കെഎസ്ആർടിസി; മധ്യനിര ഉദ്യോഗസ്ഥരെ നിശബ്ദമായി ഒഴിവാക്കുന്നു
Friday, June 6, 2025 1:02 AM IST
പ്രദീപ് ചാത്തന്നൂർ
ചാത്തന്നൂർ: കെഎസ്ആർടിസിയുടെ മധ്യനിരമാനേജ്മെന്റ് എന്ന് വിശേഷിപ്പിക്കപ്പെടുന്ന ഉദ്യോഗസ്ഥരെ നിശബ്ദമായി ഒഴിവാക്കുന്നു. ഈ തലത്തിലുള്ള ഉദ്യോഗസ്ഥർ വിരമിച്ചു കഴിയുമ്പോൾ പകരം നിയമനം നടത്താറില്ല.
പ്രമോഷൻ മുഖേനയാണ് മധ്യനിര ഉദ്യോഗസ്ഥരെ നിയമിച്ചു കൊണ്ടിരുന്നത്. കണ്ടക്ടറായി സർവീസിൽ കയറുന്ന ഒരാൾക്ക് പ്രമോഷൻ മുഖേന എക്സിക്യൂട്ടിവ് ഡയറക്ടർവരെയാകാനുള്ള അവസരമുണ്ടായിരുന്നു.
പ്രമോഷൻ മുഖേന തസ്തികകൾ നികത്താത്തതിനാൽ ഉന്നത പദവി എന്ന ഉദ്യോഗസ്ഥരുടെ മോഹവും അവസാനിച്ചു. അസിസ്റ്റന്റ് ട്രാൻസ് പോർട്ട് ഓഫീസർ (എടിഒ ) മുതൽ മുകളിലോട്ടുള്ള തസ്തികകളിലാണ് വർഷങ്ങളായി നിയമനം നടത്താത്തത്. എടിഒയ്ക്ക് മുകളിലുള്ള ഡിസ്ട്രിക്ട് ട്രാൻസ് പോർട്ട് ഓഫീസർ (ഡിടിഒ ) തസ്തികകളിലും നിയമനമില്ല.
93 യൂണിറ്റുകളാണ് കെഎസ്ആർടിസിക്കുള്ളത്. ഇതിൽ 22 എണ്ണം ഓപ്പറേറ്റിംഗ് സെന്ററുകളാണ്. ഓപ്പറേറ്റിംഗ് സെന്ററുകൾ ഒഴികെയുള്ള യൂണിറ്റുകളിലെ ഭരണച്ചുമതല എടിഒ മാർക്കാണ്. 80 ഓളം എടിഒമാരാണ് വേണ്ടത്. എന്നാൽ നിലവിൽ 38 എടിഒമാർ മാത്രമാണുള്ളത്. നിലവിലെ എടിഒമാർക്ക് രണ്ടും മൂന്നും യൂണിറ്റുകളുടെ ചുമതലയാണ് നിലവിലുള്ളത്.
29 ഡിടിഒ തസ്തികകൾ ഉണ്ടായിരുന്നതിൽ ഇപ്പോൾ 9 ഡിടിഒമാരാണു നിലവിലുള്ളത്. ഇവർക്കും ഒന്നിലധികം ജില്ലാ ഓഫീസുകളുടെ ചുമതലയാണ് നിലവിൽ. ഡിടിഒ തസ്തികയും പൂർണമായും ഒഴിവാക്കാനാണ് നീക്കം.
ചീഫ് ട്രാഫിക് മാനേജരുടെ (സിടിഎം) ഒരു തസ്തികയും ചീഫ് ട്രാഫിക് ഓഫീസറു (സിടിഒ) ടെ മൂന്നു തസ്തികയും ഉണ്ടായിരുന്നു. ഇപ്പോൾ ഈ രണ്ട് ഉന്നത തസ്തികകളും ഒഴിഞ്ഞു കിടക്കുകയാണ്.
ചീഫ് ഓഫീസിൽ അധികാരം കേന്ദ്രീകരിക്കുന്നതിനാൽ പുരോഗതിക്ക് തടസമാകുന്നു എന്ന കാഴ്ചപ്പാടിന്റെ അടിസ്ഥാനത്തിലാണ് അധികാരവികേന്ദ്രീകരണത്തിനായി മേഖലാ ഓഫീസുകൾ രുപീകരിച്ചത്.
തിരുവനന്തപുരം കേന്ദ്രമാക്കി ദക്ഷിണ മേഖലയും എറണാകുളം കേന്ദ്രമാക്കി മധ്യമേഖലയും കോഴിക്കോട് കേന്ദ്രമാക്കി ഉത്തരമേഖലയും. ഈ മേഖലാ അധികാരികൾക്ക് എക്സിക്യൂട്ടീവ് ഡയറക്ടറുടെ പദവിക്ക് തുല്യമായ സ്ഥാനമായിരുന്നു. എന്നാൽ ഈ മൂന്ന് മേഖലാ ഓഫീസുകളും കഴിഞ്ഞ മാസം നിർത്തലാക്കി.
ഒരു ഉത്തരവു പോലും ഇറക്കാതെ നിശബ്ദമായാണ് ഈ ജീവനക്കാരെ മറ്റു വിഭാഗങ്ങളിലേക്കു സ്ഥലം മാറ്റിയത്. മേഖലാ മേധാവികളെയും സ്ഥലം മാറ്റി. കെഎസ്ആർടിസിയുടെ ചെലവ് കുറയ്ക്കൽ പദ്ധതിയുടെ ഭാഗമായാണ് മധ്യനിര ഉദ്യോഗസ്ഥരെ ഒഴിവാക്കുന്നത്.
ഈ തസ്തികകൾ അനാവശ്യ തസ്തികകളാണെന്ന നിലപാടാണത്രെ. ഈ പ്രമോഷൻ തസ്തികകൾ ഒഴിവാക്കുന്നതിനോട് അംഗീകൃത യൂണിയനുകൾ ഇതുവരെ പ്രതികരിച്ചിട്ടില്ല.