അമ്മയും മകളും മരിച്ച നിലയിൽ
Thursday, June 5, 2025 2:29 AM IST
ഇരിങ്ങാലക്കുട: പടിയൂര്‍ പഞ്ചായത്ത് ഓഫീസിനടുത്തുള്ള വീട്ടില്‍ കാറളം വെള്ളാനി സ്വദേശികളായ അമ്മയെയും മകളെയും മരിച്ചനിലയില്‍ കണ്ടെത്തി. കാറളം വെള്ളാനി കൈതവളപ്പില്‍ പരേതനായ പരമേശ്വരന്റെ ഭാര്യ മണി(74), മകള്‍ രേഖ(43) എന്നിവരാണ് മരിച്ചത്.
അഞ്ചുമാസമായി ഇരുവരും ഇവിടെ വാടകയ്ക്കു താമസിച്ചുവരികയായിരുന്നു. കൊലപാതകമാണെന്നു പോലീസ് സ്ഥിരീകരിച്ചു. രേഖയുടെ രണ്ടാംഭർത്താവ് കോട്ടയം സ്വദേശി പ്രേംകുമാറിനെ കണ്ടെത്താൻ പോലീസ് അന്വേഷണം ഊർജിതമാക്കി.
പ്രേംകുമാർ രണ്ടുദിവസം മുമ്പുവരെ ഇവിടെയുണ്ടായിരുന്നുവെന്നും ഇപ്പോൾ ഇയാളെ ബന്ധപ്പെടാന്‍ സാധിക്കുന്നില്ലെന്നും പോലീസ് പറഞ്ഞു. പ്രേംകുമാറിനെതിരേ ഇരിങ്ങാലക്കുട വനിതാ സ്റ്റേഷനില്‍ രേഖയുടെ പരാതി നിലവിലുണ്ട്.
മണിയുടെ മൂത്തമകളും ഇരിങ്ങാലക്കുട ബോയ്സ് സ്കൂളിലെ ജീവനക്കാരിയുമായ സിന്ധുവിന് രണ്ടുദിവസമായി അമ്മയെ വിളിച്ചിട്ടു കിട്ടുന്നുണ്ടായിരുന്നില്ല. വീടിനുള്ളില്‍നിന്നു ദുര്‍ഗന്ധം വമിച്ചതോടെ നാട്ടുകാര്‍ വിവരമറിയിച്ചതിനെതുടര്‍ന്ന് സ്കൂളില്‍നിന്നു രണ്ടുമണിയോടെ മടങ്ങിയ സിന്ധു പടിയൂരിലെ വീട്ടിലെത്തി. പിറകില്‍നിന്നും വാതില്‍ തള്ളിത്തുറന്ന് അകത്തുകയറിയപ്പോഴാണ് മരിച്ചനിലയില്‍ ഇരുവരെയും കണ്ടത്.
കിടപ്പുമുറിക്കും അടുക്കളയ്ക്കും ഇടയിലുള്ള ഭാഗത്താണ് ഇരുവരും മരിച്ചുകിടന്നിരുന്നത്. മൃതദേഹങ്ങള്‍ അഴുകിയ നിലയിലായിരുന്നു. ഇരുവരെയും കഴുത്തുഞെരിച്ചു കൊന്നുവെന്നാണ് ആദ്യസൂചനകൾ.
വിവരമറിഞ്ഞതിനെതുടര്‍ന്ന് കാട്ടൂര്‍ സിഐ ഇ.ആര്. ബൈജുവിന്റെ നേതൃത്വത്തിലുള്ള പോലീസ് സംഘം സ്ഥലത്തെത്തി അന്വേഷണം ആരംഭിച്ചു. ഫോറന്‍സിക് സംഘവും ഡോഗ് സ്ക്വാഡും സ്ഥലത്തു പരിശോധന നടത്തി.
വീടിന്റെ ഉൾഭാഗം അലങ്കോലമായ നിലയിലായിരുന്നു.
മണി ഇരിങ്ങാലക്കുടയില്‍ വീട്ടുജോലികള്‍ക്കു പോയിരുന്നു. സിന്ധു, സിജി, രേഖ എന്നിവരാണ് മണിയുടെ മക്കള്‍. മരിച്ച രേഖയ്ക്കു രണ്ടു മക്കളുണ്ട്.