ചതുരക്കളത്തിലെ പോരാട്ടം; നിലന്പൂരിൽ ആരു കളം പിടിക്കും?
Wednesday, June 4, 2025 1:21 AM IST
വി. മനോജ്
മലപ്പുറം: നിലന്പൂരിൽ ആര് കളം പിടിക്കുമെന്ന് കാത്തിരിക്കുകയാണ് കേരളം. ഉപതെരഞ്ഞെടുപ്പിന് 16 ദിവസം മാത്രം ശേഷിക്കേ മത്സരം മുറുകുമെന്ന് ഉറപ്പായി. സ്ഥാനാർഥികളാരും മോശക്കാരല്ല. പാർട്ടികളും ശക്തം. പ്രചാരണ വിഷയങ്ങൾക്കും ഒട്ടും കുറവില്ല. നിലന്പൂരിന്റെ തെരുവുകളിലും സോഷ്യൽ മീഡിയയിലും തെരഞ്ഞെടുപ്പിന്റെ ആരവം ഉയർന്നു കഴിഞ്ഞു.
കോണ്‍ഗ്രസിന്റെ കോട്ടയായിരുന്ന നിലന്പൂരിൽ ഇടക്കാലത്ത് ഇടതുപക്ഷമുണ്ടാക്കിയ മുന്നേറ്റം മാത്രമാണ് പ്രവചനങ്ങളെ അസാധ്യമാക്കുന്നത്. 2016 വരെ ആര്യാടൻ മുഹമ്മദിന്റെ വിജയപീഠമായിരുന്ന നിലന്പൂരിൽ പി.വി. അൻവർ സ്വതന്ത്രവേഷമിട്ടെത്തിയാണ് അട്ടിമറി നടത്തിയത്.
അൻവറിന് വിജയിക്കാനുള്ള വോട്ടുകൾ എവിടെനിന്ന് കിട്ടിയെന്നത് ഇപ്പോഴും ഉത്തരം കിട്ടാത്ത ചോദ്യമാണ്. കുറേ രാഷ്ട്രീയ ഘടകങ്ങളുടെയും വ്യക്തിപ്രഭാവത്തിന്റെയും അടിയൊഴുക്കുകൾ അൻവറിന്റെ രണ്ടു വിജയങ്ങൾക്കും പിന്നിലുണ്ടായിരുന്നു. കോണ്‍ഗ്രസിലെ വോട്ട് ചോർച്ച, മണ്ഡലത്തിൽ ഏറെയുള്ള മുസ്ലിം വോട്ടുകളുടെ ധ്രുവീകരണം, അൻവറിന്റെ സ്വീധീനം തുടങ്ങിയവ ഇടതുമുന്നണിയുടെ വിജയത്തിന് കാരണങ്ങളായി ചൂണ്ടിക്കാണിക്കപ്പെട്ടിരുന്നു.
എന്നാൽ ഇന്ന് സാഹചര്യങ്ങൾ മാറി. ഇടതുപക്ഷത്തോടൊപ്പമല്ലാത്ത അൻവർ ഇത്തവണ സ്വതന്ത്രനായാണ് മൽസരിക്കുന്നത്. സിപിഎമ്മുമായി ഉടക്കിപ്പിരിഞ്ഞ അൻവറിനു സ്വന്തം പാർട്ടിയായ തൃണമൂൽ കോണ്‍ഗ്രസിന്റെ പേരിൽ മത്സരിക്കാനുള്ള അവസരം തള്ളിപ്പോയി. ഇപ്പോൾ സ്വതന്ത്രനായാണ് എത്തുന്നത്. സിപിഎം വോട്ടുകളുടെ പിന്തുണ നഷ്ടപ്പെട്ട അൻവർ ഇത്തവണ എവിടെനിന്നു വോട്ടുകൾ കണ്ടെത്തുമെന്നതാണ് നിർണായകം.
കോണ്‍ഗ്രസ് സ്ഥാനാർഥി ആര്യാടൻ ഷൗക്കത്തിന് സിപിഎം സ്ഥാനാർഥിയായ എം. സ്വരാജിനെ മാത്രം പ്രധാനമായി നേരിട്ടാൽ പോരാ. പി.വി. അൻവർ കോണ്‍ഗ്രസ് വോട്ട് ചോർത്തുന്നുണ്ടോ എന്നു നോക്കണം. സ്വരാജിനാകട്ടെ, മണ്ഡലം നിലനിർത്തുകയെന്ന ഭാരിച്ച ഉത്തരവാദിത്വത്തോടൊപ്പം അൻവർ എന്ന രാഷ്ട്രീയ ശത്രുവിനെ കീഴടക്കണം. സിപിഎമ്മിനെ തോൽപ്പിക്കണ്ടത് അൻവറിന് അഭിമാന പ്രശ്നമാണ്.
സ്വയം തോറ്റാൽ പിന്നെ ഉയർന്നു വരാൻ ഏറെ പാടുപെടണം. അങ്ങനെ, ആകെ കുഴഞ്ഞു മറിഞ്ഞ മൽസരമാണ് ഇത്തവണ നിലന്പൂരിലേത്. ബിജെപിയാകട്ടെ സ്ഥാനാർഥിയെ അവസാന നിമിഷം ഇറക്കി വോട്ട് ബാങ്ക് ചോരാതെ നോക്കുകയുമാണ്.
