പൂരം കലക്കൽ : ഉറക്കത്തിലായിരുന്നെന്ന് എഡിജിപിയുടെ മൊഴി
Wednesday, June 4, 2025 1:21 AM IST
തിരുവനന്തപുരം: തൃശൂർ പൂരം കലക്കിയെന്ന ആരോപണത്തെക്കുറിച്ച് അന്വേഷിക്കുന്ന ഡിജിപി ഷേയ്ക്ക് ദ൪ബേഷ് സാഹിബ് എഡിജിപി എം.ആർ. അജിത്കുമാറിന്റെ മൊഴി രേഖപ്പെടുത്തി.
പൂരത്തിനു തടസം നേരിട്ടതിനെത്തുടർന്ന് മന്ത്രി കെ. രാജൻ ഫോൺ വിളിച്ചപ്പോൾ താൻ ഉറക്കത്തിലായിരുന്നുവെന്നും അടുത്ത ദിവസം രാവിലെയാണ് പ്രശ്നങ്ങൾ അറിഞ്ഞതെന്നും അജിത്കുമാർ മൊഴി നൽകിയെന്നാണ് സൂചന. പൂരത്തിൽ പ്രശ്നമുണ്ടാകുമെന്നു മന്ത്രി മുന്നറിയിപ്പ് നൽകിയിരുന്നതായി എഡിജിപിയുടെ മൊഴിയിലുണ്ട്.
രാത്രി 10.30 വരെ മന്ത്രി വിളിച്ചപ്പോൾ സംസാരിച്ചിരുന്നു. പൂരം തടസമില്ലാതെ നടക്കാനുള്ള നിർദേശങ്ങൾ ഉദ്യോഗസ്ഥർക്കു നൽകി. രാത്രി 12ന് ശേഷം താൻ ഉറങ്ങിപ്പോയി. പിറ്റേന്നാണ് വിവരങ്ങൾ അറിഞ്ഞത്. തൃശൂർ പൂരം കലങ്ങിയതിൽ അന്ന് ക്രമസമാധാന ചുമതലയുണ്ടായിരുന്ന എഡിജിപി അജിത് കുമാറിന് വീഴ്ച പറ്റിയെന്നാണ് ഡിജിപിയുടെ പ്രാഥമിക റിപ്പോർട്ട്.
ക്രമസമാധാനപാലനത്തിൽ അജിത് ഗുരുതരവീഴ്ച വരുത്തിയതായി ഡിജിപി ഷേയ്ക്ക് ദർബേഷ് സാഹിബ് രേഖകളും ഇന്റലിജൻസ് റിപ്പോർട്ടുകളും പരിശോധിച്ചും മറ്റ് ഉദ്യോഗസ്ഥരുടെ മൊഴിയെടുത്തും നേരത്തേ കണ്ടെത്തിയിരുന്നു.
ദിവസങ്ങൾക്ക് മുൻപേ തൃശൂരിലുണ്ടായിരുന്നിട്ടും, പ്രശ്നങ്ങളുണ്ടായെന്ന് അറിഞ്ഞിട്ടും പൂരസ്ഥലത്ത് എത്തിയില്ലെന്നത് അടക്കം അജിത്കുമാറിന്റെ വീഴ്ചകൾ അക്കമിട്ടു നിരത്തിയ ഡിജിപിയുടെ റിപ്പോർട്ട് കൈയിലിരിക്കേ വീണ്ടും ഇതേക്കുറിച്ച് ഡിജിപിയെക്കൊണ്ട് അന്വേഷിപ്പിക്കുകയായിരുന്നു സർക്കാർ.
ക്രമസമാധാനപാലനത്തിൽ വീഴ്ചവരുത്തിയെന്നും ഏകോപനചുമതല നി൪വഹിച്ചില്ലെന്നുമടക്കം അജിത്കുമാറിനെതിരായ ഡിജിപിയുടെ കണ്ടെത്തലുകൾ ഗുരുതര സ്വഭാവത്തിലുള്ളതായിരുന്നു.
മന്ത്രിമാർ വിളിച്ചിട്ടും ഫോണെടുക്കാതിരുന്നതും പ്രശ്നമുണ്ടായെന്നറിഞ്ഞശേഷം ഓഫ്ചെയ്തതും ഉന്നത പോലീസ് ഉദ്യോഗസ്ഥനെതിരേ നടപടി എടുക്കാൻ മതിയായ കാരണമാണെന്ന് ചൂണ്ടിക്കാട്ടുന്നു.