ധന്യന്‍ മാര്‍ തോമസ് കുര്യാളശേരിയുടെ ചരമ ശതാബ്ദി ആചരിച്ചു
Tuesday, June 3, 2025 2:05 AM IST
ചങ്ങനാശേരി: ചങ്ങനാശേരി രൂപതയുടെ പ്രഥമ തദ്ദേശീയ മെത്രാനും ആരാധന സന്യാസിനീ സമൂഹത്തിന്റെ സ്ഥാപകനുമായ ധന്യന്‍ മാര്‍ തോമസ് കുര്യാളശേരിയുടെ ചരമ ശതാബ്ദി ആചരണം അദ്ദേഹത്തെ കബറടക്കിയിരിക്കുന്ന ചങ്ങനാശേരി സെന്റ് മേരീസ് മെത്രാപ്പോലീത്തന്‍ പള്ളിയില്‍ നടന്നു.
രാവിലെ മുതല്‍ നടന്ന വിശുദ്ധകുര്‍ബാനയിലും അനുസ്മരണ ശുശ്രൂഷകളിലും ശ്രാദ്ധസദ്യയിലും വിവിധ രൂപതകളിലെ വൈദികര്‍, സന്യസ്തര്‍, തുടങ്ങി ആയിരക്കണക്കിന് വിശ്വാസികൾ പങ്കെടുത്തു. മാര്‍ കുര്യാളശേരി സ്ഥാപിച്ച അരാധനാസന്യാസിനീ സമൂഹത്തിലെ വിവിധ പ്രോവിന്‍സുകളിലെ നൂറുകണക്കിനു സന്യാസിനികളും പ്രാര്ഥനാഞ്ജലികളര്പ്പിച്ചു.
ആര്‍ച്ച്ബിഷപ് മാര്‍ തോമസ് തറയിലും ആര്‍ച്ച്ബിഷപ് മാര്‍ ജോസഫ് പെരുന്തോട്ടവും വിശുദ്ധകുര്‍ബാന അര്‍പ്പിച്ച് സന്ദേശം നല്കി.
തികഞ്ഞ ആത്മീയ ജീവിതം നയിച്ച മാര്‍ തോമസ് കുര്യാളശേരി പിതാവ് രൂപതയുടെ ഭൗതികമായ വളര്‍ച്ചയില്‍ ശ്രദ്ധാലുവായിരുന്നുവെന്ന് മാര്‍ തോമസ് തറയില്‍ സ്മരിച്ചു. കര്‍ദിനാള്‍ മാര്‍ ജോര്‍ജ് ആലഞ്ചേരി വിശുദ്ധകുര്‍ബാന അര്‍പ്പിച്ച് ശ്രാദ്ധനേര്ച്ചയുടെ ആശീര്‍വാദം നിര്‍വഹിച്ചു.
ചരമ ശതാബ്ദി സ്മരണികയായ താപസത്തിന്റെ പ്രകാശനവും കര്‍ദിനാള്‍ നിര്‍വഹിച്ചു. സുപ്പീരിയര്‍ ജനറല്‍ മദര്‍ റോസിലി ജോസ് ഒഴുകയില്‍, സ്മരണിക ചീഫ് എഡിറ്റര്‍ സിസ്റ്റര്‍ ഡോ. തെരേസ് ആലഞ്ചേരി എന്നിവര്‍ പ്രസംഗിച്ചു. കുര്യാളശേരി കുടുംബാഗം തോമസ്കുട്ടി കുര്യാളശേരി സ്മരണിക ഏറ്റുവാങ്ങി.
കത്തീഡ്രല്‍ വികാരി ഫാ. ജോസഫ് വാണിയപുരയ്ക്കല്‍, നാമകരണത്തിനുള്ള വൈസ് പോസ്റ്റുലേറ്റര്‍ സിസ്റ്റര്‍ അനറ്റ് ചാലങ്ങാടി, ജനറല്‍ കൗണ്‍സിലര്‍ സിസ്റ്റര്‍ എല്‍സ പൈകട, ചങ്ങനാശേരി പ്രൊവിന്‍ഷ്യാള്‍ മദര്‍ ലില്ലി റോസ് കരോട്ടുവേമ്പേനിക്കല്, സിസ്റ്റര്‍ ഗ്രേയിസ് ഇല്ലംപള്ളി, ഫാ. നിഖില്‍ അറയ്ക്കത്തറ, ഫാ. ജോസഫ് കുറശേരി, ഫാ. ജേക്കബ് കളരിക്കല്‍ തുടങ്ങിയവര്‍ നേതൃത്വം നല്കി.