്രമണം നിർത്തിവയ്ക്കാൻ നിർദേശിക്കുകയായിരുന്നു.
മൊജ്തബ ഖമേനിയ്യുടെ പ്രസ്താവന സർക്കാർ നിയന്ത്രണത്തിലുള്ള ഇസ്ലാമിക് റിപ്പബ്ലിക് ഓഫ് ഇറാൻ ബ്രോഡ്കാസ്റ്റിംഗിൽ വായിച്ചു. "വെടിനിർത്തൽ എന്നാൽ യുദ്ധം അവസാനിക്കുക എന്നല്ല അർഥമാക്കുന്നതെന്നും ശത്രുപക്ഷത്തുള്ള അമേരിക്കയോ ഇസ്രായേലോ ഏതെങ്കിലും വിധത്തിൽ ആക്രമണം നടത്തിയാൽ തങ്ങൾ തിരിച്ചടിക്കുമെന്നും' ഇറാൻ വ്യക്തമാക്കി.
"ഇത് യുദ്ധം അവസാനിപ്പിക്കുന്നതിനെ സൂചിപ്പിക്കുന്നില്ല, നമ്മുടെ കരങ്ങൾ ഇപ്പോഴും ആയുധത്തിൽ തന്നെയാണ്. ശത്രുവിന്റെ ഭാഗത്ത് നിന്നും ചെറിയ തെറ്റ് സംഭവിച്ചാൽ പോലും പൂർണശക്തിയോടെ അതിനെ നേരിടും'.-വെടിനിർത്തൽ പ്രഖ്യാപനത്തിന് ശേഷം പുറത്തിറക്കിയ പ്രസ്താവനയിൽ ഇറാന്റെ പരമോന്നത ദേശീയ സുരക്ഷാ കൗൺസിൽ പറഞ്ഞു
ഫെബ്രുവരി 28നാണ് ഇറാനെതിരെ യുഎസും ഇസ്രായേലും സംയുക്ത ആക്രമണം നടത്തിയത്. ഏറ്റുമുട്ടലിന്റെ ആദ്യദിനം തന്നെ പരമോന്നത നേതാവ് ആയത്തുള്ള അലി ഖമേനി കൊല്ലപ്പെട്ടിരുന്നു.
International
ടെഹ്റൻ: ഇറാനു നേരെയുള്ള ആക്രമണം രണ്ടാഴ്ചത്തേക്ക് നിർത്തുന്നുവെന്ന അമേരിക്കൻ പ്രസിഡന്റ് ഡോണൾഡ് ട്രംപിന്റെ നിർദേശം അംഗീകരിക്കുന്നുവെന്ന് ഇറാൻ വിദേശകാര്യമന്ത്രി അബ്ബാസ് അരഖ്ചി.
ഇറാനെതിരായ ആക്രമണങ്ങൾ അവസാനിപ്പിച്ചാൽ തങ്ങളും ആക്രമണം നിർത്തും. ഇറാനിയൻ സായുധ സേനയുമായി ഏകോപിപ്പിച്ച് ഹോർമുസ് കടലിടുക്ക് വഴിയുള്ള സുരക്ഷിതമായ ഗതാഗതം രണ്ടാഴ്ചത്തേക്ക് ഉറപ്പാക്കാൻ കഴിയുമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
വെടിനിർത്തൽ നടപ്പാക്കാൻ ഇടപെട്ട പാക്കിസ്ഥാൻ പ്രധാനമന്ത്രി ഷെഹ്ബാസ് ഷെരീഫിനും പാക്കിസ്ഥാൻ സൈനിക മേധാവി അസിം മുനീറിനും അദ്ദേഹം നന്ദി രേഖപ്പെടുത്തി.
International
മോസ്ക്കോ: ഇറാനെതിരായ അമേരിക്കൻ പ്രസിഡന്റ് ഡോണൾഡ് ട്രംപിന്റെ അന്ത്യശാസനത്തെ എതിർത്ത് റഷ്യ. യുദ്ധം അവസാനിപ്പിക്കാനായി ആരും ഭീഷണിയും അന്ത്യശാസനവും മുഴക്കേണ്ടതില്ലെന്ന നിലപാടിൽ റഷ്യ. സമാധാനം ഇപ്പോഴും സാധ്യമാണെന്നും ചർച്ചകൾക്ക് സമയം കൊടുക്കണമെന്നും റഷ്യ ആവശ്യപ്പെട്ടു.
യുദ്ധം അവസാനിപ്പിക്കുന്ന കാര്യത്തിലും ഇത്തരം അന്ത്യശാസനകളോടും യുഎൻ സുരക്ഷ കൗൺസിൽ കടമ നിർവഹിക്കണമെന്നും റഷ്യ ആവശ്യപ്പെട്ടു. ചൊവ്വാഴ്ച അവസാനിക്കും മുന്നേ ഹോർമുസ് കടലിടുക്ക് തുറക്കുന്ന കാര്യത്തിൽ തീരുമാനം അറിയിച്ചില്ലെങ്കിൽ ഒരു നാഗരികതയെ പൂർണമായും ഇല്ലാതാക്കുമെന്ന ട്രംപിന്റെ കൊലവിളിയോടാണ് റഷ്യ പ്രതികരിച്ചിരിക്കുന്നത്. നേരത്തെ ട്രംപിന്റെ അന്ത്യശാസനത്തിന് പുല്ലുവില കൽപ്പിച്ച് ഇറാൻ വെല്ലുവിളിയുമായി രംഗത്തെത്തിയിരുന്നു.
International
ടെഹ്റാൻ: ഇസ്രയേൽ നടത്തിയ വ്യോമാക്രമണത്തിൽ ഇറാനിലെ പ്രധാന ഗതാഗത സംവിധാനങ്ങൾ തകർക്കപ്പെട്ടതായി റിപ്പോർട്ട്. രാജ്യത്തിന്റെ വിവിധ ഭാഗങ്ങളെ ബന്ധിപ്പിക്കുന്ന യാത്രാ സൗകര്യങ്ങളെ ലക്ഷ്യമിട്ടാണ് പുതിയ ആക്രമണ പരമ്പര ഉണ്ടായത്.
കാഷാനിലെ റെയിൽവേ പാലം, മഷാദിലെ പ്രധാന റെയിൽവേ സ്റ്റേഷൻ, തബ്രിസ്-ടെഹ്റാൻ പാതയിലെ ഹൈവേ പാലം എന്നിവയുൾപ്പെടെ നിരവധി തന്ത്രപ്രധാന കേന്ദ്രങ്ങളിലാണ് മിസൈലുകൾ പതിച്ചത്. കൂടാതെ സഞ്ജാൻ പ്രവിശ്യയിലെ ഒരു റെയിൽവേ പാലവും ആക്രമണങ്ങളിൽ തകർക്കപ്പെട്ടവയിൽ ഉൾപ്പെടുന്നതായി വാർത്താ ഏജൻസികൾ റിപ്പോർട്ട് ചെയ്തു.
ആക്രമണത്തിന് തൊട്ടുമുമ്പായി ഇറാനിയൻ ജനതയ്ക്ക് ഇസ്രയേൽ സൈന്യം കർശനമായ മുന്നറിയിപ്പ് നൽകിയിരുന്നു. ട്രെയിനുകളിലും റെയിൽവേ ട്രാക്കുകൾക്ക് സമീപവുമുള്ള സാന്നിധ്യം സാധാരണക്കാരുടെ ജീവന് ഭീഷണിയാകുമെന്ന് ഇസ്രയേൽ സൈന്യം അറിയിച്ചിരുന്നു. ഈ മുന്നറിയിപ്പിന് മണിക്കൂറുകൾക്ക് ശേഷമാണ് റെയിൽവേ ശൃംഖലകളെയും പാലങ്ങളെയും ലക്ഷ്യമാക്കി വലിയ തോതിലുള്ള മിസൈൽ വർഷമുണ്ടായത്.
International
വാഷിംഗ്ടൺ: അന്ത്യശാസനവും സമയപരിധിയും നൽകുന്നതു അമേരിക്കൻ പ്രസിഡന്റ് ഡോണൾഡ് ട്രംപ് ഒരു ഹരമാക്കി മാറ്റിയിരിക്കുകയാണോയെന്ന് സംശയം. ഹോർമുസ് കടലിടുക്ക് തുറന്നില്ലെങ്കിൽ ചൊവ്വാഴ്ചയ്ക്കു ശേഷം ഇറാനുമേൽ നരകം പെയ്യുമെന്നാണ് ഏറ്റവുമൊടുവിൽ അദ്ദേഹം പുറപ്പെടുവിച്ചിരിക്കുന്ന അന്ത്യശാസനം.
എന്നാൽ, കഴിഞ്ഞ ഏതാനും ആഴ്ചകൾക്കുള്ളിൽ ഇതുപോലെ നിരവധി സമയപരിധികളും അന്ത്യശാസനവും ട്രംപ് പുറപ്പെടുവിക്കുകയും പിന്നീട് തിരുത്തുകയുംചെയ്തിരുന്നുവെന്നു ചൂണ്ടിക്കാണിക്കപ്പെടുന്നു. ഹോർമുസിനെച്ചൊല്ലിയുള്ള അന്ത്യശാസനം അങ്ങനെയാകുമോയെന്ന ആകാംക്ഷയിലാണ് ഇപ്പോൾ ലോകം.
കഴിഞ്ഞ ഏതാനും ആഴ്ചകൾക്കിടയിൽ ഡൊണാൾഡ് ട്രംപ് ഇറാനു പല "സമയപരിധികൾ" (deadlines) വയ്ക്കുകകയും എന്തെങ്കിലും ന്യായം പറഞ്ഞ് അവ മാറ്റുകയും ചെയ്തിട്ടുണ്ട്. അവ ഇങ്ങനെ:
സമയപരിധി 1: മാർച്ച് 21ന് ട്രംപിന്റെ പ്രസ്താവന ഇങ്ങനെയായിരുന്നു, 48 മണിക്കൂറിനുള്ളിൽ ഇറാൻ ജലപാത തുറന്നില്ലെങ്കിൽ വലിയ നിലയങ്ങൾ മുതൽ അവരുടെ പവർ പ്ലാന്റുകൾ "ആക്രമിച്ചു തകർക്കും'.
സമയപരിധി 2: രണ്ടു ദിവസത്തിനു ശേഷം, ഇരുരാജ്യങ്ങളും തമ്മിൽ "വളരെ നല്ലതും ഫലപ്രദവുമായ ചർച്ചകൾ" നടന്നുവെന്നും ഊർജ നിലയങ്ങൾക്കു നേരെയുള്ള ആക്രമണം അഞ്ചു ദിവസത്തേക്കു മാറ്റിവച്ചതായും അദ്ദേഹം പറഞ്ഞു.
സമയപരിധി 3: മാർച്ച് 27ന്, ഇറാൻ സർക്കാരിന്റെ അഭ്യർഥന പ്രകാരം ഊർജനിലയങ്ങൾ ആക്രമിക്കുന്നത് 10 ദിവസത്തേക്കു കൂടി നീട്ടിവയ്ക്കുന്നതായി ട്രംപ് അറിയിച്ചു. ഇതോടെ സമയപരിധി ഏപ്രിൽ ആറിലേക്കു മാറി. എന്നാൽ, ഇങ്ങനെയൊരു അഭ്യർഥന തങ്ങൾ നടത്തിയിട്ടില്ലെന്നായിരുന്നു ഇറാന്റെ പ്രതികരണം.
48 മണിക്കൂർ മുന്നറിയിപ്പ്: ഏപ്രിൽ 6 എന്ന സമയപരിധി അടുത്തെത്തിയതോടെ, കഴിഞ്ഞ വെള്ളിയാഴ്ച അദ്ദേഹം വീണ്ടും മുന്നറിയിപ്പ് നൽകി. "എല്ലാ നരകതുല്യമായ ആക്രമണങ്ങളും' അഴിച്ചുവിടുന്നതിന് മുൻപ് ഇറാനു മുന്നിൽ ഇനി "48 മണിക്കൂർ' മാത്രമേ ഉള്ളൂ എന്നായിരുന്നു ഭീഷണി.
ഏറ്റവും പുതിയ ഭീഷണി: ഞായറാഴ്ച പങ്കുവച്ച, അസഭ്യവാക്കുകൾ നിറഞ്ഞ ഒരു പോസ്റ്റിൽ ട്രംപ് ഈ ഭീഷണി ആവർത്തിച്ചു. "ചൊവ്വാഴ്ച പവർ പ്ലാന്റ് ദിനവും പാലം ദിനവും ആയിരിക്കും' എന്ന് അദ്ദേഹം കുറിച്ചു. പിന്നീട് മറ്റൊരു പോസ്റ്റിൽ "ചൊവ്വാഴ്ച രാത്രി, ഈസ്റ്റേൺ ടൈം 8:00 ന്!" എന്നും അദ്ദേഹം വ്യക്തമാക്കി.
