സംസ്ഥാന സർക്കാരിന് തിരിച്ചടി; ഡോ. ബി. അശോകിനെ മാറ്റി നിയമിച്ച ഉത്തരവ് സിഎടി റദ്ദാക്കി
Wednesday, June 4, 2025 1:21 AM IST
കൊച്ചി: ഡോ. ബി. അശോകിനെ തദ്ദേശ ഭരണപരിഷ്കരണ കമ്മീഷൻ അധ്യക്ഷസ്ഥാനത്തേക്കു മാറ്റിക്കൊണ്ടുള്ള സര്‍ക്കാര്‍ ഉത്തരവ് കേന്ദ്ര അഡ്മിനിസ്ട്രേറ്റീവ് ട്രൈബ്യൂണല്‍ റദ്ദാക്കി.
ഐഎഎസ് കേഡറിന് പുറത്തുള്ള തസ്തികയിലേക്കു മാറ്റിയത് ചട്ടവിരുദ്ധമാണെന്നാരോപിച്ചു അശോക് സമര്‍പ്പിച്ച ഹര്‍ജി അനുവദിച്ചാണ് ജസ്റ്റീസ് സുനില്‍ തോമസ് അധ്യക്ഷനും വി. രമ മാത്യു അംഗവുമായ ട്രൈബ്യൂണലിന്റെ ഉത്തരവ്. ഇതോടെ കൃഷിവകുപ്പ് പ്രിന്‍സിപ്പല്‍ സെക്രട്ടറിയായും കാര്‍ഷികോത്പാദന കമ്മീഷണറായും അശോകിന് തുടരാനാകും.
ഡോ. ബി. അശോകിനെ മാറ്റി ജനുവരി ഒന്‍പതിനാണ് ഉത്തരവിറങ്ങിയത്. എന്നാല്‍ ഇത്തരം കാര്യങ്ങളില്‍ ബന്ധപ്പെട്ട ഐഎഎസ് ഉദ്യോഗസ്ഥന്റെ സമ്മതത്തോടെ കേന്ദ്രസര്‍ക്കാരാണു തീരുമാനമെടുക്കേണ്ടതെന്ന് ട്രൈബ്യൂണല്‍ വ്യക്തമാക്കി.
സംസ്ഥാനസര്‍ക്കാരിന്റെ നടപടി നിയമപരമല്ല. ഐഎഎസ് കേഡര്‍ ചട്ടങ്ങളിലെയും ഇന്ത്യന്‍ അഡ്മിനിസ്ട്രേറ്റീവ് സര്‍വീസ് ചട്ടങ്ങളിലെയും വ്യവസ്ഥകളുടെ ലംഘനമാണെന്നും ട്രൈബ്യൂണൽ ചൂണ്ടിക്കാട്ടി.
നേരത്തേ ഹര്‍ജി പരിഗണിച്ചപ്പോള്‍ സ്ഥലംമാറ്റം പ്രാബല്യത്തിലായെന്നും അശോകിനു പകരം ടിങ്കു ബിസ്വാളിന് കൃഷിവകുപ്പ് പ്രിന്‍സിപ്പല്‍ സെക്രട്ടറിയുടെയും കാര്‍ഷികോത്പാദന കമ്മീഷണറുടെയും അധികച്ചുമതല നല്‍കിയതായും സര്‍ക്കാര്‍ അറിയിച്ചിരുന്നു. എന്നാല്‍ ഇത് സിഎടി അംഗീകരിച്ചിരുന്നില്ല.
തദ്ദേശ ഭരണപരിഷ്കരണ കമ്മീഷന് ആവശ്യമായ വൈദഗ്ധ്യം തനിക്കില്ലെന്നും കമ്മീഷന് അധ്യക്ഷപദം പ്രിന്‍സിപ്പല്‍ സെക്രട്ടറിക്കു തുല്യമായ പദവിയല്ലെന്നുമായിരുന്നു അശോകിന്റെ വാദം.