പുഴമണൽ വാരൽ; ജിയോളജി വകുപ്പിന്റെ അനുമതി നിർബന്ധമാക്കാൻ ചട്ടഭേദഗതി
Wednesday, June 4, 2025 1:48 AM IST
തിരുവനന്തപുരം: സംസ്ഥാനത്തെ നദികളിൽനിന്നും പുഴകളിൽനിന്നും മണൽ വാരാൻ മൈനിംഗ് ആൻഡ് ജിയോളജി വകുപ്പിന്റെ അനുമതി നിർബന്ധമാക്കാൻ ചട്ടഭേദഗതി കൊണ്ടുവരും.ജിയോളജി വകുപ്പിന്റെ അനുമതിക്ക് നിയമപ്രാബല്യം നൽകുന്നതിനായി മൈനർ മിനറൽ കണ്സഷൻ ചട്ടത്തിലാണു ഭേദഗതി വരുത്തുക.
പുഴമണൽ വാരാൻ മൈനിംഗ് ആൻഡ് ജിയോളജി വകുപ്പിന്റെ അനുമതി ഉണ്ടായിരിക്കണമെന്ന വ്യവസ്ഥയാണു പുതുതായി ഉൾപ്പെടുത്തുക. സംസ്ഥാനത്തെ നദികളിൽനിന്നു മണൽ വാരാൻ അനുമതി നൽകി കഴിഞ്ഞ മേയ് 19നു റവന്യു വകുപ്പ് ഉത്തരവിറക്കിയിരുന്നു.
നദികളിൽനിന്നു മണൽ വാരാൻ മൈനിംഗ് ആൻഡ് ജിയോളജി വകുപ്പിന്റെ അനുമതി ആവശ്യമില്ലെന്ന വ്യവസ്ഥയോടെയാണ് അംഗീകാരം നൽകിയത്. എന്നാൽ, ഇത്തരം നടപടി അംഗീകരിക്കാനാവില്ലെന്നു വ്യവസായ- ജലവിഭവ വകുപ്പുകൾ ചൂണ്ടിക്കാട്ടി.
ഈ വകുപ്പുകളുടെ അഭിപ്രായം പരിഗണിച്ചാണു മണൽ വാരാൻ നൽകിയ അനുമതി താത്കാലികമായി നിർത്തിവച്ചത്. ഇനി ചട്ടഭേദഗതി വരുത്തിയ ശേഷം അനുമതി നൽകാനാണു തീരുമാനം.
മണൽവാരലുമായി ബന്ധപ്പെട്ട് ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ലാൻഡ് ആൻഡ് ഡിസാസ്റ്റർ മാനേജ്മെന്റ് (ഐഎൽഡിഎം) തയാറാക്കിയ നടപടിക്രമം അംഗീകരിച്ചാണു നേരത്തേ ഉത്തരവിറക്കിയത്. ഐഎൽഡിഎം റിപ്പോർട്ടിലെ 12 നടപടിക്രമങ്ങളാണ് ഇപ്പോൾ റദ്ദാക്കിയത്. നടപടിക്രമങ്ങൾ പരിഷ്കരിച്ച് ഉടൻ പുറത്തിറക്കും.
സുപ്രീംകോടതിയുടെയും ഗ്രീൻ ട്രൈബ്യൂണലിന്റെയും വിധികളുടെ പശ്ചാത്തലത്തിൽ സംസ്ഥാനത്ത് 2016 മുതൽ മണൽവാരൽ നിർത്തിവച്ചിരിക്കുകയായിരുന്നു. മണൽലഭ്യത കണ്ടെത്തിയ എട്ടു ജില്ലകളിലെ 17 നദികളിൽനിന്ന് മണൽവാരൽ പുനരാരംഭിക്കാനാണു സർക്കാർ തീരുമാനിച്ചത്.
ഭാവിയിൽ മണൽ ലഭ്യതയ്ക്കു സാധ്യതയുള്ള നദികളിൽനിന്നു മണൽ വാരാനാകും. കേന്ദ്ര സ്ഥാപനമായ സിഎസ്ഐആർ- എൻഐഐഎസ്ടി 11 ജില്ലകളിലെ നദികളിൽ സാൻഡ് ഓഡിറ്റ് നടത്തിയിരുന്നു.
മണൽ വാരൽ പുനരാരംഭിക്കാമെന്ന റിപ്പോർട്ട് പരിഗണിച്ചായിരുന്നു തീരുമാനം. പ്രളയകാലത്ത് നദികളിൽ വൻതോതിൽ മണൽ അടിഞ്ഞുകൂടിയിട്ടുണ്ടെന്നും നദീസംരക്ഷണത്തിന് ഇത് വാരി മാറ്റേണ്ടതുണ്ടെന്നും വിലയിരുത്തലുണ്ടായി.