എന്തായാലും ഇത്തവണ ട്രംപിന്റെ ഭീഷണിയെ ഇറാനും വെറുതെ തള്ളുന്നില്ല. പവർ പ്ലാന്റ് ആക്രമണങ്ങളെ പ്രതിരോധിക്കാനുള്ള മുന്നൊരുക്കങ്ങൾ അവർ ആരംഭിച്ചതായി സൂചനയുണ്ട്. വൈദ്യുതിനിലയങ്ങൾക്കു ചുറ്റും മനുഷ്യചങ്ങല തീർക്കാൻ ഭരണകൂടം ആഹ്വാനംചെയ്തിട്ടുണ്ട്.
NRI
കുവൈറ്റ് സിറ്റി: കുവൈറ്റ് പെട്രോളിയം കോർപ്പറേഷന്റെയും എണ്ണ മന്ത്രാലയത്തിന്റെയും ആസ്ഥാനം സ്ഥിതി ചെയ്യുന്ന ഷുവൈഖിലെ ഓയിൽ കോംപ്ലക്സിന് നേരെ ഞായറാഴ്ച പുലർച്ചെ ഡ്രോൺ ആക്രമണമുണ്ടായി.
അഗ്നിശമന സേന ഉടൻ തന്നെ സ്ഥലത്തെത്തി തീ അണച്ചു. അംഗീകൃത സുരക്ഷാ നടപടികൾ അനുസരിച്ച് കെട്ടിടം മുഴുവനായും ഒഴിപ്പിച്ചതായും ആർക്കും പരിക്കുകളില്ലെന്നും കോർപ്പറേഷൻ അറിയിച്ചു.
NRI
കുവൈറ്റ് സിറ്റി: കുവൈറ്റ് സിറ്റിയിലെ മന്ത്രാലയ സമുച്ചയ കെട്ടിടത്തെ ഡ്രോൺ ആക്രമിച്ചതായി ധനകാര്യ മന്ത്രാലയം അറിയിച്ചു. ആക്രമണത്തിൽ കെട്ടിടത്തിന് നാശനഷ്ടങ്ങൾ സംഭവിച്ചെങ്കിലും ആളപായമില്ല.
സംഭവത്തിനു പിന്നാലെ അടിയന്തര നടപടികൾ ആരംഭിച്ചതായി മന്ത്രാലയം വ്യക്തമാക്കി. മന്ത്രാലയ സമുച്ചയത്തിലെ ജീവനക്കാർക്ക് റിമോട്ട് ജോലി അനുവദിക്കുകയും സന്ദർശകരെ സ്വീകരിക്കുന്നത് താത്കാലികമായി നിർത്തി വയ്ക്കുകയും ചെയ്തിട്ടുണ്ട്.
International
ടെഹ്റാൻ: യുദ്ധത്തിന് ശാശ്വതമായ അന്ത്യമാണ് തേടുന്നതെന്ന് ഇറാൻ വിദേശകാര്യ മന്ത്രി അബ്ബാസ് അരഗ്ച്ചി സാമൂഹിക മാധ്യമമായ എക്സിൽ കുറിച്ചു. ഇറാന്റെ നിലപാടിനെ യുഎസ് മാധ്യമങ്ങൾ തെറ്റായി ചിത്രീകരിക്കുന്നുവെന്ന് അദ്ദേഹം കുറ്റപ്പെടുത്തി. പാകിസ്ഥാന്റെ സമാധാന ശ്രമങ്ങൾക്ക് അങ്ങേയറ്റം നന്ദിയുണ്ടെന്നും ഇസ്ലാമാബാദിലേക്ക് പോകാൻ വിസമ്മതിച്ചിട്ടില്ലെന്നും ഇറാൻ വിദേശകാര്യ മന്ത്രി കുറിച്ചു.
പാകിസ്ഥാനിൽ നടന്ന സൗദി - തുർക്കി - ഈജിപ്ത് ചർച്ചകളിൽനിന്ന് വിട്ടുനിന്നത് സംബന്ധിച്ചാണ് പ്രതികരിക്കുകയായിരുന്നു അരഗ്ച്ചി. ഇറാന്റെ മേൽ അടിച്ചേൽപ്പിച്ച നിയമവിരുദ്ധ യുദ്ധത്തിന് നിർണായകവും ശാശ്വതവുമായ അന്ത്യം കുറിക്കുന്നതിനുള്ള നിബന്ധനകളാണ് പ്രധാനമെന്നും അദ്ദേഹം വ്യക്തമാക്കി.
അനുകൂലമായ ധാരണകൾ ഉണ്ടായാൽ സമാധാന ശ്രമങ്ങളുമായി സഹകരിക്കുമെന്ന സൂചനയാണ് ഇറാൻ വിദേശകാര്യ മന്ത്രി നൽകിയത്.
International
ടെഹ്റാൻ: യുഎസിന്റെ എംക്യു–1 ഡ്രോൺ വെടിവച്ചിട്ടതായി ഇറാൻ മാധ്യമങ്ങൾ. ഇസ്ഫഹാൻ മേഖലയിൽവച്ചാണ് ഡ്രോണ്‍ വീഴ്ത്തിയതെന്നാണ് റിപ്പോർട്ട്. അതേസമയം യുഎസ് ഇതിനോട് പ്രതികരിച്ചിട്ടില്ല.
യുഎസിന്റെ രണ്ട് വിമാനങ്ങൾ വീഴ്ത്തിയതായി ഇറാൻ നേരത്തെ അവകാശപ്പെട്ടിരുന്നു. ഇറാനിൽ വച്ച് തങ്ങളുടെ ഒരു എഫ്-15ഇ യുദ്ധവിമാനം നഷ്ടപ്പെട്ടതായി അമേരിക്കയും സ്ഥിരീകരിച്ചിരുന്നു.
ഇറാനിൽ തകർന്ന രണ്ട് സീറ്റുകളുള്ള യുഎസ് എഫ് -15 ഇ ജെറ്റ് വിമാനത്തിലെഒരു പൈലറ്റിനെ രക്ഷപ്പെടുത്തിയിരുന്നു. എന്നാൽ, രണ്ടാമനെ ഇതുവരെയും കണ്ടെത്താനായിട്ടില്ല.
രണ്ടാമത് തകർന്നത് എ-10 വാർത്തോഗ് യുദ്ധവിമാനമാണ്. കുവൈറ്റിനു മുകളിൽ വച്ചു തകർന്ന വിമാനത്തിൽനിന്നു പൈലറ്റ് തലനാരിഴയ്ക്കു രക്ഷപ്പെട്ടു.
International
വാഷിംഗ്ടൺ ഡിസി: ഇറാനുമായുള്ള യുദ്ധത്തിൽ അമേരിക്ക ജയിച്ചുവെന്ന് യുഎസ് പ്രസിഡന്റ് ഡോണൾഡ് ട്രംപ്. യുഎസ് സൈനിക നടപടി ടെഹ്റന്റെ സൈനിക ശക്തി നശിപ്പിച്ചുവെന്നും ഇറാൻ തകർന്നടിഞ്ഞുവെന്നും ട്രംപ് പറഞ്ഞു.
ഓപ്പറേഷന് എപ്പിക് ഫ്യുറിയെന്ന പേരില്‍ ലോകത്തെ ഏറ്റവും വലിയ തീവ്രവാദരാഷ്ട്രത്തിനെതിരെ അമേരിക്കന്‍ സൈന്യം നടപടി തുടങ്ങിയിട്ട് ഒരു മാസം പിന്നിടുകയാണ്. ഇക്കാലയളവിനുള്ളില്‍ തന്നെ വലിയ വിജയം യുഎസ് സൈന്യത്തിന് നേടാന്‍ കഴിഞ്ഞുന്നെും ട്രംപ് അവകാശപ്പെട്ടു.
പ്രധാന തന്ത്രപരമായ ലക്ഷ്യങ്ങൾ പൂർത്തിയാകുന്നതോടെ ജോലി പൂർത്തിയാകും. ലോകത്തെ കരുത്തുറ്റ സൈന്യം അമേരിക്കയാണെന്ന് തെളിഞ്ഞു. ഇറാന്റെ നേതൃനിര ഒന്നടങ്കം ഇല്ലാതായി. ഭരണകൂട മാറ്റം ലക്ഷ്യമിട്ടിട്ടില്ല, പക്ഷെ അത് സംഭവിക്കും. ആണവ കേന്ദ്രങ്ങൾ തകർത്തു. ഏത് നീക്കവും അമേരിക്ക അറിയും, തകർക്കും.
‘ഈ യുദ്ധത്തിൽ അമേരിക്ക ജയിച്ചിരിക്കുന്നു. ഞാൻ എപ്പോഴും നയതന്ത്രത്തിന്റെ പാത തിരഞ്ഞെടുക്കാൻ ആഗ്രഹിച്ചിരുന്നു. എന്നാൽ ഇറാൻ എല്ലാ കരാർ ശ്രമങ്ങളെയും നിരസിച്ചുകൊണ്ട് തങ്ങളുടെ ആണവ പദ്ധതികളുമായി മുന്നോട്ട് പോവുകയായിരുന്നു. ഒബാമയുടെ ആണവകരാർ നിലവിൽ ഉണ്ടായിരുന്നെങ്കിൽ ഇസ്രയേലിന്റെ നിലനിൽപ്പിന് ഭീഷണിയായേനെ.
ഹോർമുസ് കടലിടുക്ക് വഴി എണ്ണ ഇറക്കുമതി ചെയ്യുന്ന മറ്റ് രാജ്യങ്ങൾ ആ പാതയുടെ സംരക്ഷണം ഏറ്റെടുക്കണം. യുഎസിന് അതിന്റെ ആവശ്യമില്ല. ഇറാൻ ഹോർമുസ് അടച്ച സാഹചര്യത്തിൽ, ഇന്ധനത്തിനായി ഈ പാതയെ ആശ്രയിക്കുന്ന രാജ്യങ്ങൾ അത് സംരക്ഷിക്കാൻ മുന്നിട്ടിറങ്ങണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു.
വെനസ്വേല ഉള്ളതിനാൽ നമുക്ക് ഇനി പശ്ചിമേഷ്യയിൽനിന്ന് നിന്ന് എണ്ണ വേണ്ട. ഫെബ്രുവരി 28 നാണ് യുദ്ധം തുടങ്ങിയത്. 32,000 പ്രതിഷേധക്കാർ കൊല്ലപ്പെട്ടു. ഇപ്പോൾ ആ സംഖ്യ 45,000 ആയി. മറ്റു പ്രസിഡന്റുമാർ ചെയ്ത തെറ്റ് താൻ തിരുത്തിക്കൊണ്ട് ഇരിക്കുകയാണ്. ഞങ്ങൾ ഈ ജോലി പൂർത്തിയാക്കാൻ പോവുകയാണ്. അത് വളരെ വേഗത്തിൽ തന്നെ പൂർത്തിയാക്കുമെന്നും ട്രംപ് പറഞ്ഞു.
പശ്ചിമേഷ്യയിലെ സഖ്യകക്ഷികളായ ഇസ്രയേൽ, സൗദി അറേബ്യ, ഖത്തർ, യുഎഇ, കുവൈറ്റ്, ബഹ്റൈൻ എന്നീ രാജ്യങ്ങൾക്ക് അദ്ദേഹം നന്ദി പറഞ്ഞു. അവർ മികച്ച രീതിയിൽ കൂടെയുണ്ട്. ഒരു തരത്തിലും, ഒരു രൂപത്തിലും അവർക്ക് പരിക്കേൽക്കാനോ അവർ പരാജയപ്പെടാനോ ഞങ്ങൾ അനുവദിക്കില്ലെന്നും ഡോണൾഡ് ട്രംപ് കൂട്ടിച്ചേർത്തു.
International
വാഷിംഗ്ടൺ ഡിസി: ഇറാൻ യുദ്ധത്തിൽനിന്ന് അമേരിക്ക ഉടൻ പിൻവാങ്ങുമെന്ന സുപ്രധാന പ്രഖ്യാപനവുമായി യുഎസ് പ്രസിഡന്റ് ഡോണൾഡ് ട്രംപ് രംഗത്തെത്തി. നാളെ നടത്താനിരിക്കുന്ന നിർണായക വാർത്താ സമ്മേളനത്തിന് മുന്നേയാണ് ട്രംപ് ഇക്കാര്യം വാർത്താ ഏജൻസിയോട് വെളിപ്പെടുത്തിയത്. യുദ്ധം ആവശ്യമെങ്കിൽ തിരിച്ചുവരുമെന്നും ട്രംപ് വ്യക്തമാക്കി.
