കർഷകരെ അമേരിക്കയ്ക്ക് അടിയറ വയ്ക്കരുത്: സംയുക്ത കിസാൻ മോർച്ച
Saturday, June 7, 2025 1:48 AM IST
കണ്ണൂർ: രണ്ടാം തവണയും അധികാരത്തിൽ വന്ന അമേരിക്കൻ പ്രസിഡന്റ് ഡോണൾഡ് ട്രംപിന്റെ തെറ്റായ വ്യാപാര തീരുമാനങ്ങൾ കാരണം അമേരിക്കയിൽ കെട്ടിക്കിടക്കുന്ന പാലുത്പന്നങ്ങൾ, സോയാബീൻ എണ്ണ, കോഴയിറച്ചി ഉത്പന്നങ്ങൾ എന്നിവ ഇന്ത്യയിലേക്കു കയറ്റി അയയ്ക്കാനുള്ള നീക്കത്തിന്റെ ഭാഗമായി ഇന്ത്യൻ സർക്കാരിൽ കടുത്ത സമ്മർദം ചെലുത്താനള്ള നീക്കം പ്രതിരോധിക്കണമെന്ന് രാഷ്ട്രീയ കിസാൻ മഹാസംഘ് ഉൾപ്പെടെയുള്ള സംയുക്ത കിസാൻ മോർച്ച ആവശ്യപ്പെട്ടു.
അമേരിക്കയിൽ കെട്ടിക്കിടക്കുന്ന പാൽ, ഇറച്ചി ഉത്പന്ന ഇറക്കുമതി രാജ്യത്തെ കർഷകരെ കടുത്ത പ്രതിസന്ധിയിലേക്കു തള്ളിവിടുമെന്നും രാഷ്ട്രീയ കിസാൻ മഹാസംഘ് സംസ്ഥാന ചെയർമാൻ അഡ്വ. ബിനോയ് തോമസ് പറഞ്ഞു.
കഴിഞ്ഞ അഞ്ചു വർഷമായി കർഷക പ്രതിരോധത്തെത്തുടർന്ന് നിർത്തിവച്ചിരിക്കുന്ന ഇന്ത്യ-അമേരിക്ക സ്വതന്ത്ര വ്യാപാരക്കരാർ ചർച്ചകൾ അതീവ രഹസ്യമായി ആരംഭിച്ച് പ്രാരംഭകരാർ ഈ മാസം 24ന് ഒപ്പിടാൻ ധാരണയിലെത്തുകയും ചെയ്തിരിക്കുകയാണ്. കരാർ നടപ്പായാൽ ഇന്ത്യയിലെ 15 കോടി ക്ഷീര, കോഴി കർഷകരേയും റബർ കർഷകർ ഉൾപ്പെടെയുള്ള കോടിക്കണക്കിനു മറ്റ് കർഷകരുടെയും തകർച്ചയ്ക്കു കാരണമാകും.
കരാറിനെതിരേ ദേശീയ തലത്തിൽ നടത്തുന്ന പ്രക്ഷോഭങ്ങളുടെ ഭാഗമായി ദക്ഷിണേന്ത്യയിലെ പ്രക്ഷോഭ പരിപാടികളെക്കുറിച്ച് ആലോചിക്കുന്നതിന് ഡൽഹി കർഷക സമര ഐക്യദാർഢ്യ സമിതി നേതാക്കളുടെയും സമര പ്രഖ്യാപന കൺവൻഷൻ നാളെ കണ്ണൂരിൽ നടക്കും.
ഉച്ചകഴിഞ്ഞു രണ്ടിന് കണ്ണൂർ മഹാത്മാ മന്ദിരത്തിലാണ് സമരപ്രഖ്യാപന കൺവൻഷനെന്ന് സംയുക്ത കിസാൻ മോർച്ച നേതാക്കളായ അഡ്വ. കെ.വി. ബിജു, അഡ്വ. ബിനോയ് തോമസ്, ഡോ. ജോസുകുട്ടി ഒഴുകയിൽ, ഐക്യദാർഢ്യ സമിതി നേതാക്കളായ എൻ. സുബ്രഹ്മണ്യൻ, ഡോ. ഡി. സുരേന്ദ്രനാഥ്, അഡ്വ. വിനോദ് എം. പയ്യട എന്നിവർ അറിയിച്ചു.
സംസ്ഥാന സർക്കാർ വിഷയത്തിൽ അടിയന്തരമായി ഇടപെട്ട് കരാറിൽനിന്നു പിന്മാറാൻ കേന്ദ്രത്തിൽ സമ്മർദം ചെലുത്തണമെന്നും സംയുക്ത കിസാൻ മോർച്ച ആവശ്യപ്പെട്ടു. ഇക്കാര്യം ആവശ്യപ്പെട്ട് മുഖ്യമന്ത്രിക്കും കൃഷിമന്ത്രിക്കും സംയുക്ത കിസാൻ മോർച്ചയുടെയും കർഷക സമര ഐക്യദാർഢ്യ സമിതികളുടെയും നേതാക്കൾ നിവേദനം നൽകി.