വർഷം മുഴുവൻ ട്രെയിനുകൾ എത്തുന്ന തിരക്കേറിയ റെയിൽവേ സ്റ്റേഷനുകൾക്കിടയിൽ, ഏകാന്തതയും നിശബ്ദതയും കൊണ്ട് ശ്രദ്ധേയമാവുകയാണ് പഞ്ചാബിലെ ഹുസൈനിവാല റെയിൽവേ സ്റ്റേഷൻ.
സാധാരണ സ്റ്റേഷനുകളിൽ നിന്ന് വ്യത്യസ്തമായി, വർഷത്തിൽ വെറും രണ്ട് ദിനങ്ങളിൽ മാത്രം ട്രെയിൻ വിരുന്നെത്തുന്ന ഈ ഇടം ഇന്ത്യൻ റെയിൽവേ ഭൂപടത്തിലെ തന്നെ അപൂർവ്വമായ ഒരു കാഴ്ചയാണ്.
ഫിറോസ്പുരിനും ഇന്ത്യ-പാക് അതിർത്തിക്കും ഇടയിലായി സ്ഥിതി ചെയ്യുന്ന ഈ സ്റ്റേഷൻ ഇന്ത്യൻ സ്വാതന്ത്ര്യസമര ചരിത്രത്തിലെ ജ്വലിക്കുന്ന ഓർമ്മകളുമായാണ് ബന്ധിക്കപ്പെട്ടിരിക്കുന്നത്.
ഭഗത് സിംഗ്, രാജ്ഗുരു, സുഖ്ദേവ് എന്നീ വിപ്ലവകാരികളുടെ ധീരസ്മരണകൾ അനുസ്മരിക്കുന്ന മാർച്ച് 23-നാണ് ഇവിടെ ആദ്യമായി ട്രെയിൻ എത്തുന്നത്.
ഇവരുടെ രക്തസാക്ഷിത്വ ദിനത്തിൽ ആദരവർപ്പിക്കാൻ രാജ്യത്തിന്റെ വിവിധ ഭാഗങ്ങളിൽ നിന്ന് എത്തുന്ന ആയിരക്കണക്കിന് ആളുകൾക്ക് വേണ്ടിയാണ് റെയിൽവേ ഈ പ്രത്യേക സർവീസ് ഒരുക്കുന്നത്.
പഞ്ചാബിന്റെ വിളവെടുപ്പ് ഉത്സവമായ വൈശാഖി ദിനമായ ഏപ്രിൽ 13-നാണ് രണ്ടാമത്തെ ട്രെയിൻ ഈ പാതയിലൂടെ കടന്നുപോകുന്നത്. ഈ രണ്ട് ദിനങ്ങളിലൊഴികെ ബാക്കി ദിവസങ്ങളിൽ ഈ സ്റ്റേഷനും റെയിൽപ്പാളങ്ങളും പൂർണമായും നിശബ്ദമായിരിക്കും.
ഈ റെയിൽവേ പാതയുടെ ഭൂമിശാസ്ത്രപരമായ പ്രത്യേകതയും സഞ്ചാരികളെ ആകർഷിക്കുന്നതാണ്. ഫിറോസ്പൂർ കന്റോൺമെന്റിൽ നിന്ന് പുറപ്പെടുന്ന ട്രെയിനിന്റെ അവസാന സ്റ്റോപ്പാണ് ഹുസൈനിവാല.
ഇവിടെ എത്തുന്നതോടെ റെയിൽപ്പാളങ്ങൾ അവസാനിക്കുന്നു എന്നതുകൊണ്ടുതന്നെ ട്രെയിനുകൾക്ക് മുന്നോട്ട് പോകാൻ കഴിയില്ല. വന്ന ദിശയിലേക്ക് തന്നെ തിരിച്ചുപോകേണ്ടി വരുന്ന ഈ സ്റ്റേഷന് അപ്പുറം പിന്നെ റോഡ് മാർഗം മാത്രമാണ് യാത്ര സാധ്യമാകുക.
അടുത്തിടെ സോഷ്യൽ മീഡിയയിൽ പ്രചരിച്ച ഒരു വീഡിയോയിലൂടെയാണ് ഈ സ്റ്റേഷന്റെ അപൂർവ്വതകൾ പുറംലോകം വീണ്ടും ചർച്ച ചെയ്തത്. ദേശസ്നേഹത്തിന്റെ പ്രതീകമായ ഈ സ്റ്റേഷന്റെ പേര് മാറ്റി ഭഗത് സിംഗിന്റെ നാമകരണം ചെയ്യണമെന്ന ആവശ്യം സമൂഹമാധ്യമങ്ങളിൽ ശക്തമാണ്.
സ്വന്തം നാടിന്റെ ചരിത്രപരമായ ഈ പ്രാധാന്യത്തെക്കുറിച്ച് അഭിമാനം കൊള്ളുന്നവരും ഈ അപൂർവ്വ റെയിൽ യാത്ര നേരിട്ട് കണ്ടവരും വീഡിയോയ്ക്ക് താഴെ തങ്ങളുടെ അനുഭവങ്ങൾ പങ്കുവെക്കുന്നുണ്ട്.
ഇന്ത്യയുടെ അതിർത്തിക്കരികിൽ ചരിത്രത്തോടും പോരാട്ടവീര്യത്തോടും ചേർന്നുനിൽക്കുന്ന ഈ റെയിൽവേ സ്റ്റേഷൻ ഇന്നും സഞ്ചാരികൾക്ക് ഒരു വിസ്മയമായി തുടരുന്നു.
Tags : HussainiwalaRailwayStation UniqueRailwayStation IndianRailways PunjabDiaries ViralNews