നാറ്റോ സഖ്യത്തിൽനിന്ന് അമേരിക്ക പുറത്തുപോകുമെന്നും ട്രംപ് പറഞ്ഞു. ഹോർമുസിന്റെ നിയന്ത്രണം ഏറ്റെടുക്കാൻ നാറ്റോ ഇടപെടണമെന്ന് ട്രംപ് ആവശ്യപ്പെട്ടിരുന്നു. എന്നാൽ നാറ്റോ സൈന്യത്തെ അയച്ചിരുന്നില്ല. ഇറാൻ സർക്കാർ വെടിനിർത്തൽ ആവശ്യപ്പെട്ടിട്ടുണ്ടെന്നും യുഎസ് പ്രസിഡന്റ് അവകാശപ്പെട്ടു.
നാറ്റോ വെറും കടലാസ് പുലിയാണെന്നും സഖ്യത്തിൽനിന്നും അമേരിക്ക പുറത്ത് പോകുന്നതിനെക്കുറിച്ച് ആലോചിക്കുന്നതായും യുഎസ് പ്രസിഡന്റ് നേരത്തെയും സൂചന നൽകിയിരുന്നു. ഇറാനെതിരെ അമേരിക്കയും ഇസ്രയേലും നടത്തിയ സൈനിക നടപടിക്ക് സഖ്യകക്ഷികളുടെ പിന്തുണ ലഭിക്കാഞ്ഞതോടെയാണ് ഈ കാര്യം ആലോചിക്കുന്നതെന്നാണ് ട്രംപിന്റെ പക്ഷം.
International
ടെഹ്റാൻ: പശ്ചിമേഷ്യയിൽ യുദ്ധസമാനമായ സാഹചര്യം തുടരുന്നതിനിടെ ഇറാനിൽ ആഭ്യന്തര രാഷ്ട്രീയ പ്രതിസന്ധി രൂക്ഷമാകുന്നു. ഇറാൻ പ്രസിഡന്റ് മസൂദ് പെസഷ്കിയാനെ നോക്കുകുത്തിയാക്കി രാജ്യത്തിന്റെ ഭരണനിയന്ത്രണം ഇസ്ലാമിക് റെവല്യൂഷണറി ഗാർഡ് കോർപ്സ് (ഐആർജിസി) ഏറ്റെടുത്തതായി റിപ്പോർട്ടുകൾ. ഇറാൻ ഇന്റർനാഷണലാണ് ഈ വാർത്ത പുറത്തുവിട്ടത്.
പുതിയ രഹസ്യാന്വേഷണ മന്ത്രിയെ നിയമിക്കാനുള്ള പ്രസിഡന്റ് പെസഷ്കിയാന്റെ നീക്കം ഐആർജിസി ചീഫ് കമാൻഡർ അഹമ്മദ് വാഹിദിയുടെ ഇടപെടലിനെ തുടർന്ന് പരാജയപ്പെട്ടതാണ് ഒടുവിലത്തെ സംഭവം. പ്രസിഡന്റ് നിർദേശിച്ച പല സുപ്രധാന നിയമനങ്ങളും ഐആർജിസി തടയുകയായിരുന്നു. യുദ്ധസാഹചര്യം കണക്കിലെടുത്ത് സുപ്രധാന പദവികളിലേക്കുള്ള നിയമനങ്ങൾ തങ്ങൾ നേരിട്ട് നടത്തുമെന്ന കർക്കശ നിലപാടിലാണ് സൈനിക നേതൃത്വം.
ഇറാൻ പ്രസിഡന്റിനെ സൈന്യം പൂർണമായും നിയന്ത്രണത്തിലാക്കിയെന്നും, പരമോന്നത നേതാവ് മൊജ്തബ ഖമനയ്യ്ക്ക് ചുറ്റും സൈന്യം കനത്ത സുരക്ഷാവലയം തീർത്തിരിക്കുകയാണെന്നും റിപ്പോർട്ടുകൾ സൂചിപ്പിക്കുന്നു. രാജ്യത്തെ നിലവിലെ അവസ്ഥയെക്കുറിച്ചുള്ള കൃത്യമായ വിവരങ്ങൾ ഭരണകൂടത്തിന് ലഭിക്കുന്നത് പോലും സൈന്യം തടയുന്നതായാണ് വിവരം.
International
വാഷിംഗ്ടൺ ഡിസി: ഇറാനുമായുള്ള യുദ്ധം വളരെ വേഗം അവസാനിപ്പിക്കുമെന്ന് യുഎസ് പ്രസിഡന്റ് ഡോണൾഡ് ട്രംപ്. രണ്ട് മുതൽ മൂന്ന് ആഴ്ചയ്ക്കുള്ളിൽ ഒരു തീരുമാനമുണ്ടാകുമെന്ന സൂചനയും ട്രംപ് നൽകി.
ഞങ്ങൾ യുദ്ധത്തിന്റെ അവസാന ഘട്ടത്തിലാണ്. ഏകദേശം രണ്ടാഴ്ചയ്ക്കുള്ളിലോ അല്ലെങ്കിൽ കുറച്ചു ദിവസങ്ങൾ കൂടി എടുത്തോ ഈ ദൗത്യം പൂർത്തിയാക്കുമെന്നും ട്രംപ് പറഞ്ഞു. യുദ്ധം അവസാനിച്ചാൽ ഇന്ധനവില കുത്തനെ കുറയുമെന്നും മാധ്യമങ്ങളുടെ ചോദ്യത്തിനു മറുപടിയായി അദ്ദേഹം പറഞ്ഞു.
ഹോർമുസ് കടലിടുക്ക് വഴിയുള്ള എണ്ണ നീക്കത്തിന് സുരക്ഷയൊരുക്കാൻ ഇനി മറ്റു രാജ്യങ്ങൾ മുൻകൈ എടുക്കണമെന്നും അമേരിക്കയുടെ താൽപര്യങ്ങൾ മാത്രമാണ് തനിക്ക് പ്രധാനമെന്നും ട്രംപ് വ്യക്തമാക്കി.
വരുംദിവസങ്ങൾ നിർണായകമാണെന്നും മറ്റ് സഖ്യകക്ഷികൾ സ്വന്തം സുരക്ഷയ്ക്കായി പോരാടാൻ ശീലിക്കണമെന്നും ട്രംപ് മുന്നറിയിപ്പ് നൽകി.
International
വാഷിംഗ്ടൺ ഡിസി: ഇറാനെതിരായ യുദ്ധം അവസാനത്തോടടുക്കുകയാണെന്ന് യുഎസ് പ്രസിഡന്റ് ഡോണൾഡ് ട്രംപ്. യുഎസ് സൈനിക നടപടി ഇറാനെ ഇല്ലാതാക്കുകയാണെന്നും ന്യൂയോർക്ക് ടൈംസിനു നൽകിയ ടെലിഫോൺ അഭിമുഖത്തിൽ ട്രംപ് വ്യക്തമാക്കി. ഞങ്ങൾ അവിടെ അധികനാൾ ഉണ്ടാകില്ല. അവരുടെ പ്രതിരോധശേഷി ഏറെക്കുറെ ഇല്ലാതായി.
അവർക്ക് ഇനി വലിയ ആക്രമണശേഷിയില്ല. യുഎസ് പിന്മാറിയാൽ ഹോർമുസ് കടലിടുക്കിലെ സ്ഥിതി സ്വയം പരിഹരിക്കപ്പെടും. ഇതോടെ ഈ ജലപാതയെ ആശ്രയിക്കുന്ന മറ്റു രാജ്യങ്ങൾക്ക് കാര്യങ്ങൾ സ്വന്തം നിലയിൽ തീരുമാനിക്കാമെന്നും ട്രംപ് പറഞ്ഞു.
ഇതിനിടെ, ഇറാനിലെ സൈനിക നടപടിയുടെ സാമ്പത്തികഭാരം പങ്കിടാൻ അറബ് രാജ്യങ്ങളോട് ആവശ്യപ്പെട്ടേക്കാമെന്ന് വൈറ്റ് ഹൗസ് പ്രസ് സെക്രട്ടറി കരോളിൻ ലിവിറ്റ് സൂചിപ്പിച്ചു. കുവൈറ്റ്, യുഎഇ, സൗദി തുടങ്ങിയ രാജ്യങ്ങൾ യുദ്ധത്തിന്റെ ചെലവ് നൽകണമോയെന്ന ചോദ്യത്തിന് പ്രസിഡന്റിനോട് കൂടുതൽ ചോദിക്കാൻ ലിവിറ്റ് മാധ്യമപ്രവർത്തകരോട് പറഞ്ഞു.
ഇറാനുമായുള്ള യുദ്ധത്തിൽ വരും ദിവസങ്ങൾ അതീവ നിർണായകമാണെന്നും ശത്രുവിനെ തുരത്താൻ അമേരിക്കൻ കരസേനയെ നേരിട്ടു യുദ്ധഭൂമിയിലിറക്കുന്ന കാര്യം തള്ളിക്കളയാനാകില്ലെന്നും യുഎസ് പ്രതിരോധ സെക്രട്ടറി പീറ്റ് ഹെഗ്സെത്ത് പത്രസമ്മേളനത്തിൽ പറഞ്ഞു.
ഇറാനെതിരേ സ്വീകരിക്കാൻ പോകുന്ന സൈനിക തന്ത്രങ്ങൾ മുൻകൂട്ടി വെളിപ്പെടുത്താൻ കഴിയില്ലെന്നും കരസേനയെ വിന്യസിക്കുമോ എന്ന ചോദ്യത്തിനു കൃത്യമായ മറുപടി നൽകുന്നത് ശത്രുവിനെ സഹായിക്കുമെന്നും അദ്ദേഹം പറഞ്ഞു.
കഴിഞ്ഞ ശനിയാഴ്ച മിഡിൽ ഈസ്റ്റിലെ അമേരിക്കൻ സൈനികകേന്ദ്രങ്ങളിൽ താൻ രഹസ്യ സന്ദർശനം നടത്തിയതായും അദ്ദേഹം വെളിപ്പെടുത്തി. സുരക്ഷാകാരണങ്ങളാൽ സന്ദർശനം നടത്തിയ സ്ഥലങ്ങളുടെ പേര് വെളിപ്പെടുത്തിയിട്ടില്ല.
ഒരു മാസമായി തുടരുന്ന സൈനികനീക്കത്തിലൂടെ ഇറാന്റെ 11,000 ലക്ഷ്യസ്ഥാനങ്ങൾ തകർത്തതായി പത്രസമ്മേളനത്തിൽ പങ്കെടുത്ത യുഎസ് സൈനിക മേധാവി ജനറൽ ഡാൻ കെയ്ൻ അവകാശപ്പെട്ടു.
ഇറാന്റെ ബാലിസ്റ്റിക് മിസൈൽ സംവിധാനങ്ങൾ, ഡ്രോൺ നിർമാണ കേന്ദ്രങ്ങൾ, ലോജിസ്റ്റിക് ശൃംഖലകൾ എന്നിവ തകർക്കുന്നതിലാണ് നിലവിൽ ശ്രദ്ധ കേന്ദ്രീകരിക്കുന്നത്. ഇറാന്റെ നാവികസേനയ്ക്കുമേൽ അമേരിക്കൻ സൈന്യം ആധിപത്യം സ്ഥാപിച്ചതായും കടലിൽ മൈനുകൾ വിന്യസിക്കാനുള്ള അവരുടെ ശേഷി ഇല്ലാതാക്കിയതായും ജനറൽ കെയ്ൻ വ്യക്തമാക്കി.
Business
മോസ്കോ: രണ്ടു പതിറ്റാണ്ടിനുശേഷം ആദ്യമായി റഷ്യ തങ്ങളുടെ സെൻട്രൽ ബാങ്കിന്റെ കരുതൽ ശേഖരത്തിൽനിന്ന് സ്വർണക്കട്ടികൾ നേരിട്ട് വിറ്റുതുടങ്ങിയെന്ന് റിപ്പോർട്ട്.
യുക്രെയ്ൻ യുദ്ധം മൂലം വർധിച്ചുവരുന്ന സൈനിക ചെലവുകൾക്കും ബജറ്റ് കമ്മി നികത്തുന്നതിനുമായി 25 വർഷത്തിനിടെ ആദ്യമായി സ്വർണം വിറ്റതെന്ന് ബിഎൻഇ ഇന്റലിന്യൂസ് റിപ്പോർട്ട് ചെയ്തു. പാശ്ചാത്യ രാജ്യങ്ങളുടെ ഉപരോധവും റഷ്യൻ സന്പദ്വ്യവസ്ഥയെ കടുത്ത പ്രതിസന്ധിയിലാക്കിയിരിക്കുകയാണ്.
