ചൈനീസ് ഭീഷണി യാഥാർഥ്യം: പെന്റഗൺ മേധാവി
Saturday, May 31, 2025 11:17 PM IST
സിംഗപ്പുർ: ഇന്തോ-പസഫിക് മേഖലയുടെ സന്തുലനം തകർക്കാൻ ചൈന സൈനികനടപടിക്ക് ഒരുങ്ങുന്നതായി യുഎസ് പ്രതിരോധ സെക്രട്ടറി പീറ്റ് ഹെഗ്സെത്ത്. തായ്വാനിൽ അധിനിവേശം നടത്താൻ ചൈനീസ് സേന പരിശീലനം നടത്തിക്കൊണ്ടിരിക്കുകയാണ്.
ചൈനീസ് ഭീഷണി യാഥാർഥ്യവും ആസന്നവുമാണെന്ന് സിംഗപ്പുരിലെ ഷാംഗ്റി ലാ പ്രതിരോധ ഉച്ചകോടിയിൽ ഹെഗ്സെത്ത് മുന്നറിയിപ്പു നല്കി.
തായ്വാൻ പിടിച്ചടക്കാനായി ചൈന സൈനികശേഷി വർധിപ്പിച്ചുകൊണ്ടിരിക്കുന്നു. തായ്വാൻ പിടിച്ചെടുക്കാനുള്ള ചൈനയുടെ ഏതു നീക്കവും ഇന്തോ-പസഫിക് മേഖലയിൽ വ്യാപക പ്രത്യാഘാതങ്ങളുണ്ടാക്കും. ചൈനീസ് ഭീഷണി മറികടക്കാനായി ഇന്തോ-പസഫിക് മേഖലയിലെ രാജ്യങ്ങൾ പ്രതിരോധച്ചെലവ് വർധിപ്പിക്കണമെന്നും ഹെഗ്സെത്ത് ആവശ്യപ്പെട്ടു.
ഹെഗ്സെത്തിന്റെ പ്രസ്താവന പ്രകോപനപരമാണെന്നും ഇന്തോ-പസഫിക് മേഖലയുടെ സുരക്ഷയിൽ പ്രശ്നങ്ങൾ സൃഷ്ടിക്കുന്നത് അമേരിക്കയാണെന്നും ചൈന പ്രതികരിച്ചു.
ചൈനീസ് പ്രതിരോധമന്ത്രി ഡോംഗ് ജുൻ ഈ വർഷത്തെ ഉച്ചകോടിയിൽ പങ്കെടുത്തില്ല; പ്രതിനിധിസംഘത്തെ മാത്രമാണു ചൈന അയച്ചത്.