തത്കാൽ ടിക്കറ്റ് ബുക്കിംഗിന് ഇ-ആധാര്‍ പരിശോധന നിര്‍ബന്ധമാക്കും
Friday, June 6, 2025 1:02 AM IST
എസ്.ആര്. സുധീര്‍കുമാര്‍
കൊല്ലം: തത്കാല്‍ ടിക്കറ്റ് ബുക്കിംഗിന് ഇ-ആധാര്‍ പരിശോധന നിര്‍ബന്ധമാക്കാന്‍ റെയില്‍വേ മന്ത്രാലയം തീരുമാനിച്ചു.
പുതിയ പരിശോധനാ സമ്പ്രദായം ഈ മാസം അവസാനത്തോടെ പ്രാബല്യത്തില്‍ വരുമെന്ന് മന്ത്രി അശ്വിനി വൈഷ്ണവ് സമൂഹമാധ്യമമായ എക്സിലൂടെ അറിയിച്ചു. തത്കാല്‍ ടിക്കറ്റുകളുടെ ദുരൂപയോഗവും പൂഴ്ത്തിവയ്പ്പും തടയുക എന്നതാണ് ലക്ഷ്യമാക്കുന്നതെന്നും മന്ത്രി വ്യക്തമാക്കി.
ഓണ്‍ലൈന്‍ ബുക്കിംഗ് സമയത്ത് യാത്രക്കാരുടെ ആധാര്‍ അടക്കമുള്ള തിരിച്ചറിയല്‍ വിവരങ്ങള്‍ ഡിജിറ്റലായി പരിശോധിച്ച് ഉറപ്പിച്ച ശേഷമായിരിക്കും ടിക്കറ്റുകള്‍ നല്‍കുക. കൗണ്ടര്‍ വഴിയുള്ള ടിക്കറ്റ് ബുക്കിംഗിനും ആധാര്‍ പരിശോധന നിര്‍ബന്ധവും കര്ശനവുമാക്കാനാണ് റെയില്‍വേ മന്ത്രാലയത്തിന്റെ തീരുമാനം.
റെയില്‍വേയുടെ തത്കാല്‍ ടിക്കറ്റ് ബുക്കിംഗില്‍ രാജ്യവ്യാപകമായി വന്‍ തട്ടിപ്പ് നടക്കുന്നതായി ബോധ്യപ്പെട്ടതിന്റെ അടിസ്ഥാനത്തില്‍ 2.5 കോടി വ്യാജ ഉപഭോക്തൃ ഐഡികള്‍ ഐആര്‍സിടിസി അടുത്തിടെ നിർജീവമാക്കുകയുണ്ടായി.
2025 ജനുവരി മുതല്‍ മേയ് വരെ നടന്ന തത്കാല്‍ ടിക്കറ്റ് ബുക്കിംഗ് സംബന്ധിച്ച പരിശോധനയിലാണ് വ്യാപക ക്രമക്കേട് ഇന്ത്യന്‍ റെയില്‍വേ കാറ്ററിംഗ് ആൻഡ് ടൂറിസം കോര്‍പറേഷന്റെ ശ്രദ്ധയില്‍പ്പെട്ടത്.
രാജ്യവ്യാപകമായി ബുക്കിംഗ് വിന്‍ഡോ തുറക്കുമ്പോള്‍ തത്കാല്‍ ടിക്കറ്റുകള്‍ നിമിഷങ്ങള്‍ക്കകം തീര്‍ന്നുപോകുന്നത് സംബന്ധിച്ചാണ് ഐആര്‍സിടിസി അന്വേഷണം നടത്തിയത്. ഏജന്റുമാര്‍ വ്യാജ ഐഡികള്‍ ഉപയോഗിച്ച് ബുക്കിംഗ് സംവിധാനം വലിയ തോതില്‍ ദുരുപയോഗം ചെയ്യുന്നത് അന്വേഷണത്തില്‍ ബോധ്യമായി.
ഒരു ദിവസത്തെ പരിശോധനയില്‍ ബുക്കിംഗ് വിന്‍ഡോ തുറന്ന് അഞ്ച് മിനിറ്റിനുള്ളില്‍ ഏകദേശം 2.9 ലക്ഷം പാസഞ്ചര്‍ നെയിം റിക്കാര്‍ഡുകള്‍ ( പിഎന്‍ആര്‍ ) കണ്ടെത്തി. ഇവയെല്ലാം ഡിസ്പോസബിള്‍ ഇമെയില്‍ വിലാസങ്ങള്‍ ഉപയോഗിച്ച് സൃഷ്ടിച്ച വ്യാജ അക്കൗണ്ടുകളിലേക്കാണ് ബുക്ക് ചെയ്യപ്പെട്ടതെന്നും അധികൃതര്‍ സ്ഥിരീകരിച്ചു.
ഇത്തരത്തിലുള്ള 2.5 കോടി അക്കൗണ്ടുകളാണ് ഇപ്പോള്‍ നിര്ജീവമാക്കിയിട്ടുള്ളത്. കൂടാതെ സംശയാസ്പദമായ 20 ലക്ഷം അക്കൗണ്ടുകളില്‍ വിശദമായ പരിശോധനകള്‍ നടന്നുവരികയാണെന്നും ഐആര്‍സിടിസി അധികൃതര്‍ വ്യക്തമാക്കി.
വ്യാജ അക്കൗണ്ടുകള്‍ സൃഷ്ടിക്കാന്‍ ഉപയോഗിച്ചിരുന്ന 6800ലധികം ഡിസ്പോസബിള്‍ ഇമെയില്‍ ഡൊമെയ്നുകളും തടഞ്ഞിട്ടുണ്ട്. തട്ടിപ്പു സംഘങ്ങളെ നിയമപരമായി പിടികൂടുന്നതിന് ഐആര്‍സിടിസി നാഷണല്‍ സൈബര്‍ ക്രൈം പോര്‍ട്ടലില്‍ ഇതിനകം 134 പരാതികളും ഫയല്‍ ചെയ്തു.
അതേസമയം ഈ തട്ടിപ്പ് റെയില്‍വേ മന്ത്രാലയവും അതീവ ഗൗരവമായാണ് എടുത്തിട്ടുള്ളത്. അതിനാലാണ് വിഷയത്തില്‍ കേന്ദ്ര റെയില്‍വേ മന്ത്രി അശ്വിനി വൈഷ്ണവും പ്രതികരണവുമായി രംഗത്തു വന്നത്.