2022നും 2025നും ഇടയിൽ സ്വർണത്തിന്റെയും വിദേശനാണയത്തിന്റെയും സംയുക്ത വില്പന 15 ട്രില്യണ്‍ റൂബിൾ (150 ബില്യണ്‍ ഡോളർ) കവിഞ്ഞതായി റിപ്പോർട്ട് പറയുന്നു. കൂടാതെ, 2026ലെ ആദ്യ രണ്ടു മാസങ്ങളിൽ 3.5 ട്രില്യണ്‍ റൂബിൾ (35 ബില്യണ്‍ ഡോളർ) മൂല്യമുള്ള വില്പന നടന്നു. റഷ്യൻ സെൻട്രൽ ബാങ്കിന്റെ കണക്കുകൾ പ്രകാരം ജനുവരിയിൽ മാത്രം 3,00,000 ഒൗണ്‍സ് സ്വർണവും ഫെബ്രുവരിയിൽ 2,00,000 ഒൗണ്‍സ് സ്വർണവുമാണ് വിറ്റഴിച്ചത്.
വിദേശനാണ്യ ശേഖരം കൈകാര്യം ചെയ്യുന്ന രീതിയിൽ വന്ന സുപ്രധാനമായ മാറ്റത്തെയാണ് ഈ നീക്കം സൂചിപ്പിക്കുന്നത്. മുന്‍പ്, സ്വർണവുമായി ബന്ധപ്പെട്ട ഇടപാടുകൾ കൂടുതലും രേഖകളിൽ മാത്രമായിരുന്നു നടന്നിരുന്നത്. സ്വർണക്കട്ടികൾ ഖജനാവുകളിൽനിന്ന് പുറത്തെടുക്കാതെ തന്നെ ധനമന്ത്രാലയവും സെൻട്രൽ ബാങ്കും തമ്മിൽ കൈമാറ്റം ചെയ്യപ്പെടുകയായിരുന്നു പതിവ്. എന്നാൽ അടുത്ത മാസങ്ങളിലായി, സെൻട്രൽ ബാങ്ക് സ്വർണക്കട്ടികൾ തന്നെ നേരിട്ട് വിപണിയിൽ വിൽക്കാൻ ആരംഭിച്ചിരിക്കുന്നു.
ജനുവരി, ഫെബ്രുവരി മാസങ്ങളിലായി 14 ടണ്‍ സ്വർണമാണ് റഷ്യൻ സെൻട്രൽ ബാങ്ക് വിറ്റഴിച്ചത്. ഇതോടെ രാജ്യത്തിന്റെ കൈവശമുള്ള സ്വർണശേഖരം 74.3 ദശലക്ഷം ഒൗണ്‍സായി കുറഞ്ഞു. കഴിഞ്ഞ നാല് വർഷത്തിനിടയിലെ ഏറ്റവും താഴ്ന്ന നിലയാണിത്. ഈ വർഷം ആദ്യ രണ്ടു മാസങ്ങളിലെ വില്പന 2002ലെ രണ്ടാംപാദത്തിലെ രണ്ടു മാസത്തെ വില്പനയെക്കാൾ ഉയർന്നതാണ്. അന്ന് 58 ടണ്‍ സ്വർണമാണ് വിറ്റത്.
വേൾഡ് ഗോൾഡ് കൗണ്‍സിലിന്റെ കണക്കുകൾ നിലവിൽ 2000 ടണ്ണിലധികം സ്വർണശേഖരമുള്ള റഷ്യ, ലോകത്ത് ഏറ്റവും കൂടുതൽ സ്വർണമുള്ള അഞ്ചാമത്തെ രാജ്യമാണ്.
യുക്രെയ്നുമായി തുടരുന്ന യുദ്ധം സർക്കാർ ചെലവുകൾ, പ്രത്യേകിച്ച് സൈനിക നീക്കങ്ങൾക്കുള്ള ചെലവ് ഗണ്യമായി വർധിപ്പിച്ചു. ഇതോടൊപ്പംതന്നെ വർധിച്ചുവരുന്ന ബജറ്റ് കമ്മിയെയും നേരിടുകയാണ്. 2025ലെ ബജറ്റ് കമ്മി ജിഡിപിയുടെ 2.6 ശതമാനമാണ്. ഇത് നേരത്തേ പ്രതീക്ഷിച്ചിരുന്ന 0.5 ശതമാനത്തേക്കാൾ കൂടുതലാണ്.
ഊർജനികുതി വരുമാനം കുറഞ്ഞു
റഷ്യയുടെ സന്പദ്വ്യവസ്ഥ പരന്പരാഗതമായി എണ്ണ, പ്രകൃതവാതക കയറ്റുമതിയിൽനിന്നുള്ള വരുമാനത്തെയണ് ആശ്രയിക്കുന്നത്. എന്നാൽ, ആഗോള വിപണിയിൽ എണ്ണയ്ക്കുണ്ടായിരുന്ന കുറഞ്ഞ വിലയും പാശ്ചാത്യ രാജ്യങ്ങൾ ഏർപ്പെടുത്തിയ ഉപരോധങ്ങളും മൂലം വരുമാനം ഇടിഞ്ഞു. ഉൗർജ നികുതിയിൽ നിന്നുള്ള വരുമാനം മൊത്തം സർക്കാർ വരുമാനത്തിന്റെ 20 ശതമാനമായി ചുരുങ്ങി.
വിദേശനാണ്യശേഖരത്തിൽ 47 ശതമാനവും സ്വർണം
സ്വർണവില ഒൗണ്‍സിന് 5,000 ഡോളർ കടന്നിരിക്കുന്ന സാഹചര്യത്തിലാണ് സ്വർണം വിൽക്കാനുള്ള തീരുമാനം വന്നിരിക്കുന്നതെന്ന് റിപ്പോർട്ട് പറയുന്നു. വിലയിലുണ്ടായ ഈ വർധന റഷ്യയുടെ വിദേശനാണ്യ ശേഖരം ഫെബ്രുവരി 28ലെ കണക്കനുസരിച്ച് 809 ബില്യണ്‍ ഡോളറിലധികം ഉയരാൻ കാരണമായി.
ഇതിൽ ഏകദേശം 300 ബില്യണ്‍ ഡോളർ പാശ്ചാത്യരാജ്യങ്ങൾ മരവിപ്പിച്ചിരിക്കുകയാണ്. നിലവിൽ റഷ്യയുടെ പക്കലുള്ള സ്വർണശേഖരത്തിന് മാത്രം ഏകദേശം 384 ബില്യണ്‍ ഡോളർ മൂല്യമുണ്ട്. റഷ്യയുടെ നിലവിലുള്ള വിദേശനാണ്യശേഖരത്തിന്റെ 47 ശതമാനവും സ്വർണമാണ്.
റഷ്യയുടെ പക്കലുള്ള ഡോളർ, യൂറോ ശേഖരങ്ങൾ മരവിപ്പിക്കപ്പെട്ടിരിക്കുകയാണ്. നിലവിൽ അന്താരാഷ്ട്ര വ്യാപാരത്തിന് ചൈനീസ് കറൻസിയായ യുവാനെയാണ് ആശ്രയിക്കുന്നത്. സ്വർണം വിറ്റ് യുവാൻ സമാഹരിക്കാനാണ് റഷ്യ ശ്രമിക്കുന്നത്.
International
ടെഹ്റാൻ: അമേരിക്കയുടെ നിർദേശങ്ങളിൽ നിലപാട് വ്യക്തമാക്കി ഇറാൻ. യുദ്ധം നിർത്തിയാൽ മാത്രം ചർച്ചയെന്നാണ് ഇറാന്റെ നിലപാട്.
വിഷയത്തിൽ ഇറാൻ തുർക്കി വിദേശകാര്യമന്ത്രിമാർ തമ്മിൽ ചർച്ച നടത്തിയിരുന്നു. സമാധാന ശ്രമങ്ങളുടെ മറവിൽ ആക്രമിച്ച ചതി മറക്കില്ലെന്നും ഇറാൻ വ്യക്തമാക്കി.
അതേസമയം ഇറാൻ സുരക്ഷ കൗൺസിൽ ഹോർമുസിൽ പുതിയ നടപടികൾ പ്രഖ്യാപിച്ചു. കപ്പലുകൾക്ക് പുതിയ മാർഗനിർദേശം ഏർപ്പെടുത്തി. നിയന്ത്രണത്തിന് കൂടുതൽ നടപടികൾ കൈക്കൊള്ളും. യുഎന്നുമായും തുർക്കി സംസാരിച്ചു.
കടലിടുക്ക് കടന്ന രണ്ട് എൽപിജി ടാങ്കറുകൾ ഇന്ത്യയിലേക്ക് വൈകാതെ എത്തും. 18 കപ്പലുകൾക്ക് കൂടി ഉടൻ അനുമതി കിട്ടുമെന്ന് കേന്ദ്ര സർക്കാർ അറിയിച്ചു.
International
ടെഹ്റാൻ: ഇറാനെതിരെ അമേരിക്ക കരയുദ്ധത്തിന് മുതിർന്നാൽ പേർഷ്യൻ ഉൾക്കടലിലെ സ്രാവുകൾക്ക് യുഎസ് സൈനികർ ഭക്ഷണമായിത്തീരുമെന്ന് ഇറാൻ സൈനിക വക്താവ് ഇബ്രാഹിം സോൽഫഘാരി. വീഡിയോ സന്ദേശത്തിലൂടെ സോൽഫഘാരി പ്രതികരിച്ചത്. 3500 സൈനികരുമായി യുഎസിന്റെ പടക്കപ്പൽ യുഎസ്എസ് ട്രിപ്പോളി മധ്യപൂർവദേശത്തെത്തി എന്ന വാർത്തയ്ക്ക് പിന്നാലെയാണ് ഇബ്രാഹിം സോൽഫഘാരിയുടെ പ്രതികരണം.
പതിനായിരം സൈനികരെക്കൂടി മധ്യപൂർവദേശത്തേക്ക് അയയ്ക്കാൻ യുഎസ് ആലോചിക്കുന്നുവെന്നും റിപ്പോർട്ടുണ്ട്. നയതന്ത്രത്തെപ്പറ്റി പരസ്യമായി സംസാരിക്കുന്ന യുഎസ് രഹസ്യമായി ഇറാനെ ആക്രമിക്കാൻ ഒരുങ്ങുകയാണെന്ന് ഇറാൻ പാർലമെന്റ് സ്പീക്കർ മുഹമ്മദ് ബാഘർ ഖലിബാഫ് ആരോപിച്ചു.
അതിനിടെ മാർച്ച് 27ന് ആക്രമിക്കപ്പെട്ട ഖോൺദാബ് ഖനജല പ്ലാന്റ് പൂർണമായി തകർന്നെന്ന് ഇറാൻ സ്ഥിരീകരിച്ചു.
International
ഇസ്ലാമാബാദ്: പശ്ചിമേഷ്യയിൽ ഇസ്രയേലും ഇറാനും തമ്മിലുള്ള യുദ്ധം രൂക്ഷമാകുന്ന സാഹചര്യത്തിൽ മേഖലയിലെ പിരിമുറുക്കം കുറയ്ക്കുന്നതിനുള്ള നിർണായക ചർച്ചകൾക്കായി സൗദി അറേബ്യ, ഈജിപ്ത്, തുർക്കി എന്നീ രാജ്യങ്ങളിലെ വിദേശകാര്യ മന്ത്രിമാർ പാകിസ്ഥാനിലെത്തുന്നു. പാകിസ്ഥാൻ ഉപപ്രധാനമന്ത്രിയും വിദേശകാര്യ മന്ത്രിയുമായ ഇഷാഖ് ദാറിന്റെ ക്ഷണപ്രകാരമാണ് ഈ സന്ദർശനം. ഇന്നും നാളെയുമായി ഇസ്ലാമാബാദിൽ നടക്കുന്ന ചർച്ചകളിൽ മേഖലയിലെ സുരക്ഷയും സമാധാന ശ്രമങ്ങളും പ്രധാന വിഷയമാകും.