മണ്ഡലത്തിലെ പരന്പരാഗത യുഡിഎഫ് വോട്ടുകളിൽ തന്നെയാണ് ആര്യാടൻ ഷൗക്കത്തിന്റെ പ്രതീക്ഷ. പിതാവ് ആര്യാടൻ മുഹമ്മദിന്റെ കാലം മുതലുള്ള കോണ്‍ഗ്രസിന്റെ കരുത്ത് ഇത്തവണ ചോർന്നാൽ ഷൗക്കത്തിനു ക്ഷീണമാകും.
ആര്യാടൻ മുഹമ്മദിന്റെ ലീഗ് വിരുദ്ധ പ്രസംഗങ്ങൾ സോഷ്യൽ മീഡിയയിൽ വീണ്ടും കുത്തിപ്പൊക്കി ഇടതുപക്ഷം അവസരം ഉപയോഗപ്പെടുത്തുന്നുണ്ട്. മണ്ഡലത്തിൽ നിർണായകമായ എപി വിഭാഗം സുന്നി വോട്ടുകൾ കോണ്‍ഗ്രസിനൊപ്പം നിൽക്കാറുള്ള മണ്ഡലമാണു നിലന്പൂർ. എന്നാൽ, ഇത്തവണ അതെങ്ങോട്ട് എന്ന ആകാംക്ഷയും ഉയരുന്നു.
സ്വരാജിന് കൂട്ട് പാർട്ടി കേഡറുകൾതന്നെയാണ്. മലപ്പുറം ജില്ലയിൽ പാർട്ടിക്ക് കൂടുതൽ അംഗങ്ങളുള്ള മണ്ഡലമാണ് നിലന്പൂർ. അൻവറിനോടുള്ള കലി മൂത്ത് ഇത്തവണ പാർട്ടി സംവിധാനം വാശിയോടെ ചലിച്ചാൽ സ്വരാജിന് ഏറെ വിയർക്കേണ്ടി വരില്ല.
എന്നാൽ, കഴിഞ്ഞ ഒന്‍പത് വർഷത്തിനിടെ പി.വി. അൻവർ സിപിഎമ്മിനുള്ളിലുണ്ടാക്കിയ സ്വാധീനം എത്ര വലുതാണെന്ന് അറിയുന്ന തെരഞ്ഞെടുപ്പാകും ഇത്. പലസ്തീൻ വിഷയത്തിൽ എം. സ്വരാജ് സ്വീകരിച്ച നിലപാടുകൾ മുസ്ലിം വോട്ടുകൾ കൂടെ നിർത്താൻ പോന്നതാണ്.
ഒറ്റനോട്ടത്തിൽ അൻവറിന് സ്വന്തമായ വോട്ട് ബാങ്കില്ല. എന്നാൽ രണ്ട് തവണ എംഎൽഎ ആയ കാലത്ത് ജനങ്ങളുമായി ഉണ്ടാക്കിയ ബന്ധം, പഴയ കോണ്‍ഗ്രസ് ബാന്ധവം, മുസ്ലിം സമുദായ വോട്ടുകളിൽനിന്ന് ലഭിക്കാവുന്ന പിന്തുണ തുടങ്ങിയവ അനുകൂല ഘടകമാണ്.
മലയോര മേഖലയായ മണ്ഡലത്തിലെ ഏറ്റവും വലിയ പ്രശ്നമായ വന്യമൃഗ ശല്യത്തിനെതിരേ ജനങ്ങൾക്കൊപ്പം നിന്ന നേതാവെന്ന പേര് അൻവറിനുണ്ട്. സിപിഎമ്മിലെ പിണറായിവിരുദ്ധരുടെ പിന്തുണ കൂടി ലഭിച്ചാൽ അൻവറും മികച്ചൊരു മത്സരം കാഴ്ചവയ്ക്കാം. അദൃശ്യമായ ഈ പിന്തുണകൾ ലഭിക്കാതെ വന്നാൽ അൻവർ തെരഞ്ഞെടുപ്പ് ചിത്രത്തിൽനിന്നുതന്നെ ഔട്ടാകും.
കഴിഞ്ഞ രണ്ട് തെരഞ്ഞെടുപ്പുകളും വിജയിക്കാനായില്ലെങ്കിലും കോണ്‍ഗ്രസ് നിലമെച്ചപ്പെടുത്തി വരികയാണ്. 2016ൽ ആര്യാടൻ ഷൗക്കത്തിനെ പി.വി. അൻവർ തോൽപ്പിച്ചത് 11,504 വോട്ടുകൾക്കാണ്. എന്നാൽ 2021 ആയപ്പോൾ അൻവറിന്റെ ഭൂരിപക്ഷം 2,700 ലേക്ക് ചുരുങ്ങി. അന്ന് അൻവർ തോൽപ്പിച്ചത് വി.വി. പ്രകാശിനെയായിരുന്നു.
നിലമെച്ചപ്പെടുത്തുന്ന കോണ്‍ഗ്രസിന്റെ പ്രകടനമാണ് ആര്യാടൻ ഷൗക്കത്തിനു പ്രതീക്ഷയാകുന്നത്. അൻവർ ഇടതുപക്ഷത്തിനുവേണ്ടി പിടിച്ച വോട്ടുകളിൽ ചോർച്ചയുണ്ടാകുമോ എന്നതാണ് സ്വരാജിന് ആശങ്ക. രണ്ടു പക്ഷത്തുനിന്നും ചോർത്തിയെടുക്കുന്ന വോട്ടുകളിലാണ് അൻവറിന്റെ കണ്ണ്.