കാതടപ്പിക്കുന്ന ശബ്ദവും തീയും; ബൈക്ക് സൈലൻസറുകൾ ഊരിയെടുത്ത് പോലീസ്
Wednesday, June 4, 2025 1:21 AM IST
തൃക്കരിപ്പൂർ: കാതടപ്പിക്കുന്ന ശബ്ദത്തിൽ ബൈക്കോടിക്കുന്നവർക്കെതിരേ കർശന നടപടിയുമായി ചന്തേര പോലീസ്. വെടിപൊട്ടിക്കുന്ന ശബ്ദവും തീപാറുന്നതുമായ സൈലൻസറുകൾ പിടിപ്പിച്ച് റോഡിലിറങ്ങിയ ബൈക്കുകൾ കഴിഞ്ഞ രണ്ടാഴ്ചയ്ക്കുള്ളിൽ 20 എണ്ണമാണു പിടികൂടിയത്.
വാഹനങ്ങളിൽ വളരെ ചെറിയ രൂപമാറ്റം വരുത്തിയാൽ പോലും 500നു മുകളിൽ പിഴ ചുമത്തുന്നതിനു നിയമമുള്ളത് ഉപയോഗപ്പെടുത്തി വരികയാണ് പോലീസ്.
ഒന്നിൽ കൂടുതൽ രൂപമാറ്റങ്ങൾ വരുത്തിയവർക്ക് ഓരോന്നിനും 5000 രൂപ വീതം പിഴ ചുമത്തുന്നുണ്ട്. പൊതുറോഡിൽ ശബ്ദശല്യവും നാട്ടുകാർക്ക് അസ്വസ്ഥതയുമുണ്ടാക്കുന്ന ഇത്തരം പ്രവണത കൈക്കൊള്ളുന്നവർക്കെതിരേ കർശന നടപടിയാണ് സ്വീകരിക്കുന്നത്.
സ്കൂളുകൾ തുറന്നതിന്റെ പശ്ചാത്തലത്തിൽ വിവിധ ടൗണുകൾ കേന്ദ്രീകരിച്ച് വാഹന പരിശോധന കർശനമാക്കാൻ പോലീസ് തീരുമാനിച്ചിരിക്കുകയാണ്.
പ്രായപൂർത്തിയാകാത്തവർ വാഹനമോടിച്ചാലും ലൈസൻസില്ലാതെ കൗമാരക്കാരും യുവാക്കളും വാഹനമോടിച്ചാലും കാൽ ലക്ഷം രൂപ പിഴ ചുമത്തുന്നതിന് പുറമേ 25 വയസ് പൂർത്തിയാകാതെ പിന്നീട് ലൈസൻസ് ലഭിക്കുകയുമില്ല.