സൗദി വിദേശകാര്യ മന്ത്രി പ്രിൻസ് ഫൈസൽ ബിൻ ഫർഹാൻ അൽ സൗദ്, തുർക്കി വിദേശകാര്യ മന്ത്രി ഹകൻ ഫിദാൻ, ഈജിപ്ഷ്യൻ വിദേശകാര്യ മന്ത്രി ബദർ അബ്ദെലതി എന്നിവരാണ് പാകിസ്ഥാനിലെത്തുന്നത്. ഇവർ പാകിസ്ഥാൻ പ്രധാനമന്ത്രി ഷെഹ്ബാസ് ഷെരീഫുമായും കൂടിക്കാഴ്ച നടത്തും. ഇറാൻ-ഇസ്രയേൽ യുദ്ധം ഒരു ആഗോള സംഘർഷത്തിലേക്ക് പടരുന്നത് തടയാനും നയതന്ത്രപരമായ പരിഹാരം കണ്ടെത്താനുമാണ് ഈ സഖ്യം ശ്രമിക്കുന്നത്. അമേരിക്കയും ഇറാനും തമ്മിലുള്ള ആശയവിനിമയത്തിന് പാകിസ്ഥാൻ ഒരു ഇടനിലക്കാരനായി പ്രവർത്തിക്കുന്ന പശ്ചാത്തലത്തിൽ ഈ കൂടിക്കാഴ്ചയ്ക്ക് വലിയ പ്രാധാന്യമുണ്ട്.
നേരത്തെ തുർക്കിയിൽ നടത്താൻ നിശ്ചയിച്ചിരുന്ന ഈ ചർച്ചകൾ പാകിസ്ഥാൻ ഉപമുഖ്യമന്ത്രി ഇഷാഖ് ദാറിന്റെ അഭ്യർത്ഥന പ്രകാരമാണ് പാകിസ്ഥാനിലേക്ക് മാറ്റിയത്. യുദ്ധം അവസാനിപ്പിക്കാൻ ഡോണൾഡ് ട്രംപ് മുന്നോട്ടുവെച്ച 15 ഇന സമാധാന പദ്ധതിയോട് ഇറാൻ പ്രതികരിച്ചതായും ഈ ചർച്ചകളിൽ അതിന്റെ പുരോഗതി വിലയിരുത്തുമെന്നും സൂചനയുണ്ട്. പശ്ചിമേഷ്യയിലെ സഹോദര രാജ്യങ്ങളുമായുള്ള ബന്ധം ശക്തിപ്പെടുത്തുന്നതിനൊപ്പം മേഖലയിൽ സമാധാനം പുനഃസ്ഥാപിക്കാൻ പാകിസ്ഥാൻ ആത്മാർത്ഥമായി പരിശ്രമിക്കുകയാണെന്ന് വിദേശകാര്യ മന്ത്രാലയം വ്യക്തമാക്കി.
International
മോസ്കോ: ഗൾഫ് മേഖലയിൽ നിന്നുള്ള വിതരണം തടസപ്പെട്ടതിനെത്തുടർന്ന് ലോകം റഷ്യൻ എണ്ണയെ ആശ്രയിക്കുന്ന സാഹചര്യത്തിൽ, ഏപ്രിൽ ഒന്ന് മുതൽ ഗ്യാസോലിൻ (പെട്രോൾ) കയറ്റുമതി നിർത്താൻ റഷ്യ തീരുമാനിച്ചതായി റിപ്പോർട്ട്.
ഗ്യാസോലിൻ കയറ്റുമതി നിരോധിച്ചുകൊണ്ടുള്ള പ്രമേയം തയാറാക്കാൻ റഷ്യൻ ഉപപ്രധാനമന്ത്രി അലക്സാണ്ടർ നൊവാക് വെള്ളിയാഴ്ച ഊർജ മന്ത്രാലയത്തിന് നിർദ്ദേശം നൽകി. ഏപ്രിൽ ഒന്ന് മുതൽ ആരംഭിക്കുന്ന ഈ നിരോധനം ജൂലൈ 31 വരെ തുടരുമെന്നാണ് പ്രതീക്ഷിക്കുന്നത്.
കഴിഞ്ഞ ഒരു മാസമായി തുടരുന്ന യുഎസ്-ഇസ്രയേൽ-ഇറാൻ യുദ്ധം കാരണം ലോകം ഇതിനകം തന്നെ ഊർജ പ്രതിസന്ധി നേരിടുന്ന സാഹചര്യത്തിൽ, നാല് മാസത്തേക്ക് കയറ്റുമതി നിരോധിക്കാനുള്ള ഈ തീരുമാനം ആഗോള എണ്ണവിലയെ ബാധിച്ചേക്കാം. പശ്ചിമേഷ്യയിലെ യുദ്ധം ആഗോള എണ്ണ വിപണിയിൽ വലിയ അസ്വസ്ഥതകൾക്ക് കാരണമായതായി നൊവാക് പറഞ്ഞു.
ആഭ്യന്തര ഇന്ധന വില നിയന്ത്രിക്കുന്നതിനായി റഷ്യൻ സർക്കാർ പലപ്പോഴും ഗ്യാസോലിൻ, ഡീസൽ കയറ്റുമതിയിൽ നിയന്ത്രണങ്ങൾ ഏർപ്പെടുത്താറുണ്ട്. കഴിഞ്ഞ വർഷം ഏകദേശം 50 ലക്ഷം മെട്രിക് ടൺ ഗ്യാസോലിൻ (പ്രതിദിനം ഏകദേശം 117,000 ബാരൽ) റഷ്യ കയറ്റുമതി ചെയ്തിരുന്നു.
റഷ്യയുടെ നിലവിലെ എണ്ണ കയറ്റുമതി ശേഷിയിൽ ഇതിനകം തന്നെ 40 ശതമാനത്തിന്റെ കുറവുണ്ട്. റഷ്യയുടെ എണ്ണ ഇന്ധന കയറ്റുമതി അടിസ്ഥാന സൗകര്യങ്ങൾക്ക് നേരെ യുക്രെയ്ൻ നടത്തിയ ആക്രമണങ്ങൾ കാരണം, കയറ്റുമതി ശേഷിയുടെ 40 ശതമാനവും രാജ്യം അടച്ചുപൂട്ടിയിരിക്കുകയാണ്. ലോകത്തിലെ രണ്ടാമത്തെ വലിയ എണ്ണ കയറ്റുമതി രാജ്യമാണ് റഷ്യ.
International
ടെഹ്റാന്: ഇറാനിലെ ഖോം നഗരത്തില്‍ അമേരിക്കയും ഇസ്രയേലും സംയുക്തമായി നടത്തിയ ആക്രമണത്തില്‍ ആറുപേര്‍ കൊല്ലപ്പെട്ടു. ഇറേനിയന്‍ വാര്‍ത്താ ഏജന്‍സിയാണ് ആക്രമണം റിപ്പോര്‍ട്ട് ചെയ്തത്. സ്ഫോടനങ്ങളില്‍ നിരവധിപ്പേര്‍ക്കു പരിക്കേറ്റു. മേഖലയില്‍ ആക്രമണം ശക്തമായെന്നാണു വിവരം.
ഇറാന്റെ മിസൈല്‍ ആക്രമണം
ഇസ്രയേലിലെ വിവിധ കേന്ദ്രങ്ങള്‍ക്കും ഗള്‍ഫ് മേഖലയിലെ അമേരിക്കന്‍ സൈനിക താവളങ്ങള്ക്കുംനേരേ കനത്ത മിസൈല്‍-ഡ്രോണ്‍ ആക്രമണങ്ങള്‍ നടത്തി ഇറാന്. യുഎഇ, ഖത്തര്‍, കുവൈറ്റ്, ബഹിറിന്‍ എന്നിവിടങ്ങളിലെ അമേരിക്കന്‍ സൈനികകേന്ദ്രങ്ങളെ ലക്ഷ്യമിട്ടായിരുന്നു ആക്രമണം. ദീര്‍ഘദൂര മിസൈലുകളും മാരകപ്രഹരശേഷിയുള്ള ഡ്രോണുകളും ഉപയോഗിച്ചായിരുന്നു ഇറാന്റെ ആക്രമണം.
എണ്ണവില കുറയുന്നു
ഇറാന്റെ ഊര്‍ജകേന്ദ്രങ്ങള്‍ ആക്രമിക്കാനുള്ള സമയപരിധി യുഎസ് പ്രസിഡന്റ് ഡോണള്‍ഡ് ട്രംപ് നീട്ടിയതോടെ ആഗോളവിപണിയില്‍ എണ്ണവിലയില്‍ കുറവു രേഖപ്പെടുത്തി. ബ്രെന്റ് ക്രൂഡ് ഓയില്‍ വില രണ്ടു ശതമാനം ഇടിഞ്ഞ് ബാരലിന് 106 ഡോളറില്‍ താഴെയെത്തി. വ്യാഴാഴ്ച ആറു ശതമാനത്തോളം വര്‍ധന രേഖപ്പെടുത്തിയിരുന്നു.
National
ഡൽഹി: രാജ്യത്തു ലോക്ഡൗൺ ഉണ്ടാകില്ലെന്നു വ്യക്തമാക്കി കേന്ദ്രം. കെട്ടുകഥകൾ വിശ്വസിക്കരുത്. ലോക്ഡൗണിനുള്ള ഒരു സാഹചര്യവും ഇല്ലെന്നും അഭ്യൂഹങ്ങൾ അടിസ്ഥാനരഹിതമാണെന്നും കേന്ദ്രം അറിയിച്ചു. രാജ്യത്തു വീണ്ടും ലോക്ഡൗൺ നടപ്പിലാക്കുന്നു എന്ന വിധത്തിലുളള പ്രചരണങ്ങൾ വ്യാപകമായ സാഹചര്യത്തിലാണ് കേന്ദ്രസർക്കാരിന്റെ വിശദീകരണം.
രാജ്യത്ത് എനർജി ലോക്ഡൗൺ ഉണ്ടാകുമെന്നുള്ള വ്യാപകമായ പ്രചരണമാണ് ജനങ്ങൾക്കിടയിൽ ഉണ്ടായിരിക്കുന്നത്. പ്രത്യേകിച്ചു പാർലമെന്റിൽ പശ്ചിമേഷ്യൻ യുദ്ധവുമായി ബന്ധപ്പെട്ട പ്രധാനമന്ത്രി പ്രസ്താവന നടത്തിയതിനു പിന്നാലെയാണ് വ്യാജപ്രചാരണം ചില കേന്ദ്രങ്ങൾ അഴിച്ചുവിട്ടത്.
ലോക് ഡൗൺ കാലത്തെ പോലെ രാജ്യം ഒറ്റക്കെട്ടായിനിന്നു പ്രതിസന്ധിയെ തരണം ചെയ്യണമെന്ന് പ്രധാനമന്ത്രി ആഹ്വാനം ചെയ്തിരുന്നു. പ്രത്യേകിച്ച് യുദ്ധം ഏറെനാൾ നീണ്ടുനിൽക്കുകയാണെങ്കിൽ വലിയ തോതിലുള്ള പ്രത്യാഘാതം ഏറെ നാൾ നിലനിൽക്കാനുള്ള സാധ്യതയുണ്ടെന്നും പ്രധാനമന്ത്രി പറഞ്ഞിരുന്നു. ഇതാണ് ചിലർ തെറ്റായി വ്യാഖ്യാനിച്ച് രാജ്യത്ത് ലോക്ഡൗൺ ഉണ്ടാകുമെന്ന തരത്തിൽ പ്രചാരണം നടത്തിയത്. ഇതോടെ ആളുകൾ തെറ്റിദ്ധരിച്ച് ഇന്ധനം വാങ്ങാനും മറ്റുമായി പമ്പുകളിലേക്ക് ഇരച്ചെത്തിയത് പലേടത്തും പ്രതിസന്ധി സൃഷ്ടിച്ചു. ഇതോടെയാണ് കേന്ദ്രസർക്കാർ വിശദീകരണം പുറത്തിറക്കിയത്.
International
വാഷിംഗ്ടണ്‍ ഡിസി: പശ്ചിമേഷ്യയില്‍ യുദ്ധം മുറുകുന്നതിനിടെ മേഖലയിലേക്കു പതിനായിരം കരസേനാംഗങ്ങളെകൂടി അയ്ക്കാനൊരുങ്ങി അമേരിക്ക. നിലവിലെ സ്ഥിതിഗതികള്‍ പെന്റഗണ്‍ വിലയിരുത്തുകയാണെന്നും കരസേനയെ അയയ്ക്കുന്നതുമായി ബന്ധപ്പെട്ട തീരുമാനം ഉടനുണ്ടാകുമെന്നും അന്താരാഷ്ട്ര മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തു. അതേസമയം, നയതന്ത്ര ചര്‍ച്ചകള്‍ക്കായി കൂടുതല്‍ സമയം ആവശ്യപ്പെട്ടതിനെത്തുടര്‍ന്ന് ഇറാനു നല്‍കിയിരുന്ന സമയപരിധി ഏപ്രില്‍ ആറു വരെ നീട്ടിയതായി പ്രസിഡന്റ് ഡോണള്‍ഡ് ട്രംപ് പറഞ്ഞു.
