ഓണ്‍ലൈൻ തട്ടിപ്പ്: ഒരാൾ അറസ്റ്റിൽ
Friday, June 6, 2025 1:02 AM IST
പാലക്കാട്: വീട്ടിലിരുന്ന് ഓണ്‍ലൈനായി പാർട്ട് ടൈം ജോലിചെയ്തു പണമുണ്ടാക്കാമെന്നു പറഞ്ഞു വിശ്വസിപ്പിച്ച് ഒറ്റപ്പാലം സ്വദേശിയിൽനിന്ന് 73,27,814 രൂപ തട്ടിയെടുത്ത കേസിൽ തൃശൂർ കുറിച്ചിക്കര സ്വദേശി പി.എം. അച്ചു (29)വിനെ പാലക്കാട് സൈബർ പോലീസ് അറസ്റ്റ് ചെയ്തു.
2024 ഡിസംബറിലാണ് തട്ടിപ്പുകാർ ഇരയെ വാട്സാപ്പ് വഴി ബന്ധപ്പെട്ട് പിന്നീട് ടെലഗ്രാം വഴി നിരന്തരം ആശയവിനിമയം നടത്തി വീട്ടിലിരുന്ന് ഓണ്‍ലൈനായി പാർട് ടൈം ജോലിചെയ്ത് വലിയ വരുമാനമുണ്ടാക്കാമെന്നു വാഗ്ദാനം ചെയ്തത്. തുടർന്ന് ചെറിയ തുകകൾ നിക്ഷേപിച്ച് ഇരയ്ക്കു ലാഭം നൽകുകയും പിന്നീട് ഭീമമായ തുക നിക്ഷേപിപ്പിച്ച് മുഴുവൻ തുകയും തട്ടിയെടുക്കുകയുമായിരുന്നു.
പരാതി ലഭിച്ചതിനെതുടർന്ന് സൈബർ പോലീസ് ബാങ്ക് കേന്ദ്രീകരിച്ചു നടത്തിയ അന്വേഷണത്തിൽ തുക വടക്കാഞ്ചേരിയിലുള്ള ബാങ്കിലേക്കു മാറ്റിയതായി കണ്ടെത്തിയതാണു പ്രതിയെ കുടുക്കാൻ സഹായിച്ചത്. രാജ്യത്തു വിവിധ സംസ്ഥാനങ്ങളിലായി നാലു പരാതിയും പ്രതിക്കെതിരേയുണ്ട്.
സൈബർ ക്രൈം പോലീസ് സ്റ്റേഷൻ ഇൻസ്പെക്ടർ ടി. ശശികുമാർ, സബ് ഇൻസ്പെക്ടർ വി.ആർ. റിനീഷ്, അസി. പോലീസ് സബ് ഇൻസ്പെക്ടർമാരായ എ.പി. ജോഷി, എം. മനേഷ്, സീനിയർ പോലീസ് ഓഫീസർമാരായ പി. പ്രസാദ്, എം. ഷിജു, സിവിൽ പോലീസ് ഓഫീസർ പി.കെ. ശരണ്യ എന്നിവരടങ്ങുന്ന സംഘമാണ് അന്വേഷണം നടത്തിയത്.