മഹാരാഷ്ട്രയിലെ രത്നഗിരി ജില്ലയിലുള്ള കൊളാമ്പെ ഗ്രാമത്തിൽ നിന്നും പുറത്തുവരുന്നത് വനംവകുപ്പിന്റെയും നാട്ടുകാരുടെയും അതിസാഹസികമായ ഒരു രക്ഷാപ്രവർത്തനത്തിന്റെ കഥയാണ്.
ഒരു മാന്പഴത്തോട്ടത്തിലെ 50 അടിയിലധികം താഴ്ചയുള്ള കിണറ്റിൽ വീണ അപൂർവ്വ ഇനത്തിൽപ്പെട്ട കരിമ്പുലിയെ 36 മണിക്കൂർ നീണ്ട കഠിനപ്രയത്നത്തിനൊടുവിലാണ് അധികൃതർ ജീവിതത്തിലേക്ക് തിരികെ കൊണ്ടുവന്നത്.
ഒരു പശുക്കിടാവിനെ പിന്തുടരുന്നതിനിടയിലാണ് ഏകദേശം മൂന്ന് വയസ് പ്രായം തോന്നിക്കുന്ന ഈ ആൺ കരിമ്പുലി അബദ്ധത്തിൽ കിണറ്റിൽ വീണത്.
വിവരമറിഞ്ഞ ഉടൻ തന്നെ വനംവകുപ്പ് ഉദ്യോഗസ്ഥരായ ഗിരിജ ദേശായി, പ്രിയങ്ക് ലഗാദ് എന്നിവരുടെ നേതൃത്വത്തിലുള്ള സംഘം സ്ഥലത്തെത്തി ദൗത്യം ആരംഭിച്ചെങ്കിലും കാര്യങ്ങൾ അത്ര എളുപ്പമായിരുന്നില്ല.
കിണറ്റിലെ ചെറിയ പാറക്കെട്ടിൽ പറ്റിപ്പിടിച്ചിരുന്ന പുലി, താഴെ ഇറക്കിവെച്ച കൂട്ടിലേക്ക് കയറാൻ കൂട്ടാക്കാതെ ഒരു ഇടുങ്ങിയ വിള്ളലിനുള്ളിൽ ഒളിച്ചിരുന്നു.
താഴ്ന്ന ജലനിരപ്പും പുലിയുടെ നിസഹകരണവും ആദ്യഘട്ടത്തിൽ രക്ഷാപ്രവർത്തകരെ കുഴപ്പിച്ചു. സാധാരണ രീതിയിലുള്ള ശ്രമങ്ങൾ പരാജയപ്പെട്ടതോടെ ഉദ്യോഗസ്ഥർ രണ്ട് വലിയ ടാങ്കറുകളിൽ വെള്ളമെത്തിച്ച് കിണറ്റിലേക്ക് പമ്പ് ചെയ്തുകൊണ്ട് ജലനിരപ്പ് സാവധാനം ഉയർത്തി.
വെള്ളം ഉയർന്നതോടെ ഒളിച്ചിരുന്ന സ്ഥലത്തുനിന്ന് പുറത്തുവരാൻ പുലി നിർബന്ധിതനായി.
ഈ സമയം കിണറിന്റെ കൃത്യമായ ഭാഗത്ത് സജ്ജീകരിച്ചിരുന്ന കൂട്ടിലേക്ക് പുലി പ്രവേശിച്ചതോടെ ദൗത്യം വിജയത്തോടടുത്തു. ഗ്രാമവാസികളുടെ വലിയ പിന്തുണയോടെ കൂട് സുരക്ഷിതമായി മുകളിലെത്തിച്ചു.
തുടർന്ന് നടത്തിയ പ്രാഥമിക പരിശോധനയിൽ മൃഗത്തിന് ആരോഗ്യപ്രശ്നങ്ങളൊന്നുമില്ലെന്ന് സ്ഥിരീകരിച്ചു. രണ്ട് ദിവസമായി ഭീതിയിൽ കഴിഞ്ഞിരുന്ന ഗ്രാമവാസികൾക്ക് പുലിയെ സുരക്ഷിതമായി മാറ്റിയത് വലിയ ആശ്വാസമാണ് നൽകിയത്.
നിലവിൽ വനംവകുപ്പിന്റെ നിരീക്ഷണത്തിലുള്ള കരിമ്പുലിയുടെ ആരോഗ്യസ്ഥിതി പൂർണമായി വിലയിരുത്തിയ ശേഷം വനത്തിലേക്ക് തിരികെ വിടും.
Tags : BlackPanther WildlifeRescue AnimalRescue NatureLovers AmazingIndia