ദേശീയപാത നിർമാണത്തിലെ അപാകത: പരാതി നൽകാൻ സർക്കാരിനെ വെല്ലുവിളിച്ച് പ്രതിപക്ഷ നേതാവ്
Thursday, June 5, 2025 2:29 AM IST
നിലന്പൂർ: ദേശീയപാത നിർമാണത്തിലെ അപാകതയിൽ പരാതി നൽകാൻ സംസ്ഥാന സർക്കാരിനെ വെല്ലുവിളിച്ച് പ്രതിപക്ഷ നേതാവ്. നിലന്പൂരിൽ നടത്തിയ വാർത്താ സമ്മേളനത്തിലാണ് പ്രതിപക്ഷ നേതാവ് വി.ഡി. സതീശൻ സർക്കാരിനെ വെല്ലുവിളിച്ചു രംഗത്തു വന്നത്.
കോടിക്കണക്കിനു രൂപയുടെ അഴിമതിയും എൻജിനിയറിംഗ് പിഴവുമാണെന്ന് വ്യക്തമായി. മണ്ണ് പരിശോധന നടക്കാത്തതാണ് ദേശീയപാതയുടെ തകർച്ചയ്ക്കു കാരണം. കൂരിയാട് തകർന്ന ദേശീയപാത പുനർനിർമാണത്തിന് കുറഞ്ഞത് ഒരു വർഷമെടുക്കും. എന്നിട്ടും സംസ്ഥാന സർക്കാരിനു പരാതിയില്ല. പാലാരിവട്ടം പാലത്തിന്റെ കാര്യത്തിൽ പഞ്ചവടിപ്പാലം എന്ന് അധിക്ഷേപിച്ചവർ ഇപ്പോൾ എവിടെയാണെന്നും അദ്ദേഹം ചോദിച്ചു.
മുഖ്യമന്ത്രി പിണറായി വിജയൻ മലപ്പുറം ജില്ലയെക്കുറിച്ച് ഗുരുതര ആരോപണങ്ങളാണ് ഉന്നയിക്കുന്നത്. മലപ്പുറം ജില്ലയെ അപമാനിച്ച് ഒരു ഡസനിലേറെ പ്രസ്താവന നടത്തിയ സിപിഎം പോളിറ്റ് ബ്യൂറോ അംഗം എ. വിജയരാഘവനാണു നിലന്പൂരിലെ എൽഡിഎഫ് പ്രചാരണ ചുമതലയെന്നും വി.ഡി. സതീശൻ പറഞ്ഞു.
മതതീവ്രവാദികളുടെ വോട്ട് ലഭിച്ചതുകൊണ്ടാണു പ്രിയങ്കാഗാന്ധി ജയിച്ചതെന്നാണ് പറഞ്ഞത്. നിലന്പൂർ മണ്ഡലത്തിൽ പ്രിയങ്കാഗാന്ധിക്ക് 95,000 വോട്ടുകളാണ്. വോട്ടു ചെയ്തവരെല്ലാം മത തീവ്രവാദികളാണോ എന്നും സതീശൻ ചോദിച്ചു. നിലന്പൂരിൽ 29,000 വോട്ടുകൾ മാത്രമാണ് എൽഡിഎഫിനു ലഭിച്ചത്. അപ്പോൾ പ്രിയങ്കാഗാന്ധിക്ക് വോട്ട് ചെയ്ത എൽഡിഎഫ് പ്രവർത്തകരും ഈ ഗണത്തിൽപ്പെടുമോ എന്നും പ്രതിപക്ഷ നേതാവ് ചോദിച്ചു.
സമരം ചെയ്യുന്ന ആശാ വർക്കർമാരോട് പിണറായി സർക്കാർ ക്രൂരത കാണിക്കുകയാണ്. പുതിയ നിബന്ധനകളിലൂടെ 7,000 രൂപ ഇൻസന്റീവ് ലഭിച്ചിടത്ത് ഇപ്പോൾ 3,500 രൂപ മാത്രമാണ് ലഭിക്കുന്നത്. സമരം ചെയ്യുന്നവരെ രാജ്യദ്രോഹികളായി കാണുന്ന മോദി സർക്കാരിന്റെ നിലപാടുതന്നെയാണ് പിണറായി സർക്കാരിന്.
പി.വി. അൻവർ വിഷയം അടഞ്ഞ അധ്യായമാണ്. അത് യുഡിഎഫ് ഒന്നിച്ചെടുത്ത തീരുമാനമാണ്. നിലന്പൂരിൽ മത്സരം എൽഡിഎഫും യുഡിഎഫും തമ്മിലാണെന്നും അദ്ദേഹം പറഞ്ഞു.