മേയിൽ പെയ്തത് 167 ശതമാനം അധിക മഴ
Tuesday, June 3, 2025 2:05 AM IST
തിരുവനന്തപുരം: സംസ്ഥാനത്ത് മേയ് മാസത്തിൽ പെയ്തത് 167 ശതമാനം അധിക മഴ! 30 ദിവസം കൊണ്ട് 219.1 മില്ലിമീറ്റർ മഴ പെയ്യേണ്ട സ്ഥാനത്ത് പെയ്തത് 584.6 മില്ലിമീറ്റർ മഴയാണെന്ന് കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം വ്യക്തമാക്കി.
അവസാന ലാപ്പിൽ തകർത്തു പെയ്ത വേനൽ മഴയ്ക്കൊപ്പം തെക്കുപടിഞ്ഞാറൻ കാലവർഷം സാധാരണയിൽനിന്നു വ്യത്യസ്തമായി ഒരാഴ്ച മുൻപുതന്നെ പെയ്തുതുടങ്ങിയതുമാണ് മഴയുടെ അളവിൽ വൻ വർധനവിനിടയാക്കിയത്.
കണ്ണൂർ ജില്ലയിലാണ് ഏറ്റവും കൂടുതൽ മഴ പെയ്തത്. 380 ശതമാനം അധിക മഴയാണ് ജില്ലയിൽ പെയ്തത്. പാലക്കാട് ജില്ലയിൽ 274 ശതമാനവും കാസർഗോഡ് 244 ശതമാനവും കോഴിക്കോട് 241 ശതമാനവും അധിക മഴ പെയ്തു.
വയനാട്ടിൽ 195 ശതമാനം അധിക മഴ പെയ്തപ്പോൾ മലപ്പുറത്ത് 191 ശതമാനവും തൃശൂരിൽ 160 ശതമാനവും കോട്ടയത്ത് 138 ശതമാനവും എറണാകുളത്ത് 143 ശതമാനവും അധിക മഴ പെയ്തതായി കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം വ്യക്തമാക്കി.
കാലവർഷം: 10 ദിവസത്തിൽ പെയ്തത് 317 ശതമാനം അധിക മഴ
തിരുവനന്തപുരം: മേയ് 24ന് തെക്കുപടിഞ്ഞാറൻ കാലവർഷം ആരംഭിച്ചത് മുതൽ ഇന്നലെ വരെ സംസ്ഥാനത്ത് പെയ്തത് 317 ശതമാനം അധിക മഴയെന്ന് കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം.
പത്ത് ദിവസത്തിൽ 109.3 മില്ലിമീറ്റർ പെയ്യേണ്ട സ്ഥാനത്ത് പെയ്തത് 455.2 മില്ലിമീറ്റർ മഴയാണ്.പാലക്കാട് ജില്ലയിലാണ് ഈ ദിവസങ്ങളിൽ ഏറ്റവും കൂടുതൽ മഴ പെയ്തത്. പത്തു ദിവസം കൊണ്ടു പെയ്യേണ്ടതിന്റെ ആറിരട്ടിയിലേറെ മഴയാണ് ജില്ലയിൽ പെയ്തിറങ്ങിയത്. 61.3 മില്ലിമീറ്റർ പെയ്യേണ്ട സ്ഥാനത്താണ് 440.5 മില്ലിമീറ്റർ മഴ ജില്ലയിൽ പെയ്തത്.
കണ്ണൂരിൽ ഇക്കാലയളവിൽ പെയ്തത് 715.8 മില്ലിമീറ്റർ മഴയാണ്. 115.5 മില്ലിമീറ്റർ പെയ്യേണ്ട സ്ഥാനത്താണ് ഈ ദുരിതപ്പെയ്ത്ത്. മിക്ക ജില്ലകളിലും വലിയ അളവിലുള്ള മഴയാണ് ഇക്കഴിഞ്ഞ ദിവസങ്ങളിൽ പെയ്തതെന്നും കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം വ്യക്തമാക്കി.