നിലന്പൂരിലെ ജനങ്ങളെ പ്രതിപക്ഷ നേതാവ് വർഗീയമായി വേർതിരിക്കാൻ ശ്രമിക്കുന്നു: എ. വിജയരാഘവൻ
Thursday, June 5, 2025 2:29 AM IST
നിലന്പൂർ: നിലന്പൂരിലെ ജനങ്ങളെ വർഗീയമായി വേർതിരിക്കാൻ പ്രതിപക്ഷ നേതാവ് ശ്രമിക്കുന്നുവെന്ന് സിപിഎം പോളിറ്റ് ബ്യൂറോ അംഗം എ. വിജയരാഘവൻ.
മലപ്പുറം ജില്ലയിൽ ഏറ്റവും കൂടുതൽ വർഗീയ പരാമർശങ്ങൾ നടത്തിയത് എ. വിജയരാഘവനാണെന്ന വി.ഡി. സതീശന്റെ പ്രസ്താവനയ്ക്ക് വാർത്താസമ്മേളനത്തിലൂടെ മറുപടി നൽകുകയായിരുന്നു വിജയരാഘവൻ. അസംതൃപ്തരുടെ കൂട്ടായ്മയായി കോണ്ഗ്രസ് മാറി.
മുനയെടിഞ്ഞ പ്രസ്താവനകളാണു പ്രതിപക്ഷ നേതാവ് വീണ്ടുമെടുത്ത് പ്രയോഗിക്കുന്നത്. എൽഡിഎഫ് സർക്കാരിനെതിരേ ആവനാഴിയിൽ ഒന്നുമില്ലാത്തതാണ് ഈ അവസ്ഥയ്ക്കു കാരണം. മലപ്പുറം ജില്ലയെപ്പറ്റി വി.ഡി. സതീശന് ഒന്നും അറിയില്ല. ജില്ലാ രൂപവത്കരണത്തെ എതിർത്ത് സമരം നയിച്ചത് ആര്യാടൻ മുഹമ്മദ് ഉൾപ്പെടെയുള്ളവരായിരുന്നു.
ജാതിമത ഭേദമെന്യേ നാടിന്റെ വികസനത്തിനാണ്, ഇ.എം.എസ് മുഖ്യമന്ത്രിയായിരുന്നപ്പോൾ മലപ്പുറം ജില്ല രൂപവത്കരിച്ചത്.
പി.വി. അൻവറിനെ പറഞ്ഞുപറ്റിച്ച് പുറത്തുകൊണ്ടുപോയത് യുഡിഎഫാണ്. അൻവറിനെ യുഡിഎഫ് വേദികളിലേക്ക് എത്തിക്കാൻ അവിടെ നേതാക്കളുടെ തിരക്കായിരുന്നു-വിജയരാഘവൻ പറഞ്ഞു.
ദേശീയപാതയിൽ ചില വിള്ളലുകൾ വന്നപ്പോൾ അത് പ്രതിപക്ഷ നേതാവ് ആഘോഷമാക്കുകയാണ്. ദേശീയപാതയിൽ ഏറെ പിന്നിൽ നിന്നിരുന്ന കേരളത്തെ മുൻ നിരയിലെത്തിച്ചത് എൽഡിഎഫ് സർക്കാരാണ്.
ഒരു സംസ്ഥാനത്തും ദേശീയപാതയുടെ നിർമാണം ഇത്ര വേഗത്തിൽ നടന്നിട്ടില്ല. കേന്ദ്രസർക്കാർ സംസ്ഥാന സർക്കാരിനെ സാന്പത്തികമായി ഞെരുക്കുന്പോഴും സ്വരൂപിച്ചുവച്ച പണംകൊണ്ടാണ് ക്ഷേമ പെൻഷൻ നൽകുന്നത്. മുന്പും ഇങ്ങനെ ചെയ്തിട്ടുണ്ട്. ഇതിനെയാണ് യുഡിഎഫ് വില കുറഞ്ഞ രാഷ്ട്രീയമാക്കുന്നതെന്നും അദ്ദേഹം കുറ്റപ്പെടുത്തി. നിലന്പൂരിൽ സിപിഎം -ബിജെപി സൗഹൃദമെന്ന പ്രതിപക്ഷ നേതാവിന്റെ പ്രസ്താവന അവജ്ഞയോടെ തള്ളുന്നു.
ഇരിക്കുന്ന കസേരയ്ക്ക് വില കൽപ്പിക്കാതെ തരം താഴ്ന്ന പ്രസ്താവനയാണു പ്രതിപക്ഷ നേതാവ് നടത്തുന്നത്. താൻ ഓരോ സമയത്തും നടത്തിയ പ്രസംഗങ്ങൾ പാർട്ടി നയത്തിന്റെ ഭാഗമാണെന്നും വിജയരാഘവൻ കൂട്ടിച്ചേർത്തു.