ഗ്വാളിയോറിലെ ഹൈവേയിൽ ഞായറാഴ്ച അരങ്ങേറിയത് സിനിമകളെ പോലും തോൽപ്പിക്കുന്ന ഭീകരമായ ദൃശ്യങ്ങളായിരുന്നു. ഡാബ്ര-ഗ്വാളിയോർ ദേശീയപാതയിൽ ടേക്കൻപുർ അതിർത്തിക്ക് സമീപമുള്ള ബജേര ഗ്രാമത്തിൽ വെച്ചാണ് അമിതവേഗതയിലെത്തിയ ഒരു ട്രക്ക് ടാറ്റാ നെക്സോൺ കാറിൽ ഇടിച്ചത്.
ഇടിയുടെ ആഘാതത്തിൽ കാർ ട്രക്കിന്റെ മുൻഭാഗത്തെ എൻജിൻ ഗാർഡിൽ കുടുങ്ങിപ്പോയി. എന്നാൽ വണ്ടി നിർത്താൻ തയ്യാറാകാത്ത ഡ്രൈവർ, കാറിനെയും അതിനുള്ളിലെ യാത്രക്കാരെയും വകവെക്കാതെ ഒന്നര കിലോമീറ്ററോളം ദൂരം മുന്നോട്ട് പാഞ്ഞു.
ഒർച്ചയിൽ നിന്നും മടങ്ങുകയായിരുന്ന മൂന്ന് യാത്രക്കാരാണ് കാറിലുണ്ടായിരുന്നത്. ഇതിൽ ഒരു എസ്എഎഫ് ഉദ്യോഗസ്ഥനും ഉൾപ്പെടുന്നു.
മരണത്തെ മുഖാമുഖം കണ്ട ആ നിമിഷങ്ങളിൽ കാറിനുള്ളിലിരുന്ന് യാത്രക്കാർ നിലവിളിക്കുകയും ട്രക്കിന്റെ ബോഡിയിൽ തട്ടി ശബ്ദമുണ്ടാക്കി ഡ്രൈവറുടെ ശ്രദ്ധ തിരിക്കാൻ ശ്രമിക്കുകയും ചെയ്തെങ്കിലും അയാൾ വണ്ടി നിർത്താൻ കൂട്ടാക്കിയില്ല.
റോഡിലൂടെ കാറിനെ വലിച്ചിഴച്ചു കൊണ്ടുപോകുന്ന ഭീതിജനകമായ ദൃശ്യം കണ്ടുനിന്ന നാട്ടുകാർ പരിഭ്രാന്തരായി. സെബു ഗുർജർ എന്ന പ്രാദേശിക യുവാവ് തന്റെ മോട്ടോർ സൈക്കിളിൽ ട്രക്കിനെ പിന്തുടരുകയും നിർത്താൻ ആവശ്യപ്പെട്ട് നിരന്തരം ബഹളം വെക്കുകയും ചെയ്തു.
മറ്റ് യാത്രക്കാരും സിഗ്നലുകൾ നൽകി ഡ്രൈവറെ തടയാൻ ശ്രമിച്ചെങ്കിലും നിർത്താതെ പാഞ്ഞ ട്രക്ക് ഒടുവിൽ ഡിഫൻസ് പാർക്കിന് സമീപം വെച്ച് കാറിനെ റോഡരികിലെ കുഴിയിലേക്ക് തള്ളിയിടുകയായിരുന്നു.
അപകടത്തിന് ശേഷം രക്ഷപ്പെടാൻ ശ്രമിച്ച ഡ്രൈവറെ ബിലൗവ എന്ന സ്ഥലത്ത് വെച്ച് നാട്ടുകാർ തടഞ്ഞുനിർത്തി പിടികൂടി. പ്രകോപിതരായ ജനക്കൂട്ടം ഡ്രൈവറെ കൈകാര്യം ചെയ്ത ശേഷമാണ് പോലീസിന് കൈമാറിയത്.
നിലവിൽ അന്ത്രി പോലീസ് സ്റ്റേഷൻ ഉദ്യോഗസ്ഥർ ട്രക്ക് കസ്റ്റഡിയിലെടുത്തിട്ടുണ്ട്. കാർ പൂർണമായും തകർന്നെങ്കിലും ഉള്ളിലുണ്ടായിരുന്ന മൂന്ന് പേരും നിസാര പരിക്കുകളോടെ അത്ഭുതകരമായി രക്ഷപ്പെട്ടു എന്നത് ആശ്വാസകരമാണ്.
സംഭവത്തിൽ ഇതുവരെ ആരും ഔദ്യോഗികമായി പരാതി നൽകിയിട്ടില്ലെന്നും പരാതി ലഭിക്കുന്ന മുറയ്ക്ക് ഡ്രൈവർക്കെതിരെ കർശന നടപടി സ്വീകരിക്കുമെന്നും പോലീസ് വ്യക്തമാക്കി. ഈ ക്രൂരതയുടെ ദൃശ്യങ്ങൾ ഇപ്പോൾ സമൂഹമാധ്യമങ്ങളിൽ വ്യാപകമായി പ്രചരിക്കുകയാണ്.
Tags : ViralVideo Gwalior RoadAccident MiraculousEscape ShockingNews