ഒരു മാസമായി തുടരുന്ന യുദ്ധം ആഗോള ഊര്‍ജവിതരണത്തെ ബാധിച്ച സാഹചര്യത്തിലാണ് ഇറാന് ചര്‍ച്ചയ്ക്കു സമയം നീട്ടി ചോദിച്ചതെന്നു ഫോക്സ് ന്യൂസിന് നല്കിയ അഭിമുഖത്തില്‍ ട്രംപ് വ്യക്തമാക്കി. തങ്ങള്‍ക്കു കുറച്ചുകൂടി സമയം വേണമെന്ന് ഇറാന് ആവശ്യപ്പെട്ടിട്ടുണ്ട്. അവര്‍ ചെയ്യേണ്ട കാര്യങ്ങള്‍ ചെയ്തില്ലെങ്കില്‍ ഇറാന്റെ ഊര്‍ജസ്രോതസുകള്‍ തകര്‍ക്കുമെന്നും ട്രംപ് മുന്നറിയിപ്പു നല്കി.
ഹോര്‍മുസ് കടലിടുക്ക് അടച്ചിടാനാണ് നീക്കമെങ്കില്‍ ഇറാന്റെ ഊര്‍ജനിലയങ്ങള്‍ ആക്രമിക്കുമെന്ന് ട്രംപ് നേരത്തെ മുന്നറിയിപ്പു നല്‍കിയിരുന്നു. ഇതിനു പകരമായി മേഖലയിലെ അമേരിക്കന്‍ കേന്ദ്രങ്ങള്‍ ആക്രമിക്കുമെന്ന് ഇറാനും ഭീഷണിമുഴക്കിയിരുന്നു.
ഇതിനിടെ, നയതന്ത്ര നീക്കങ്ങള്‍ തുടരുന്നതിനിടെ ട്രംപ് തന്റെ മുന്‍നിലപാടില്‍ മാറ്റം വരുത്തിയതായാണ് സൂചന. ഇറാനെതിരായ യുദ്ധത്തില്‍ അമേരിക്ക സൈനികമായി വിജയിച്ചുകഴിഞ്ഞതായും ട്രംപ് അവകാശപ്പെട്ടു. യുഎസും ഇസ്രയേലും നടത്തിയ ആക്രമണങ്ങള്‍ ഇറാന്റെ നാവിക-മിസൈല്‍ ശേഷിയെ തകര്‍ത്തെന്നും ട്രംപ് പറഞ്ഞു. വരും ദിവസങ്ങളിലെ ചര്‍ച്ചകള്‍ മേഖലയിലെ സമാധാനശ്രമങ്ങളില്‍ നിര്‍ണായകമാകും.
International
ലോകം സമാധാനത്തിനു ദാഹിക്കുന്നു. യുദ്ധം എപ്പോഴും അവശേഷിപ്പിക്കുന്നത് കണ്ണീരും തകർച്ചയുമാണ്. കരയിലും ആകാശത്തും കടലിലും സൈന്യങ്ങൾ ഏറ്റുമുട്ടുമ്പോൾ, അതിന്റെ ദുരന്തഫലങ്ങൾ അനുഭവിക്കുന്നത് ഇരുവശത്തുമുള്ള സാധാരണ ജനങ്ങളാണ്. യുദ്ധം എത്രയും വേഗം അവസാനിക്കണമെന്നും ലോകത്തു ശാന്തി പുലരണമെന്നുമുള്ള ആഗ്രഹം ഓരോ മനുഷ്യനുണ്ട്.
എന്നാൽ, ഇസ്രയേൽ എന്ന കൊച്ചു രാജ്യം ഇന്നു നേരിടുന്ന സങ്കീർണമായ സാഹചര്യങ്ങളെയും അവിടെ ജീവിക്കുന്ന ആയിരക്കണക്കിനു മലയാളികൾ ഉൾപ്പെടെയുള്ള ജനലക്ഷങ്ങളുടെ സുരക്ഷിതത്വത്തെയും കുറിച്ചു വസ്തുനിഷ്ഠമായ ഒരു വിശകലനം അനിവാര്യം.
1948 മുതൽ അതിജീവന പോരാട്ടം
1948ൽ ഇസ്രയേൽ എന്ന രാജ്യം സ്ഥാപിതമായ നിമിഷം മുതൽ അതു നേരിടുന്നതു വലിയ ഭീഷണികളാണ്. ചുറ്റുമുള്ള രാജ്യങ്ങളിൽനിന്നു നിരന്തരമായ ആക്രമണങ്ങൾ നേരിട്ടിട്ടും തരിശുഭൂമിയിൽനിന്ന് ഒരു ലോകശക്തിയായി വളരാൻ അവർക്കു കഴിഞ്ഞത് അചഞ്ചലമായ ആത്മവിശ്വാസം ഒന്നുകൊണ്ട് മാത്രമാണ്. ഈ അതിജീവന പോരാട്ടത്തിൽ ഇന്ന് ഇസ്രയേലിന്റെ ഏറ്റവും വലിയ കരുത്ത് അമേരിക്കയുമായുള്ള സഖ്യമാണ്. ഇതു കേവലം ഒരു സൈനിക ഉടമ്പടിയല്ല, മറിച്ച് ജനാധിപത്യ മൂല്യങ്ങളിൽ അധിഷ്ഠിതമായ പങ്കാളിത്തമാണ്.
മിഡിൽ ഈസ്റ്റിൽ ജനാധിപത്യം നിലനിൽക്കുന്ന ഏക രാജ്യം എന്ന നിലയിൽ ഇസ്രയേലിന്റെ സുരക്ഷ അമേരിക്കയുടെ കൂടി ആവശ്യമാണ്. "അയൺ ഡോം' പോലുള്ള ആധുനിക പ്രതിരോധ സംവിധാനങ്ങൾ വികസിപ്പിക്കുന്നതിൽ അമേരിക്കൻ സാങ്കേതിക വിദ്യയും സാമ്പത്തിക സഹായവും വലിയ പങ്കുവഹിച്ചിട്ടുണ്ട്. ഇന്നു ലോകം അത്ഭുതത്തോടെ നോക്കുന്ന ഇസ്രയേലിന്റെ പ്രതിരോധ കവചം, ലക്ഷക്കണക്കിനു സാധാരണക്കാരുടെ ജീവനാണ് ഓരോ ദിവസവും രക്ഷിക്കുന്നത്.
ഇറാന്റെ ലക്ഷ്യം ഇസ്രയേൽ മാത്രമോ?
ഇറാൻ ഇന്ന് ഇസ്രയേലിനെതിരെ പ്രയോഗിക്കുന്ന നിഴൽ യുദ്ധങ്ങൾ സത്യത്തിൽ മിഡിൽ ഈസ്റ്റിലെ മുഴുവൻ സമാധാനത്തെയും തകർക്കുന്നതാണ്. ഹിസ്ബുള്ള, ഹൂതികൾ തുടങ്ങിയ ഗ്രൂപ്പുകളെ ഉപയോഗിച്ച് ഇറാൻ നടത്തുന്ന നീക്കങ്ങൾ ഇസ്രയേലിനെ മാത്രമല്ല, മറിച്ച് സൗദി അറേബ്യയും യുഎഇയും ഉൾപ്പെടെയുള്ള ഗൾഫ് രാഷ്ട്രങ്ങളെയും ലക്ഷ്യം വയ്ക്കുന്നു.
ഇതിനു പിന്നിൽ കേവലം രാഷ്ട്രീയ താല്പര്യങ്ങൾ മാത്രമല്ല, ദശകങ്ങളായി നിലനിൽക്കുന്ന ഷിയാ-സുന്നി വിഭാഗീയതയും ഒരു കാരണമാണ്. മേഖലയിൽ ആധിപത്യം ഉറപ്പിക്കാനും ഗൾഫ് രാജ്യങ്ങളിലെ സ്ഥിരത തകർക്കാനും ഇറാൻ ശ്രമിക്കുന്നു. ഗൾഫ് രാജ്യങ്ങളിലെ അമേരിക്കൻ സൈനിക സാന്നിധ്യം ഇറാനു ഭീഷണിയാണെങ്കിലും, അതിനേക്കാൾ ഉപരിയായി മിഡിൽ ഈസ്റ്റിലെ അറബ് രാജ്യങ്ങൾ ഇസ്രയേലുമായി നടത്തുന്ന സമാധാന ശ്രമങ്ങളെ തകർക്കുക എന്നതാണ് ഇറാന്റെ ഗൂഢലക്ഷ്യം.
മാറിമറിഞ്ഞ ഇറാൻ
1979ലെ ഇസ്ലാമിക വിപ്ലവത്തിന് മുമ്പ് ഇറാൻ ലോകത്തിലെതന്നെ ഏറ്റവും പുരോഗമനപരമായ രാജ്യങ്ങളിൽ ഒന്നായിരുന്നു. കലയും സംസ്കാരവും ആധുനികതയും ഒത്തുചേർന്ന ഒരു കാലം ഇറാനുണ്ടായിരുന്നു. എന്നാൽ, ഇന്നത്തെ ഇറാൻ ഭരണകൂടം തങ്ങളുടെ ജനതയുടെ സ്വാതന്ത്ര്യം ഹനിച്ചുകൊണ്ട് ഭീകരവാദത്തെ പ്രോത്സാഹിപ്പിക്കുന്നു.
ഇറാൻ രാജകുടുംബാംഗമായ റെസ പെഹ്ലവിയെപ്പോലുള്ളവർക്ക് ഇറാനിലെ യുവാക്കൾക്കിടയിൽ വർധിച്ചുവരുന്ന പിന്തുണ മാറ്റത്തിന്റെ സൂചനയാണ്. ഇറാനിലെ സാധാരണ ജനങ്ങൾ യുദ്ധമല്ല, മറിച്ച് സമാധാനവും പുരോഗതിയുമാണ് ആഗ്രഹിക്കുന്നത്. അവിടെയൊരു ഭരണമാറ്റം ഉണ്ടായാൽ അതു മിഡിൽ ഈസ്റ്റിലെ മൊത്തം സംഘർഷങ്ങൾക്കും അറുതി വരുത്തിയേക്കാം.
പ്രവാസികളുടെ ആശങ്കകൾ
ഇസ്രയേലിൽ പതിനായിരക്കണക്കിന് ഇന്ത്യക്കാർ, പ്രത്യേകിച്ച് മലയാളികൾ ജോലി ചെയ്യുന്നുണ്ട്. യുദ്ധം രൂക്ഷമാകുമ്പോഴും എന്തുകൊണ്ടാണ് ഇവർ ഇന്ത്യയിലേക്കു മടങ്ങാൻ ആഗ്രഹിക്കാത്തത്? ഇതിനുള്ള ഉത്തരം ഇസ്രയേൽ എന്ന രാജ്യം തങ്ങളുടെ തൊഴിലാളികൾക്കു നൽകുന്ന സുരക്ഷയാണ്. മതമോ ജാതിയോ നോക്കാതെ, തങ്ങളുടെ മണ്ണിലുള്ള ഓരോ വ്യക്തിയുടെയും ജീവൻ സംരക്ഷിക്കാൻ ഇസ്രയേൽ പ്രതിജ്ഞാബദ്ധമാണ്.
ഓരോ വീട്ടിലും സുരക്ഷിതമായ ബങ്കറുകളും, കൃത്യമായ മുന്നറിയിപ്പ് നൽകുന്ന സംവിധാനങ്ങളും ഇവിടെയുണ്ട്. കേരളത്തിലെ മാധ്യമങ്ങളിൽ വരുന്ന വാർത്തകൾ കണ്ട് ഭയപ്പെടുന്ന ബന്ധുക്കളെ സമാധാനിപ്പിക്കേണ്ടി വരുന്നതാണ് ഇവിടെയുള്ള പ്രവാസികൾ നേരിടുന്ന പ്രധാന വെല്ലുവിളി. നാട്ടിലെ ചർച്ചകളിൽ പലപ്പോഴും ഇസ്രായേലിനെ ഒരു 'തെമ്മാടി രാഷ്ട്ര'മായി ചിത്രീകരിക്കുമ്പോൾ, ഇവിടെയുള്ള മലയാളികൾക്ക് അറിയാം ഇത് ഒരു ജനത തങ്ങളുടെ നിലനിൽപ്പിനു വേണ്ടി നടത്തുന്ന അവസാന പോരാട്ടമാണെന്ന്.
