മന്ത്രിക്കെതിരേ കേന്ദ്രത്തിനു റിപ്പോർട്ട് നൽകാൻ ഗവർണർ; നിലപാടു കടുപ്പിച്ച് സിപിഐ; മൗനം തുടർന്ന് മുഖ്യമന്ത്രി
Saturday, June 7, 2025 1:48 AM IST
തിരുവനന്തപുരം: രാജ്ഭവനിൽ ഭാരതാംബയുടെ ചിത്രവുമായി ബന്ധപ്പെട്ട വിവാദത്തിൽ നിലപാടു കടുപ്പിച്ച് സിപിഐ. ഗവർണർ രാജേന്ദ്ര വിശ്വനാഥ് അർലേക്കറെ പിൻവലിക്കണമെന്നാവശ്യപ്പെട്ട് സിപിഐയുടെ രാജ്യസഭാംഗം പി. സന്തോഷ്കുമാർ രാഷ്ട്രപതിക്കു കത്തു നൽകി.
ഗവർണറുടെ സംഘപരിവാർ അനുകൂല നിലപാടിനെതിരേയുള്ള പ്രചാരണ പരിപാടികൾ താഴേത്തട്ടിലേക്ക് എത്തിക്കാനാണ് സിപിഐ നീക്കം. ഇതിന്റെ ഭാഗമായി ഇന്ന് എല്ലാ ബ്രാഞ്ച് കമ്മിറ്റികളിലും മരം നടുന്നതിനൊപ്പം ദേശീയപതാക ഉയർത്താനും സംസ്ഥാന സെക്രട്ടറി ബിനോയ് വിശ്വം നിർദേശം നൽകി.
കൃഷിമന്ത്രി പി. പ്രസാദും ഗവർണറും തമ്മിലുള്ള തർക്കത്തിൽ മുഖ്യമന്ത്രി പിണറായി വിജയന്റെ മൗനം ഇനിയും തുടരുകയാണ്. വിഷയത്തിൽ മുഖ്യമന്ത്രി ഇന്നലെയും പരസ്യ പ്രതികരണം നടത്തിയില്ല. എല്ലാ വിഷയങ്ങളിലും പ്രതികരണം നടത്തുന്ന സിപിഎം സംസ്ഥാന സെക്രട്ടറി എം.വി. ഗോവിന്ദനും ഇക്കാര്യത്തിൽ വിമർശനവുമായി രംഗത്ത് എത്തിയില്ല.
മുഖ്യമന്ത്രിയും സിപിഎമ്മും ഈ വിഷയത്തിൽ ഗവർണറെ വിമർശിച്ച് രംഗത്ത് എത്തിയില്ലെങ്കിലും സംഘപരിവാറിനെതിരേയുള്ള ഉറച്ച നിലപാടുമായി മുന്നോട്ടു പോകാനാണ് സിപിഐയുടെ തീരുമാനം.
കഴിഞ്ഞ ദിവസം രാജ്ഭവനിലെ സെൻട്രൽഹാളിൽ സ്ഥാപിച്ച ഭാരതമാതാവിന്റെ ചിത്രത്തിൽ പുഷ്പാർച്ചന നടത്തുന്നതിനെച്ചൊല്ലിയുണ്ടായ തർക്കത്തത്തുടർന്ന് കൃഷി വകുപ്പ് രാജ്ഭവനിൽ നടത്താനിരുന്ന പരിപാടിയിൽനിന്നു മന്ത്രി പി. പ്രസാദും കൂട്ടരും പിൻവാങ്ങിയിരുന്നു. ഇതിനു പിന്നാലെയാണ് രാജ്ഭവനെ ആർഎസ്എസ് ശാഖയാക്കി മാറ്റാൻ ഗവർണർ ശ്രമിക്കുന്നെന്ന വിമർശനം ഉയർത്തുന്നത്.
അതേസമയം, രാജ്ഭവനിൽ കൃഷിവകുപ്പിന്റെ പരിപാടി സംഘടിപ്പിച്ച ശേഷം എത്താതിരുന്നെന്നും ഭാരതാംബയുടെ ചിത്രത്തെ അധിക്ഷേപിച്ചെന്നു മുള്ള പരാതിയുമായി മന്ത്രി പി. പ്രസാദിനെതിരേ ഗവർണർ അർലേക്കർ രാഷ്ട്രപതിക്കും പ്രധാനമന്ത്രിക്കും കേന്ദ്ര ആഭ്യന്തര മന്ത്രിക്കും റിപ്പോർട്ട് നൽകും.
രാജ്ഭവന്റെ പ്രതിമാസ റിപ്പോർട്ടിലാകും സംഭവം ഉൾപ്പെടുത്തുക. തുടർന്നു നടക്കുന്ന പരിപാടികളിലും ഭാരതാംബയുടെ ചിത്രം രാജ്ഭവനിൽ പ്രദർശിപ്പിക്കാൻ തന്നെയാണ് ഗവർണറുടെ തീരുമാനമെന്നാണു വിവരം.