ജാതി സെന്‍സസ് ആശങ്കാജനകം: കത്തോലിക്ക കോണ്‍ഗ്രസ്
Friday, June 6, 2025 1:02 AM IST
കൊച്ചി: ജാതിവിവേചനം ഇല്ലാതാക്കിയ ഭരണഘടന 75 വര്‍ഷം പൂര്‍ത്തീകരിച്ചപ്പോള്‍ ജാതിപരമായ വിവേചനത്തിന്റെ ഇരുണ്ട കാലത്തെ വീണ്ടും ഓര്‍മിപ്പിക്കുന്നതാണ് ജാതി സെന്സസെന്നു കത്തോലിക്ക കോണ്‍ഗ്രസ്.
ജാതിവിവേചനം നിയമപരമായി നിരോധിച്ച നാട്ടില്‍ വിവേചനകാരണം അടിസ്ഥാനമാക്കി സെന്‍സന്‍സ് നടത്തുന്നത് ഭരണഘടനാവിരുദ്ധമാണ്. വികസിത രാജ്യമാകാന്‍ കുതിക്കുന്ന രാജ്യത്തു ജനങ്ങൾക്കിടയിലുള്ള സാമ്പത്തിക പിന്നാക്കാവസ്ഥയെയും അസന്തുലിതാവസ്ഥയെയും പറ്റി പഠിക്കാന്‍ സെന്‍സസ് നടത്തുന്നില്ല എന്നതു ദുഃഖകരമാണ്.
ലോകം വലിച്ചെറിഞ്ഞ ജാതിവ്യവസ്ഥകളെ രൂപീകരിക്കാനുള്ള മാനദണ്ഡമായി സെന്‍സസില്‍ ചേര്‍ത്തത് ദുരുദ്ദേശ്യപരമാണ്. സുപ്രീംകോടതി നിശ്ചയിച്ച സംവരണ മാനദണ്ഡങ്ങളെ ഇല്ലാതാക്കാനും ജാതി-മത- രാഷ്ട്രീയം വളര്‍ത്താനുമുള്ള ശ്രമങ്ങള്‍ ഇല്ലാതാക്കപ്പെടണം.
മതം മാറിയാല്‍ ജാതി ഇല്ലാതാകുമെന്നു പറഞ്ഞ് യഥാർഥ പിന്നാക്കക്കാരെ അവഗണിക്കുകയും അവരുടെ സംവരണം ഇല്ലാതാക്കുകയും ചെയ്യുന്ന രാജ്യത്തു ജാതി സെന്‍സസ് അല്ല, സാമ്പത്തിക- സാമൂഹിക- ഭൗതിക സാഹചര്യം അടിസ്ഥാനമാക്കിയുള്ള പിന്നാക്ക സെന്‍സസാണ് ആവശ്യം.
സമൂഹത്തിലെ സാമ്പത്തിക അസമത്വങ്ങളും കര്‍ഷകരുടെ പിന്നാക്കാവസ്ഥയും ജാതിക്കതീതമായി പഠിച്ച് നയങ്ങളില്‍ മാറ്റം വരുത്താന്‍ സെന്‍സസിലൂടെ നടപടികള്‍ ഉണ്ടാകണമെന്നും കത്തോലിക്ക കോണ്‍ഗ്രസ് കേന്ദ്രസമിതി ആവശ്യപ്പെട്ടു.
പ്രസിഡന്റ് പ്രഫ. രാജീവ് കൊച്ചുപറമ്പിലിന്റെ അധ്യക്ഷതയില്‍ നടന്ന വര്‍ക്കിംഗ് കമ്മിറ്റി യോഗത്തില്‍ ഡയറക്ടര്‍ റവ.ഡോ. ഫിലിപ്പ് കവിയില്‍, ജനറല്‍ സെക്രട്ടറി ഡോ. ജോസ്കുട്ടി ഒഴുകയില്‍ തുടങ്ങിയവർ പ്രസംഗിച്ചു.