ഇന്ത്യൻ പുരുഷന്മാരിൽ നിന്ന് നേരിടേണ്ടി വന്ന അങ്ങേയറ്റം വിചിത്രവും ഭയപ്പെടുത്തുന്നതുമായ അനുഭവങ്ങളെത്തുടർന്ന് സ്വന്തം നാടിനോട് തന്നെ വെറുപ്പ് തോന്നിത്തുടങ്ങിയ ഒരു യുവതിയുടെ വെളിപ്പെടുത്തലുകൾ സോഷ്യൽ മീഡിയയിൽ വലിയ ചർച്ചകൾക്ക് വഴിയൊരുക്കിയിരിക്കുകയാണ്.
ഗോവയിൽ ഒറ്റയ്ക്ക് യാത്ര ചെയ്യുന്ന ഒരു ഗുജറാത്തി വനിതയാണ്, താൻ നേരിട്ട ദുരനുഭവങ്ങൾ വിവരിച്ചുകൊണ്ട് ഇൻസ്റ്റാഗ്രാമിലൂടെ രംഗത്തെത്തിയത്. ഇന്ത്യയിലെ പുരുഷന്മാർ സ്ത്രീകളോട് പെരുമാറുന്ന രീതി അങ്ങേയറ്റം മോശമാണെന്നും പലപ്പോഴും ശല്യപ്പെടുത്തലുകളെ ഒരു സംസ്കാരത്തിന്‍റെ ഭാഗമെന്നോണം അവർ ആഘോഷിക്കുകയാണെന്നും യുവതി കുറ്റപ്പെടുത്തുന്നു.
യാത്രയ്ക്കിടെ നേരിട്ട പല സംഭവങ്ങളും വിവരിക്കവേ, ചില ടാക്സി ഡ്രൈവർമാർ തന്നെ ഇടിച്ചുതെറിപ്പിക്കുമെന്ന വണ്ണം വാഹനമോടിച്ചു വരികയും താൻ ഭയപ്പെടുന്നത് കണ്ട് അത് ആസ്വദിച്ചു ചിരിക്കുകയും ചെയ്യുന്ന ക്രൂരവിനോദത്തെക്കുറിച്ച് അവർ പറയുന്നു.
ഇതിനുപുറമെ, പൊതുവഴിയിൽ വെച്ച് അപരിചിതർ മോശമായ അർഥത്തിൽ മസാജ് പാർലറുകളെക്കുറിച്ച് ചോദിക്കുന്നതും ചെവിയിൽ അശ്ലീലം പറയുന്നതും പോലുള്ള സംഭവങ്ങൾ നിത്യേനയെന്നോണം സംഭവിക്കുന്നു.
മുംബൈ ഒരുപക്ഷേ ഇത്തരം കാര്യങ്ങളിൽ ഒരു അപവാദമായിരിക്കാം, എന്നാൽ രാജ്യത്തിന്‍റെ മറ്റ് ഭാഗങ്ങളിൽ പുരുഷന്മാർ സ്ത്രീകളെ വെറുമൊരു വസ്തുവായി കാണുകയും അവരെ ശല്യം ചെയ്യുന്നത് തങ്ങളുടെ അധികാരമായി കരുതുകയും ചെയ്യുന്നുവെന്ന് അവർ തന്‍റെ പോസ്റ്റിൽ ആരോപിക്കുന്നു.
പരിചയപ്പെടുന്നതിന് മുൻപ് തന്നെ സ്ത്രീകളുടെ മേൽ അനാവശ്യമായ ഉടമസ്ഥാവകാശം സ്ഥാപിക്കാൻ ശ്രമിക്കുന്ന പുരുഷന്മാരുടെ അഹങ്കാരത്തിന് പിന്നിൽ പോലീസിന്‍റെയും നിയമവ്യവസ്ഥയുടെയും അനാസ്ഥയുണ്ടെന്ന് ഈ സഞ്ചാരി വിശ്വസിക്കുന്നു.
സ്ത്രീകൾക്കെതിരായ അതിക്രമങ്ങളിൽ കാര്യമായ നടപടികൾ ഉണ്ടാകില്ലെന്ന ഉറപ്പാണ് പലരെയും ഇത്തരം പ്രവൃത്തികൾക്ക് പ്രേരിപ്പിക്കുന്നത്. ഇതിഹാസത്തിലെ ദ്രൗപതിയെപ്പോലെ, ഭയാനകമായ നോട്ടവുമായി ഒരു പുരുഷൻ തങ്ങളെ ലക്ഷ്യമാക്കി വരുമ്പോൾ ദൈവത്തോട് പ്രാർഥിക്കാൻ മാത്രമേ സ്ത്രീകൾക്ക് കഴിയുന്നുള്ളൂവെന്നും എന്നാൽ ആ ദൈവവും ഒരു പുരുഷനാണെന്ന യാഥാർഥ്യം ബാക്കിയാവുന്നുവെന്നും യുവതി വേദനയോടെ കുറിക്കുന്നു.
ഇൻസ്റ്റാഗ്രാമിലൂടെ പങ്കുവെച്ച ഈ വീഡിയോ ചുരുങ്ങിയ സമയത്തിനുള്ളിൽ വൈറലാവുകയും സമ്മിശ്രമായ പ്രതികരണങ്ങൾ ഏറ്റുവാങ്ങുകയും ചെയ്തു. സ്ത്രീകളുടെ അവകാശങ്ങൾക്കായി ഒരു വലിയ സാമൂഹിക വിപ്ലവം രാജ്യത്ത് അനിവാര്യമാണെന്ന് ചിലർ അഭിപ്രായപ്പെട്ടപ്പോൾ, ഭക്തിക്ക് പ്രാധാന്യം നൽകുന്ന ഒരു രാജ്യത്ത് സ്ത്രീകളോടുള്ള ഈ മനോഭാവം വൈരുദ്ധ്യമാണെന്ന് മറ്റു ചിലർ ചൂണ്ടിക്കാട്ടി.
സ്വന്തം സുരക്ഷയെക്കുറിച്ച് ആശങ്കപ്പെടുന്ന ഒരു സ്ത്രീയെ പരിഹസിക്കാനും ആക്ഷേപിക്കാനും മുതിരുന്നവരുടെ മനോഭാവം തന്നെ അവർ പറയുന്ന കാര്യങ്ങൾ ശരിയാണെന്ന് തെളിയിക്കുന്നതാണെന്ന് പിന്തുണച്ചവർ പറയുന്നു.
Tags : ViralNews SocialMediaViral InstagramViral TrendingIndia BreakingNewsIndia