മുഖ്യമന്ത്രിയുടെയും മന്ത്രിമാരുടെയും വിദേശയാത്രാ ചെലവുകൾക്കു കണക്കില്ല
Wednesday, June 4, 2025 1:48 AM IST
കെ. ഇന്ദ്രജിത്ത്
തിരുവനന്തപുരം: മുഖ്യമന്ത്രിയുടെയും മന്ത്രിമാരുടെയും വിദേശയാത്രയുമായി ബന്ധപ്പെട്ട ചെലവുകൾക്കു കൃത്യമായ കണക്കില്ല. മന്ത്രിമാരുടെ വിദേശയാത്രാ ചെലവുകൾ ഏകീകരിക്കാനും നിരീക്ഷിക്കാനുമായി നാലംഗ ഉദ്യോഗസ്ഥ സമിതിയെ നിയോഗിച്ച് സർക്കാർ ഉത്തരവിറക്കി.
വിദേശയാത്രാ ചെലവുകൾ പല ശീർഷകങ്ങളിൽ കാണിച്ചതോടെ മുഖ്യമന്ത്രിയുടെയും മന്ത്രിമാരുടെയും വിദേശയാത്രാ ചെലവിന്റെ കണക്കുകളിൽ വ്യക്തതയും ഏകീകരണവും വരുത്തണമെന്ന് അക്കൗണ്ടന്റ് ജനറൽ ആവശ്യപ്പെട്ടിരുന്നു. ഇതിനു പിന്നാലെയാണ് മന്ത്രിമാരുടെ വിദേശയാത്രയുമായി ബന്ധപ്പെട്ട ചെലവുകൾ നിരീക്ഷിക്കാനും ഏകീകരിക്കാനുമായി പൊതുഭരണ സെക്രട്ടറിയുടെ നേതൃത്വത്തിലുള്ള സമിതി രൂപീകരിച്ചത്.
സമിതിയിൽ ഡൽഹി കേരള ഹൗസ് റസിഡന്റ് കമ്മീഷണർ, സ്റ്റേറ്റ് പ്രോട്ടോകോൾ ഓഫീസർ, ന്യൂഡൽഹി കേരള ഹൗസ് ലെയ്സണ് ഓഫീസർ എന്നിവർ അംഗങ്ങളാണ്. വിദേശയാത്രയുമായി ബന്ധപ്പെട്ട ചെലവുകൾ വിദേശകാര്യ മന്ത്രാലയവുമായി ചർച്ച ചെയ്തു പരിഹരിക്കുന്നതും ഇവരുടെ ജോലിയിൽ ഉൾപ്പെടുത്തിയിട്ടുണ്ട്. ഓരോ ആറു മാസവും സമിതി ഇതു സംബന്ധിച്ച റിപ്പോർട്ട് സമർപ്പിക്കണമെന്നും നിർദേശിച്ചിട്ടുണ്ട്.
കണക്കുകൾ പല ശീർഷകങ്ങളിൽ ആയതോടെ അടുത്തിടെ ധനവകുപ്പ് പുറത്തിറക്കിയ ഫൈനൽ റീ അപ്രോപ്രിയേഷൻ ഉത്തരവിൽ ഓരോ ശീർഷകത്തിലും വിദേശയാത്രയ്ക്ക് ചെലവായ തുകയെന്നു കൃത്യമായി സൂചിപ്പിച്ചിരുന്നു. നിയമസഭയിൽപോലും മുഖ്യമന്ത്രിയുടെയും മന്ത്രിമാരുടെയും വിദേശയാത്രയുമായി ബന്ധപ്പെട്ട ചെലവുകൾക്കു കൃത്യമായ ഉത്തരം തരുന്നില്ലെന്നു പ്രതിപക്ഷവും ആരോപിച്ചിരുന്നു.
മുഖ്യമന്ത്രി പിണറായി വിജയൻ 26 തവണ വിദേശയാത്ര നടത്തിയെന്നാണു കണക്കുകൾ വ്യക്തമാക്കുന്നത്. അമേരിക്ക, ബ്രിട്ടൻ, ഫ്രാൻസ്, സ്വിറ്റ്സർലൻഡ്, നെതർലൻഡ്സ്, ജപ്പാൻ, ദക്ഷിണ കൊറിയ, നോർവേ, ക്യൂബ, ഇന്തോനേഷ്യ, സിംഗപ്പുർ, ബഹറിൻ, യുഎഇ തുടങ്ങിയ രാജ്യങ്ങളാണു മുഖ്യമന്ത്രിയും സംഘവും സന്ദർശിച്ചത്. അമേരിക്കയിൽ പ്രധാനമായി ചികിത്സയ്ക്കായാണു പോയത്.