പോടൂർ വീട്ടിൽ ഇനി അക്ഷരോത്സവം; ഒമ്പതു സഹോദരങ്ങൾ ഒരുമിച്ച് സ്കൂളിലേക്ക്
Tuesday, June 3, 2025 2:05 AM IST
കൊട്ടിയൂർ: സ്കൂളിലെ ഹാജർ വിളിക്കു മുമ്പ് വീട്ടിലും ഹാജർ വിളിക്കും. ബെല്ലിന് പകരം അലാം മുഴങ്ങും. വരിവരിയായി കുട്ടികൾ എത്തുകയായി. ഇന്നലെ മുതൽ അങ്ങനെയായി മാറി കൊട്ടിയൂർ സ്വദേശിയായ പോടൂർ സന്തോഷിന്റെയും രമ്യയുടെയും വീട്. ഒന്നും രണ്ടുമല്ല, ഒമ്പതു കുട്ടികളെ വേണം സ്കൂളിൽ വിടാൻ.
അങ്കണവാടി മുതൽ പ്ലസ് ടു വരെ പഠിക്കുന്ന മക്കളാണ് ഒരുമിച്ചിറങ്ങുന്നത്. ഇനി ഇത്തരമൊരു സ്കൂളിൽ പോക്ക് ഉണ്ടാകില്ല. കാരണം, മൂത്ത മകൾ ഈ വർഷം പ്ലസ് ടു പൂർത്തിയാക്കുന്നതോടെ സ്കൂൾ പഠനം അവസാനിക്കും. ഇളയ മകൾക്ക് പ്രായം വെറും മൂന്നര മാസം മാത്രമാണ്. മൂത്ത മകൾ ആൽഫിയ എലിസബത്ത് കൊട്ടിയൂർ ഐജെഎം ഹയർ സെക്കൻഡറി സ്കൂളിലെ പ്ലസ് ടു വിദ്യാർഥിനിയാണ്.
രണ്ടാമത്തെ മകൾ ആഗ്നസ് മരിയയും മൂന്നാമത്തെ മകൾ ആൻ ക്ലെറിനും അതേ സ്കൂളിലെ പത്താം ക്ലാസിലും എട്ടാം ക്ലാസിലും പഠിക്കുന്നു. അതിന് താഴെയുള്ള അസിൻ തെരേസ് ആറിലും ലിയോ ടോം നാലിലും ലെവിൻസ് ആന്റണി രണ്ടാം ക്ലാസിലും കാതറിൻ ജോക്കിമ യുകെജിയിലും പഠിക്കുന്നു.
വീടിന് തൊട്ടടുത്തു തന്നെയുള്ള തലക്കാണി ഗവ. യുപി സ്കൂളിലാണ് ഇവർ നാലും പേരും പഠിക്കുന്നത്. ഇവരുടെ ഇളയ ഇരട്ട സഹോദരിമായ ജിയോവാന മരിയയും ജിയന്ന ജോസ്ഫിനയും അടുത്തുള്ള അങ്കണവാടിയിലും പോകുന്നു. ചേച്ചിമാരും ചേട്ടൻമാരും സ്കൂളിലേക്ക് പോകുമ്പോൾ വീട്ടിൽ കാത്തിരിക്കാൻ ഒരു കുഞ്ഞനുജത്തി കൂടിയുണ്ട്. മൂന്നുമാസം മാത്രം പ്രായമുള്ള ഇളയ മകൾ അന്ന റോസ്ലിയ.
മക്കൾ എല്ലാവരേയും പൊതുവിദ്യാഭ്യാസ സ്ഥാപനങ്ങളിൽ മാത്രമാണ് പഠിപ്പിക്കുന്നതെന്നും മികച്ച പഠനമാണ് ലഭിക്കുന്നതെന്നും സന്തോഷ് പറയുന്നു. ഇളയ മോൾ സ്കൂളിൽ പോകാൻ പ്രായമാകുമ്പോഴേക്കും മുത്തവർ സ്കൂൾ പഠന കഴിഞ്ഞുപോകും എന്നതിനാൽ ഈ വർഷത്തെ അധ്യയന വർഷം തങ്ങൾക്ക് ഒരുപാട് പ്രത്യേകതകൾ ഉള്ളതാണെന്ന് സന്തോഷും രമ്യയും പറയു ന്നു. വിവിധ ബിസിനസ് സംരംഭങ്ങളുടെ ഉടമയാണ് പിതാവ് പി.ജെ. സന്തോഷ്.