കേണല്‍ കെ. വേണുഗോപാലിനും മകനും ഇത് അഭിമാനനിമിഷം
Sunday, June 1, 2025 2:33 AM IST
ഏഴിമല: ഏഴിമല നാവിക അക്കാദമിയില്‍ മിലിട്ടറി എൻജിനിയറിംഗ് സര്‍വീസില്‍ ഗാരിസണ്‍ എൻജിനിയറിംഗ് വിഭാഗം ക്യാപ്റ്റനായിരുന്ന കൊടുങ്ങല്ലൂര്‍ സ്വദേശി കെ.വേണുഗോപാലിനിത് ആത്മസായൂജ്യത്തിന്റെ നിമിഷം.
മകന് വിഷ്ണു വി. മേനോനും രാജ്യസേവനത്തിന്റേതായ തന്റെ പാത തെരഞ്ഞെടുത്തതിന്റെ സന്തോഷത്തിലാണിദ്ദേഹം. അച്ഛന്റെ പാത തെരഞ്ഞെടുക്കാനായതില്‍ മകനും സന്തോഷം.
ഏഴിമല നാവിക അക്കാദമിയുടെ തിരക്കിട്ട നിര്‍മാണ പ്രവര്‍ത്തനങ്ങള്‍ നടന്നിരുന്ന 2007 മുതല്‍ 2010 വരെയുള്ള കാലഘട്ടത്തില്‍ മിലിട്ടറി എൻജിനിയറിംഗ് വിഭാഗത്തിനു മേല്‍നോട്ടം വഹിച്ച ഗാരിസണ്‍ എൻജിനിയറിംഗിലെ ക്യാപ്റ്റനായിരുന്നു വേണുഗോപാലന്‍. മകന് വിഷ്ണുവിന്റെ ആദ്യകാല പഠനവും ഏഴിമല നാവിക അക്കാദമിയിലെ കേന്ദ്രീയ വിദ്യാലയത്തിലായിരുന്നു.
പിന്നീട് സ്ഥലം മാറ്റം ലഭിച്ച് ഡല്‍ഹി, ശ്രീനഗര്‍, ജയ്പുര്‍, ആസാം, ഇന്‍ഡോര്‍ എന്നിവിടങ്ങളിലെ സേവനങ്ങള്‍ക്കു ശേഷം കേണല്‍ പദവി ലഭിച്ച വേണുഗോപാല്‍ ബംഗളൂരുവിലാണ് ഇപ്പോള്‍ സേവനം. പിതാവിന്റെ സ്ഥലംമാറ്റങ്ങള്‍ക്കൊപ്പം മകന്റെ വിദ്യാലയങ്ങളും മാറിവന്നു.
വെല്ലൂരില്‍നിന്നു ബിടെക് സിവില്‍ എൻജിനിയറിംഗ് കഴിഞ്ഞപ്പോള്‍ നേവിയിലേക്കുള്ള സെലക്ഷനൊപ്പം ആര്‍മിയില്‍ മൂന്നാം റാങ്കായും തെരഞ്ഞെടുക്കപ്പെട്ടു.
ആര്‍മിയില്‍ പിതാവുള്ളതിനാല്‍ നേവിയില്‍ ചേരാനായിരുന്നു വിഷ്ണുവിനു താത്പര്യം. ഇപ്പോള്‍ പരിശീലനം പൂര്‍ത്തി യാക്കി പാസിംഗ് ഔട്ടില്‍ പങ്കെടുത്ത് ഇന്ത്യന്‍ നേവിയുടെ ഭാഗമായതോടെ തന്റെ ആഗ്രഹങ്ങള്‍ക്കൊപ്പം അച്ഛന്റെ സ്വപ്നങ്ങള്‍കൂടി പൂവണിയിക്കാനായതിന്റെ സന്തോഷത്തിലാണ് വിഷ്ണു. പാലക്കാട് സ്വദേശിനി സപ്ന വി. മേനോനാണ് വേണുഗോപാലന്റെ ഭാര്യ. മകള്‍: സഞ്ജന.