ഏകപക്ഷീയ വാർത്തകൾ
കേരളത്തിലെ ഒരു വിഭാഗം മാധ്യമങ്ങൾ ഇസ്രയേലിനെതിരെ ഏകപക്ഷീയമായ വാർത്തകളാണ് നൽകുന്നത്. ഹമാസും ഹിസ്ബുള്ളയും നടത്തുന്ന ക്രൂരതകളെ മറച്ചുവച്ച്, തിരിച്ചടിക്കുന്ന ഇസ്രയേലിനെ മാത്രം ക്രൂശിക്കുന്നത് നീതിയല്ല. ഇസ്രായേൽ തോറ്റാൽ അത് ഒരു രാജ്യത്തിന്റെ മാത്രം പതനമല്ല, മറിച്ച് ആധുനിക ജനാധിപത്യ മൂല്യങ്ങളുടെ തകർച്ച കൂടിയായിരിക്കും.
ലോകം ആഗ്രഹിക്കുന്നത് സമാധാനമാണ്. യുക്രെയ്നിലായാലും പലസ്തീനിലായാലും ഇസ്രയേലിലായാലും ചോരുന്നത് സാധാരണക്കാരന്റെ രക്തമാണ്. കുഞ്ഞുങ്ങളുടെ കരച്ചിലില്ലാത്ത, ആകാശത്ത് മിസൈലുകളില്ലാത്ത ഒരു പുലരിയാണ് നമുക്കു വേണ്ടത്. എന്നാൽ, തീവ്രവാദത്തിലൂടെ ഒരു ജനതയെ തുടച്ചുനീക്കാൻ ശ്രമിക്കുന്നവർക്കെതിരെ പ്രതിരോധം തീർക്കാതെ സമാധാനം സാധ്യമാവില്ല. ഇസ്രയേൽ ഇന്നു ചെയ്യുന്നത് അതാണ്. പതിനായിരക്കണക്കിനു മലയാളികൾക്ക് അന്നം നൽകുന്ന ഈ മണ്ണ് സുരക്ഷിതമായിരിക്കേണ്ടതു നമ്മുടെയും ആവശ്യമാണ്. യുദ്ധം അവസാനിക്കട്ടെ, സമാധാനം പുലരട്ടെ.
International
അബുദാബി: യുഎഇ തലസ്ഥാനമായ അബുദാബിയിൽ ഇറാൻ നടത്തിയ മിസൈൽ ആക്രമണത്തിൽ ഇന്ത്യക്കാരനടക്കം രണ്ടു പേർ മരിച്ചു. ഒരു ഇന്ത്യക്കാരനടകം മൂന്ന് പേർക്ക് പരിക്കേറ്റു. മരിച്ച രണ്ടാമത്തെയാൾ പാക്കിസ്ഥാൻ പൗരനാണെന്നും യുഎഇ പ്രതിരോധ മന്ത്രാലയം അറിയിച്ചു.
പരിക്കേറ്റ രണ്ട് പേർ യുഎഇ, ജോർദാൻ സ്വദേശികളാണ്. അബുദാബിയിലെ സ്വയ്ഹാനിലാണ് മിസൈലാക്രമണം ഉണ്ടായത്. ഇറാന്റെ ബാലിസ്റ്റിക് മിസൈൽ ആകാശത്തുവച്ച് യുഎഇ തകർത്തിരുന്നു. അവശിഷ്ടങ്ങൾ വീണാണ് രണ്ടു പേർ മരിച്ചതെന്നും മൂന്ന് പേർക്ക് പരിക്കേറ്റതെന്നും യുഎഇ പ്രതിരോധ മന്ത്രാലയം അറിയിച്ചു.
നിരവധി വാഹനങ്ങൾക്കും കേടുപാട് പറ്റിയിട്ടുണ്ട്. ഇതോടെ യുഎഇയിൽ ഇറാൻ ആക്രമണത്തിൽ മരിച്ചവരുടെ എണ്ണം പതിനൊന്നായി. ഇതിൽ മൂന്നുപേര്‍ സൈനികരാണ്. മിസൈൽ ആക്രമണ ശ്രമമുണ്ടെന്നും ജാഗ്രത പാലിക്കണമെന്നും യുഎഇ ആഭ്യന്തരമന്ത്രാലയം രാവിലെ മുന്നറിയിപ്പ് നൽകിയിരുന്നു.
International
ടെഹ്റാൻ: യുഎസ്-ഇസ്രയേൽ-ഇറാൻ യുദ്ധം കൊടുമ്പിരിക്കൊണ്ടിരിക്കെ, ആഗോള ഊർജ വിപണിയിൽ നിർണായകമായ ഹോർമുസ് കടലിടുക്കിലൂടെയുള്ള കപ്പൽ ഗതാഗതത്തിന് ഇന്ത്യയുൾപ്പെടെയുള്ള സൗഹൃദരാജ്യങ്ങൾക്ക് ഇളവ് അനുവദിച്ച് ഇറാൻ. ഇറാൻ വിദേശകാര്യ മന്ത്രി അബ്ബാസ് അരാഗ്ചിയാണ് ഇക്കാര്യം അറിയിച്ചത്. ഇന്ത്യയെക്കൂടാതെ പാക്കിസ്ഥാൻ, ഇറാഖ്, ചൈന, റഷ്യ എന്നീ രാജ്യങ്ങളെയാണ് ഇറാൻ സൗഹൃദ രാജ്യങ്ങളുടെ പട്ടികയിൽ ഉൾപ്പെടുത്തിയത്.
ഹോർമുസ് കടലിടുക്ക് അടച്ചതോടെ ആഗോളതലത്തിൽ ഇന്ധനവില കുതിച്ചുയരുകയും പല രാജ്യങ്ങളിലും ക്ഷാമം അനുഭവപ്പെടുകയും ചെയ്യുന്ന സാഹചര്യത്തിലാണ് ഇറാൻ തങ്ങളുടെ നിലപാടിൽ മാറ്റം വരുത്തുന്നത്. ഇറാനോടു ശത്രുത പുലർത്താത്ത രാജ്യങ്ങളിലെ കപ്പലുകൾക്കു കൃത്യമായ സുരക്ഷാമാനദണ്ഡങ്ങൾ പാലിച്ചു കടലിടുക്കിലൂടെ സഞ്ചരിക്കാമെന്ന് ഇറാൻ അറിയിച്ചു.
അതേസമയം, ഗ്യാസ് കയറ്റിവന്ന രണ്ട് ഇന്ത്യൻ കപ്പലുകൾ സുരക്ഷിതമായി ഹോർമുസ് പിന്നിട്ടതായും ഇന്ത്യൻ ഷിപ്പിംഗ് മന്ത്രാലയം സ്ഥിരീകരിച്ചു. ഹോർമുസ് കടലിടുക്കിലൂടെ കടന്നുപോകുന്ന കപ്പലുകളിൽനിന്നു സുരക്ഷാഫീസായി ടോൾ ഈടാക്കാനുള്ള നീക്കവും ഇറാൻ പാർലമെന്റ് നടത്തുന്നുണ്ട്. ഇതുമായി ബന്ധപ്പെട്ട ബില്ലിന് അടുത്ത ആഴ്ചയോടെ അന്തിമരൂപമായേക്കും.
ഹോർമുസ് കടലിടുക്കിനു മേലുള്ള തങ്ങളുടെ പരമാധികാരം അന്താരാഷ്ട്രതലത്തിൽ അംഗീകരിക്കണമെന്നതു യുദ്ധം അവസാനിപ്പിക്കാനായി ഇറാൻ മുന്നോട്ടുവച്ച പ്രധാന നിബന്ധനകളിൽ ഒന്നാണ്. ഹോർമുസ് കടലിടുക്ക് ദീർഘകാലം അടച്ചിടുന്നത് ആഗോള സമ്പദ്വ്യവസ്ഥയെ താറുമാറാക്കുമെന്ന് യുഎൻ മുന്നറിയിപ്പു നൽകിയിരുന്നു.
International
ടെഹ്റൻ: ഹോർമൂസ് കടലിടുക്ക് ശത്രുക്കൾക്ക് മുന്നിൽമാത്രമേ അടച്ചിടുകയുള്ളുവെന്ന് ഇറാൻ വിദേശകാര്യമന്ത്രി അബ്ബാസ് അരഗ്ചി.
"ഞങ്ങളുടെ കാഴ്ചപ്പാടിൽ, ഹോർമുസ് കടലിടുക്ക് പൂർണമായും അടച്ചിട്ടില്ല, അത് ശത്രുക്കൾക്ക് മുന്നിൽ മാത്രമേ അടച്ചിട്ടുള്ളൂ. നമ്മുടെ ശത്രുക്കളുടെയും അവരുടെ സഖ്യകക്ഷികളുടെയും കപ്പലുകൾ കടന്നുപോകാൻ അനുവദിക്കുന്നതിന് ഒരു കാരണവുമില്ല'- അരഗ്ചി സ്റ്റേറ്റ് ടിവിയിൽ പറഞ്ഞു.
സൗഹൃദ രാജ്യങ്ങളിൽ നിന്നുള്ള കപ്പലുകൾക്ക് ഇറാന്റെ സായുധ സേന ഇതിനകം തന്നെ സുരക്ഷിതമായ വഴിയൊരുക്കിയെന്നും എന്ന് അദ്ദേഹം കൂട്ടിച്ചേർത്തു.
International
വാഷിംഗ്ടൺ: പശ്ചിമേഷ്യയിൽ വർധിച്ചുവരുന്ന സംഘർഷങ്ങൾക്കിടയിൽ, ഇറാനെ മെരുക്കാനും മേഖലയിൽ സമാധാനം പുനഃസ്ഥാപിക്കാനുമായി അമേരിക്കൻ പ്രസിഡന്റ് ഡോണൾഡ് ട്രംപ് പ്രഖ്യാപിച്ച 15 ഇന കർമ്മപദ്ധതി ലോകശ്രദ്ധ നേടുന്നു. ഇറാൻ ആണവായുധം നിർമിക്കുന്നത് തടയുന്നതിനൊപ്പം അവരുടെ പ്രാദേശിക സ്വാധീനം കുറയ്ക്കാനുമാണ് ഈ പദ്ധതി ലക്ഷ്യമിടുന്നത്.
ഇറാൻ ഒരിക്കലും ആണവായുധം കൈവശം വെക്കില്ലെന്ന് ഉറപ്പാക്കുന്ന കർശനമായ പുതിയ കരാർ, ദീർഘദൂര ബാലിസ്റ്റിക് മിസൈലുകളുടെ വികസനവും പരീക്ഷണവും ഇറാൻ പൂർണമായും നിർത്തലാക്കണം, ഹിസ്ബുള്ള, ഹമാസ്, ഹൂതി വിമതർ തുടങ്ങിയ ഗ്രൂപ്പുകൾക്ക് നൽകുന്ന സാമ്പത്തിക-സൈനിക സഹായം അവസാനിപ്പിക്കണം, ഇറാൻ തടവിലാക്കിയിട്ടുള്ള എല്ലാ അമേരിക്കൻ പൗരന്മാരെയും ഉടൻ വിട്ടയക്കണം,
ഇറാനിൽ നിന്നുള്ള എണ്ണ കയറ്റുമതി പൂർണമായും തടയുന്ന 'സീറോ എക്സ്പോർട്ട്' നയം കർശനമാക്കണം, സിറിയ, ഇറാഖ്, യെമൻ എന്നിവിടങ്ങളിൽ നിന്നുള്ള ഇറാന്റെ സൈനിക ഇടപെടലുകൾ അവസാനിപ്പിക്കണം, മറ്റ് രാജ്യങ്ങൾക്കെതിരെയുള്ള ഇറാന്റെ സൈബർ യുദ്ധമുറകൾ അവസാനിപ്പിക്കണം എന്നിങ്ങനെയുള്ള കർശനമായ ഉപാധികളാണ് ഇറാന് മേൽ ട്രംപ് മുന്നോട്ടുവെയ്ക്കുന്നത്.
National
ന്യൂഡൽഹി: പശ്ചിമേഷ്യയിൽ സംഘർഷം തുടരുന്നതിനിടെ ഇന്ത്യൻ പതാക വഹിച്ചുകൊണ്ടുള്ള രണ്ട് കപ്പലുകൾ കൂടി ഹോർമുസ് കടലിടുക്ക് കടക്കാനൊരുങ്ങുന്നു. ജഗ് വസന്ത്, പൈൻ ഗ്യാസ് എന്നീ എൽപിജി ടാങ്കറുകളാണ് ഹോർമുസ് കടലിടുക്കിലൂടെ സഞ്ചരിച്ചുകൊണ്ടിരിക്കുന്നത്.
ബ്ലൂംബെർഗാണ് ഇക്കാര്യം റിപ്പോർട്ട് ചെയ്തിരിക്കുന്നത്. നേരത്തേ ഇന്ത്യൻ പതാകയുള്ള രണ്ട് എൽപിജി കപ്പലുകൾ കടലിടുക്കിലൂടെ കടന്നുപോകാൻ ഇറാൻ അനുവദിച്ചിരുന്നു. ഈ കപ്പലുകൾ ഇന്ത്യൻ തുറമുഖങ്ങളിൽ എത്തുകയും ചെയ്തിരുന്നു. അതിന് പിന്നാലെയാണ് രണ്ട് ടാങ്കറുകൾ കൂടി കടലിടുക്ക് കടക്കാനൊരുങ്ങുന്നത്.
