ദേശീയപാതകളുടെ അവലോകനത്തിന് ഹൈവേ അഥോറിറ്റി ചെയര്മാന് എത്തി
Monday, June 2, 2025 6:25 AM IST
തിരുവനന്തപുരം: കേരളത്തിലെ വിവിധ ദേശീയ പാത പദ്ധതികളുടെ വിശദ അവലോകനത്തിനും പുരോഗതി വിലയിരുത്തുന്നതിനുമായി ദേശീയ ഹൈവേ അഥോറിറ്റി ചെയര്മാന് സന്തോഷ് കുമാര്‍ യാദവ് സംസ്ഥാനത്തെത്തി.
തിരുവനന്തപുരം, കൊല്ലം ജില്ലകളിലെ പദ്ധതിപ്രദേശങ്ങളുടെ വിശദമായ പരിശോധനയ്ക്ക് എന്‍എച്ച്എഐ ചെയര്മാന് നേതൃത്വം നല്കി. ഭൂഘടനാപരമായി ലോലമായതും ജലവുമായി ബന്ധപ്പെട്ട പ്രശ്നങ്ങള്‍ക്ക് സാധ്യതയുള്ളതും മലിനജല നിര്‍മാര്‍ജന സംവിധാനങ്ങളോട് ചേര്‍ന്നകിടക്കുന്നതുമായ പ്രദേശങ്ങള്‍ക്ക് കൂടുതല്‍ ഊന്നല്‍ നല്‍കിക്കൊണ്ട് ഗുണനിലവാരമുള്ള റോഡ് നിർമിക്കുന്നതിനും പൊതുജന സൗകര്യം വര്‍ദ്ധിപ്പിക്കുന്നതിനും മുന്‍ഗണന നല്‍കുമെന്ന് അറിയിച്ചു.
ഈഞ്ചയ്ക്കല്‍, കഴക്കൂട്ടം, ചെമ്പകമംഗലം, കൊട്ടിയം, മേവറം തുടങ്ങിയ പ്രധാന സ്ഥലങ്ങളില്‍ സംഘം പരിശോധന നടത്തി. ലംബമായ ഉയര്‍ന്ന ഘടനകള്‍ ഉള്ള മേഖലകളും ജലപ്രവാഹത്തിന്റെ പരിപാലനവും സ്ഥിരതയും അടിയന്തരമായി വിലയിരുത്തേണ്ട പ്രദേശങ്ങളും ഈ മേഖലകളില്‍ ഉള്‍പ്പെടുന്നു. കണ്‍സെഷനര്‍ കമ്പനി പ്രതിനിധികള്‍, സ്വതന്ത്ര എന്‍ജിനിയര്‍, തിരുവനന്തപുരം പ്രോജക്ട് ഡയറക്ടര്‍, കേരളത്തിലെ എന്‍എച്ച്എഐ പ്രാദേശിക ഓഫീസര്‍ തുടങ്ങിയ സാങ്കേതിക വിദഗ്ധരും ചെയര്‍മാനോടൊപ്പം ഉണ്ടായിരുന്നു.
സംസ്ഥാനത്തെ വിവിധ ദേശീയപാതാ പദ്ധതികളുടെ പുരോഗതി സമഗ്രമായി വിലയിരുത്തുന്നതിന്, ഉന്നതതല അവലോകന യോഗം ആസൂത്രണം ചെയ്തിട്ടുണ്ട്. യോഗത്തില്‍ കേരളത്തിലുടനീളമുള്ള ദേശീയപാത പദ്ധതികളുടെ നിര്‍വഹണ നടപടികളില്‍ ഉള്‍പ്പെട്ടിരിക്കുന്ന എന്‍എച്ച്എഐ പ്രോജക്ട് ഡയറക്ടര്‍മാര്‍, കണ്‍സഷനര്‍മാര്‍, കണ്‍സള്‍ട്ടന്റുമാര്‍, കരാറുകാര്‍ എന്നിവര്‍ പങ്കെടുക്കും. ദേശീയപാത പദ്ധതിയുടെ സമയപരിധി ത്വരിതപ്പെടുത്തുക, റോഡുകളുടെ നിര്‍മാണ ഗുണനിലവാരം വര്‍ധിപ്പിക്കുക, നിരീക്ഷണ സംവിധാനങ്ങള്‍ ശക്തിപ്പെടുത്തുക, പൊതുജനങ്ങളുടെ അസൗകര്യം കുറയ്ക്കുക എന്നിവ പ്രധാന ചര്‍ച്ചാവിഷയങ്ങളില്‍ ഉള്‍പ്പെടും.
ദേശീയ പാത വികസനത്തെ ബാധിക്കുന്ന പ്രധാന വെല്ലുവിളികള്‍ പരിഹരിക്കുന്നതിനായി എന്‍എച്ച്എഐ ചെയര്മാന് സംസ്ഥാന ചീഫ് സെക്രട്ടറിയുമായി കൂടിക്കാഴ്ച നടത്തും. വ്യവസ്ഥാപിത തടസങ്ങള്‍ പരിഹരിക്കുക, ഏജന്‍സികള്‍ തമ്മിലുള്ള ഏകോപനം മെച്ചപ്പെടുത്തുക, നിലവിലുള്ളതും ഭാവിയിലുമുള്ള പദ്ധതികളുടെ സുഗമമായ നിര്‍വ്വഹണത്തിനായി തന്ത്രപരമായ ഇടപെടലുകള്‍ ആസൂത്രണം ചെയ്യുക എന്നിവയില്‍ യോഗം ശ്രദ്ധ കേന്ദ്രീകരിക്കും.