എഐ ഇമേജ്
ബംഗളൂരുവിൽ ദാമ്പത്യബന്ധത്തിനുള്ളിലെ ലൈംഗിക അതിക്രമങ്ങളും മാനസിക പീഡനങ്ങളും തുറന്നുപറഞ്ഞ് ഒരു യുവാവ് നൽകിയ പരാതി ഇപ്പോൾ വലിയ ചർച്ചകൾക്ക് വഴിവെച്ചിരിക്കുകയാണ്.
തന്‍റെ ഭാര്യയിൽ നിന്ന് നേരിടേണ്ടി വന്ന അസാധാരണമായ ആവശ്യങ്ങളും ക്രൂരമായ പെരുമാറ്റങ്ങളും വിവരിച്ചുകൊണ്ട് യുവാവ് പോലീസിനെ സമീപിച്ചതോടെയാണ് ഈ ദുരനുഭവങ്ങൾ പുറംലോകം അറിയുന്നത്.
വിശ്വാസവഞ്ചന, ഭീഷണിപ്പെടുത്തൽ തുടങ്ങിയ കുറ്റങ്ങൾ ചുമത്തി യുവതിക്കെതിരെ പോലീസ് കേസെടുത്തെങ്കിലും നിലവിൽ അന്വേഷണം പ്രാഥമിക ഘട്ടത്തിലായതിനാൽ അറസ്റ്റ് രേഖപ്പെടുത്തിയിട്ടില്ല.
സ്വകാര്യ ജീവിതത്തിലെ അതിരുകടന്ന ആവശ്യങ്ങളാണ് ഈ പരാതിയിലെ ഏറ്റവും ഗൗരവകരമായ ഭാഗം. പ്രകൃതിവിരുദ്ധമായ ലൈംഗിക രീതികൾക്കായി തന്നെ നിരന്തരം നിർബന്ധിക്കാറുണ്ടെന്നും അശ്ലീല ദൃശ്യങ്ങൾ അയച്ചുതന്ന് അവ അനുകരിക്കാൻ സമ്മർദ്ദം ചെലുത്താറുണ്ടെന്നും യുവാവ് ആരോപിക്കുന്നു.
ഇതിനുപുറമെ, ഭാര്യയുടെ സുഹൃത്തുക്കളുമായി ലൈംഗിക ബന്ധത്തിൽ ഏർപ്പെടാൻ ആവശ്യപ്പെടുന്നതും തങ്ങളുടെ സ്വകാര്യ നിമിഷങ്ങളെക്കുറിച്ച് മറ്റുള്ളവരോട് വിവരിക്കാൻ നിർബന്ധിക്കുന്നതും സഹിക്കാവുന്നതിലും അപ്പുറമായതോടെയാണ് നിയമസഹായം തേടിയതെന്ന് യുവാവ് മൊഴി നൽകിയിട്ടുണ്ട്.
തന്‍റെ താല്പര്യങ്ങൾക്കും മൂല്യങ്ങൾക്കും നിരക്കാത്ത കാര്യങ്ങൾ ചെയ്യാൻ വിസമ്മതിക്കുമ്പോഴെല്ലാം കടുത്ത ശാരീരിക-മാനസിക പീഡനങ്ങളാണ് താൻ അനുഭവിച്ചിരുന്നതെന്നും ഇയാൾ വ്യക്തമാക്കുന്നു. വ്യക്തിപരമായ പീഡനങ്ങൾക്ക് പുറമെ സാമ്പത്തികമായ തകർച്ചയിലേക്കും ഭാര്യ തന്നെ എത്തിച്ചതായി യുവാവ് പരാതിയിൽ പറയുന്നു.
ആഡംബര പൂർണമായ ജീവിതശൈലിയും സുഹൃത്തുക്കളുമൊത്തുള്ള മദ്യപാന പാർട്ടികളും വഴി വലിയ തോതിൽ പണം ചിലവാക്കിയിരുന്നു. തന്‍റെ കൈവശമുണ്ടായിരുന്ന സ്വർണവും പണവും അവർ കൈക്കലാക്കിയതായും യുവാവ് പറയുന്നു.
കുടുംബബന്ധങ്ങൾ തകരാതിരിക്കാൻ ഇരു വീട്ടുകാരുടെയും സാന്നിധ്യത്തിൽ പ്രശ്നപരിഹാരത്തിന് ശ്രമിച്ചിരുന്നു. ചർച്ചകളുടെ അടിസ്ഥാനത്തിൽ കുറച്ചുനാൾ സമാധാനപരമായി മുന്നോട്ടുപോയെങ്കിലും പിന്നീട് പഴയതിലും മോശമായ രീതിയിലേക്ക് കാര്യങ്ങൾ നീങ്ങുകയായിരുന്നു.
മധ്യസ്ഥശ്രമങ്ങളെപ്പോലും അവഗണിച്ച് ഒടുവിൽ യുവാവിന്‍റെ മാതാപിതാക്കളെ വീട്ടിൽ നിന്നും ഇറക്കിവിട്ടതോടെയാണ് ഈ ബന്ധം നിയമനടപടികളിലേക്ക് നീങ്ങിയത്. സംഭവത്തിൽ പോലീസ് വിശദമായ അന്വേഷണം നടത്തിവരികയാണ്.
Tags : BengaluruNews CrimeNews BreakingNews LegalNews BengaluruPolice