നിലന്പൂർ ഇനി രാഷ്ട്രീയപ്പോരിലേക്ക്
Tuesday, June 3, 2025 2:05 AM IST
സാബു ജോണ്
തിരുവനന്തപുരം: പി.വി. അൻവർ ഉയർത്തിയ വിവാദങ്ങളിൽ ചുറ്റിത്തിരിയുന്ന നിലന്പൂർ ഉപതെരഞ്ഞെടുപ്പുരംഗം ഇനി രാഷ്ട്രീയപ്പോരിലേക്കു കടക്കും.
സമീപകാലഘട്ടങ്ങളിലൊന്നും കേരളം കണ്ടിട്ടില്ലാത്ത തരത്തിലുള്ള പോരാട്ടത്തിനാകും നിലന്പൂർ സാക്ഷ്യം വഹിക്കുക. കാരണം, ഈ തെരഞ്ഞെപ്പുഫലം ഇടതു-വലതു മുന്നണികളുടെ ഭാവിക്ക് അത്രയേറെ നിർണായകമാണ്.
സ്ഥാനാർഥിയെ ആദ്യം പ്രഖ്യാപിച്ച് തെരഞ്ഞെടുപ്പു രംഗത്ത് തുടക്കത്തിൽ മേൽക്കൈ നേടിയ യുഡിഎഫിന് അതു നിലനിർത്താനായില്ല.
അൻവറുമായി ബന്ധപ്പെട്ട് ഉയർന്നു വന്ന വിവാദങ്ങൾ തെരഞ്ഞെടുപ്പിന്റെ ഫോക്കസ് വിവാദങ്ങളിലേക്കു മാറ്റി. യുഡിഎഫ് ഉയർത്താൻ താത്പര്യപ്പെടുന്ന വിഷയങ്ങളിലേക്കു ചർച്ച മടക്കിക്കൊണ്ടു പോകുക എന്നതാകും അവരുടെ നേതൃത്വത്തിനു മുന്നിലെ അടിയന്തര വെല്ലുവിളി.
അൻവർ പിടിക്കുന്നത് ആരുടെ വോട്ട് എന്ന കാര്യത്തിൽ തീർപ്പു പറയാനാകുന്നില്ലെങ്കിലും പുറമേ ആശങ്ക പ്രകടിപ്പിക്കുന്നത് യുഡിഎഫ് തന്നെയാണ്. എന്നാൽ, കഴിഞ്ഞ രണ്ടു തവണയും അൻവറിനു വോട്ട് ചെയ്തവർ തന്നെയാകും ഇത്തവണയും ചെയ്യുകയെന്നും അതിനാൽ തന്നെ യുഡിഎഫ് വോട്ടുകളിൽ ചോർച്ചയുണ്ടാകില്ലെന്നും യുഡിഎഫ് നേതാക്കൾ ചൂണ്ടിക്കാട്ടുന്നുണ്ട്.
എൽഡിഎഫ് ആകട്ടെ, അൻവർ യുഡിഎഫുമായി ഇടഞ്ഞതോടെ കൂടുതൽ ആത്മവിശ്വാസം പ്രകടിപ്പിക്കുന്നുണ്ട്. മുഖ്യമന്ത്രി പിണറായി വിജയൻതന്നെ പ്രചാരണത്തിന്റെ നേതൃത്വം ഏറ്റെടുക്കുന്നത് ഈ ആത്മവിശ്വാസത്തിന്റെ ബലത്തിലാണ്.
അൻവർ പോയാലും നിലന്പൂർ സീറ്റ് അവർക്കു നിലനിർത്തണം. പൊതുതെരഞ്ഞെടുപ്പ് അത്ര അകലെയല്ലാത്തപ്പോൾ നടക്കുന്ന തെരഞ്ഞെടുപ്പിൽ സിറ്റിംഗ് സീറ്റ് കൈവിട്ടാലുണ്ടാകുന്ന രാഷ്ട്രീയ തിരിച്ചടിയെക്കുറിച്ച് അവർക്കു നല്ല ബോധ്യമുണ്ട്.
ഭരണത്തിന്റെ നേട്ടങ്ങൾ തന്നെയാണ് ഇടതുമുന്നണി ഉയർത്തിക്കാട്ടുന്നത്. മൂന്നാമതും ഇടതു സർക്കാർ എന്ന മുദ്രാവാക്യവും അതിശക്തമായി ഉയർത്തുന്നു. ഇടതുസ്ഥാനാർഥി വിജയിച്ചാൽ തദ്ദേശ തെരഞ്ഞെടുപ്പിലേക്കും നിയമസഭാ തെരഞ്ഞെടുപ്പിലേക്കും അവർക്കു കൂടുതൽ ആത്മവിശ്വാസത്തോടെ കടക്കാം.
