മുന്നറിയിപ്പും ഫലം കണ്ടില്ല; സൈബര്‍ തട്ടിപ്പ് കൂടുന്നു
Saturday, June 7, 2025 1:48 AM IST
ജെറി തോമസ്
കൊച്ചി: സൈബര്‍ തട്ടിപ്പില്‍ വീഴരുതെന്ന മുന്നറിയിപ്പുകള്‍ നല്‍കിയിട്ടും ഇരകളാക്കപ്പെടുന്നവരുടെ എണ്ണം ദിനംപ്രതി വര്‍ധിക്കുന്നു. വ്യത്യസ്ത ഇടപാടുകളിലൂടെ തട്ടിപ്പ് പെരുകിയതോടെ സൈബര്‍ തട്ടിപ്പുകളെ ചെറുക്കാന്‍ സംസ്ഥാനത്ത് പോലീസ് ഇതുവരെ 3,172 അനധികൃത ആപ്പുകള്‍ക്ക് പൂട്ടിട്ടതായാണു ആഭ്യന്തരവകുപ്പിന്റെ രേഖയിലുള്ളത്.
പൂട്ട് വീണ ആപ്പുകളില്‍ 1,375 എണ്ണവും വ്യാജ ഇന്‍സ്റ്റന്റ് ലോണ്‍ ആപ്പുകളാണ്. ഇതിനുപുറമെ 32,670 വെബ്സൈറ്റുകളും 17,102 സിമ്മുകളും 2127 സമൂഹമാധ്യമ അക്കൗണ്ടുകളും നിര്ജീവമാക്കിയവയില്പ്പെടും. സൈബര്‍ ഇടത്ത് പോലീസ് പിടിമുറുക്കിയതോടെ പണം തട്ടാന്‍ സമൂഹമാധ്യമങ്ങളിലടക്കം വ്യാജ ലിങ്കുകള്‍ അയച്ച് പണം തട്ടിയെടുക്കുന്ന കേസുകളും വര്‍ധിക്കുകയാണ്.
ഏതാനും ദിവസംമുമ്പ് ഓണ്‍ലൈന്‍ തട്ടിപ്പിലൂടെ മൂവാറ്റുപുഴ സ്വദേശിക്ക് അരക്കോടിയിലധികം രൂപയാണു നഷ്ടമായത്. സമൂഹമാധ്യമത്തില്‍ ഓണ്‍ലൈന്‍ ട്രേഡിംഗ് പ്ലാറ്റ്ഫോമിന്റെ പരസ്യം കണ്ട് ലിങ്കില്‍ ക്ലിക്ക് ചെയ്തു. തുടര്‍ന്ന് വാട്സ്ആപ് ഗ്രൂപ്പില്‍ അംഗമാക്കുകയും ഓഹരിവിപണിയിൽ നിക്ഷേപിച്ചാൽ വന്‍ ലാഭം ഉണ്ടാക്കിത്തരാമെന്നും വിശ്വസിപ്പിച്ച് വിവിധ അക്കൗണ്ടുകളിലേക്ക് മൂവാറ്റുപുഴ കിഴക്കേക്കര സ്വദേശിയില്‍നിന്ന് 52,85,000 രൂപ നിക്ഷേപിപ്പിച്ച് തട്ടിപ്പിനിരയാക്കുകയായിരുന്നു. സംഭവത്തില്‍ മൂവാറ്റുപുഴ പോലീസ് അന്വേഷണം നടത്തിവരികയാണ്.
കഴിഞ്ഞ ഒന്‍പതു വര്‍ഷത്തിനിടെ എറണാകുളം ജില്ലയില്‍ നിരവധി കേസുകളാണ് പോലീസ് രജിസ്റ്റര്‍ ചെയ്തിട്ടുള്ളത്. തൊഴില്‍ തട്ടിപ്പുകളാണ് ഏറ്റവുമധികം. ട്രേഡിംഗ് തട്ടിപ്പുകള്‍ക്കും കുറവില്ല.
പൂണിത്തുറയില്‍ താമസിക്കുന്ന വീട്ടമ്മയാണ് ഒടുവില്‍ പരാതിയുമായി കൊച്ചി സിറ്റി പോലീസിനെ സമീപിച്ചത്. വിവിധ തവണകളിലായി ആറു ലക്ഷം രൂപയാണ് ഇവര്‍ ട്രേഡിംഗ് ആപ്പില്‍ നിക്ഷേപിച്ചത്.
ഇരട്ടിത്തുക ലാഭമായിരുന്നു വാഗ്ദാനം. പെണ്‍കുട്ടികളുടെ ചിത്രം സമൂഹമാധ്യമങ്ങളില്നിന്നെടുത്ത് മോര്‍ഫ് ചെയ്തു പ്രചരിപ്പിച്ച യുവാവിനെ ഇന്‍ഫോപാര്‍ക്ക് സൈബര്‍ പോലീസ് പിടികൂടിയതും ട്രാഫിക് നിയമലംഘനം നടന്നിട്ടുണ്ടെന്ന പേരില്‍ വ്യാജ പരിവാഹന്‍ സൈറ്റ് വഴി കാക്കനാട് സ്വദേശിയില്‍ നിന്നു 98,500 രൂപ തട്ടിപ്പുകാര്‍ കൈക്കലാക്കിയതും സമീപകാലത്താണ്.
അതേസമയം വെര്‍ച്വല്‍ അറസ്റ്റിന് ഒരുപരിധിവരെ കുറവ് വന്നിട്ടുണ്ടെന്ന് ഉദ്യോഗസ്ഥര്‍ തന്നെ പറയുന്നു.
സമയം പാഴാക്കരുത്
ഓണ്‍ലൈന്‍ സാമ്പത്തികത്തട്ടിപ്പിന് ഇരയായാല്‍ ‘1930’ എന്ന നമ്പറില്‍ വിളിച്ചു പരാതി രജിസ്റ്റര്‍ ചെയ്യണം. ഒരു മണിക്കൂറിനകം പരാതി നല്‍കുന്നതാണ് ഏറ്റവും ഗുണകരമാകുക. cybercrime. gov.in എന്ന വെബ്സൈറ്റിലൂടെയും പരാതി രജിസ്റ്റര്‍ചെയ്യാം.