നൈനിറ്റാളിൽ വഴിപോക്കരായ പെൺകുട്ടികളോട് അസഭ്യം പറഞ്ഞ യുവാക്കൾക്ക് ഗ്രാമവാസികൾ നൽകിയ വ്യത്യസ്തമായ ശിക്ഷാ നടപടി സോഷ്യൽ മീഡിയയിൽ കനത്ത ചർച്ചയാകുന്നു. ഉത്തരാഖണ്ഡിലെ മുക്തേശ്വറിനടുത്തുള്ള സതോളി ഗ്രാമത്തിലാണ് നാടകീയ സംഭവങ്ങൾ അരങ്ങേറിയത്.
വാഹനത്തിൽ സഞ്ചരിക്കുകയായിരുന്ന ഉത്തർപ്രദേശ് മൊറാദാബാദ് സ്വദേശികളായ രണ്ട് യുവാക്കളാണ് പ്രാദേശികരായ പെൺകുട്ടികളെ അനാവശ്യ വാക്കുകൾ പറഞ്ഞ് ശല്യപ്പെടുത്തിയത്.
ചെറുത്തുനിൽപ്പുമായി രംഗത്തെത്തിയ പെൺകുട്ടികളും നാട്ടുകാരും ചേർന്ന് യുവാക്കളുടെ വാഹനം തടഞ്ഞുനിർത്തുകയായിരുന്നു. തുടർന്ന് രോഷാകുലരായ ജനക്കൂട്ടം ഇവരുടെ മുഖത്ത് കരി തേയ്ക്കുകയും ചെരുപ്പുകൊണ്ട് അടിക്കുകയും ചെയ്തു.
ഇതിനു പുറമെ ഹിമാലയൻ പ്രദേശങ്ങളിൽ സാധാരണയായി കാണപ്പെടുന്നതും ചർമ്മത്തിൽ തട്ടിയാൽ കഠിനമായ പുകച്ചിലും അസഹ്യമായ ചൊറിച്ചിലും ഉണ്ടാക്കുന്നതുമായ 'ബിച്ചൂ ബൂട്ടി' എന്ന പ്രാദേശിക ചൊറിയണം ചെടി ഉപയോഗിച്ച് ഇവരുടെ ശരീരത്തിൽ ഉരയ്ക്കുകയും ചെയ്തു.
കൈകാര്യം ചെയ്ത ശേഷം പ്രതികളെ ഗ്രാമവാസികൾ പോലീസിന് കൈമാറുകയായിരുന്നു. സംഭവത്തിൽ പോലീസ് നിയമനടപടികൾ ആരംഭിച്ചിട്ടുണ്ട്. അതേസമയം, നാട്ടുകാരുടെ ഈ തൽക്ഷണ ശിക്ഷാരീതിയെ അനുകൂലിച്ചും പ്രതികൂലിച്ചും സോഷ്യൽ മീഡിയയിൽ വലിയ വാദപ്രതിവാദങ്ങളാണ് നടക്കുന്നത്.
പെൺകുട്ടികളെ ഉപദ്രവിക്കുന്നവർക്ക് ഉടനടി നൽകേണ്ട കൃത്യമായ മറുപടിയാണിതെന്ന് ഒരുവിഭാഗം അഭിപ്രായപ്പെടുമ്പോൾ, കാരണം എന്തുതന്നെയായാലും നിയമം കയ്യിലെടുക്കുന്നത് അംഗീകരിക്കാനാകില്ലെന്നാണ് മറുവിഭാഗത്തിന്റെ നിലപാട്.
Two men harassed a girl in Satauli village, Uttarakhand.
— Incognito (@Incognito_qfs) August 1, 2026
Faces of both men were blackened using natural charcoal and were given further ayurvedic treatment using a plant called Bichhu Booti or Stinging Nettle.
This plant has the potential to cure hawasi nature for weeks… pic.twitter.com/WC1opNqclH
Tags : Nainital Uttarakhand NainitalNews ViralVideo IndiaNews