അങ്കണവാടി മെനുവിൽ മുട്ടബിരിയാണിയും പുലാവും കൊഴുക്കട്ടയും
Wednesday, June 4, 2025 1:48 AM IST
തിരുവനന്തപുരം: അങ്കണവാടിയിൽ ഉപ്പുമാവിനു പകരം ഇനി ബിരിയാണിയും. ഏതാനു മാസങ്ങൾക്കു മുമ്പ് സമൂഹമാധ്യമങ്ങളിൽ വൈറലായ, കായംകുളം പ്രയാര്‍ കിണര്‍മുക്കിലെ ഒന്നാം നമ്പര്‍ അങ്കണവാടിയിലെ ശങ്കുവിന്റെ ആഗ്രഹപ്രകാരമാണു മന്ത്രി വീണാ ജോർജിന്റെ നടപടി.
ഉപ്പുമാവു തിന്നു മടുത്തെന്നും ബിരിയാണിയും പൊരിച്ച കോഴിയും വേണമെന്നുമായിരുന്നു കുസൃതിക്കുരുന്നിന്റെ ആവശ്യം.
പരിഷ്കരിച്ച ഭക്ഷണ മെനു അനുസരിച്ച് ഓരോ ദിവസവും വൈവിധ്യമാർന്ന ഭക്ഷണമാണ് നൽകുക. തിങ്കളാഴ്ച പ്രാതലിനു പാൽ, പിടി, കൊഴുക്കട്ട/ഇലയട, ഉച്ചഭക്ഷണമായി ചോറ്, ചെറുപയർ കറി, ഇലക്കറി, ഉപ്പേരി/തോരൻ, പൊതുഭക്ഷണമായി ധാന്യം, പരിപ്പ് പായസം.
ചൊവ്വാഴ്ച പ്രാതലിന് ന്യൂട്രി ലഡു, ഉച്ചയ്ക്കു മുട്ട ബിരിയാണി/മുട്ട പുലാവ്, ഫ്രൂട്ട് കപ്പ്, പൊതുഭക്ഷണമായി റാഗി അട.
ബുധനാഴ്ച പ്രാതലിനു പാൽ, പിടി, കൊഴുക്കട്ട/ഇലയട, കടല മിഠായി, ഉച്ചയ്ക്ക് പയർ കഞ്ഞി, വെജ് കിഴങ്ങ് കൂട്ടുകറി, സോയ ഡ്രൈ ഫ്രൈ, പൊതുഭക്ഷണം ഇഡ്ഢലി, സാന്പാർ, പുട്ട്, ഗ്രീൻപീസ് കറി.
വ്യാഴാഴ്ച രാവിലെ റാഗി, അരി-അട/ഇലയപ്പം, ഉച്ചയ്ക്ക് ചോറ്, മുളപ്പിച്ച ചെറുപയർ, ചീരത്തോരൻ, സാന്പാർ, മുട്ട, ഓംലറ്റ്, പൊതുഭക്ഷണമായി അവൽ, ശർക്കര, പഴം മിക്സ്.
വെള്ളിയാഴ്ച പ്രാതലായി പാൽ, കൊഴുക്കട്ട, ഉച്ചഭക്ഷണമായി ചോറ്, ചെറുപയർ കറി, അവിയൽ, ഇലക്കറി, തോരൻ, പൊതുഭക്ഷണമായി ഗോതന്പുനുറുക്ക് പുലാവ്.
ശനിയാഴ്ച രാവിലെ ന്യൂട്രി ലഡു, ഉച്ചയ്ക്ക് വെജിറ്റബിൾ പുലാവ്, മുട്ട, റൈത്ത, പൊതുഭക്ഷണമായി ധാന്യ പായസം എന്നിവ നൽകും. പഞ്ചസാരയുടെയും ഉപ്പിന്റെയും അളവു കുറച്ചുകൊണ്ട് കുട്ടികളുടെ ആരോഗ്യം ഉറപ്പാക്കി പോഷക മാനദണ്ഡ പ്രകാരം വളർച്ചയ്ക്കു സഹായകമായ ഊർജവും പ്രോട്ടീനും ഉൾപ്പെടുത്തി രുചികരമാക്കിയാണു അങ്കണവാടി കുട്ടികൾക്കുള്ള ഭക്ഷണ മെനു വനിതാ ശിശുവികസന വകുപ്പ് പരിഷ്കരിച്ചത്. രണ്ടു ദിവസം വീതം നൽകിയിരുന്ന പാലും മുട്ടയും മൂന്നു ദിവസം വീതമാക്കിയിട്ടുണ്ട്.
""ഉപ്പുമാവ് മാറ്റി ബിര്‍ണാണി ആക്കിയല്ലോ. ഞാന്‍ പറഞ്ഞിട്ടാണ് മന്ത്രി ആന്റി ബിര്‍ണാണി ആക്കിയതെന്ന് കൂട്ടുകാരോടു പറയും. മന്ത്രി ആന്റിയെ കണ്ടാല്‍ താങ്ക്യൂ പറയാം.'' ശങ്കു പറഞ്ഞു.