വാഷിംഗ്ടൺ ഡിസി/ദുബായ്: സമാധാന ചർച്ചകൾക്കായി യുഎസ് പ്രതിനിധികൾ ഇന്നു പാക്കിസ്ഥാനിലെത്തുമെന്ന് പ്രസിഡന്റ് ഡോണൾഡ് ട്രംപ്. സമൂഹ മാധ്യമത്തിലൂടെയാണ് ട്രംപ് ഇക്കാര്യം അറിയിച്ചത്.
വൈസ് പ്രസിഡന്റ് ജെ.ഡി. വാൻസാണ് യുഎസ് സംഘത്തെ നയിക്കുക. പാക്കിസ്ഥാനിൽ നടന്ന ആദ്യഘട്ട സമാധാനചർച്ചയിലും വാൻസായിരുന്നു യുഎസ് സംഘത്തലവൻ.
ഹോർമുസ് കടലിടുക്കിൽ കപ്പലുകൾക്കു നേരേ വെടിയുതിർത്ത ഇറാൻ വെടിനിർത്തൽ ധാരണ ലംഘിച്ചെന്നു ട്രംപ് കുറ്റപ്പെടുത്തി. യുഎസ് മുന്നോട്ടു വയ്ക്കുന്ന കരാർ പാലിച്ചില്ലെങ്കിൽ ഇറാന്റെ ഓരോ ഊർജ പ്ലാന്റും ഓരോ പാലവും തകർക്കുമെന്നും ട്രംപ് ഭീഷണി മുഴക്കി.
അതേസമയം, സമാധാന ചർച്ച സംബന്ധിച്ച് ഇറാൻ പ്രതികരിച്ചിട്ടില്ല. യുഎസ്-ഇറാൻ വെടിനിർത്തൽ ധാരണ ബുധനാഴ്ച അവസാനിക്കും. യുഎസ്-ഇറാൻ സമാധാന ചർച്ച നടക്കുന്ന പാക്കിസ്ഥാനിൽ സുരക്ഷ കർശനമാക്കിയിട്ടുണ്ട്.
10,000 പോലീസുകാരെയാണ് ഇരട്ട നഗരങ്ങളായ ഇസ്ലാമാബാദിലും റാവൽപിണ്ടിയിലും വിന്യസിച്ചിരിക്കുന്നത്. റാവൽപിണ്ടിയിൽ 600 ചെക്പോയിന്റുകൾ സ്ഥാപിച്ചു. ഏപ്രിൽ 11, 12 തീയതികളിൽ നടന്ന ചർച്ച തീരുമാനമാകാതെ പിരിഞ്ഞിരുന്നു.
പശ്ചിമേഷ്യയിൽ സമാധാനം പുനഃസ്ഥാപിക്കുകയെന്ന ലക്ഷ്യത്തോടെ പാക്കിസ്ഥാൻ ഊർജിത മധ്യസ്ഥനീക്കങ്ങളാണു നടത്തിവരുന്നത്. പ്രധാനമന്ത്രി ഷെഹ്ബാസ് ഷെരീഫ് കഴിഞ്ഞ 15 മുതൽ സൗദി അറേബ്യ, ഖത്തർ, തുർക്കി എന്നീ രാജ്യങ്ങളിൽ സന്ദർശനം നടത്തി.
പാക് സൈനിക മേധാവി ഫീൽഡ് മാർഷൽ അസിം മുനീർ ഇറാനിലെത്തി ഉന്നതനേതാക്കളുമായി കൂടിക്കാഴ്ച നടത്തിയിരുന്നു. മൂന്നു ദിവസമാണ് അസിം മുനീർ ഇറാനിലുണ്ടായിരുന്നത്. അമേരിക്കയിൽനിന്നു പുതിയ നിർദേശങ്ങൾ ലഭിച്ചെന്ന് ഇറാൻ അറിയിച്ചു. ഇറാന്റെ ആണവപദ്ധതിയും ഹോർമുസ് കടലിടുക്കിലെ നിയന്ത്രണവുമാണ് ആദ്യവട്ട ചർച്ച വഴിമുട്ടാൻ കാരണം.