ഇതുതന്നെയാണു യുഡിഎഫിന്റെയും അവസ്ഥ. സർക്കാരിനെതിരേ സാധാരണക്കാർക്കിടയിൽ ശക്തമായ ഭരണവിരുദ്ധ വികാരമുണ്ടെന്ന അവരുടെ വാദം ശരിയെന്നു തെളിയിക്കേണ്ടതുണ്ട്. ഇവിടെ ജയിച്ചാൽ തദ്ദേശ തെരഞ്ഞെടുപ്പിലും നിയമസഭാ തെരഞ്ഞെടുപ്പിലും അതിന്റെ പ്രതിഫലനമുണ്ടാകും.
ഇതിനേക്കാൾ കൂടുതലായി തെരഞ്ഞെടുപ്പുഫലം പ്രതിപക്ഷ നേതാവ് വി.ഡി. സതീശന്റെ രാഷ്ട്രീയ ഭാവിക്കു നിർണായകമാകും. അൻവറെ കൈകാര്യം ചെയ്തതിൽ സതീശനു തെറ്റു പറ്റി എന്നു ചിന്തിക്കുന്നവർ കോണ്ഗ്രസ് നേതൃത്വത്തിലുണ്ട്. മുസ്ലിംലീഗിലും ഒരു വിഭാഗം നേതാക്കൾക്ക് അങ്ങനെയൊരു വിചാരമുണ്ട്. ഇങ്ങനെയൊരു സാഹചര്യത്തിൽ യുഡിഎഫ് പരാജയപ്പെട്ടാൽ പാപഭാരമത്രയും സതീശനു മേൽ പതിക്കും. മറിച്ച് യുഡിഎഫ് വിജയിച്ചാൽ മുന്നണിക്കുള്ളിൽ സതീശൻ അജയ്യനാകും.
അറച്ചറച്ചു നിന്ന് ഒടുവിൽ സ്ഥാനാർഥിയെ നിശ്ചയിച്ച ബിജെപിയുടെ പ്രകടനം ഇരുമുന്നണികളും കൗതുകപൂർവം വീക്ഷിക്കും. ബിജെപിയുടെ പ്രകടനം മെച്ചപ്പെട്ടില്ലെങ്കിൽ വോട്ട് കച്ചവടം എന്ന ആരോപണം കേൾക്കേണ്ടി വരും.
മലയോര കർഷകരുടെ പ്രതിനിധി എന്ന പേരിൽ മറ്റൊരു പാർട്ടിക്കാരനെ സ്ഥാനാർഥിയാക്കിയ ബിജെപിക്ക് അടിസ്ഥാന വോട്ടുകൾ ഉറപ്പിച്ചു നിർത്തുന്നതും പ്രധാനമാണ്. ക്രൈസ്തവ വോട്ടുകൾ ലക്ഷ്യമിട്ടുള്ള സ്ഥാനാർഥി നിർണയത്തിന്റെ ഫലപ്രാപ്തിയും കേരള രാഷ്ട്രീയം ഉറ്റു നോക്കുന്ന കാര്യമാണ്.
ഉപതെരഞ്ഞെടുപ്പുകളിൽ പ്രധാന മുന്നണികൾ തമ്മിലുള്ള നേർക്കുനേർ പോരാട്ടത്തിലേക്ക് മത്സരം ഒടുവിൽ മാറുന്നതാണു പതിവ്. കൃത്യം പത്തു വർഷം മുന്പാണ് സമാനമായൊരു തെരഞ്ഞെടുപ്പു നടന്നത്.
2016 ലെ നിയമസഭാ തെരഞ്ഞെടുപ്പിന്റെ തലേവർഷം ജൂണിലായിരുന്നു അരുവിക്കരയിൽ ഉപതെരഞ്ഞെടുപ്പു നടന്നത്. അന്നു ജി. കാർത്തികേയന്റെ സീറ്റ് മകൻ കെ.എസ്. ശബരീനാഥൻ നിലനിർത്തിയെങ്കിലും പിന്നീട് നടന്ന നിയമസഭാ തെരഞ്ഞെടുപ്പിൽ യുഡിഎഫിന് ഭരണം നിലനിർത്താനായില്ല.