രജിസ്ട്രാറെ വിളിച്ചുവരുത്തി വിശദീകരണം തേടാനുള്ള നീക്കം സർക്കാർ ഉപേക്ഷിച്ചു
Tuesday, June 3, 2025 2:05 AM IST
തിരുവനന്തപുരം: സർവകലാശാല ചട്ടങ്ങൾക്കു വിരുദ്ധമായി ഉന്നത വിദ്യാഭ്യാസ അഡീഷണൽ സെക്രട്ടറിയുടെ മുന്പാകെ കാലിക്കട്ട് സർവകലാശാല രജിസ്ട്രാറെ വിളിച്ചുവരുത്തി വിശദീകരണം തേടാനുള്ള നീക്കം സർക്കാർ ഉപേക്ഷിച്ചു. നാളെ അഡീഷണൽ സെക്രട്ടറിയുടെ മുന്നിൽ ഹാജരാകണമെന്ന സർക്കാരിന്റെ നിർദേശം മാറ്റി വച്ചതായാണ് പുതിയ അറിയിപ്പ്.
ഫിസിക്കൽ എഡ്യൂക്കേഷൻ വകുപ്പിൽ നടന്ന ഡയറക്ടറുടെ നിയമനത്തിലെ അപാകത ചൂണ്ടിക്കാട്ടി മന്ത്രിക്കു ലഭിച്ച പരാതിയിൽ വിശദീകരണം നൽകാൻ രജിസ്ട്രാറെ നേരിട്ട് ഹിയറിംഗിനു ക്ഷണിക്കുകയായിരുന്നു.
സർവകലാശാല ചട്ട പ്രകാരം ഗവർണർക്കു മാത്രമേ നിയമനങ്ങൾ സംബന്ധിച്ച പരാതികളിൽ സർവകലാശാല ഉദ്യോഗസ്ഥന്മാരെ നേരിട്ടു വിളിച്ചുവരുത്തുവാനും തീർപ്പ് കൽപ്പിക്കുവാനും അധികാരം ഉള്ളൂവെന്നിരിക്കേ സർക്കാർ ക്ഷണിച്ചതു വിവാദമായിരുന്നു.
അതിനിടെ നാളെ നടക്കുന്ന ഹിയറിംഗിനു ഹാജരാകുന്നതിൽ നിന്നു രജിസ്ട്രാറെ വൈസ് ചാൻസലർ വിലക്കി.