വിശ്വാസത്തിന്‍റെ പേരിൽ ഗംഗാ നദിയിൽ ടൺ കണക്കിന് നെയ്യ് ഒഴുക്കുന്ന ദൃശ്യങ്ങൾ സമൂഹമാധ്യമങ്ങളിൽ പ്രചരിക്കാൻ തുടങ്ങിയതോടെ വലിയ രീതിയിലുള്ള സംവാദങ്ങൾക്കാണ് രാജ്യം സാക്ഷ്യം വഹിക്കുന്നത്. പുണ്യകർമ്മമെന്ന് അവകാശപ്പെട്ട് ഏകദേശം 165 ലിറ്ററിലധികം നെയ്യാണ് ഭക്തർ നദിയിലേക്ക് ഒഴുക്കിയത്.
നദീതീരത്ത് വെച്ച് ആരംഭിച്ച ഈ ചടങ്ങ് പിന്നീട് ബോട്ടുമാർഗം നടുക്കടലിലേക്ക് വ്യാപിപ്പിക്കുകയായിരുന്നു. കാനുകളിൽ കരുതിയിരുന്ന നെയ്യ് ഒന്നിനുപുറകെ ഒന്നായി നദിയിലേക്ക് ഒഴിക്കുമ്പോൾ വെള്ളത്തിന് മുകളിൽ കട്ടിയുള്ള പാടപോലെ അത് പടരുന്നത് വീഡിയോയിൽ ദൃശ്യമാണ്.
ഭക്തിയുടെ പേരിൽ നടക്കുന്ന ഇത്തരം പ്രവർത്തികൾ പവിത്രമായ ഗംഗയുടെ നിലനിൽപ്പിന് തന്നെ ഭീഷണിയാകുമെന്നാണ് ഭൂരിഭാഗം പേരുടെയും അഭിപ്രായം. വെള്ളത്തേക്കാൾ സാന്ദ്രത കുറഞ്ഞ നെയ്യ് ഉപരിതലത്തിൽ ഒരു പാളിയായി നിലകൊള്ളുന്നത് വായുവും ജലവും തമ്മിലുള്ള സമ്പർക്കം തടസപ്പെടുത്താൻ കാരണമാകും.
ഇത് വെള്ളത്തിലെ ഓക്സിജന്‍റെ അളവ് ഗണ്യമായി കുറയ്ക്കുകയും മത്സ്യങ്ങൾ ഉൾപ്പെടെയുള്ള ജലജീവികളുടെ ജീവന് ഭീഷണിയാകുകയും ചെയ്യുമെന്ന് പരിസ്ഥിതി പ്രവർത്തകർ ചൂണ്ടിക്കാട്ടുന്നു. മാലിന്യനിർമ്മാർജ്ജനത്തിനും നദീസംരക്ഷണത്തിനുമായി കോടികൾ ചെലവഴിക്കുന്ന സാഹചര്യത്തിൽ ഇത്തരം നടപടികൾ തിരിച്ചടിയാണെന്ന് വിമർശകർ പറയുന്നു.
വ്യവസായ ശാലകളിൽ നിന്നുള്ള മാലിന്യങ്ങളും പ്ലാസ്റ്റിക്കും കൊണ്ട് ഇതിനകം തന്നെ വീർപ്പുമുട്ടുന്ന ഗംഗയിലേക്ക് ആചാരങ്ങളുടെ പേരിൽ ജൈവവസ്തുക്കൾ അമിതമായി തള്ളുന്നത് നദിയുടെ സ്വാഭാവികത നശിപ്പിക്കുന്നു.
ഭക്തിയും വിശ്വാസവും പ്രകൃതിയെ സംരക്ഷിച്ചുകൊണ്ടാവണമെന്നും, അറിവില്ലായ്മ മൂലം ചെയ്യുന്ന ഇത്തരം കാര്യങ്ങൾ വലിയ പാരിസ്ഥിതിക ദുരന്തങ്ങൾക്ക് വഴിവെക്കുമെന്നുമുള്ള ചർച്ചകളാണ് ഇപ്പോൾ ഓൺലൈൻ പ്ലാറ്റ്‌ഫോമുകളിൽ സജീവമായിരിക്കുന്നത്.
Tags : GangaVideo ViralNews GangaRiver SocialMediaViral TrendingIndia