നിലമ്പൂർ ഉപതെരഞ്ഞെടുപ്പ്: സ്ഥാനാർഥികൾ പത്രിക സമർപ്പിച്ചു
Tuesday, June 3, 2025 2:05 AM IST
നിലമ്പൂർ: നിലമ്പൂർ ഉപതെരഞ്ഞെടുപ്പിൽ എൽഡിഎഫ് സ്ഥാനാർഥി അഡ്വ.എം. സ്വരാജ് നാമനിർദേശപത്രിക സമർപ്പിച്ചു. ഉപവരണാധികാരിയായ നിലമ്പൂർ തഹസിൽദാർ എം.പി. സിന്ധു മുമ്പാകെയാണ് പത്രിക സമർപ്പിച്ചത്.
സിപിഎം പോളിറ്റ് ബ്യൂറോ അംഗം എ.വിജയരാഘവൻ, സിപിഐ സംസ്ഥാന അസിസ്റ്റന്റ് സെക്രട്ടറി പി.പി. സുനീർ എംപി, മന്ത്രി വി.അബ്ദുറഹ്മാൻ, വി.എം. ഷൗക്കത്ത്, പി.കെ. സൈനബ എന്നിവർക്കൊപ്പം രാവിലെ 11.15ഓടെ എത്തിയാണ് സ്വരാജ് പത്രിക നൽകിയത്. നിലമ്പൂരിൽ നേരത്തേ റോഡ് ഷോ നടത്തിയിരുന്നതിനാൽ വെളിയംതോട് ജവഹർ നഗറിൽ നിന്ന് കാൽനട ജാഥയായി എത്തിയായിരുന്നു പത്രിക സമർപ്പണം.
ഉപവരണാധികാരി നിലന്പൂർ തഹസിൽദാർ എം.പി. സിന്ധുവിന് മുന്പാകെയാണ് ബിജെപി സ്ഥാനാർഥി മോഹൻ ജോർജ് പത്രിക നൽകിയത്. ബിജെപി സംസ്ഥാന പ്രസിഡന്റ് രാജീവ് ചന്ദ്രശേഖർ, ബിഡിജെഎസ് സംസ്ഥാന പ്രസിഡന്റ് തുഷാർ വെള്ളാപ്പള്ളി, ബിജെപി സംസ്ഥാന വൈസ് പ്രസിഡന്റുമാരായ ശോഭാ സുരേന്ദ്രൻ, പി.കെ. കൃഷ്ണദാസ്, പി. ഗോപാലകൃഷ്ണൻ എന്നിവർക്കൊപ്പമാണ് ഇന്നലെ ഉച്ചയ്ക്ക് 2.30 തോടെ മോഹൻ ജോർജ് പത്രിക നൽകിയത്. നിലന്പൂർ ജ്യോതിപ്പടിയിൽ നിന്ന് റോഡ് ഷോയായാണ് നേതാക്കളും പ്രവർത്തകരും എത്തിയത്.
ജനകീയ പ്രതിപക്ഷ പ്രതിരോധ മുന്നണിയുടെ സ്ഥാനാർഥിയായി പി.വി. അൻവറും നാമനിർദേശ പത്രിക സമർപ്പിച്ചു. പത്രിക സമർപ്പിക്കാനുള്ള തീയതി അവസാനിക്കാൻ മണിക്കൂറുകൾക്ക് മുമ്പേയാണ് അൻവർ പുതിയ മുന്നണി പ്രഖ്യാപിച്ചത്. ചിഹ്നം ലഭിച്ചില്ലെങ്കിൽ മാത്രം സ്വതന്ത്രനായി മത്സരിക്കുമെന്ന് അൻവർ വ്യക്തമാക്കി. ചന്തക്കുന്നിൽനിന്ന് റോഡ് ഷോ ആയാണ് അൻവർ പത്രിക നൽകാൻ ഉപവരണാധികാരി നിലമ്പൂർ തഹസിൽദാർ എം.പി. സിന്ധുവിന്റെ മുന്നിലെത്തിയത്. ആം ആദ്മി പാർട്ടി പ്രവത്തകരടക്കം റോഡ് ഷോയിൽ പങ്കെടുത്തു.
തന്റെ മത്സരം പിണറായി - സതീശൻ കൂട്ടുകെട്ടിനെതിരേയാണെന്ന് അൻവർ പത്രിക സമർപ്പിച്ചശേഷം മാധ്യമങ്ങളോട് പറഞ്ഞു. പിണറായിസത്തിനെതിരേ പോരാടാനാണ് താൻ എംഎൽഎ സ്ഥാനം രാജിവച്ചത്. എന്നാൽ മറ്റുള്ളവർ മത്സരിക്കുന്നത് എംഎൽഎ ആകാനാണ്. പിണറായി - സതീശൻ കൂട്ടുകെട്ട് ഇനിയും വിജയിച്ചാൽ തനിക്ക് ടി.പി. ചന്ദ്രശേഖരന്റെ അനുഭവം ഉണ്ടാകും. ദൈവം തന്ന ആയുസ് പൂർത്തീകരിക്കാൻ വേണ്ടിയാണ് മത്സരിക്കുന്നത്.
അൻവറിന്റെ സ്ഥാവര-ജംഗമ ആസ്തികളുടെ മൊത്തം മൂല്യം 34.07 കോടി രൂപ. 20.60 കോടി രൂപയുടെ ബാധ്യതയുമുണ്ട്. തെരഞ്ഞെടുപ്പ് നാമനിർദേശത്തോടൊപ്പം സമർപ്പിച്ച സത്യവാങ്മൂലത്തിലാണ് ഇക്കാര്യം വെളിപ്പെടുത്തിയിരിക്കുന്നത്. കൈവശമുള്ള പണം 25000 രൂപയാണെന്നും അൻവർ സത്യവാങ്മൂലത്തിൽ വ്യക്തമാക്കുന്നു.