ഗവർണർ-സർക്കാർ പോര് മുറുകി ; കാവിക്കൊടിയേന്തിയ ഭാരതാംബയെ ഒഴിവാക്കാൻ സർക്കാർ നിയമവഴിക്ക്
Saturday, June 21, 2025 2:09 AM IST
തിരുവനന്തപുരം: ഗവർണറും സർക്കാരും തമ്മിലുള്ള പോര് മൂർച്ഛിക്കുന്നതിനിടെ ഭാരതാംബയെ രാജ്ഭവനിലെ ഔദ്യോഗിക പരിപാടികളിൽനിന്ന് ഒഴിവാക്കാൻ നിയമവഴി തേടി സർക്കാർ.
കാവിക്കൊടിയേന്തിയ ഭാരതാംബയെ ഔദ്യോഗിക പരിപാടികളിൽ നിന്ന് ഒഴിവാക്കാൻ നിയമപരമായ നടപടി സ്വീകരിക്കാൻ ഭരണഘടന പ്രകാരം കഴിയുമോ എന്നതു സംബന്ധിച്ചു നിയമ സെക്രട്ടറിയോടും അഡ്വക്കറ്റ് ജനറലിനോടും (എജി) സർക്കാർ നിയമോപദേശം തേടി.
രാജ്ഭവനിൽ സർക്കാർ നടത്തുന്ന ഔദ്യോഗിക പരിപാടികളിൽ ഏതൊക്കെ ചിഹ്നങ്ങൾ ഉപയോഗിക്കാം, കാവിക്കൊടിയേന്തിയ ഭാരതാംബയെ ഒഴിവാക്കണമെന്നു ഗവർണറോടു സംസ്ഥാന മന്ത്രിസഭയ്ക്ക് ഉപദേശം നൽകാൻ കഴിയുമോ തുടങ്ങിയ കാര്യങ്ങളാണ് ചോദിക്കുക.
ചീഫ് സെക്രട്ടറി ഇതു സംബന്ധിച്ച കുറിപ്പ് നിയമ സെക്രട്ടറിക്കു കൈമാറി. സർക്കാരിന്റെ പരിപാടികളിൽ രാജ്ഭവന് ഏതൊക്കെ ചിഹ്നങ്ങൾ ഉപയോഗിക്കാനാകും എന്നതു സംബന്ധിച്ച് മന്ത്രിസഭ ഗവർണറെ ഉപദേശിക്കണമെന്ന് കൃഷിവകുപ്പ് പ്രിൻസിപ്പൽ സെക്രട്ടറി സർക്കാരിനോടു ശിപാർശ ചെയ്തിരുന്നു. കൃഷി വകുപ്പു സെക്രട്ടറിയുടെ ശിപാർശയുടെകൂടി അടിസ്ഥാനത്തിലാണ് സർക്കാർ ഇക്കാര്യത്തിൽ നിയമോപദേശം തേടാൻ തീരുമാനിച്ചത്.
മന്ത്രിമാരും സെക്രട്ടറിമാരും അടക്കം പങ്കെടുക്കുന്ന ഔദ്യോഗിക പരിപാടികൾ രാജ്ഭവനിൽ സംഘടിപ്പിക്കുന്നത് ഒഴിവാക്കാനും സർക്കാർ ആലോചന തുടങ്ങി. എന്നാൽ, ഭരണത്തലവനായ ഗവർണറെ പൂർണമായി ഒഴിവാക്കി പരിപാടികൾ സംഘടിപ്പിക്കുന്നത് ദുഷ്കരമാകുമെന്ന അഭിപ്രായവും സർക്കാരിനുണ്ട്.
കേന്ദ്രസേനയെ വിളിക്കും; കടുപ്പിച്ച് രാജ്ഭവൻ
തിരുവനന്തപുരം: ഗവർണർ-സർക്കാർ പരസ്യപോരിനു പിന്നാലെ നിലപാടു കടുപ്പിച്ച് ഗവർണറും രാജ്ഭവനും. ഔദ്യോഗിക പരിപാടികളിൽനിന്നു ഭാരതാംബയെ ഒഴിവാക്കേണ്ടതില്ലെന്നും രാജ്ഭവൻ ഓഡിറ്റോറിയത്തിൽ സ്ഥിരമായി പ്രതിഷ്ഠിക്കണമെന്നും തീരുമാനിച്ചു.
മന്ത്രി വി. ശിവൻകുട്ടിയുടെ പ്രോട്ടോകോൾ ലംഘനം സംബന്ധിച്ച് മുഖ്യമന്ത്രിക്കും ചീഫ് സെക്രട്ടറിക്കും ഗവർണർ ഔദ്യോഗിക കത്തു നൽകും. രാജ്ഭവനിലെ ഔദ്യോഗിക പരിപാടികളിൽനിന്നു ഭാരതാംബയെ ഒഴിവാക്കാമെന്ന് ഗവർണർ ആർ.വി. അർലേക്കറോ രാജ്ഭവനോ സർക്കാരിനെയോ മുഖ്യമന്ത്രിയെയോ ഔദ്യോഗികമായോ അനൗദ്യോഗികമായോ അറിയിച്ചിട്ടില്ലെന്നാണ് രാജ്ഭവന്റെ നിലപാട്. എന്നാൽ, മുഖ്യമന്ത്രി പിണറായി വിജയൻ കഴിഞ്ഞ ദിവസം നടത്തിയ പത്രസമ്മേളനത്തിൽ രാജ്ഭവനിലെ ഔദ്യോഗിക ചടങ്ങുകളിൽനിന്നു ഭാരതാംബയുടെ ചിത്രം ഒഴിവാക്കുമെന്ന് ഗവർണർ അറിയിച്ചതായി പറഞ്ഞിരുന്നു.
മുഖ്യമന്ത്രിയുടെ ഈ പ്രസ്താവനയാണ് ഗവർണറെയും രാജ്ഭവനെയും ചൊടിപ്പിച്ചതെന്നും കടുത്ത നടപടികളിലേക്കു കടക്കാൻ പ്രേരിപ്പിച്ചതെന്നുമാണു പറയപ്പെടുന്നത്. നിലവിലെ സാഹചര്യത്തിൽ ഗവർണറുടെയും രാജ്ഭവന്റെയും സുരക്ഷയ്ക്കായി കേന്ദ്രസേനയെ വീണ്ടും വിളിക്കും.