മലപ്പുറം വിരുദ്ധ പരാമർശം ചർച്ചയാകുന്നതിനെ സിപിഎം ഭയക്കുന്നു: സണ്ണി ജോസഫ്
Wednesday, June 4, 2025 1:21 AM IST
നിലന്പൂർ: എഐസിസി ജനറൽ സെക്രട്ടറി കെ.സി. വേണുഗോപാൽ എംപി ഉന്നയിച്ചതിലൂടെ മുഖ്യമന്ത്രിയുടെ മലപ്പുറം വിരുദ്ധ പരാമർശം വീണ്ടും ചർച്ചയാകുന്നതിനെ സിപിഎം ഭയക്കുന്നുവെന്നു കെപിസിസി പ്രസിഡന്റ് സണ്ണി ജോസഫ് എംഎൽഎ. നിലന്പൂരിൽ വാർത്താ സമ്മേളനത്തിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം.
“സർക്കാരിന്റെയും മുഖ്യമന്ത്രിയുടെയും ജനവഞ്ചനയാണ് കെ.സി. വേണുഗോപാൽ ചൂണ്ടിക്കാട്ടിയത്. ദ ഹിന്ദു ദിനപത്രത്തിലെ ലേഖനത്തിലൂടെ മുഖ്യമന്ത്രി നടത്തിയ മലപ്പുറം വിരുദ്ധ പരാമർശത്തിനു മറുപടി പറയാൻ സിപിഎം തയാറായിട്ടില്ല. അതാണ് കെ.സി. വേണുഗോപാൽ കഴിഞ്ഞ ദിവസം യുഡിഎഫ് കണ്വൻഷനിൽ ഉന്നയിച്ചത്. മുഖ്യമന്ത്രി എത്ര ശ്രമിച്ചാലും അതു മറയ്ക്കാൻ സിപിഎമ്മിനാകില്ല.
നിയമസഭയിൽ പോലും ഇത് ചർച്ച ചെയ്യാൻ സർക്കാർ തയാറായില്ല. മലപ്പുറം ജില്ലയെ ഒന്നാകെ ആക്ഷേപിക്കുന്ന മുഖ്യമന്ത്രിയുടെ പരാമർശം ചർച്ച ചെയ്യണമെന്നു നിയമസഭയിൽ ഉന്നയിച്ചത് ഞാനാണ്. അടിയന്തര പ്രമേയത്തിന് അവതരണാനുമതി തേടിയുള്ള പ്രസംഗത്തെ പോലും മുഖ്യമന്ത്രിയും സർക്കാരും ഭയന്നിരുന്നു.
മുഖ്യമന്ത്രി നേരത്തേ നടത്തിയ വാർത്താസമ്മേളനത്തിൽ മലപ്പുറം ജില്ലയെക്കുറിച്ച് ഉന്നയിച്ച ആക്ഷേപമാണ് അദ്ദേഹത്തിന്റെ പിആർ ഏജൻസിയുടെ നിർബന്ധ പ്രകാരം പത്രം അഭിമുഖത്തിൽ ഉൾപ്പെടുത്തിയത്. ഇക്കാര്യങ്ങളാണ് കെ.സി. വേണുഗോപാൽ നിലന്പൂരിൽ യുഡിഎഫ് തെരഞ്ഞെടുപ്പ് കണ്വൻഷൻ ഉദ്ഘാടനം ചെയ്ത് ശക്തമായി ഉന്നയിച്ചത്.
സിപിഎം നേതാക്കൾ നിരന്തരമായി മലബാറിലെ ജനങ്ങളെ അവഹേളിക്കുകയാണ്. പി. ജയരാജൻ പുസ്തകത്തിലൂടെയും എ. വിജയരാഘൻ വർഗീയ പരാമർശത്തിലൂടെയും അത് ആവർത്തിച്ചു.’’- സണ്ണി ജോസഫ് പറഞ്ഞു.
മുഖ്യമന്ത്രിയുടെയും സിപിഎമ്മിന്റെയും കപട മതേതര നിലപാട് തുറന്നുകാട്ടിയതിന്റെ പേരിൽ കെ.സി. വേണുഗോപാലിനെ ഒറ്റ തിരിഞ്ഞ് ആക്രമിക്കാമെന്ന് കരുതേണ്ടെന്നും സണ്ണി ജോസഫ് കൂട്ടിച്ചേർത്തു.