ഷൈൻ ടോം ചാക്കോയുടെ പിതാവ് വാഹനാപകടത്തിൽ മരിച്ചു
Saturday, June 7, 2025 1:48 AM IST
തൃശൂർ: നടൻ ഷൈൻ ടോം ചാക്കോയുടെ പിതാവ് മുണ്ടൂർ ചെറുവത്തൂർ വീട്ടിൽ സി.പി. ചാക്കോ (72) വാഹനാപകടത്തിൽ മരിച്ചു. അപകടത്തിൽ ഷൈൻ, അമ്മ മരിയ, സഹോദരൻ ജോ ജോൺ ചാക്കോ, വാഹനമോടിച്ചിരുന്ന സഹായി അനീഷ് എന്നിവർക്കു പരിക്കേറ്റു. ഷൈനിന്റെ തോളെല്ലിനാണു പരിക്ക്. മരിയയ്ക്കും സാരമായ പരിക്കുണ്ട്.
സേലം-ബംഗളൂരു ദേശീയപാതയിൽ ധർമപുരി കൊന്പനഹള്ളി പാലക്കോടുവച്ച് ഇന്നലെ രാവിലെ ആറിനാണ് ഇവരുടെ കാർ അപകടത്തിൽപ്പെട്ടത്. കുടുംബം സഞ്ചരിച്ച കാർ ലോറിയുടെ പിറകിൽ ഇടിക്കുകയായിരുന്നു. മുന്നിൽ സഞ്ചരിച്ചിരുന്ന ലോറി പെട്ടെന്നു ട്രാക്ക് മാറിയതാണ് അപകടത്തിനിടയാക്കിയതെന്നാണു സൂചന.
തൃശൂർ മുണ്ടൂരിലാണു ഷൈൻ ടോം ചാക്കോയുടെ തറവാട്. ഷൈനിന്റെ ചികിത്സാർഥം ബംഗളൂരുവിലേക്കു പോകുന്പോഴായിരുന്നു അപകടം. അപകടം നടന്നയുടൻ പരിക്കേറ്റവരെ തൊട്ടടുത്തുള്ള ആശുപത്രിയിൽ എത്തിച്ചെങ്കിലും ചാക്കോയുടെ ജീവൻ രക്ഷിക്കാനായില്ല. കാറിന്റെ മധ്യഭാഗത്തെ സീറ്റിലാണ് ചാക്കോയും ഭാര്യയും ഇരുന്നത്. ഷൈൻ ഏറ്റവും പിൻസീറ്റിൽ കിടന്നുറങ്ങുകയായിരുന്നു. മുൻസീറ്റിലായിരുന്നു സഹോദരൻ ജോ. ജോയും അനീഷും നിസാരപരിക്കുകളോടെ രക്ഷപ്പെട്ടു.
ചാക്കോയുടെ മൃതദേഹം പോസ്റ്റ്മോർട്ടത്തിനുശേഷം ബന്ധുക്കൾക്കു കൈമാറി. ഷൈനിനെയും അമ്മ മരിയയെയും തുടർചികിത്സയ്ക്കായി ആംബുലൻസിൽ തൃശൂരിലേക്കു കൊണ്ടുവന്നു. കർണാടക രജിസ്ട്രേഷനുള്ള ലോറിയിലാണ് കാർ ഇടിച്ചത്. കാർ പാലക്കോട് പോലീസ് കസ്റ്റഡിയിലെടുത്തു. പിറകേ വന്ന വാഹനത്തിലെ മലയാളി യാത്രക്കാരാണു പരിക്കേറ്റവരെ ആശുപത്രിയിലെത്തിച്ചത്.
വ്യാഴാഴ്ച രാത്രി പത്തോടെയാണ് കുടുംബം കൊച്ചിയിൽനിന്നു ബംഗളൂരുവിലേക്കു യാത്ര തിരിച്ചത്. ഷൈൻ ടോം ചാക്കോയെ തൊടുപുഴയിൽ ചികിത്സിച്ചിരുന്നു. പിന്നീട് ചികിത്സ ബംഗളൂരുവിലേക്കു മാറ്റിയിരുന്നു. ചികിത്സയ്ക്കായുള്ള യാത്രയ്ക്കിടെയാണ് അപകടം.
ചാക്കോയുടെ സംസ്കാരം പിന്നീട്. ഭാര്യ മരിയ പൊന്നാനി എംഐ സ്കൂളിലെ റിട്ട. അധ്യാപികയാണ്. മറ്റു മക്കൾ: സുമി മേരി ചാക്കോ, റിയ മേരി ചാക്കോ (ഇരുവരും ന്യൂസിലൻഡ്). മരുമക്കൾ: ജിമ്മി, വിശാൽ സാമുവൽ.
ദാരുണാന്ത്യം സിനിമ നിർമിക്കാനിരിക്കേ
തൃശൂർ: ഷൈൻ ടോം ചാക്കോയെയും സഹോദരങ്ങളെയും കേന്ദ്ര കഥാപാത്രങ്ങളാക്കി സിനിമ നിര്‍മിക്കാനിരിക്കെയാണ് പിതാവ് സി.പി. ചാക്കോയുടെ ദാരുണാന്ത്യം.
‘ഒപ്പീസ്’ എന്നു പേരിട്ട സിനിമയ്ക്കായി സി.പി. ചാക്കോ കരാറുണ്ടാക്കിയതു മൂന്നുദിവസം മുന്‍പാണ്. കരാര്‍ ഫിലിം ചേംബറിനു സമർപ്പിക്കാനിരിക്കയായിരുന്നു. പതിനൊന്നുവര്‍ഷമായി തൃശൂരിലെ മുണ്ടൂരിലാണ് ചാക്കോയും കുടുംബവും താമസിക്കുന്നത്. ഒരാഴ്ചമുന്‍പാണ് വീട്ടില്‍നിന്നു പോയത്.