ഷിപ് ട്രാക്കിംഗ് ഡാറ്റകൾ പ്രകാരം രണ്ട് കപ്പലുകളും തിങ്കളാഴ്ച പുലർച്ചെയാണ് യുഎഇ തീരത്തുനിന്ന് യാത്ര ആരംഭിച്ചത്. യുദ്ധം ആരംഭിച്ചതുമുതൽ ഒട്ടേറെ കപ്പലുകളാണ് വിവിധയിടങ്ങളിൽ കുടുങ്ങിക്കിടക്കുന്നത്. മിസൈലുകളും ഡ്രോണുകളും ഉപയോഗിച്ചുള്ള നിരവധി ആക്രമണങ്ങളാണ് ഈ മേഖലയിൽ നടന്നത്.
International
വാഷിംഗ്ടൺ ഡിസി: ഇറാനിൽ താത്കാലിക വെടിനിർത്തൽ പ്രഖ്യാപിച്ച് അമേരിക്കൻ പ്രസിഡന്റ് ഡോണൾഡ് ട്രംപ്. അഞ്ച് ദിവസത്തേയ്ക്കാണ് നിയന്ത്രിത വെടിനിർത്തൽ പ്രഖ്യാപിച്ചിരിക്കുന്നത്.
അമേരിക്കയും ഇറാനും തമ്മിൽ കഴിഞ്ഞ ദിവസങ്ങളിൽ നടത്തിയ ചർച്ചകൾ വളരെ ഫലപ്രദമായിരുന്നുവെന്ന് വ്യക്തമാക്കിക്കൊണ്ടാണ് താത്കാലിക വെടിനിർത്തൽ ട്രംപ് പ്രഖ്യാപിച്ചത്.
അഞ്ച് ദിവസത്തേക്ക് ഇറാനിലെ ഊർജോത്പാദന കേന്ദ്രങ്ങൾ ആക്രമിക്കില്ലെന്ന് ട്രംപ് ഉറപ്പ് നൽകി. തന്റെ സോഷ്യൽ മീഡിയ പ്ലാറ്റ്ഫോമായ ട്രൂത്ത് സോഷ്യലിലൂടെയാണ് ട്രംപ് പ്രഖ്യാപനം.
ഇറാനുമായി തുടരുന്ന ചർച്ചകളുടെ അടിസ്ഥാനത്തിൽ ഇറാന്റെ പവർ പ്ലാന്റുകൾക്കും ഊർജ്ജ പശ്ചാത്തല സൗകര്യങ്ങൾക്കും എതിരായ എല്ലാ സൈനിക ആക്രമണങ്ങളും അഞ്ച് ദിവസത്തേക്ക് നിർത്തിവച്ചതായി സേനകൾക്ക് നിർദ്ദേശം നൽകിയെന്നും ട്രംപ് വ്യക്തമാക്കി.
International
ദുബായ്: പശ്ചിമേഷ്യയിലെ യുദ്ധസാഹചര്യം 1970-കളിലേക്കാൾ വലിയൊരു ഊർജ പ്രതിസന്ധിയിലേക്കു ലോകത്തെ എത്തിക്കുമെന്ന് അന്താരാഷ്ട്ര ഊർജ ഏജൻസി (ഐഇഎ) മേധാവി ഫാത്തി ബിറോൾ. ഇറാന്റെ തലസ്ഥാനമായ ടെഹ്റാനിൽ സ്ഫോടനങ്ങൾ തുടരുന്നതിനിടെയാണ് ബിറോളിന്റെ മുന്നറിയിപ്പ്.
ഓസ്ട്രേലിയിൽ മാധ്യമപ്രവർത്തകരോടു സംസാരിക്കുകയായിരുന്നു ബിറോൾ. അമേരിക്കൻ-ഇസ്രയേൽ ആക്രമണത്തെത്തുടർന്ന് ഇറാൻ ഹോർമുസ് കടലിടുക്ക് ഉപരോധിച്ചതാണു നിലവിലെ കടുത്ത പ്രതിസന്ധിയുടെ കാരണം. 48 മണിക്കൂറിനുള്ളിൽ ഉപരോധം പിൻവലിച്ചില്ലെങ്കിൽ ഇറാന്റെ ഊർജകേന്ദ്രങ്ങൾ തകർക്കുമെന്ന് യുഎസ് പ്രസിഡന്റ് ഡോണൾഡ് ട്രംപ് അന്ത്യശാസനം നൽകിയിട്ടുണ്ട്.
യുദ്ധം ആഗോള വിപണിയിൽ എണ്ണവില കുതിച്ചുയരാൻ കാരണമായി. ബ്രെന്റെ ക്രൂഡ് ഓയിലിനു നിലവിൽ ബാരലിന് 111 ഡോളറിനു മുകളിലാണു വില. യുദ്ധം തുടങ്ങുന്ന സമയത്ത് 70 ഡോളറായിരുന്ന എണ്ണവില കഴിഞ്ഞ ആഴ്ച 119 ഡോളർ വരെ എത്തിയിരുന്നു. ഉത്പാദനത്തെയും കപ്പൽ ഗതാഗതത്തെയും യുദ്ധം സാരമായി ബാധിച്ചിട്ടുള്ളതിനാൽ വരും ദിവസങ്ങളിലും വിപണിയിൽ വലിയ അനിശ്ചിതത്വം തുടരുമെന്നാണു വിലയിരുത്തൽ.
അതേസമയം, ഇറാൻ തൊടുത്തുവിട്ട മിസൈലുകൾ ദക്ഷിണ ഇസ്രയേലിലെ ജനവാസകേന്ദ്രങ്ങളിൽ പതിച്ചു. ഇസ്രയേലിന്റെ പ്രധാന ആണവഗവേഷണ കേന്ദ്രത്തിനു സമീപമുണ്ടായ ആക്രമണത്തിൽ 160ലേറെ പേർക്കു പരിക്കേറ്റതായാണ് റിപ്പോർട്ട്.
നാലാം വാരത്തിലേക്കു കടക്കുന്ന യുദ്ധത്തിൽ ഇറാനിൽ 1,500-ലധികം പേരും ലെബനനിൽ ആയിരത്തോളം പേരും കൊല്ലപ്പെട്ടതായാണ് റിപ്പോർട്ടുകൾ. യുഎസ് സൈനികരും ഇസ്രയേൽ പൗരന്മാരും കൊല്ലപ്പെട്ടിട്ടുണ്ട്. ലക്ഷക്കണക്കിന് ആളുകൾ പലായനം ചെയ്തിട്ടുണ്ട്.
International
ടെഹ്റാൻ: ഇസ്രയേലിൽ വീണ്ടും ഇറാന്റെ ആക്രമണം. ഇറാൻ മിസൈലുകൾ അയച്ചതായി ഇസ്രയേൽ സൈന്യം പ്രസ്താവനയിൽ അറിയിച്ചു. ആക്രമണത്തെ പ്രതിരോധിക്കാനുള്ള പ്രവർത്തനങ്ങൾ പുരോഗമിക്കുന്നെന്ന് ഇസ്രയേൽ.
അതിനിടെ യുഎസ് തങ്ങളുടെ ഊർജ നിലയങ്ങൾ ആക്രമിച്ചാൽ ഹോർമുസ് കടലിടുക്ക് പൂർണമായും അടച്ചിടുമെന്ന മുന്നറിയിപ്പുമായി ഇറാൻ റവല്യൂഷണറി ഗാർഡ് കോർ. ഊർജകേന്ദ്രങ്ങളിൽ ആക്രമണം നടത്തുമെന്ന യുഎസ് പ്രസിഡന്റ് ഡോണൾഡ് ട്രംപിന്റെ പ്രസ്താവനയ്ക്ക് മറുപടിയായാണ് ഇറാന്റെ മുന്നറിയിപ്പ്.
ഹോർമുസ് കടലിടുക്ക് പൂർണമായും തുറന്നില്ലെങ്കിൽ ഇറാന്റെ വൈദ്യുത നിലയങ്ങൾ പാടേ തകർക്കുമെന്നാണ് ട്രംപ് മുന്നറിയിപ്പ് നൽകിയത്. ഞങ്ങളുടെ നശിപ്പിക്കപ്പെട്ട ഊർജ കേന്ദ്രങ്ങൾ പുനർനിർമിക്കുന്നത് വരെ ഹോർമുസ് കടലിടുക്ക് പൂർണമായും അടച്ചിടും. തുറക്കില്ലെന്നാണ് ഇറാൻ റവല്യൂഷണറി ഗാർഡ് പ്രസ്താവനയിൽ അറിയിച്ചത്.
ഇറാന്റെ ഊർജ കേന്ദ്രങ്ങൾ ആക്രമിച്ചാൽ പശ്ചിമേഷ്യയിലെ ഊർജ സംസ്കരണ കേന്ദ്രങ്ങളിലും അടിസ്ഥാന സൗകര്യ സംവിധാനങ്ങളിലും പരിഹരിക്കാനാകാത്തവിധം നാശമുണ്ടാക്കുമെന്ന് ഇറാൻ പാർലമെന്റ് സ്പീക്കർ മുഹമ്മദ് ബഖർ ഖാലിബാഫും പറഞ്ഞിരുന്നു. ലോകത്തിലെ എണ്ണ, വാതക വിതരണത്തിന്റെ വലിയൊരു പങ്കും ഹോര്‍മുസിലൂടെയാണ് കടന്നുപോകുന്നത്.
International
ടെഹ്റാൻ: അമേരിക്കയുടെ എഫ്-15 യുദ്ധവിമാനം തകർത്തതായി ഇറാൻ. ഹോർമൂസ് ദ്വീപിൽവച്ചാണ് അമേരിക്കൻ യുദ്ധവിമാനം തകർത്തതെന്ന് ഇറാൻ മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്തു.
മിസൈൽ ഉപയോഗിച്ചാണ് യുദ്ധവിമാനം തകർത്തത്. യുദ്ധവിമാനത്തെ നിരീക്ഷിക്കുന്ന ദൃശ്യങ്ങളും ഇറാൻ മാധ്യമങ്ങൾ പുറത്തുവിട്ടിട്ടുണ്ട്.
അതേസമയം അമേരിക്കയോ ഇസ്രയേലോ യുദ്ധവിമാനം നഷ്ടപ്പെട്ടാതായി സ്ഥിരീകരിച്ചിട്ടില്ല. 48 മണിക്കൂറിനുള്ളിൽ ഹോർമുസ് കടലിടുക്ക് തുറന്നില്ലെങ്കിൽ ഇറാന്റെ ഊർജ പ്ലാന്റുകൾ തകർക്കുമെന്ന് അമേരിക്കൻ പ്രസിഡന്റ് ഡോണൾഡ് ട്രംപിന്റെ മുന്നറിയിപ്പിനു പിന്നാലെയാണ് ഇറാൻ യുദ്ധവിമാനം തകർത്തുവെന്ന അവകാശവാദം ഉന്നയിച്ച് രംഗത്തെത്തിയിരിക്കുന്നത്.
International
ടെഹ്റാൻ: ഇസ്രായേലും അമേരിക്കയുമായുള്ള യുദ്ധം 23-ാം ദിവസത്തേക്കു കടന്നിരിക്കെ ഇറാൻ കടുത്ത സാന്പത്തിക പ്രതിസന്ധിയിലെന്നു റിപ്പോർട്ട്.
സാധനങ്ങളുടെ വില സാധാരണക്കാർക്ക് താങ്ങാവുന്നതിലും അപ്പുറമായി. ബാങ്കുകൾക്കുമുന്നിൽ പണത്തിനായി ജനങ്ങളുടെ വലിയ ക്യൂവാണ് അനുഭവപ്പെടുന്നത്.
ഡിജിറ്റൽ ഇടപാടുകൾ പലയിടത്തും തടസപ്പെട്ടത് ജനങ്ങളെ കൂടുതൽ ദുരിതത്തിലാക്കി.
രാജ്യത്തെ പണപ്പെരുപ്പം നിയന്ത്രണാതീതമായതോടെ ചരിത്രത്തിലെ ഏറ്റവും വലിയ കറൻസി നോട്ട് ഇറാൻ പുറത്തിറക്കി. പത്തു ദശലക്ഷം (ഒരു കോടി) റിയാൽ മൂല്യമുള്ള പുതിയ ബാങ്ക് നോട്ടാണ് സെൻട്രൽ ബാങ്ക് അവതരിപ്പിച്ചത്.